UPDATES

യാത്ര

മനുഷ്യന് 50 കൊല്ലം തികച്ചു വേണ്ട ഒരു കടലും ഗ്രാമവും ഇല്ലാതാക്കാന്‍; തെളിവുണ്ട്

അഴിമുഖം പ്രതിനിധി

പ്രകൃതിയുടെ സൃഷ്ടികളില്‍ ഏറ്റവും അപകടകാരിയായത് മനുഷ്യനല്ലാതെ വെറെ ഒന്നുമല്ല. ആ മനുഷ്യന്‍ കാരണം പ്രകൃതിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കണക്കുമില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഖസാക്കിസ്ഥാനിലെ അരാല്‍ കടലും ഗ്രാമവും. വെറും 40 വര്‍ഷം കൊണ്ടാണ് നമ്മള്‍ മനുഷ്യര്‍ ഒരു കടലും ഗ്രാമവും ഇല്ലാതാക്കിയത്. കൃത്യമായി പറഞ്ഞാല്‍ 68000 സ്‌ക്വയര്‍ കിലോമീറ്ററുള്ള ഒരു കടല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ നമ്മള്‍ക്ക് വേണ്ടി വന്നത് നാലു പതിറ്റാണ്ടും നാലുവര്‍ഷവും പത്തുമാസവും എടുത്തു (1970- 2014 ഒക്ടോബര്‍). അഞ്ചര ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു കടല്‍ എത്ര നിഷ്പ്രയാസമാണ് ഇല്ലാതാക്കിയത്. അതുമാത്രമോ കോടികണക്കിന് കടല്‍ ജീവികള്‍ അതുമായി ബന്ധപ്പെട്ടു കിടക്കുന്ന മനുഷ്യനുള്‍പ്പടെയുള്ള കരജീവികള്‍ എല്ലാം നശിച്ചു. ഇനി ബാക്കിയുള്ളത് ചില ജീവിക്കുന്ന രക്തസാക്ഷികള്‍ മാത്രം.

ഖസാക്കിസ്ഥാനിലെ അരാല്‍ കടലിന്റെ (ഇന്ന് മരുഭൂമി) വടക്കന്‍ തീരത്ത് സലാനാഷ് എന്ന ഗ്രാമത്തിലെ ചില പഴയ മത്സ്യതൊഴിലാളികള്‍ ഇന്നും സ്വപ്‌നം കാണുന്നുണ്ട്. അവരുടെ കടല്‍ തിരിച്ച് കിട്ടുമെന്നും അപ്പോള്‍ കൈവിട്ടുപോയ സൗഭാഗ്യങ്ങള്‍ വന്നു ചേരുമെന്നും. സലാനാഷ് ഗ്രാമത്തിലെ പഴയ മത്സ്യതൊഴിലാളി ഖേജാബെ (86) അരാലിന്റെ ഹൃദയത്തില്‍ ചവിട്ടി നിന്നു പറയുന്നത് 40 മീറ്റര്‍ വരെ ആഴമുണ്ടായിരുന്ന ഈ കടല്‍ ഞങ്ങള്‍ നോക്കി നില്‍ക്കെ വരണ്ടു വെറും പാഴ് മരുഭൂമിയായിയെന്നാണ്.

എന്താണ് ആരാലിന് സംഭവിച്ചത്? അറിയണം, നമ്മള്‍ മനുഷ്യര്‍ അറിയണം ആരാലിനെ ഇഞ്ചിഞ്ചായി കൊന്നൊടുക്കിയതിന്റെ കഥ. സത്യത്തില്‍ ആരാല്‍ ഒരു ശുദ്ധജല തടാകമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശുദ്ധജല തടാകം. ആരാലിനെ പോറ്റി വളര്‍ത്തിയത് മധ്യേഷ്യയിലെ രണ്ടു വന്‍ നദികളായിരുന്ന അമു ദാരെയും, സിര്‍ദാരെയുമായിരുന്നു. ഈ നദികള്‍ തന്നെയായിരുന്നു സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലെ സാമ്പത്തിക അടിത്തറ ഒരുക്കിയിരുന്ന ഒരു വിഭവമായ പരുത്തികൃഷിയെ പുഷ്ടിപ്പെടുത്തിയിരുന്നതും. പ്രത്യേകിച്ച് ഉസ്‌ബെക്കിസ്താന്റെ പരുത്തി കൃഷി ഈ നദികളെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. ഇത് ആരാലിന്റെ മരണത്തിലേക്കായിരുന്നു നയിച്ചത്.

കാരണം സോവിയറ്റ് യൂണിയന്‍ ലോക പരുത്തി കൃഷി ഉല്‍പാദനത്തില്‍ മുന്‍പിലെത്തുവാന്‍ നടത്തിയ മത്സരക്കളിയില്‍ അന്ത്യം വരിച്ചത് ആരാലായിരുന്നു. സോവിയറ്റ് യൂണിയന്‍ ഡാമുകള്‍ കെട്ടി അമു ദാരെയും, സിര്‍ദാരെയും പരുത്തി കൃഷിയിടങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. അതിനായി 1940-ല്‍ തന്നെ ആരംഭിച്ച അണക്കെട്ട് നിര്‍മ്മാണം 1960-ല്‍ പൂര്‍ത്തിയായിരുന്നു. 1970-കളില്‍ എത്തിയപ്പോള്‍ 20 സെന്റീമീറ്റര്‍ എന്ന തോതിലായിരുന്നു ആരാലിന്റെ ചുരുങ്ങല്‍. പിന്നീട് ചുരുങ്ങലിന്റെ തോത് വര്‍ഷത്തില്‍ മൂന്നും നാലും ഇരട്ടിയായി. 2000-.ആണ്ടോടെ ആരാല്‍ ക്ഷയരോഗിയുടെ അവസാനകാലഘട്ടത്തെപ്പോലെ കിതച്ചും ചുമച്ചും തുടങ്ങി.

