രാകേഷ് നായര്‍
പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ശ്വാസതടസ്സമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നു ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ തൃത്തഹള്ളി താലൂക്കിലെ മെലിഗയില്‍ 1932 ഡിസംബര്‍ 21 നാണ് ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തിയെന്ന യു ആര്‍ അനന്തമൂര്‍ത്തി ജനിച്ചത്. ദുര്‍വസപുരയിലെ സംസ്‌കൃത വിദ്യാലയത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും. തുടര്‍ന്ന് ബെര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ആന്‍ഡ് ലിറ്റററി ക്രിട്ടിസിസത്തില്‍ ഡോക്ടറേറ്റ്. മൈസൂര്‍ യൂണിവേഴ്സിറ്റിയല്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അനന്തമൂര്‍ത്തി കേരളത്തില്‍ എം ജി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി സേവനമനുഷ്ഠിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേന്ദ്രസാഹിത്യ അക്കാഡമി എന്നിവയുടെ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കന്നഡ സാഹിത്യത്തിലെ നവ്യപ്രസ്ഥാനത്തിന്റെ പ്രമുഖനായ വക്താവ് എന്നാണ് സാഹിത്യരംഗത്ത് അനന്തമൂര്‍ത്തിയുടെ പ്രധാന വിശേഷണങ്ങളില്‍ ഒന്ന്. വ്യത്യസ്ത കാലത്തില്‍, സാഹചര്യത്തിലുള്ള മാനുഷിക വികാരങ്ങളെ മനശാസ്ത്രപരമായി സമീപിക്കുന്ന രചനാശൈലിയായിരുന്നു അനന്തമൂര്‍ത്തിയുടേത്. സാമൂഹികവും സാമ്പത്തികവുമായി സംഭവിച്ച മാറ്റങ്ങള്‍ പരമ്പരാഗത ഹിന്ദു കുടുംബങ്ങളിലെ ബന്ധങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും ആ മാറ്റങ്ങളുടെ പരിണിതഫലങ്ങളും അനന്തമൂര്‍ത്തിയുടെ കൃതികളില്‍ പ്രതിപാദിക്കുന്നു. സൂര്യാന കുദ്രെ, മൗനി, കാര്‍ത്തിക എന്നീ കൃതികള്‍ കുടുംബബന്ധങ്ങളിലെ ശൈഥില്യവും അതിലൂടെ നഷ്ടപ്പെടുന്ന യഥാര്‍ത്ഥ സ്‌നേഹവും വരച്ചുകാണിക്കുന്നവയാണ്. ബ്യൂറോക്രസിയുടെ വെല്ലുവിളികളും ഊരാക്കുടുക്കുകളും വരച്ചു കാട്ടാനും അനന്തമൂര്‍ത്തി ശ്രമിച്ചിട്ടുണ്ട്. ‘ബാര’ എന്നകൃതി അത്തരത്തിലൊന്നാണ്.
1956ല്‍ ‘സംസ്‌കാര’ എന്ന നോവല്‍ രചിച്ചുകൊണ്ടാണ് അനന്തമൂര്‍ത്തി സാഹിത്യലോകത്തേക്ക് പ്രവേശിക്കുന്നത്. ഭാരതിപുര, അവസ്‌തെ, ഭാവ, ദിവ്യ, ഭാരതിരത്‌ന എന്നിവയാണ് മറ്റ് പ്രധാന നോവലുകള്‍. ചെറുകഥാസമാഹാരങ്ങള്‍, നാടകം, കവിതാ സമാഹരങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെതായിട്ടുണ്ട്. 2012ല്‍ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാര ചുരുക്കപ്പട്ടികയിലും 2013ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലും അനന്തമൂര്‍ത്തി ഉള്‍പ്പെട്ടിരുന്നു. ജ്ഞാനപീഠ, പത്മഭൂഷണ്‍, കര്‍ണ്ണാടക രാജ്യോത്സവ പുരസ്‌കാരം,മാസ്തി പുരസ്‌കാരം എന്നിവയാണ് അനന്തമൂര്‍ത്തിയെത്തേടിയെത്തിയ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍. 1956 ലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ഭാര്യ, എസ്തര്‍ അനന്തമൂര്‍ത്തി. രണ്ടുമക്കള്‍; ശരത്, അനുരാധ.
