UPDATES

വായന/സംസ്കാരം

ഫൈന്‍ ആര്‍ട്‌സ് കോളേജ്/റാഡിക്കല്‍ മൂവ്‌മെന്റ്/പല ജീവിതങ്ങള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം തുടരുന്നു

ജീവിതമൊക്കെ അങ്ങനെ തന്നെയായിരുന്നു, ഭയങ്കര ലക്ക് ഉണ്ടെന്ന് വിചാരിക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ അതങ്ങ് പോകും. അല്ലെങ്കിലും ഇവിടെ കിട്ടുന്ന ചാന്‍സ് പോലും ഞാന്‍ അങ്ങനെ ഉപയോഗിക്കാറില്ല- ഭാഗം-3

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബോട്ടണി അധ്യാപികയായ ഒരു കന്യാസ്ത്രീ ജീവന്‍ തോമസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: ‘നീ എന്തിനാ ആര്‍ക്കും വേണ്ടാത്ത ചിത്രകല പഠിക്കുന്നത്?’ . അതിനുള്ള ഉത്തരമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ചിത്രകല പഠിക്കാന്‍ മദ്രാസില്‍ പോയെങ്കിലും അവിടെ അഡ്മിഷന്‍ കിട്ടിയില്ല. അങ്ങനെ തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അധ്യാപകരുടെ ഗുണനിലവാരമില്ലായ്മയില്‍ പ്രതിഷേധിച്ച് സമരവുമായിറങ്ങി. ഇതാണ് ജീവന്‍ തോമസ്. കലയും പ്രതിഷേധവും ഒരുമിച്ച് കൊണ്ടുപോയ ചിത്രകാരന്‍, ശില്പി. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം പ്രക്ഷുബ്ദമായ 70-കളില്‍ മുഴങ്ങിക്കേട്ട വിമത ശബ്ദം ഈ 2017-ലും നമുക്ക് കേള്‍ക്കാം. ശില്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം സഫിയ ഒ.സി യിലൂടെ.

ഒന്നാം ഭാഗം: കലയും പ്രതിഷേധവും ഒരുമിക്കുമ്പോള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം

രണ്ടാം ഭാഗം: കുറെ നല്ല മനുഷ്യര്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം തുടരുന്നു

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജ് ജീവിതം
ഇന്റര്‍വ്യൂനും ടെസ്റ്റിനുമൊക്കെ ഫസ്റ്റ് റാങ്ക് നേടിയാണ് ഞാന്‍ അവിടെ ചെല്ലുന്നത്. ഭയങ്കര എനര്‍ജെറ്റിക് ആയി വര്‍ക്ക് ചെയ്യുന്ന ഒരു കാലമായിരുന്നു അത്. എന്നാല്‍ അടിസ്ഥാനപരമായിട്ട് ഒരു അറിവില്ലായ്മ ഉണ്ട് താനും. നമ്മുടെ സമൂഹം ഒരു ആര്‍ട്ടിനോ അല്ലെങ്കില്‍ ആര്‍ട്ടിസ്റ്റിനോ കൊടുക്കുന്ന പ്രയോറിറ്റി എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. മാത്രമല്ല നമ്മുടെ ബാച്ചിലെ ആര്‍ക്കും തന്നെ ജീവിതത്തില്‍ ഒരു വര്‍ക്ക് വില്‍ക്കും എന്നുള്ള ഒരു മോഹവും ഇല്ലായിരുന്നു. സ്വന്തം ആത്മാവിഷ്‌ക്കാരം എന്ന രീതിയിലാണ് വര്‍ക്കിനെ കണ്ടിരുന്നത്. കോളേജ് എന്ന രീതിയില്‍ ഒരിക്കലും അതൊരു കോളേജും ആയിരുന്നില്ല. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ബോര്‍ഡ് മാറ്റി കോളേജ് എന്നാക്കി സ്‌കൂളിലെ തന്നെ അധ്യാപകരെ വെച്ചാണ് പഠിപ്പിച്ചിരുന്നത്. സ്‌കൂള്‍ അധ്യാപകര്‍ എന്നു പറഞ്ഞാല്‍ വളരെ പരിതാപകരമായിട്ടുള്ള അവസ്ഥയിലുള്ള ആളുകളായിരുന്നു. പഴയ ഏഴാം ക്ലാസ് കഴിഞ്ഞാല്‍ കെജിടിക്കു ചേരാം. അങ്ങനെ വന്നിട്ടുള്ള അധ്യാപകരാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ അവിടെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠിപ്പിച്ചിരുന്നവരാണ്. നല്ല അദ്ധ്യാപകരെ നിയമിക്കാന്‍ ആദ്യം തന്നെ സമരം ചെയ്യേണ്ടി വന്നു. കോളേജ് തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ സമരം ആരംഭിച്ചു. അത് കഴിഞ്ഞപ്പോള്‍ മദ്രാസില്‍ നിന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സന്താനരാജ് എന്ന ആര്‍ട്ടിസ്റ്റിനെ പെയിന്റിംഗിലേക്കും അതിനു പിറകെ കാനായി കുഞ്ഞിരാമനെ ശില്‍പകലയുടെ സെക്ഷനിലേക്കും കൊണ്ടുവന്നു. പിന്നെ പതുക്കെ പതുക്കെ കുറെ പുതിയ അദ്ധ്യാപകരെയും നിയമിച്ചു.

