അഴിമുഖം പ്രതിനിധി
ആന്ധ്രാപ്രദേശില്‍ പോലീസും കൊള്ളക്കാരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ 20 ചന്ദനക്കടത്തുകാര്‍ കൊല്ലപ്പെട്ടു. പത്തു പോലീസുകാര്‍ക്ക് പരിക്കേറ്റു. രക്തചന്ദന കൊള്ളക്കാരും പോലീസും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ചിറ്റൂര്‍ ജില്ലയിലാണു സംഭവം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കള്ളക്കടത്തുകാരും അവരുടെ ബന്ധുക്കളുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള കൂലിത്തൊഴിലാളികാണ് ഭൂരിഭാഗം പേരും. എണ്‍പതിലധികം പേരാണ് കൊള്ളസംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.
രക്തചന്ദന മാഫിയയെക്കുറിച്ച് വിവരം ലഭിച്ച ആന്ധ്രാ പോലീസും, വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിനിടെ കൊള്ളക്കാര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് ചന്ദനം മുറിച്ച് വിദേശത്തേക്ക് കടത്തുന്ന മാഫിയ ആന്ധ്രയില്‍ സജീവമാണ്. രക്തചന്ദനമാണ് ഇങ്ങനെ പ്രധാനമായും കടത്തുന്നത്.
അതെസമയം ഏറ്റ്മുട്ടലിൽ തൊഴിലാളികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.