സാഹിത്യത്തിലും വിദ്യാഭ്യാസ രംഗത്തും എന്നതുപോലെ രാഷ്ട്രീയരംഗത്തും തന്റെ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായിട്ടുണ്ട് അനന്തമൂര്‍ത്തി. അത് പലപ്പോഴും വിവാദപൂര്‍ണമായിരുന്നു എന്നുമാത്രം. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ തന്റെ പ്രധാന ശത്രുവായി അനന്തമൂര്‍ത്തി കണ്ടു. ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റതിനു അദ്ദഹം കാരണമായി പറഞ്ഞത് ബിജെപിയെ എതിര്‍ക്കുക എന്ന ലക്ഷ്യംമാത്രം ആയിരുന്നു അതിനു പിന്നില്‍ എന്നാണ്. ജനതാദള്‍ സെക്യുലര്‍ നേതാവ് ദേവഗൗഡ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം ജനതാദളിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നയാളായിരുന്നു. എന്നാല്‍ ബിജെപിയുമായി അധികാരം പങ്കിടാന്‍ ജനതാദള്‍ തീരുമാനമെടുത്തശേഷം അനന്തമൂര്‍ത്തി പരസ്യമായി നടത്തിയ പ്രസ്താവന തനിക്ക് ജനതാദളിലുള്ള തന്റെ സുഹൃത്തുക്കളോട് ഇനിയൊരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ലെന്നായിരുന്നു.
ബാംഗ്ലൂര്‍ എന്ന പേര് മാറ്റി ബംഗളൂരു എന്നാക്കാനുള്ള ശുപാര്‍ശ ഗവണ്‍മെന്റിന് മുന്നില്‍ കൊണ്ടുവന്നത് അനന്തമൂര്‍ത്തിയായിരുന്നു. കൊളോണിയല്‍ ഉച്ചാരണത്തിനനുകൂലമാക്കി രൂപപ്പെടുത്തിയ ബാംഗ്ലൂരിന് പകരം കന്നഡ ഉച്ഛാരണത്തിലുള്ള ബംഗളൂരുവിലേക്ക് മാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഇതുപോലെ കര്‍ണാടകത്തിലെ പത്ത് നഗരങ്ങളുടെ പുനഃര്‍നാമകരണത്തിനായി അദ്ദേഹം വാദിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ സംസ്ഥാനരൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ നാമങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ലോക്സഭാതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഒടുവിലായി അനന്തമൂര്‍ത്തിയെ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചത്. നരേന്ദ്ര മോദി പ്രധാനമന്തിയായാല്‍ രാജ്യം വിട്ട് പോകുമെന്ന പ്രസ്താവന അനന്തമൂര്‍ത്തിയില്‍ നിന്ന് ഉണ്ടായി. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആവുകയും ചെയ്തു. ഇതോടെ മൂര്‍ത്തിയുടെ പ്രസ്താവനയില്‍ കലിപൂണ്ടു നിന്നവര്‍ക്ക് അദ്ദേഹത്തെ ആക്രമിക്കാനുള്ള അവസരം കൈവന്നു. മോദി അനുയായികള്‍ അനന്തമൂര്‍ത്തിക്ക് കറാച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്താണ് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചത്.
വിവാദ പ്രസ്താവനകള്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ട് അനന്തമൂര്‍ത്തി. ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കുമെന്ന് മഹാഭാരതത്തില്‍ പരാമര്‍ശിച്ചുട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു. വെറും അസംബന്ധം എന്നാണ് പ്രമുഖരായ പലരും മൂര്‍ത്തിയുടെ വാക്കുകളെ വിമര്‍ശിച്ചത്. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അനന്തമൂര്‍ത്തി. 2007ല്‍ എസ് എല്‍ ഭയ്‌രപ്പയുടെ വിവാദ നോവല്‍ അവരാനയെക്കുറിച്ചുള്ള പ്രതികരണത്തിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് ഇനിയൊരിക്കലും സാഹിത്യസംബന്ധമായ ചടങ്ങുകളില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കാനും അനന്തമൂര്‍ത്തി തയ്യാറായിരുന്നു. വിവാദങ്ങളും എതിര്‍പ്പുകളും നിരവിധി ഉണ്ടായിട്ടും തന്റെ നിലപാടുകളിലും വാക്കുകളിലും എന്നും ഉറച്ചു നിന്ന ആളായിരുന്നു അനന്തമൂര്‍ത്തി.
എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആയി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള അനന്തമൂര്‍ത്തിക്ക് കേരളവുമായി വൈകാരികമായ അടുപ്പമാണുണ്ടായിരുന്നത്. തന്റെ സേവനകാലത്ത് മലയാളിയുടെ പൊതുബോധത്തെ തന്റെ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ശക്തമായി വിമര്‍ശിക്കാനും അനന്തമൂര്‍ത്തി തയ്യാറായിട്ടുണ്ട്. ജോലിയിലെ ക്രിയാത്മകതായില്ലായ്മയും എന്തിലും ലാഭവും രാഷ്ട്രീയവും മാത്രം കാണാന്‍ ശ്രമിക്കുന്നവരുമായ ഭൂരിപക്ഷത്തിന്റെ ചെയ്തികളെ എതിര്‍ത്തിരുന്ന അനന്തമൂര്‍ത്തിക്ക് കേരളത്തിലെ അഞ്ചു വര്‍ഷം മധുരത്തേക്കാള്‍ കയ്പ്പ് കലര്‍ന്നതായിരുന്നു. എന്നാല്‍ മലയാളി അനന്തമൂര്‍ത്തിയെ അക്കാദമിക് തലത്തിലൂടെയല്ല കൂടുതലും അറിയാന്‍ ശ്രമിച്ചിരുന്നത്. അനന്തമൂര്‍ത്തിയെന്ന വിദ്യാഭ്യാസ വിചക്ഷണനെക്കാള്‍ അനന്തമൂര്‍ത്തിയെന്ന സാഹിത്യകാരനോടായിരുന്നു ഇഷ്ടവും ബഹുമാനവും. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ കൊണ്ട് മനസ്സുകളെ പ്രലോഭിപ്പിച്ച ഒരു എഴുത്തുകാരന്റെ വിയോഗം സൃഷ്ടിക്കുന്ന വേദനയാണ് കൂടുതല്‍ കടുത്തതാവുക.
വി കെ അജിത്ത് കുമാര്‍
നമുക്കിടയില്‍ ജീവിച്ചിരിക്കുന്നതിന്റെ തെളിവ് പലപ്പോഴും പുസ്തകങ്ങളോ പുരസ്‌കാരങ്ങളോ ആണ്. അല്ലെങ്കില്‍ അങ്ങനെ അടയാളപ്പെടുത്തുന്ന ചിലരെങ്കിലും ഉണ്ട്. ചിലര്‍ ജീവിതം കൊണ്ടും നിലപാടുകള്‍ കൊണ്ടും സ്വന്തം അസ്ഥിത്വം നിര്‍വചിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ മരണം വരേയും മരണത്തിന് ശേഷവും ചര്‍ച്ച ചെയ്യപ്പെടാവുന്ന നിലപാടുകള്‍ മുന്നോട്ടു വച്ച യു ആര്‍ അനന്തമൂര്‍ത്തി കടന്നുപോവുന്നു.
മരണവും മരിച്ചവന്റെ അവകാശവും ഒരിക്കല്‍ വളരെ ഭംഗിയായി അദ്ദേഹം വരച്ചുകാട്ടി. ‘സംസ്‌കാര’ എന്ന ചെറുനോവലിലൂടെ. മരണത്തെ ഭൗതികമായും അതിഭൗതികമായും വിലയിരുത്തുന്ന ‘സംസ്‌കാര’ പ്രധാന പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടാതെ പോകുന്നു എന്ന ചിന്തയിലൂടെയാണ് നീങ്ങുന്നത്. അനന്തമൂര്‍ത്തി സാമൂഹിക ലോകത്ത് ഉയര്‍ത്തിയ ചോദ്യങ്ങളിലും നിലപാടുകളിലും ഈ കാഴ്ചപ്പാടുതന്നെയാണ് നിഴലിക്കുന്നത്. പൂര്‍ണവിരാമത്തിലെത്താത്ത പ്രശ്‌നബാധിതമായ ലോകം. ഒരു പക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ ഒരു ഘട്ടമായിരുന്നു ഇത്. അല്ലെങ്കില്‍, ഇനി വരുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷവും സ്വാതന്ത്ര്യത്തിന് മുമ്പും എന്ന് ചരിത്ര പണ്ഡിതന്മാര്‍ കാലഘട്ട നിര്‍വചനം നടത്തുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളായിരുന്നു അനന്തമൂര്‍ത്തിയെ പോലുള്ളവരെ വേവലാതിപ്പെടുത്തിയത്. ആരില്‍ നിന്നും ആരൊക്കെ, എപ്പോള്‍ സ്വാതന്ത്രരായി? ഫാസിസം, കൊളോണിയലിസം, ജാതി വ്യവസ്ഥ ഇതെല്ലാം പുതിയ രൂപത്തില്‍ നിലനില്‍ക്കുമ്പോള്‍, ഇത്തരം കാലഘട്ട വിഭജനങ്ങളുടെ പൊള്ളത്തരമാണ് വെളിവാകുന്നതെന്ന ഉറച്ച ബോധ്യമായിരുന്നു മോദിക്കെതിരെ പ്രത്യക്ഷ നിലപാടെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നരേന്ദ്ര ദാമോദര്‍ മോദിയെ വെട്ടിത്തുറന്നെതിര്‍ക്കാന്‍ യു ആര്‍ അനന്തമൂര്‍ത്തിയെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. മോദി ഭരണത്തിലെ വര്‍ണപരമായ നിലപാടുകള്‍, ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഒക്കെ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം അവര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേക്ക് ഒരു വണ്‍വേ ടിക്കറ്റ് എടുത്തു കൊടുത്തിടത്താണ് സ്വതന്ത്ര ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന മിഥ്യ നിലനില്‍ക്കുന്നത്. ‘എനിക്ക് പാകിസ്ഥാനില്‍ ഇന്ത്യയെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളുണ്ട്. അവരെ കാണാന്‍ എപ്പോഴാണ് നിങ്ങള്‍ ടിക്കറ്റ് തരിക’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തില്‍ പകച്ച മോദിമാരിലും മുത്തലിഖുമാരിലുമാണ് വരാനിരിക്കുന്ന ആര്‍ഷ ഭരത സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ അടങ്ങുന്നത്.
