UPDATES

സിനിമ

അമേരിക്കന്‍ സ്നിപര്‍: വെസ്റ്റേണ്‍ ചുവയുള്ള ഒരു യുദ്ധചിത്രം

Avatar

മൈക്കിള്‍ ഓ’സുള്ളിവന്‍
(വാഷിംഗ്ടൺ പോസ്റ്റ്)

“കിരീടം ധരിക്കുന്ന തല അസ്വസ്ഥമായിരിക്കും” എന്ന് ഷേക്സ്പിയര്‍ എഴുതി. 

‘അമേരിക്കന്‍ സ്നിപര്‍’ എന്ന പേരില്‍ 2012 ല്‍ പുറത്തിറങ്ങിയ ‘ക്രിസ് കൈലി’ന്റെ ഓര്‍മക്കുറിപ്പിന്റെ, ആദരപൂര്‍ണവും എന്നാല്‍ അല്പം ഉപരിപ്ളവവുമായ ചിത്രീകരണമായ, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ‘അമേരിക്കന്‍ സ്നിപ്പര്‍’ എന്ന സിനിമയില്‍ ബ്രാഡ് ലി കൂപ്പര്‍ അവതരിപ്പിച്ച ‘ക്രിസ് കൈലി’ന്റെ നേവി സീല്‍ തലപ്പാവ് അങ്ങനെയൊന്നായിരുന്നു.

ഇറാഖില്‍ നാല് തവണ ഡ്യൂട്ടി ചെയ്ത് “ഇതിഹാസം” എന്നറിയപ്പെട്ട, 160 സ്ഥിരീകരിക്കപ്പെട്ട കൊലകളും നൂറില്‍ പരം സ്ഥിരീകരിക്കപ്പെടാത്തവയും കൈമുതലായുള്ള, അമേരിക്കയുടെ പട്ടാള ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനും അപകടകാരിയുമായ ഷൂട്ടറായിരുന്നു കൈല്‍.

‘അമേരിക്കന്‍ സ്നിപര്‍’ എന്ന ചിത്രം അദ്ദേഹത്തെ രക്തസാക്ഷിയായ ഹീറോ എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. (2013 ല്‍ ജോലി വിട്ട ശേഷം, മാനസിക അസ്വാസ്ഥ്യം നേരിടുന്ന ഒരു പട്ടാളക്കാരനെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു). ആ പരിവേഷത്തെ ന്യായീകരിച്ചു വാദിക്കാമെങ്കിലും, കൂപ്പര്‍ അവതരിപ്പിക്കുന്നത് മനസാക്ഷി ഇല്ലാത്ത ഒരു മനുഷ്യനെയാണ്‌.

അമേരിക്കന്‍ പട്ടാളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ കാണുന്ന രീതിയില്‍ പട്ടാളക്കാരനായ മാര്‍ക്ക് ലീ (ലുക്ക്‌ ഗ്രിംസ്) തന്റെ അമ്മയ്ക്ക് അയച്ച കത്ത്, അദ്ദേഹം ഒളിവില്‍ കൊല്ലപ്പെട്ട ശേഷം ശവമടക്കിന് അമ്മ വായിക്കുമ്പോള്‍ കൈല്‍ പറയുന്നത് ‘വെടിയുണ്ടയല്ല, ആ കത്താണ് തന്റെ സുഹൃത്തിന്റെ ജീവനെടുത്ത’തെന്നാണ്.

ജെയ്സന്‍ ഹാള്‍ തിരക്കഥയെഴുതിയ ഈ സിനിമയിലുടനീളം കൈലിനെ, വെടിവെപ്പിനെ പറ്റി മാത്രമല്ല, തന്റെ ധാര്‍മികതയെ പറ്റിയും വ്യക്തമായ–ചിലപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയില്‍ — ധാരണയുള്ള ഒരാളായാണ് കാണിച്ചിരിക്കുന്നത്. തങ്ങളുടെ മറൈനു നേരെ ഗ്രനേഡ് എറിയാന്‍ തയാറെടുക്കുന്ന ഒരു ഇറാഖി സ്ത്രീയെയും കുട്ടിയേയും വെടിവെക്കാന്‍ കൈല്‍ നിരസിക്കുന്ന തുടക്കത്തിലെ ഒരു സീന്‍ ഒഴിച്ചാല്‍ , ‘അമേരിക്കന്‍ സ്നിപ്പര്‍’ കൈലിനെ ചിത്രീകരിക്കുന്നത് ജോലി ചെയ്യുന്ന മറ്റുള്ളവര്‍ക്കുള്ള അതെ സംശയങ്ങള്‍ തോന്നുന്ന ഏതാണ്ടൊരു അതിമാനുഷിക കഴിവുള്ളയാളെയാണ്.

