ശരത് കുമാര്‍
നാളയെ പ്രവചിക്കുന്നവനാണ് കവി എന്ന് പൊതുവായി പറയാറുണ്ട്. ക്രിയാത്മകമായി, ഭാവനാത്മകമായി ചിന്തിക്കുന്നവരെ കുറിച്ചെല്ലാം അങ്ങനെ പറയാവുന്നതാണ്. പക്ഷെ ചില സമയങ്ങളിലെങ്കിലും ഇത്തരം പ്രവചനങ്ങള്‍ അല്ലെങ്കില്‍ ഭാവി ഫല നിര്‍ണയങ്ങള്‍ അന്വര്‍ത്ഥമായി ഭവിക്കും. ഇവിടെ, ഭവിക്കും എന്ന വാക്ക് വളരെ ബോധപൂര്‍വം ഉപയോഗിച്ചതുമാണ്. കാരണം മലയാളവും കന്നടയും പഠിക്കാതെ സംസ്‌കൃതരാവാന്‍ നടക്കുന്ന ഒരു സംഘം കോമാളികള്‍ ‘സംസ്‌കാര’ യോട് ചെയ്യുന്ന തെമ്മാടിത്തരത്തിനെ കുറിച്ചാണ് ഈ കുറിപ്പ് എന്നത് കൊണ്ട് തന്നെ.
വധിക്കപ്പെട്ട രാവണന്റെ ശരീരത്തെ രാമന്‍ ബഹുമാനിച്ചതായാണ് ഞാന്‍ വായിച്ച രാമായണം എന്നെ പഠിപ്പിച്ചത്. ശരശയ്യയില്‍ മരണത്തെ സ്വയം തിരഞ്ഞെടുക്കാന്‍ കാത്തുകിടന്ന ഭീഷ്മര്‍ക്ക് വേണ്ടിയാണ് അര്‍ജ്ജുനന്‍ പാശുപതാപാസ്ത്രം തൊടുത്തത്. ഇതൊന്നും തോറ്റവര്‍ എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നവരോടുള്ള അനുകമ്പ ആയിരുന്നില്ല, മറിച്ച് അവര്‍ നമ്മെക്കാള്‍ മിടുക്കരായിരുന്നു എന്നും അവര്‍ ജീവിച്ചിരുന്നാല്‍ നമ്മെക്കാള്‍ വലുതായി മനുഷ്യ ജീവിതത്തെ മുന്നോട്ട് നയിക്കും എന്നുമുള്ള തിരിച്ചറിവായിരുന്നു. ഞാന്‍ വായിച്ച രാമായണവും ഗീതയും മഹാഭാരതം മുഴുവനായും എന്നോട് പറയുന്നത് സഹജീവികളെ ബഹുമാനിക്കാനും കരുണ കാണിക്കാനുമാണ്.
ഇത് പക്ഷെ അക്ഷരം അറിയാന്‍ മേലാത്ത മുത്തലിഖിനെ പോലെയുള്ള സംസ്‌കൃത ചിത്തര്‍ക്ക് മനസിലാവില്ല. കാരണം കീഴടക്കിയപ്പോള്‍ ബുദ്ധ പ്രതിമയാണല്ലോ എന്നാല്‍ അത് തകര്‍ത്തേക്കാം എന്ന് വിചാരിക്കുന്ന താലിബാന്‍ ബുദ്ധിക്കപ്പുറം പോകാനുള്ള സംസ്‌കൃതിയും വിവരവും ഇവര്‍ക്ക് തീരെ ഉണ്ടാവില്ല. പിടിച്ചടക്കണം, പിടിച്ചടക്കി ഭരിക്കണം, അതിനി തുണിയില്ലാതെയായാലും കുഴപ്പമില്ല. വായിക്കാതെയും പഠിക്കാതെയും നമ്മള്‍ ഭരിക്കും. അതിനെതിരെ നിന്നാല്‍ തല്‍ക്കാലം നിന്നെ തട്ടും. ഇല്ലെങ്കില്‍ നീ മരിച്ചാല്‍ ഞാന്‍ ലെഡു തിന്നും പടക്കം പൊട്ടിക്കും.