ഇന്ത്യന്‍ ദേശീയത എന്ന കാഴ്ചപ്പാടിന്റെ അംബാസിഡറായിരുന്നു യു ആര്‍ അനന്തമൂര്‍ത്തി. ലണ്ടനില്‍ വച്ച് ആരോ അദ്ദേഹത്തിന്റെ ഐഡന്റിറ്റി ചോദിച്ചപ്പോള്‍ ലണ്ടനില്‍ ഞാനൊരു ഇന്ത്യക്കാരനും, ഡല്‍ഹിയില്‍ കര്‍ണ്ണാടകക്കാരനും, കര്‍ണാടകത്തില്‍ ഷിമോഗ ജില്ലാ വാസിയും, ഷിമോഗയില്‍ മെലിംഗ ഗ്രാമത്തില്‍ ജനിച്ചയാളുമാണ് എന്നതായിരുന്നു ദേശീയതയുടെ അദ്ദേഹം നിര്‍വചിച്ച വേരുകള്‍. ഭാഷയും ഏലുകയും പറഞ്ഞ് സംസ്ഥാനങ്ങള്‍ തരപ്പെടുത്തുമ്പോള്‍ അനന്തമൂര്‍ത്തിയെപ്പോലുള്ള സാംസ്‌കാരിക നായകന്മാര്‍ ഔട്ട്കാസ്റ്റ് ചെയ്യപ്പെടുന്നത് ഇതിനാലാണ്.ഉഡുപ്പിയെന്ന തെക്കന്‍ കര്‍ണ്ണാടകത്തിലെ ചെറുപട്ടണത്തില്‍ തുളുവും മലയാളവും കന്നടയും ഉര്‍ദുവും സംസാരിക്കുന്നവരുണ്ട് എന്നതാണ് ഇന്ത്യ മാത്രം പ്രതിനിധീകരിക്കുന്ന ദേശീയത എന്ന് വിളിച്ചു പറഞ്ഞതും അദ്ദേഹമായിരുന്നു.
കഥാരചനയിലൂടെയുള്ള യാത്രകളില്‍ പലപ്പോഴും അറിയാതെ ആക്രമിക്കപ്പെട്ടുണ്ട് അദ്ദേഹം. ഒരു പക്ഷെ ആദ്യ കഥയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടിരുന്നവരുടെ ദുരിതങ്ങള്‍ വരച്ചു കാട്ടിയപ്പോഴും (ഭാരതീപുര) പിന്നീട് സംസ്‌കാരയില്‍ ഒരു വരേണ്യ സമുദായത്തിലെ പ്രശ്‌നങ്ങള്‍ വിവരിച്ചപ്പോഴും അദ്ദേഹത്തിന്റെ എഴുത്തിന്റെ പക്ഷം എല്ലായിപ്പോഴും ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍ എത്തപ്പെടാത്തവരുടെ വ്യഥകള്‍ മാത്രമായിരുന്നു.
‘I am not on Facebook. People have told me not to see it,’ അടുത്തിടെ അദ്ദേഹം പറഞ്ഞു. ‘എനിക്ക് ഒരു ഫോണ്‍ കോളിനെയും ഭയമില്ല. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിലും ഞാന്‍ ശ്രദ്ധ കൊടുക്കുന്നില്ല.’ ഇങ്ങനെ പറഞ്ഞതിനാലാവാം ഒടുവില്‍ എതിര്‍പക്ഷം ഒന്നായി പറഞ്ഞത് ‘അനന്തമൂര്‍ത്തിയെ ശ്രദ്ധിക്കേണ്ട’ എന്ന്. എന്നാല്‍ അത് താത്കാലികമായ ഒരു തീരുമാനമോ രക്ഷപ്പെടലോ ആയിരുന്നില്ല. കാരണം അനന്തമൂര്‍ത്തി എന്നും ജനപക്ഷം സ്വീകരിച്ചിരുന്നയാളായിരുന്നു എന്നത് തന്നെ. അതുകൊണ്ട് തന്നെ കൂപമണ്ഡൂകങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ ആകര്‍ഷിച്ചിരുന്നതേ ഇല്ല.