തെറ്റിദ്ധരിക്കരുത്. ‘അമേരിക്കന്‍ സ്നിപ്പര്‍’ കൈലിന്റെ അത്ഭുതാവഹമായ അംഗീകാരങ്ങളെ അങ്ങനെ മാത്രമാണ് അവതരിപ്പിക്കുന്നത് — ഒരു ജോലി ചെയ്യുമ്പോള്‍ കൈവരിച്ച നേട്ടമായി, എന്നാല്‍ ആ ജോലി സങ്കല്പ്പിക്കാവുന്നതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും അപകടകരവുമായതാണെങ്കിലും. നിമിഷങ്ങള്‍ക്ക് മുന്പ് വരെ സീല്‍സും മറൈന്‍സും നിന്നിരുന്ന സ്ഥലത്ത് വെടിയുണ്ട പതിഞ്ഞ പാടുകള്‍ കാണിക്കുന്നത് വഴി ഈസ്റ്റ്‌വുഡ് ഈ ആശയം പല തവണ പറഞ്ഞു വയ്ക്കുകയാണ്. ‘ഫ്യൂരി’ എന്ന സിനിമയില്‍ തോക്കിന്‍ കുഴലിന്റെ സാധ്യത കൊണ്ട് തന്റെ “കുട്ടികളുടെ” മേല്‍ എപ്പോഴും ഒരു കണ്ണ് സൂക്ഷിക്കുന്ന  ബ്രാഡ് പിറ്റിന്റെ കഥാപാത്രത്തിന്റെ രൂപസാമ്യമുള്ള ഒരു സഹോദരനായി, താഴെ നിലത്തു യുദ്ധം ചെയ്യുന്ന പട്ടാളക്കാരെ സംരക്ഷിക്കാനായി മേല്‍ക്കൂരയ്ക്കു മുകളില്‍ “മേല്‍നോട്ടം” നടത്തുന്ന കൈലിനെ വിശേഷിപ്പിക്കാം.

അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കുടുംബം ഈ മഹത്വവല്‍ക്കരിക്കപ്പെട്ട വ്യാഖ്യാനത്തിനു ചില സാന്ദര്‍ഭികമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നു. കൈലിന്റെ ഭാര്യ (സിയെന്ന മില്ലര്‍) പറയുന്നുണ്ട്, “ഞങ്ങളെയെല്ലാം സംരക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന ചിന്ത ഈഗോയാണ്”. കൈലിന്റെ സുഹൃത്ത് ലീ ഇതിനെ മറ്റൊരു രീതിയില്‍ “സേവിയര്‍ കോമ്പ്ലക്സ്” എന്ന് വിളിക്കുന്നുണ്ട്.

എന്നാല്‍ ഒട്ടുമുക്കാല്‍ ഭാഗത്തും, ഒരു നല്ല ‘യുദ്ധ’ കഥ പറയാന്‍ ശ്രമിക്കുന്നു എന്നല്ലാതെ ധാര്‍മിക-മാനസിക വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഈ സിനിമ താത്പര്യപ്പെടുന്നില്ല. പ്രധാന സംഘട്ടന രംഗങ്ങള്‍ രണ്ടു “വേട്ട”കളാണ്; “ഫലുജയിലെ കശാപ്പുകാരന്‍” എന്നറിയപ്പെടുന്ന അതിക്രൂരനായ അല്‍ ഖ്വൈദ നേതാവ് മുസാബ് അല്‍-സര്‍ക്ക്വാവിയെയും (മിടോ ഹമദ) മുസ്തഫ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന പഴയ ഒളിമ്പിക്സ് ഷാര്‍പ് ഷൂട്ടറും കൈലിനെ വെല്ലുവിളിക്കുന്ന തരത്തില്‍ കൊലപാതക റെക്കോര്‍ഡുമുള്ള സിറിയന്‍ വംശജനായ സ്നിപ്പറിനേയും (സാമി ഷെയ്ഖ്). പുസ്തകത്തില്‍ ഈ രണ്ടു കഥാപാത്രങ്ങളേയും ശ്രദ്ധേയമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ നിരപ്പ് ഉയര്‍ത്താനും താഴ്ത്താനുമായി ഇവരെ മൂര്‍ച്ചയുള്ള വലിയ കഥാപാത്രങ്ങളായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു ആഖ്യാന വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ അത് ഫലിക്കുന്നുണ്ട്. യുദ്ധ രംഗങ്ങളെല്ലാം തന്നെ ആകാംക്ഷാഭരിതവും ആവേശകരവുമാണ്. പ്രത്യേകിച്ച് ക്ലൈമാക്സ്. ഒരു ഭീകര മണല്‍ക്കാറ്റിന്റെ വരവോടെ ചിത്രീകരിച്ചിരിക്കുന്ന സീനില്‍ കൈലും യൂണിറ്റ് അംഗങ്ങളും ആയുധധാരികളായ ഒരു കൂട്ടം തീവ്രവാദികള്‍ വളഞ്ഞ മേല്‍ക്കൂരയില്‍ പെട്ടു പോയിരിക്കുകയാണ്.

ഇതിന്റെ പാശ്ചാത്യ ‘ഫ്ലേവര്‍’ ആകസ്മികമല്ല. കൈല്‍ താനൊരു കൌബോയ്‌ ആവാന്‍ ആഗ്രഹിച്ചിരുന്നു എന്ന് ഒരു തവണ പറയുന്നുണ്ട്. ചിലപ്പോള്‍ ഈസ്റ്റ് വുഡും അതാഗ്രഹിച്ചിരിക്കാം. ആരാണ് നല്ലത് ആരാണ് ചീത്ത എന്ന് ചില സമയങ്ങളില്‍ അവ്യക്തത തോന്നുന്നതൊഴിച്ചാല്‍ അമേരിക്കന്‍ സ്നിപ്പര്‍ അതിന്റെ ബിംബാത്മക തലപ്പാവുകളെ – വെള്ള തൊപ്പികളേയും  കറുത്ത തൊപ്പികളേയും — വേര്‍തിരിച്ചു തന്നെ നിര്‍ത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