UPDATES

വിദേശം

യുദ്ധഭീതി ഉയര്‍ത്തി അമേരിക്കയും കൊറിയയും, ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ച്‌ ചൈന

യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, ബഹുവിധ നഷ്ടങ്ങളല്ലാതെ മറ്റൊന്നുമായിരിക്കില്ല അതിന്റെ അന്തിമഫലം.

തങ്ങളുടെ ‘സൈനിക ഉന്മാദം’ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഒരു വ്യോമവാഹിനി ഉള്‍പ്പെടെയുള്ള യുഎസിന്റെ പ്രഹരസേന പ്രദേശത്തേക്ക് നീങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ വന്നിരിക്കുന്ന മുന്നറിയിപ്പ് ഒരു സംഘര്‍ഷത്തിന്റെ സാധ്യതകളിലേക്കാണ് വാതില്‍ തുറന്നിരിക്കുന്നത്.
തലസ്ഥാന നഗരത്തില്‍ നടന്ന വലിയൊരു സൈനിക പരേഡില്‍ അന്തര്‍വാഹിനി അടിസ്ഥാനമായുള്ള പുതിയ ബാലിസ്റ്റിക് മിസൈലുകളുടെ പ്രദര്‍ശനം നടത്തിക്കൊണ്ടാണ് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വര്‍ദ്ധിച്ചിരിക്കെ ‘സ്വന്തം ശൈലിയിലുള്ള ആണവ ആക്രമണം,’ ഉള്‍പ്പെടെ ഏത് ആക്രമണത്തോടും പ്രതികരിക്കുമെന്നാണ് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഉത്തരകൊറിയയുടെ ഭീഷണി. ‘തിരിച്ചുപിടിക്കാനും കൈകാര്യം ചെയ്യാനും പറ്റാത്ത ഒരു ഘട്ടത്തിലേക്ക്’ കാര്യങ്ങള്‍ എത്തുന്നതിന് മുമ്പ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പ്യോംഗ്‌പോങിന്റെ ഏക പ്രധാന സഖ്യകക്ഷിയായ ചൈന മറ്റൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘പരസ്പരം പ്രകോപിപ്പിക്കുന്നതില്‍ നിന്നും ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും എല്ലാ കക്ഷികളും വിട്ട് നില്‍ക്കണം’ എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി മാധ്യമങ്ങളോട് പറഞ്ഞത്.

‘ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് എല്ലാവരും മുന്നില്‍ കാണുന്നത്’
‘യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, ബഹുവിധ നഷ്ടങ്ങളല്ലാതെ മറ്റൊന്നുമായിരിക്കില്ല അതിന്റെ അന്തിമഫലം. ആര്‍ക്കും ഇതില്‍ വിജയിയാവാന്‍ സാധിക്കില്ല.’

തന്റെ മുത്തച്ഛന്റെ പേരില്‍ അറിയപ്പെടുന്ന കിം ഇല്‍ സുങ് ചത്വരത്തില്‍ ശനിയാഴ്ച ഉത്തര കൊറിയന്‍ നേതാവ് കി ജോംഗ് ഉന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

രാജ്യത്തിന്റെ സ്ഥാപിത പിതാവിന്റെ ജന്മദിനത്തെ സൂചിപ്പിക്കുന്ന ‘സൂര്യന്റെ ദിവസം’ എന്ന ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിന് അദ്ദേഹം നേതൃത്വം നല്‍കി. പോംഗ്യാങിലൂടെ ഒഴുകുന്ന തേഡോണ്‍ഗ്യാങ് നദിക്കരയില്‍ നടന്ന പരേഡില്‍ സൈനികര്‍ മാര്‍ച്ച് ചെയ്യുകയും സൈനിക വാദകസംഘങ്ങള്‍ വാദ്യം മുഴക്കുകയും ചെയ്തു.

ടാങ്കുകളും വിവിധോദ്ദേശ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളും മറ്റ് ആയുധങ്ങളും അതിനെ പിന്തുടര്‍ന്ന് വന്നു. മുകളില്‍ 105 മാതൃകയില്‍ ഒറ്റ യന്ത്രമുള്ള യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു.

പ്രകടനത്തില്‍ പ്രദര്‍ശിപ്പിച്ചവയില്‍ ചില മിസൈലുകള്‍ ആധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണെന്ന് സംശയിക്കുന്നതായി തെക്കന്‍ കൊറിയയുടെ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

യുഎസിന്റെ കരയിലേക്ക് വിന്യസിക്കാവുന്ന ചില മിസൈലുകള്‍ തങ്ങള്‍ വികസിപ്പിച്ചതായും ആവശ്യമെങ്കില്‍ പ്രയോഗിക്കുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഉത്തരകൊറിയയ്ക്ക്  എതിരായ രാഷ്ട്രീയ, സാമ്പത്തിക, സൈനിക നീക്കങ്ങള്‍ തടയാന്‍ യുഎസ് തയ്യാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉത്തര കൊറിയയുടെ സൈനിക വക്താവ് വ്യക്തമാക്കി. കൊറിയ ജനാധിപത്യ ജനകീയ റിപബ്ലിക്ക് (ഡിപിആര്‍കെ) എന്ന പേര് അംഗീകരിക്കപ്പെടണമെന്ന് ഉത്തര കൊറിയ അന്താരാഷ്ട്ര സമൂഹത്തിനോട് വളരെ കാലമായി ആവശ്യപ്പെടുകയാണ്.

യുഎസും അതിന്റെ അടിമ രാജ്യങ്ങളും ചെയ്യുന്ന ഏത് നീക്കത്തിനും അത്രയും ശക്തമായ രീതിയില്‍ തിരിച്ചടിയുണ്ടാവും എന്നും സൈനിക വക്താവ് വ്യക്തമാക്കി. ഉത്തര കൊറിയയോടുള്ള തങ്ങളുടെ ‘തന്ത്രപരമായ ക്ഷമ’ അവസാനിച്ചതായി കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. യുഎസും മറ്റ് രാജ്യങ്ങളും നടപ്പിലാക്കിയ അന്തരാഷ്ട്ര ഉപരോധങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉത്തര കൊറിയ നിരവധി മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