UPDATES

സിനിമ

വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാക്കൊല ചെയ്യുന്നവരോട്; അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു; ഒരു സീരിയല്‍ താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഴിമുഖം പ്രതിനിധി

തൊടുപുഴയില്‍ നിന്നും അറസ്റ്റ് ചെയ്ത പെണ്‍വാണിഭ സംഘത്തില്‍ അമല എന്ന പേരുള്ള ഒരു സിനിമ-സീരിയല്‍ നടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി കൊണ്ടാടിയതോടെ മനസമധാനം തകര്‍ന്നത് മറ്റൊരു അമലയ്ക്ക്. അമല റോസ് ക്യുര്യന്‍ എന്ന സീരിയല്‍ താരത്തിനാണ് ഇപ്പോള്‍ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിക്കേണ്ട തരത്തില്‍ ജീവിതം തള്ളിനീക്കേണ്ടി വന്നിരിക്കുന്നത്. തൊടുപുഴയില്‍ അറസ്റ്റിലായ അമല യഥാര്‍ത്ഥത്തില്‍ സിനിമ-സീരിയല്‍ രംഗത്തു തന്നെയുള്ളതാണോ, അവരുടെ പേര യഥാര്‍ത്ഥമാണോ എന്നൊന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് എല്ലാ വാര്‍ത്തകളും അവരു മാത്രം കേന്ദ്രീകരിച്ച് വന്നത്. എന്നാല്‍ അമല റോസ് കുര്യനാണ് ഈ അമല എന്ന തെറ്റിദ്ധാരണ ചിലര്‍ പരത്താന്‍ തുടങ്ങിയതോടെയാണ് സീരിയല്‍ താരത്തിന്റെ ജീവിതം തകരാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അമല ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താന്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം വെളിപ്പെടുത്തുന്നത്.

അമല റോസ് കുര്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്യ്തു???

പ്രിയ സുഹൃത്തുക്കളെ ഇതാണോ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്ത??? നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും എന്റെ മാനസികാവസ്ഥ അതു തന്നെയാണു. ഒരു സാധാരണ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണു ഞാന്‍, അഭിനയത്തോടുള്ള എന്റെ പാഷനാണു ഈ മേഖലയില്‍ എന്നെ നിലനിര്‍ത്തുന്നത്. ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്, മാതാവില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരി. ഞാന്‍ ഒന്നു ഉറങ്ങിയിട്ട് ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോണ്‍ക്കോളുകള്‍ അറ്റന്റ് ചെയ്യാന്‍ എനിക്ക് പേടിയാണ്…..

അമല എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ തൊടുപുഴയില്‍ നിന്ന് ഇമ്മോറല്‍ ട്രാഫിക്ക് ചാര്‍ജ്ജ് ചെയ്യ്ത് പോലീസ് അറസ്റ്റ് ചെയ്യ്തു. ആ പെണ്‍കുട്ടി ഞാനാണെന്നു എന്ന രീതിയിലാണു പലരും പിന്നീട് എന്നോട് പെരുമാറാന്‍ തുടങ്ങിയത്. എനിക്കെന്റെ മെസ്സഞ്ചറോ. വാട്‌സപ്പോ ഓപ്പണ്‍ ചെയ്യാന്‍ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാകൊല ചെയ്യുകയാണു. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ സപ്പോര്‍ട്ട് മാത്രമാണു ഇപ്പൊ എനികൊപ്പം ഉള്ളത്. ‘തെറ്റു ചെയ്തവര്‍ക്ക് പോലും അവര്‍ അര്‍ഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.’ സമൂഹവും നിയമവ്യെവസ്ഥയും ആ നീതി അവര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥരാണു. അത്തരമൊരു ജനാധിപത്യം എന്റെ നാട്ടില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണു ‘ഒരു തെറ്റും ചെയ്യാത്ത ഞാന്‍ ക്രൂശിക്കപ്പെടുന്നത്.’ ഒരു വാര്‍ത്ത കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാന്‍ പുറപ്പെടുന്നവരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കില്‍ അപ്പോഴും നിങ്ങള്‍ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോ? അതോ സത്യം എന്താണെന്നു അന്വേഷിക്കുമോ? സോഷ്യല്‍ മീഡിയയിലെ എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളു, ചെയ്യാത്ത തെറ്റിന്റെ പേരില്‍ എന്നെ ക്രൂശിക്കരുത്. അമല റോസ് കുര്യന്‍ എന്നൊരു പേരുണ്ടായി പോയത് ഒരു തെറ്റാണോ? എനിക്കും ഇവിടെ ജീവിക്കണം സമാധാനമായിട്ട്…. ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക…..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