UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമാനം, നാണക്കേട്, പ്രതികാരം എന്നിവയെപ്പറ്റിയുള്ള ചിന്തകള്‍

നിര്‍ഭയ കേസിനുശേഷം സംഭവിച്ച പൊതുജനപ്രക്ഷോഭം കാലഹരണപ്പെട്ട റേപ്പ് നിയമങ്ങളെയും ലൈംഗികകുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളെയും പരിഷ്കരിക്കുന്നതിനു പ്രചോദനമായി. എങ്കിലും ശിക്ഷകള്‍ കൊണ്ട് തൃപ്തിപ്പെടുക എന്നാല്‍, രോഗലക്ഷണങ്ങള്‍ പരിഹരിച്ച ശേഷം രോഗത്തിന്റെ മൂലകാരണം അവശേഷിപ്പിക്കുന്നതിനു തുല്യമാണ്. ശിക്ഷകള്‍ ഒരു പരിഹാരമായിരുന്നെങ്കില്‍ ലോകത്തില്‍ ഇത്രയധികം കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സാംസ്കാരികനിയമങ്ങളും പെരുമാറ്റരീതികളും ഒക്കെക്കൊണ്ട് ഒരു ‘സ്ത്രീമോഡലും’ ഒരു ‘പുരുഷമോഡലും’ ഉണ്ടാക്കിയെടുക്ക്ന്നതിലെ സാരമായ പ്രശ്നങ്ങളുടെ ഒരു പുറംകാഴ്ച മാത്രമാണ് റേപ്പ്. റേപ്പ് സ്ത്രീയുടെ മാത്രം പ്രശ്നമാണെന്ന് വിശ്വസിക്കുകയും ഈ വിശ്വാസം സമൂഹത്തിലാകെ അലയടിക്കുന്ന ഒരു അവസ്ഥയിലാണ് ഇപ്പോഴും നാം നിലനില്‍ക്കുന്നത്, ജീവിക്കുന്നത്. 

 

അധികാരികളുടെ അഭിപ്രായപ്രകാരം ആളുകള്‍ സ്വമേധയ റിപ്പോര്‍ട്ട് ചെയ്യുന്ന റേപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. റേപ്പ് സംസ്കാരം എന്ന ഒരു വാക്കും പ്രചാരത്തിലെത്തിയിരിക്കുന്നു. സംസ്കാരത്തെ ഒന്നാകെ ഒരു നെഗറ്റീവ് വാക്കിലൊതുക്കുന്നതിനെപ്പറ്റിയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയൊരു വാക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും റേപ്പിനെ മറക്കാനും പൊറുക്കാനും പ്രേരിപ്പിക്കുന്ന നിഗൂഡവും അല്ലാത്തതുമായ സംസ്കാരനിര്‍മ്മിതികളെ പഠിക്കേണ്ടതുണ്ട്. ശിക്ഷകള്‍ക്ക് പ്രാധാന്യമുണ്ട്, എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികവും അല്ലാത്തതുമായ അക്രമങ്ങള്‍ അനുവദിക്കുന്ന സ്വഭാവശൈലികളും രീതികളും ഒഴിവാക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

 

 

അഭിമാനം, നാണക്കേട്, പ്രതികാരം എന്നിവയെപ്പറ്റിയുള്ള ചിന്തകള്‍

സഹോദരന്‍ ഒരു സ്ത്രീയോടു മോശമായി പെരുമാറിയതിനുപകരമായി ഒരു പതിനാലുകാരിയെ റേപ്പ് ചെയ്യാന്‍ ഒരു ഗ്രാമത്തലവന്‍ ആജ്ഞാപിച്ചത് ഒരു മാസം മുന്‍പാണ്. അതിനും കുറച്ചുനാള്‍ മുന്‍പ് വെസ്റ്റ്ബംഗാളിലെ ഒരു ഗ്രാമത്തില്‍ ഒരു ഇരുപതുകാരി കൂട്ടബലാല്‍സംഗത്തിനിരയായത് അവളുടെ ഗ്രാമവാസികള്‍ക്ക് മറ്റൊരു സമുദായത്തില്‍ നിന്നുള്ള ആളുമായുള്ള അവളുടെ ബന്ധത്തോട്‌ എതിര്‍പ്പുണ്ടായത് കൊണ്ടാണ്. അഭിമാനം, നാണക്കേട്, പ്രതികാരം എന്നീ ഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ് അസംഖ്യം ലൈംഗികകുറ്റകൃത്യങ്ങളില്‍ നിന്ന് ഞാന്‍ ഈ സംഭവങ്ങള്‍ തെരഞ്ഞെടുത്തത്.

