അഴിമുഖം പ്രതിനിധി
കടുത്ത എതിര്‍പ്പിനെ അവഗണിച്ച് അള്‍ജീരിയന്‍ പാര്‍ലമെന്റ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പുതിയ നിയമം പാസാക്കി. സ്ത്രീകള്‍ക്ക് സാമ്പത്തിക നീതിയും, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനുള്ള വ്യവസ്ഥകളുമാണ് പുതിയ നിയമം ഉറപ്പ് നല്‍കുന്നത്. ഒരു വര്‍ഷം ശരാശരി 100 മുതല്‍ 200 സ്ത്രീകള്‍ വരെ ഗാര്‍ഹിക പീഡനം മൂലം അള്‍ജീരിയയില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
നിയമ പ്രകാരം സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. വിവാഹം കഴിഞ്ഞ സത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാര്‍ ആവശ്യമായ പണം നല്‍കാതെ പീഡിപ്പിക്കുകയാണെങ്കില്‍ രണ്ടു വര്‍ഷം വരെ തടവും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാൽ രാജ്യത്തെ മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കമാണ് പുതിയ നിയമത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഇസ്‌ലാം മതനിയമങ്ങള്‍ക്ക് എതിരാണ് പുതിയ നിയമം എന്നതാണ് പ്രതിഷേധക്കാരുടെ വാദം.