ജനാധിപത്യബോധം എന്ന സാധനം സംഘപരിവാര്‍ നേതാക്കളില്‍ നിന്ന്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ബാല്‍ താക്കറെ മരിച്ചപ്പോള്‍ മുംബെയെ സ്തംഭിപ്പിച്ച ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ഫേസ്ബുക്കില്‍ ഒരു ചെറിയ പ്രതിഷേധം ഉയര്‍ത്തിയ രണ്ട് പെണ്‍കുട്ടികളെ അവിടെ ജീവിക്കാന്‍ അനുവദിക്കാത്ത വിധം സ്വാതന്ത്ര്യം ഈ പറയുന്ന നിയമപാലകര്‍ അനുഭവിപ്പിച്ചതും.
പ്രശ്‌നം ഇന്ത്യന്‍ ഭരണഘടനയല്ല. പ്രശ്‌നം ഇവര്‍ പറയുന്ന പുരാണങ്ങളോ മിത്തുകളോ അല്ല. ഞങ്ങള്‍ കുറെ പേര്‍ ഒന്നിച്ചു കൂടിയിട്ടുണ്ട്. ഇനി കാര്യങ്ങള്‍ എങ്ങനെയാവണമെന്ന്, എങ്ങനെ വസ്ത്രം ധരിക്കണമെന്ന്, എങ്ങനെ പെരുമാറണമെന്ന്, ഏത് ദൈവത്തെ പൂജിക്കണമെന്ന് ഞങ്ങള്‍ പറയും. സഹിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഞങ്ങള്‍ അനുവദിക്കുന്ന ജനാധിപത്യത്തില്‍ ഇവിടെ ജീവിക്കാം. ഇല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് ഞങ്ങള്‍ ടിക്കറ്റെടുത്തു തരും. ഇവിടെ കിടന്നു നിങ്ങള്‍ മരിച്ചാല്‍ ഞങ്ങള്‍ ആഹ്ലാദചിത്തരാവും പടക്കം പൊട്ടിക്കും ലഡു വിതരണം ചെയ്യും.
ഇതൊക്കെ ചെയ്യുന്നവരോട് ഒരപേക്ഷ. സ്വന്തം അമ്മ പറയാതെ അച്ഛനാരെന്നറിയാത്തവരാണ് മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികള്‍. ഗാന്ധാരി മോദി ഭാരതത്തിലല്ല ജനിച്ചത്. ഇനി, ധര്‍മഷേത്രത്തിലെ യോദ്ധാക്കള്‍ക്ക് തന്തയേ ഉണ്ടായിരുന്നില്ല. ഓരോരുത്തരുടേയും അച്ഛന്‍ ആരാണെന്ന് കുന്തി തന്നെ നിശ്ചയിച്ചേ മതിയാവൂ. ഊഴം വച്ച് കിടന്നു കൊടുത്തവളാണ് ദ്രൗപദി. ഇത്രയേയുള്ളു. നിങ്ങളുടെ പാതിവ്രത്യം ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇല്ലാത്തതാണ്. വായിക്കാതെ, പഠിക്കാതെ ആരെയും കൂവാം. ഏത് ശരീരത്തിനേയും അപമാനിക്കാം. അതിനും വേണം ഉരുളുപ്പ്. പത്ത് പേര് കൂടിയാല്‍ ചെയ്യുന്ന മന്ദതയ്ക്കപ്പുറം ഒന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തതും അതുകൊണ്ടാണ്. ഒരു ജനതയുടെ വികാരങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും ഹിറ്റ്‌ലര്‍ ജയിച്ചതും ഭരിച്ചതും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അന്ന് ഞങ്ങളുടെ ശവത്തിന്റെ പുറത്തും നിങ്ങള്‍ കൂവിയേക്കാം. നിങ്ങളുടെയൊക്കെ ശവം കഴുകന്‍ കൊത്തിവലിക്കും എന്നറിയാതെ….
*Views are personal