 

പുരുഷകേന്ദ്രസമൂഹത്തില്‍ സ്ത്രീയുടെ അഭിമാനം അവളുടെ ശരീരവുമായും ലൈംഗികതയുമായും കന്യകാത്വവുമായും ബന്ധപ്പെട്ടാണ് കിടക്കുന്നത്. അവളെ അപമാനിക്കുന്നത്തിലൂടെ അവളുടെ കുടുംബത്തിന്റെ അഭിമാനവും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്, കാരണം അവല്‍ ആ കുടുംബത്തിന്‍റെ ഭാഗമാണ്. എന്നാല്‍ റേപ്പിസ്റ്റിനു എന്താണ് സംഭവിക്കുക? പ്രതികാരനടപടിക്കിടെ അഭിമാന അളവുകോലില്‍ അയാള്‍ ചില പോയന്റുകള്‍ നേടിയിട്ടുണ്ട്. പുരുഷന്റെ അഭിമാനം എന്നത് പ്രതികാരം നടപ്പാക്കാനുള്ള കഴിവാണോ?

 

ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ രാജ്യത്താകമാനം നടക്കുന്നുണ്ട്, ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഇവ നിറഞ്ഞുനില്‍ക്കുന്നു. പൊതുജനം ഇവയെപ്രതി രോഷാകുലരാവുകയും ചെയ്യുന്നുണ്ട്. ഈ ചര്‍ച്ചകളില്‍ ഗൂഡമായി പുറത്തുവരുന്ന ഒരു പ്രതികരണം കൂടിയുണ്ട്. നമ്മള്‍ എന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു ‘അവര്‍’ സൃഷ്ടിക്കാനുള്ള വ്യഗ്രതയാണിത്‌. സംഭവം നടന്നത് ഒരു ‘ഉള്‍നാടന്‍ ഗ്രാമ’ത്തിലാണ്. ഒരു ‘ആദിവാസി ഗ്രാമ’ത്തിലാണ് എന്നൊക്കെയാണ് പറച്ചില്‍. കുറ്റകൃത്യങ്ങള്‍ നടക്കുന്നത് സംസ്കാരമില്ലാത്ത മൂലകളിലാണ് എന്നാണ് ധ്വനി. എന്നാല്‍ ഇതേ അഭിമാനപ്രത്യയശാസ്ത്രം തന്നെയാണ് പോസിറ്റീവ് വാചകങ്ങളായും പുറത്തുവരിക. മകളെയോ മരുമകളെയൊ ഒക്കെ കുടുംബത്തിന്‍റെ വിളക്ക് എന്നും പ്രകാശം എന്നുമൊക്കെ വിശേഷിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ഇത്തരം ചിന്തകള്‍ എല്ലായിടത്തുമുണ്ട്. ഇത്തരം ഗ്രാമങ്ങളില്‍ നടക്കുന്ന റേപ്പുകളുടെയും കാരണം ഈ ചിന്തയാണ്. പരിഷ്കൃതപ്രദേശങ്ങളില്‍ ആളുകളെ റേപ്പ് ചെയ്യാന്‍ ആജ്ഞാപിക്കുന്ന ഗ്രാമത്തലവന്‍മാരുണ്ടാകില്ല. എന്നാല്‍ ചിന്താഗതികള്‍ ഇവിടെയും അതേപോലെ തന്നെയാണ്.

