UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ കോഫീ ഹൌസുകാരുടെ ശ്രദ്ധയ്ക്ക്: ഒരിത്തിരി വലിയ മസാല ദോശക്കാര്യങ്ങള്‍

കോഫി ഹൌസുമായുള്ള മലയാളികളുടെ ആത്മ ബന്ധത്തിന് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യൻ കോഫീ ഹൌസ് എപ്പോഴും ഒരു ഇടത്തരം അല്ലെങ്കിൽ കുറഞ്ഞ വരുമാനക്കാരന്റെയും തൊഴിലാളികളുടെയും പ്രിയ ഭോജനസ്ഥലം ആയിരുന്നു. താടിയുള്ള ബുദ്ധിജീവികളും, കുടുംബങ്ങളും, എഴുത്തുകാരും, കോളേജ് പിള്ളേരും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം.ആ ബോർഡ് കണ്ടാൽ “ഒരു മസാല ദോശ കഴിച്ചാലോ” എന്ന് തോന്നൽ ഉണ്ടാകുമായിരുന്നു ജനങ്ങൾക്ക്. യാത്രക്കിടക്ക് വിശ്വസിച്ചു കഴിക്കാൻ പറ്റുന്ന സ്ഥലം എന്ന ഖ്യാതിയും കോഫീ ഹൌസ് നേടി. വരേണ്യ ഭക്ഷണങ്ങളെ ജനകീയവല്കരിക്കുക എന്ന നയം വിജയം കാണുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. പലരും ആദ്യമായി വരേണ്യ ഭക്ഷണങ്ങൾ രുചിച്ചു നോക്കിയതും ഇവിടെ വെച്ചായിരുന്നു. കോൾഡ്‌ കോഫീ, കട്ട് ലെറ്റ്‌ തുടങ്ങിയ വലിയ ഹോട്ടലുകളിൽ മാത്രം കിട്ടിയിരുന്ന ഭക്ഷണങ്ങൾ സാധാരണക്കാർക്ക് ആദ്യം പ്രാപ്യം ആക്കിയതും ഈ മഹദ്പ്രസ്ഥാനം ആണ്. ജനകീയ ആരോഗ്യത്തിനും വില കുറയ്ക്കാനും ഭരണകൂടത്തിനു ഇടപെടാൻ പറ്റുന്ന ഒരിടം കൂടി ആണ് കോഫീ ഹൌസുകൾ.

കോഫീ ഹൌസുകൾ പൂട്ടുക എന്ന കോഫീ ബോർഡിന്റെ തീരുമാനത്തിനെതിരെ, പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട എ കെ ജി ആയിരുന്നു തൊഴിലാളികളുടെ സഹകരണ സംഘത്തെക്കൊണ്ട് കോഫീ ഹൌസുകൾ ഏറ്റെടുപ്പിച്ചത്. അദ്ദേഹത്തിന്റെ വലിയ ചിത്രം എല്ലാ കോഫീ ഹൌസുകളിലും പ്രദർശിപ്പിച്ചിരിക്കുന്നു. ചെറുത്തുനിൽപ്പിന്റെ ജനകീയ മാതൃകകൾ എങ്ങനെ സൃഷ്ടിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം ആണ് കോഫീ ഹൌസുകൾ.നല്ല ഭക്ഷണം, മികച്ച വൃത്തി, മിതമായ വില എന്നിവ ആയിരുന്നു കോഫീ ഹൌസുകളുടെ മുഖമുദ്ര. തൊപ്പി വെച്ച വിളമ്പുകാർ കുട്ടികൾക്ക് ഒരു കൌതുകം ആയിരുന്നു. തൊഴിലാളികളുടെ സഹകരണ സംഘം തന്നെ നടത്തുന്നതിനാൽ, തൊഴിലാളി – മുതലാളി വ്യത്യാസം ഇല്ലാത്ത ഒരു സമൂഹമായി കോഫീ ഹൌസ് പ്രസ്ഥാനം നില നിന്നു. ഉത്‌പാദനവും, വിപണനവും തൊഴിലാളികളുടെ സംഘങ്ങൾ ചെയ്താൽ ഉണ്ടാക്കാവുന്ന ഗുണങ്ങളും, മാറ്റങ്ങളും കാണിച്ചു തന്ന വിപ്ലവകരമായ മാതൃക ആയിരിക്കുന്നു കോഫീ ഹൌസ്.ഒരാൾ പോലും ബാല വേല ചെയ്യുന്നില്ല, മാന്യമായ വേതനം കൊടുക്കുന്നു എന്ന സാമൂഹ്യ തലങ്ങളും ഇവയ്ക്കുണ്ട്.

