അഴിമുഖം പ്രതിനിധി
കായിക മന്ത്രി ഇ പി ജയരാജന്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിനോട് അപമര്യാദയായി സംസാരിച്ചുവോ എന്ന വിവാദത്തിന് ഇനിയും വിരാമമായിട്ടില്ല. യാഥാര്‍ത്ഥ്യം എന്തുതന്നെയായാലും ഇപ്പോള്‍ പുറത്തു വരുന്നത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമനവുമായി ബന്ധപ്പെട്ട് അരങ്ങേറിയ ചട്ടവിരുദ്ധ നിയമനങ്ങളുടെ കഥയാണ്.
അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് മര്‍ക്കോസിനെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) ആയി നിയമിച്ചത് യോഗ്യത സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ്. യോഗ്യത സംബന്ധിച്ച രേഖയില്‍ പറയുന്നത്, കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം, പരീശീലന രംഗത്ത് എന്‍ ഐ എസ് ഡിപ്ലോമ, രാജ്യാന്തര പരിശീലന പരിചയം എന്നിവയൊക്കെയാണ് അസിസ്റ്റന്റ് സെക്രട്ടറി തസ്തികയ്ക്ക് ആവശ്യമായി നിശ്ചയിച്ചിരുന്ന യോഗ്യതകള്‍. എന്നാല്‍ വെറും എംസിഎ ബിരുദം മാത്രമുള്ള അജിത്തിനെ 80,000 രൂപ മാസശമ്പളത്തിലാണ് നിയമിച്ചത്. 2016 മാര്‍ച്ച് നാലിനാണ് അജിത്തിന്റെ നിയമനം. അതായത് കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേദിവസം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചു ദിവസം തികഞ്ഞ മെയ് 30-ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് 34 പ്രധാന തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍ ചില നിയമനങ്ങളും അഞ്ജുവിന് ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള വിമാനക്കൂലി നല്‍കുന്നത് സംബന്ധിച്ച തീരുമാനവും പെടും. അഞ്ജുവിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ ഇപി ജയരാജന്‍ ചോദ്യം ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത് അഞ്ജുവും ഇബ്രാഹി കുട്ടിയും മന്ത്രിയെ കാണാന്‍ എത്തിയപ്പോള്‍ രാജി കത്ത് സമര്‍പ്പിക്കാന്‍ വന്നതാണെന്നാണ് ജയരാജന്‍ കരുതിയത്. ഇതൊക്കെ ഇത്ര തിരക്കുപിടിച്ചു വേണോയെന്ന് അദ്ദേഹം ചോദിച്ചുവത്രേ. തുടര്‍ന്ന് മെയ് 30-ന്റെ യോഗ തീരുമാനങ്ങള്‍ സംബന്ധിച്ച വിദീകരണങ്ങള്‍ ഇബ്രാഹിം കുട്ടിയില്‍ നിന്നും തേടുക മാത്രമാണ് ഉണ്ടായതെന്ന് മന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുന്നു. സംഗതി വിവാദമായ സ്ഥിതിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ചുവിടാനും മെയ് 30-ന്റെ തീരുമാനങ്ങള്‍ റദ്ദു ചെയ്യാനും കായിക വകുപ്പ് ഒരുങ്ങുന്നതായാണ് വിവരം.