 

 

കുറ്റവാളിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍

ആറുവയസുകാരി പെണ്‍കുട്ടിയുടെ പീഡനകഥ ഈയിടെ പുറത്തുവന്നതിനുശേഷമാണ് ബംഗ്ലൂര്‍ നഗരത്തിലെ സ്കൂളുകളില്‍ നടക്കുന്ന പല പീഡനകഥകളും പുറത്തുവന്നത്. വിരോധാഭാസമെന്ന് പറയാം, ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ഒരു സ്കൂളിന്റെ സെക്രട്ടറി പൊതുജനത്തോട് പറഞ്ഞത് പെണ്‍കുട്ടികള്‍ക്ക് മാന്യമായ വസ്ത്രനിബന്ധനകള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇത്തരം കുറ്റങ്ങള്‍ തടയാനാകൂ എന്നാണ്. സ്ത്രീകള്‍ മാന്യമായി വേഷം ധരിക്കണമെന്നും അനാവശ്യശ്രദ്ധയാകര്‍ഷിക്കരുത് എന്നുമൊക്കെയാണ് അഭ്യുദയകാംക്ഷികള്‍ സ്ഥിരമായി ഉപദേശിക്കാറുള്ളത്. സ്ത്രീകള്‍ ശാന്തരായും സമാധാനത്തോടെയും പെരുമാറണമെന്നും ഒപ്പം അവര്‍ ഫെയര്‍ ആന്‍ഡ്‌ ലൌലി ആയിരിക്കണമെന്നും പറയാറുണ്ട്‌. “സ്ത്രീകള്‍ ഇങ്ങനെ ചെയ്യണം” എന്നോ “സ്ത്രീകള്‍ പ്രകോപനകരമായി വേഷമിട്ടാല്‍…” എന്നോ “ഒന്നുമല്ലെങ്കിലും അവന്‍ ഒരു പുരുഷനല്ലേ?” എന്നോ ഒക്കെ വാചകങ്ങള്‍ കേള്‍ക്കാം. ലൈംഗിക ആകര്‍ഷകത്വം ഒഴിവാക്കാനും ആണ്‍കുട്ടികളില്‍ നിന്ന് അകന്നുനില്‍ക്കാനുമാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. രസകരമായ കാര്യം ആണ്‍കുട്ടികള്‍ കുടുംബങ്ങളില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകളുടെ ഭാഗമാകുന്നില്ല എന്നതാണ്. ആളുകളുടെ സ്വകാര്യ ശാരീരിക, മാനസിക ഇടങ്ങളെ ബഹുമാനിക്കാനും അനുവാദമില്ലാതെയുള്ള സ്പര്‍ശങ്ങള്‍ ഒഴിവാക്കാനും അവരെ ആരും പഠിപ്പിക്കുന്നില്ല.

 

സ്ത്രീത്വ-പുരുഷത്വ മരീചികകള്‍

കുട്ടിക്കാലം മുതല്‍ തന്നെ സ്ത്രീത്വം എന്നതും പുരുഷത്വം എന്നതും അപരിചിതമാക്കി നിലനിര്‍ത്തുന്ന ഒരു പ്രത്യേകരീതി നിലവിലുണ്ട്. കുടുംബത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമാണ് ആദ്യം ആ ലിംഗവിവേചനം ഉണ്ടാകുന്നത്. കുട്ടികളെ വളര്‍ത്തുമ്പോള്‍ തന്നെ ആണ്‍കുട്ടികളുടെ അക്രമങ്ങള്‍ അവരുടെ  സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് മനസിലാക്കപ്പെടുന്നത്. ഒരു ആണ്‍കുട്ടി അക്രമാസക്തമായ കുസൃതികള്‍ കാണിക്കുന്നത് സ്വാഭാവികമായാണ് കരുതപ്പെടുന്നതും. കളിസ്ഥലങ്ങളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു വാചകമാണ് ഇത്. “പെണ്‍കുട്ടിയെപ്പോലെ നിന്ന് കരയരുത്, നീ ധൈര്യമുള്ള ഒരു ആണ്‍കുട്ടിയല്ലേ?” ഇത് വളരെ സ്വാഭാവികമായി പുറത്തുവരുന്ന വാചകങ്ങളാണ്. ആണ്‍കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്വഭാവങ്ങള്‍ ഇങ്ങനെയാണ് ഉറപ്പിക്കുന്നത്. സാമ്പ്രദായികനിയമങ്ങള്‍ ഉപയോഗിച്ച് ജൈവികസ്വത്വത്തെ ഉത്തേജിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നും. കാമുകിയെ പലതരം ലൈംഗികക്രിയകള്‍ക്ക് ബലംപ്രയോഗിച്ച് പ്രേരിപ്പിച്ചുവെന്ന് വിശദീകരിക്കുന്നത്തിലൂടെയാണ് ആണ്‍കുട്ടികള്‍ അവരുടെ പുരുഷത്വം സുഹൃത്തുക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. പുരുഷത്വം അക്രമാസക്തമാണ്, ലൈംഗികമാണ്, ആണുങ്ങള്‍ കരയാറുമില്ല. വേട്ടക്കാരന്റെയും ഇരയുടെയും പഴയ സമവാക്യം തന്നെയാണിത്.