കാലക്രമത്തിൽ ചില കോഫീ ഹൌസുകൾ പൂട്ടി, ചില സ്ഥലങ്ങൾ വൃത്തിയിൽ പിന്നോക്കം ആയി, അങ്ങനെ ജനകീയത പതുക്കെ കുറഞ്ഞു വന്നു. ചിലപ്പോഴെല്ലാം കെടുകാര്യസ്ഥത ആണ് നടക്കുന്നത് എന്ന ആക്ഷേപം പേറി. പുതിയ കോഫീ ഹൌസുകൾ തുറക്കാതെ ആയി. ജനകീയമായ മലയാളി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ കുറഞ്ഞപ്പോൾ, വഴിയോരങ്ങളിൽ ആര്യാസ് എന്ന പേരിലും അതിന്റെ വകഭേദങ്ങളിലും മറ്റും തമിഴ് ചുവയുള്ള ഭക്ഷണശാലകൾ നിറഞ്ഞു. യാത്രകൾ ചെയ്യുന്ന മലയാളികൾ ഈ വിധം ഉള്ള സ്ഥലങ്ങളിൽ കൂടുതൽ വിലക്കു ഭക്ഷണം കഴിക്കേണ്ട സ്ഥിതിയും ആയി. മലയാളിയുടെ സ്വന്തം ഇന്ത്യൻ കോഫീ ഹൌസുകൾ ഒരു സ്മരണ ആകുമോ എന്ന ഭീതിയും ഉളവായി.

പക്ഷേ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി വീണ്ടും കോഫീ ഹൌസുകൾ വികസിക്കാൻ തുടങ്ങി. വെഞ്ഞാറമൂട്, പെഴക്കാപ്പിള്ളി, അരൂർ, പേരൂർക്കട, കഴക്കൂട്ടം എന്നിവിടങ്ങളിൽ പുതിയ ശാഖകൾ വന്നു. പഴയ കോഫീ ഹൌസുകൾ പുനർനിർമിച്ചു.അങ്ങനെ വീണ്ടും ജനങ്ങള് കോഫീ ഹൌസുകളിലേക്ക് തിരിച്ചു വരാൻ തുടങ്ങി. “നല്ല രുചിയുള്ള വൃത്തിയുള്ള ഭക്ഷണം, മിതമായ വില, നല്ല പെരുമാറ്റം” ഇവ ഇപ്പോൾ കോഫീ ഹൌസുകളിൽ തിരികെ എത്തി.

ബീറ്റ് റൂട്ട് ഉള്ള മസാലദോശ, നെയ്‌ റോസ്റ്റ്, കട്ട് ലെറ്റ് തുടങ്ങിയ സ്ഥിരം കോഫീ ഹൗസ്  വിഭവങ്ങൾക്കൊപ്പം നല്ല ചോറും മീൻ കറിയും, അസൽ ചിക്കൻ ബിരിയാണി, മലയാളികളുടെ ജനപ്രിയ ഭക്ഷണം ആയ പൊറോട്ടയും ബീഫും അടക്കം എല്ലാം കിട്ടുന്ന ഒരു സ്ഥലം. കാപ്പിപ്പൊടി, മിൽമ ഉൽപ്പനങ്ങൾ, പത്ര മാഗസിനുകൾ, സംസ്ഥാന സർക്കാരിന്റെ ലോട്ടറി, വറുത്ത കശുവണ്ടി അങ്ങനെ ഒട്ടനവധി സാധനങ്ങൾ.

