UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുറത്താക്കിയ പാര്‍ട്ടിയില്‍ പിടി മുറുക്കുന്നു: അഖിലേഷ് എസ് പിയില്‍ തിരിച്ചെത്തി

പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരെയും അണിനിരത്തി അഖിലേഷ് യാദവ് കരുത്ത് തെളിയിച്ച സാഹചര്യത്തിലാണ് മുലായം സിംഗ് യാദവിന്‌റെ വിഭാഗം പിന്‍വലിഞ്ഞത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും മുതിര്‍ന്ന നേതാവ് രാം ഗോപാല്‍ യാദവിനെയും സമാജ് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തനിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരെയും അണിനിരത്തി അഖിലേഷ് യാദവ് കരുത്ത് തെളിയിച്ച സാഹചര്യത്തിലാണ് മുലായം സിംഗ് യാദവിന്‌റെ വിഭാഗം പിന്‍വലിഞ്ഞത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി അഖിലേഷ് യാദവ്, മുലായത്തിന്റെ വസതിയിലെത്തിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിംഗിനെ പുറത്താക്കണമെന്നായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യം.

പാര്‍ട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു ആസ്മിയുടെയും സാന്നിധ്യത്തിലാണ് മുലായവും അഖിലേഷും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അഖിലേഷിനെയും മുലായത്തെയും അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ മുതല്‍ ശ്രമം നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ അസം ഖാന്‍, മുലായവുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളും സമാജ്വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലാലു, മുലായം സിംഗിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ 194 പേര്‍ പങ്കെടുത്തു. ഇവര്‍ അഖിലേഷിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് 229 എംഎല്‍എമാരാണുള്ളത്.

അഖിലേഷ് യാദവിന്റെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സമാജ്വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് എംഎല്‍എമാര്‍ അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയത്. മുലായവും ഇന്ന് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും ഇതില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ വ്യക്തമാക്കിയിരുന്നു. ആറു വര്‍ഷത്തേക്കാണ് അഖിലേഷ് യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത. അഖിലേഷിന്‍റെ നേതൃത്വത്തിലുള്ള വിഭാഗവും മുലായം സിംഗ് യാദവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗവുമായുള്ള പോര് ഏറെ കാലമായി സമാജ് വാദി പാര്‍ട്ടിയെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