 

 

‘ആണുങ്ങള്‍ അങ്ങനെയാണ്’എന്നതിനെ കാലങ്ങളായി നമ്മള്‍ സഹിക്കുന്നതുകൊണ്ടാണ് ഈ ദേശത്തിന്റെ ശാപമായി റേപ്പ് മാറുന്നത്. ഒരു കളിപ്പാട്ടം നശിപ്പിച്ച ആണ്‍കുട്ടിയെപ്പറ്റിയും ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് ചെറിയ ശിക്ഷകള്‍ ആവശ്യപ്പെടുന്ന പ്രമുഖരാഷ്ട്രീയക്കാരും ഇതേ വാചകം ഉപയോഗിക്കും. പുരുഷലൈംഗികത ഈ ചട്ടക്കൂടിന് വെളിയില്‍ പോവുകയില്ല എന്നതുപോലെയാണ് “ആണുങ്ങള്‍ അങ്ങനെയാണ്’ എന്ന വാചകം. കുറ്റകൃത്യത്തിനു കുടപിടിക്കുന്ന ഈ കപടയുക്തി ഈ അക്രമത്തിനെ ചെറുതാക്കിക്കാണുകയും ഇത്തരം കൃത്യങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാവുകയുമാണ് ചെയ്യുന്നത്. കുറ്റക്കാരന്റെ കണ്ണിലൂടെയല്ല ഇരയുടെ കണ്ണിലൂടെ വേണം റേപ്പ് മനസിലാക്കാന്‍.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഞാനൊരു വേലക്കാരിയല്ല
പെണ്‍കുപ്പായങ്ങളിലെ എക്‌സ്ട്രാ കുടുക്കുകള്‍
ഞാനുമാണ് നിര്‍ഭയ എങ്കില്‍
മാതൃത്വം – ചില സീരിയല്‍ കീഴ്വഴക്കങ്ങള്‍
കുഞ്ഞുങ്ങളെ കൊണ്ട് കല്ലെടുപ്പിക്കുമ്പോള്‍

 സാമ്പ്രദായികസ്വഭാവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ സ്ത്രീകളെ ലൈംഗിക അതിക്രമങ്ങളിലൂടെ അപമാനിക്കുക എന്നതിന്റെ പിന്നിലുള്ള വികാരം മനസിലാകും. ഇത്തരം പൊള്ളത്തരങ്ങള്‍ മാറ്റിവെച്ചാല്‍ മാത്രമേ സ്ത്രീ, പുരുഷസ്വത്വങ്ങളെ ശരിയായി മനസിലാക്കാന്‍ കഴിയൂ. റേപ്പ് പ്രധാനമായും റേപ്പിസ്റ്റിന്‍റെ പ്രശ്നമാണ്, സ്ത്രീയുടെ അല്ല.

 

ദീപ്തി ഉണ്ണികൃഷ്ണന്‍

ദീപ്തി ഉണ്ണികൃഷ്ണന്‍

യുഎസിലെ ടെക്സാസില്‍ അക്കാദമിക്, മാനേജ്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