ആരാലിനുളള അവസാനത്തെ ആണിയും കൊണ്ട് 2005-ല്‍ പുതിയ ഒരു അണക്കെട്ടും കൂടി ഉയര്‍ന്നു. 13 കിലോമീറ്റര്‍ നീളമുള്ള ഈ ഡാം ആ കടലിനെ തെക്കന്‍ ആരാലെന്നും വടക്കന്‍ ആരാലെന്നും തിരിച്ചു. കൊക്കറാല്‍ എന്ന അണക്കെട്ട് ആരാലിനുള്ള അവസാന മരണമണി മുഴക്കി. ഇതോടെ ആരാല്‍ വെറും ഉപ്പ് തടാകങ്ങളായി. തെക്കന്‍ ഭാഗം ഉസ്‌ബെക്കിസ്താനിലും വടക്കന്‍ ഭാഗം ഖസാക്കിസ്താനിലുമുള്ള രണ്ട് ഉപ്പുതടാകങ്ങള്‍. പ്രകൃതിയോടുള്ള ഏറ്റവും വലിയ ക്രൂരതകളുടെ ആരംഭം മാത്രമായിരുന്നു അത്. ബാക്കിയുള്ളത് പുറകെ വരുന്നുണ്ടായിരുന്നു. മൃതപ്രായനായി കിടക്കുന്നവന്റെ എല്ലാ തട്ടിയെടുത്തിട്ടും വീണ്ടു ദ്രോഹിക്കുന്ന വില്ലനെപ്പോലെ മനുഷ്യര്‍ ആരാലിനോട് പെരുമാറി.

ഖസാക്കിസ്താനിലുള്ള ഉപ്പുതടാകമായ ആരാലില്‍ വന്‍തോതില്‍ രാസകീടനാശിനികള്‍ കലരാന്‍ തുടങ്ങി (ബോധപൂര്‍വമാണോ, അശ്രദ്ധയാണോ അറിയില്ല). മത്സ്യ സമ്പത്ത് നശിച്ചു. കരവാസികള്‍ക്ക് കൃഷി ചെയ്യുവാന്‍ ശുദ്ധ ജലമില്ല. കൂടാതെ രാസാംശം അടങ്ങിയ ആരാലിന്റെ മുകളിലൂടെയുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റ് മാറാവ്യാധികളാണ് ഗ്രാമവാസികള്‍ക്ക് സമ്മാനിച്ചത്. സലാനാഷ് ഗ്രാമത്തിലെ ഖേജാബെ പറയുന്നു ‘എന്നും കുളിരേകിയിരുന്ന കാറ്റ് തങ്ങളെ ഭയപ്പെടുത്തി തുടങ്ങിയെന്ന് മനസ്സിലായപ്പോഴേക്കും കടല്‍ ജീവികള്‍ ഏതാണ്ട് എല്ലാം ചത്തൊടുങ്ങിയിരുന്നു’വെന്ന്. കരജീവികളില്‍ മനുഷ്യനുള്‍പ്പടെയുള്ളവര്‍ രക്ഷമാര്‍ഗം തേടി പുതിയ ഇടങ്ങളിലേക്ക് പലായനം ചെയ്തു. ശേഷിച്ചവര്‍ ഖേജാബെയെപ്പോലെ കടല്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ മരണത്തോട് മല്ലിട്ടു ജീവിക്കുന്നു.

2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ പൂര്‍ണമായും ഇല്ലാതായി. വെറും മരുഭൂമിയായിരുന്ന ആരാലിനെ എന്നിട്ടും മനുഷ്യര്‍ വെറുതെ വിട്ടോ, ഇല്ല. രാസായുധ പരീക്ഷണ വേദിയാണ് ഇപ്പോള്‍ ഈ ആരാല്‍. അത് ഫോട്ടോഗ്രാഫര്‍മാരുടെയും ടൂറിസ്റ്റുകളുടെയും ഒരു വിനോദസഞ്ചാരയിടം കൂടിയാണ്. പണ്ടത്തെ കടല്‍ ഇന്നത്തെ മരുഭൂമി. ആരാലിന്റെ വേദന നിറഞ്ഞ മുഖം അവര്‍ക്ക് ആനന്ദമാണ്.

ബിബിസിയുടെ ഫോട്ടോഗ്രാഫറുമാരുടെ ചിത്രങ്ങളും അവരുടെ ലേഖനങ്ങളുമാണ് ഈ ലേഖനത്തിലേക്കും നയിച്ചത്. ആ സൗന്ദര്യം നിറഞ്ഞ ചിത്രങ്ങള്‍ക്ക് പിന്നില്‍ ആരാലിന്റെ വേദനയുണ്ടെന്ന് ആരും അറിയുന്നില്ല. വേദനയുടെ കഥ അറിയാതെ അവര്‍ ആരാലിന്റെ ഹൃദയത്തില്‍ ചവിട്ടി നിന്ന് ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നു. അവിടെ എത്തുന്നവര്‍ക്ക് ആരാലിന്റെ ദുരന്തത്തെ മറന്ന് എങ്ങനെ അഹ്ളാദിക്കുവാന്‍ കഴിയുന്നു. 

സലാനാഷ് ഗ്രാമത്തിലെ ഖേജാബെയുടെ വാക്കുകളിലൂടെ ആരാലിനെ കൂടുതല്‍ അറിയാന്‍–  https://goo.gl/cYi8F7

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