കേട്ട് നില്‍ക്കാന്‍ പോലും പറ്റാത്ത തെറികളും ബലാത്സംഗ ഭീഷണികളുമാണ് അപര്‍ണയ്‌ക്കെതിരെ പ്രയോഗിക്കപ്പെട്ടത്
അല്ലു അര്‍ജുന്‍ ആരാധകരുടെ സ്ലട്ട് ഷെയിമിംഗിന് ഇരയായ അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു. അല്ലു അര്‍ജ്ജുന്റെ ‘നാന്‍ പേര് സൂര്യ..’ എന്ന സിനിമയെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞതിനാണ് അപര്‍ണയ്‌ക്കെതിരെ തെറിവിളിയുമായി ആരാധകര്‍ രംഗത്തെത്തിയത്. അഴിമുഖം കോളമിസ്റ്റും ഗവേഷകയുമായ അപര്‍ണയെയും അമ്മയെയും വരെ ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകളാണ് പിന്നീട് അല്ലു അര്‍ജ്ജുന്‍ ആരാധകരില്‍ നിന്നുണ്ടായത്.
അപര്‍ണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തിരുന്നു. പൊന്നാനി പുത്തന്‍വീട്ടില്‍ ഷബീറലിയെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. നേരത്തെ മണ്ണാര്‍ക്കാട് പുല്ലിശേരി കരിമ്പനയ്ക്കല്‍ നിയാസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് രണ്ടാമത്തെ ആളും അറസ്റ്റിലായത് ചൂണ്ടിക്കാട്ടി അപര്‍ണ ഇന്നലെ വൈകിട്ട് 6.29ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിനൊപ്പം അല്ലു അര്‍ജ്ജുന്‍ ആരാധകര്‍ തനിക്ക് നേരെ പ്രയോഗിച്ച വാക്കുകള്‍ മറ്റുള്ളവരെ അറിയിക്കാനായി അവയുടെ സ്‌ക്രീന്‍ ഷോട്ടുകളും പോസ്റ്റ് ചെയ്തിരുന്നു. കേട്ട് നില്‍ക്കാന്‍ പോലും പറ്റാത്ത തെറികളും ബലാത്സംഗ ഭീഷണികളുമാണ് അപര്‍ണയ്‌ക്കെതിരെ പ്രയോഗിക്കപ്പെട്ടത്.
ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നത് തടയാനായി അല്ലു അര്‍ജ്ജുന്‍ ആരാധകര്‍ തന്നെ വീണ്ടും മാസ് റിപ്പോര്‍ട്ടിംഗ് നടത്തുകയും അപര്‍ണയുടെ ഫേസ്ബുക്ക് പേജ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഈ ബ്ലോക്ക് അനുസരിച്ച് അപര്‍ണയ്ക്ക് പുതിയ പോസ്റ്റുകളൊന്നും തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ ഇടാനാകില്ല. ഒരു ദിവസത്തേക്കാണ് ബ്ലോക്ക്. ബ്ലോക്കിനിടയാക്കിയ അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ചേര്‍ക്കുന്നു.
‘അല്ലു അര്‍ജ്ജുന്റെ പേരില്‍ തെറി വിളിച്ചവരില്‍ രണ്ടാമത്തെ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ചന്തപ്പടി ഉള്ള ഷബി. ഇയാളെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. മുഖമില്ലാത്ത മൂന്ന് ഐഡികളില്‍ നിന്നാണ് കേട്ട് നില്‍ക്കാന്‍ പോലും പറ്റാത്ത തെറികളും ബലാല്‍ഭോഗ ഭീഷണികളും കൊണ് ഇയാള്‍ എന്റെ ടൈംലൈനില്‍ രണ്ടാഴ്ചയിലധികം നിറഞ്ഞു നിന്നത്. എന്നെ മാത്രമല്ല, എന്റമ്മയെയും എങ്ങനെയൊക്കെ റേപ്പ് ചെയ്യും എന്നയാള്‍ വിശദീകരിച്ചു. പിന്തുണച്ചു വന്ന ഓരോരുത്തരെയും അമ്മയേയും പെങ്ങളെയും പറഞ്ഞു രസിച്ചു. പൂട്ടിവയ്ക്കാത്ത കമന്റ് ബോക്‌സിനെക്കുറിച്ചും തെറി ഇരന്നു വാങ്ങിയതിനെക്കുറിച്ചും ഒക്കെ പഠിപ്പിക്കുന്നതിനിടയില്‍ ഇയാളുടെ അറസ്റ്റ് എനിക്ക് നടന്നു നടന്നു അലഞ്ഞ് വാങ്ങിയ നീതിയാണ്. ആത്മാഭിമാനമാണ്’.
അപര്‍ണയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പേജും പൂട്ടിച്ചിരിക്കുകയാണ്. അല്ലു അര്‍ജ്ജുന്‍ ആരാധകരുടെ മാസ് റിപ്പോര്‍ട്ടിംഗാണ് ദീപയുടെ പേജ് ഒരു ദിവസത്തേക്ക് പൂട്ടിക്കാനും കാരണമായതെന്നാണ് കരുതുന്നത്.
മലയാള സിനിമയുടെ ‘വളര്‍ത്തുദോഷ’ത്തെ ചോദ്യം ചെയ്യുന്ന ഞാൻ മേരിക്കുട്ടി