UPDATES

ട്രെന്‍ഡിങ്ങ്

ദിലീപ് കേസ്: നിര്‍ണായക മൊഴി നല്‍കാന്‍ അപ്പുണ്ണിയെത്തി

കേസില്‍ തനിക്കൊരു പങ്കുമില്ലെന്ന് അപ്പുണ്ണി

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹായി അപ്പുണ്ണി ചോദ്യം ചെയ്യലിനായി പോലീസിന് മുന്നില്‍ ഹാജരായി. രണ്ടാഴ്ചയായി ഒളിവിലായിരുന്നു ഇയാള്‍. വടക്കന്‍ ഗോവയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ദിലീപും അപ്പുണ്ണിയും ഒരേ മൊബൈല്‍ ടവറിന് കീഴിലായിരുന്നു. അപ്പുണ്ണിയുടെ മൊബൈലില്‍ പള്‍സര്‍ സുനിയുമായി ദിലീപ് ആണോ സംസാരിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം കേസില്‍ തനിക്കൊരു പങ്കുമില്ലെന്ന് അപ്പുണ്ണി അറിയിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു ഇയാള്‍. നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഹാജരാകാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

പോലീസ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് ഇയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ചു. തുടര്‍ന്ന് നിയമപരമായ ചോദ്യം ചെയ്യല്‍ മാത്രമേ പാടുള്ളുവെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