ഇന്ത്യൻ കോഫി ഹൗസിന്റെ വരുമാനത്തിൽ റെക്കോർഡ് എന്നൊക്കെ വാർത്ത കണ്ടു. വളരെ സന്തോഷം. പക്ഷെ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, സാധാരണക്കാരായ ജനം പതുക്കെ, കോഫി ഹൗസിനെ ഉപേക്ഷിക്കും എന്ന് തോന്നുന്നു. ഇന്നത്തെ കോഫി  ഹൌസുകളിലെ മസാല ദോശയുടെ വലിപ്പം ആണ് ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. 37 രൂപ ആണ് ഞാൻ ഇന്നലെ, തിരുവനന്തപുരം ശ്രീകാര്യത്തെ കോഫി ഹൌസിൽ മസാല ദോശക്ക് കൊടുത്തത്. അതിന്റെ വലിപ്പം കുറഞ്ഞു കുറഞ്ഞ് പൂരിയെ ലക്ഷ്യമാക്കി യാത്ര ചെയ്യുകയാണോ എന്ന് എനിക്ക് സംശയം   തോന്നി  തുടങ്ങി. ഇതേ സ്ഥിതി തന്നെയാണ് കൊട്ടാരക്കരയിലും, പെഴക്കാപ്പിള്ളിയിലും, വെഞ്ഞാറമൂടും എല്ലാം. സ്ഥിരമായി പാത്രത്തിന്റെ വലിപ്പം കുറയുന്നുണ്ടോ, ഭക്ഷണത്തിന്റെ അളവ് കുറയുന്നുണ്ടോ എന്നൊക്കെ സംശയിക്കേണ്ടി ഇരിക്കുന്നു.

മിതമായ വിലക്ക് വൃത്തിയുള്ള ഭക്ഷണം എന്ന സ്ഥലത്ത്, ഒരു രണ്ടു മസാല ദോശ കഴിച്ചാലേ വയറു നിറയൂ എന്ന സ്ഥിതി ആണ്. പല സുഹൃത്തുക്കളും ഈ വിഷമം പങ്കു വെക്കുന്നുന്നുണ്ട്. നല്ല മസാല ദോശ പല സ്വകാര്യ കടകളിലും 40 രൂപയ്ക്കു സാമാന്യം വലിപ്പമുള്ളത് കിട്ടുന്നു എന്ന കാര്യം ഓർമ്മിക്കുന്നു. അടിയന്തര ശ്രദ്ധയും, തിരുത്തലും മസാലദോശയുടെ വലിപ്പത്തിൽ ഉണ്ടാവണം എന്ന് അഭ്യർഥിക്കുന്നു. ഭക്ഷണത്തിന്റെ അളവ് കുറച്ചു കൊണ്ടാണോ ലാഭം ഉണ്ടാക്കുന്നത് എന്ന്, ലേശം സംശയം ഉണ്ട്. അങ്ങനെ ആണെങ്കിൽ അതൊരു നല്ല നടപടി അല്ലല്ലോ! കൂടാതെ ഭക്ഷണ പദാർത്ഥങ്ങളുടെ വലിപ്പവും, അളവും ഉറപ്പാക്കാൻ ഒരു മാനദണ്ഡം, റെയിൽവേ മാതൃകയിൽ പ്രസിദ്ധീകരിക്കണം എന്നും അഭ്യർഥിക്കുന്നു.

പുതിയ സ്ഥലങ്ങൾ തുടങ്ങാൻ ആലോചിക്കുമ്പോൾ, വ്യാവസായിക അഭിമാനസ്തംഭം ആയ ടെക്നോപാർക്കിലേക്കും ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനിയുടെ പേരിൽ ക്ഷണിക്കുന്നു. ഇന്ത്യൻ കോഫി ഹൗസിനു അഭിവൃദ്ധിയുടെ വർഷങ്ങൾ നേരുന്നു.

അനൂപ് വര്‍ഗീസ് കുരിയപ്പുറം

അനൂപ് വര്‍ഗീസ് കുരിയപ്പുറം

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