ഗവണ്‍മെന്റ് ചെയ്തിട്ടുള്ള വേറൊരു ചതിയുണ്ടായിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞ അധ്യാപകര്‍ എന്തൊക്കെയോ സര്‍ക്കസ് കളിച്ചിട്ട് പത്താം ക്ലാസ് എഴുതുകയും ഇവിടെ അധ്യാപകനാണെന്ന പേരില്‍ ഡെപ്യൂട്ടേഷനില്‍ മദ്രാസില്‍ പോയി ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും എന്നിട്ട് വീണ്ടും ഇവിടെ തന്നെ വരികയും ചെയ്തു. അത് ദുഃഖകരമായ ഒരു കാര്യമാണ്. എന്താന്നുവെച്ചാല്‍ മെഡിസിന് പഠിക്കുന്ന ഒരു സ്റ്റുഡന്റ് ഫസ്റ്റ് ഇയര്‍ പോകാതെ സെക്കന്‍ഡ് ഇയര്‍ പഠിക്കുന്ന സംഭവം പോലെയാണ്. ഫസ്റ്റ് ഇയറിലാണ് ശരിക്കും അനാട്ടമി ക്ലാസ് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഫസ്റ്റ് ഇയറിന് പോകാതെ സെക്കന്ഡ് ഇയറിന് പോകുമ്പോള്‍ മെഡിസിന്‍ ഒരു വക മനസ്സിലാവില്ല. അതുപോലെയാണ് ബേസിക് ക്ലാസ്സില്‍ പഠിക്കാതെ രണ്ടു കൊല്ലം കൊണ്ടൊക്കെ എന്തൊക്കെയോ കൈക്രിയ കാണിച്ചിട്ട് ആര്‍ട്ട് അധ്യാപകരാവുകയാണ്. മാത്രമല്ല അതിനനുസരിച്ച് നല്ല ശമ്പവും വാങ്ങി അധ്യാപകര്‍ക്ക് ചായയൊക്കെ വാങ്ങിക്കൊടുത്ത് സര്‍ട്ടിഫിക്കറ്റും വാങ്ങി ഇവിടെ കണ്ടിന്യു ചെയ്തവരുണ്ട്. ഒന്നിന്നും കൊള്ളാത്ത മനുഷ്യര്‍. അങ്ങനെ കുറെ ആളുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ലളിത കലാ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന ആളും ആ കൂട്ടത്തില്‍ പെട്ട കക്ഷിയാണ്. ഇവരൊന്നും വാസ്തവത്തില്‍ ജീവിതത്തില്‍ നമുക്ക് ഒന്നും തന്നെ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടില്ല. ഇവരൊക്കെ നമ്മളെക്കാളും ലീനിയര്‍ ആയ തലത്തില്‍ ചിന്താഗതിയുള്ള ആര്‍ട്ടിസ്റ്റുകളായിരുന്നു.

(കാനായി കുഞ്ഞിരാമനും അദ്ദേഹത്തിന്റെ ശില്പം മലമ്പുഴ യക്ഷിയും)

പലപ്പോഴും ഇവരെ നമ്മള്‍ പേരാണ് വിളിച്ചിരുന്നത്. സാര്‍ എന്നൊന്നും ആരും വിളിക്കാറില്ലായിരുന്നു. അതിന് ഇവര്‍ കംപ്ലെയ്ന്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ എന്നെ പ്രിന്‍സിപ്പല്‍ വിളിച്ചിട്ടു പറഞ്ഞു, ജീവാ നിനക്കെതിരെ എങ്ങനെ ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു സാര്‍ എന്നു വിളിക്കണമെങ്കില്‍ ഇവര്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും കോണ്‍ട്രിബ്യൂട് ചെയ്യണമെന്ന്. ഒരു കോണ്‍ട്രിബ്യൂഷനും ഇവര്‍ ചെയ്യുന്നില്ല. മുമ്പില്‍ ഇരിക്കുന്ന ചെരിപ്പുകുത്തി എന്നെ പലതും പഠിപ്പിക്കുന്നുണ്ട്. മുമ്പിലിരിക്കുന്ന പിച്ചക്കാരന്‍ എന്നെ പലതും പഠിപ്പിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ ഇവരെയെല്ലാം സാര്‍ എന്നു വിളിക്കണ്ടേ. മറിച്ച് എനിക്ക് റെസ്‌പെക്ട് തോന്നിയിട്ടുള്ള തരത്തില്‍ എന്തെങ്കിലും കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുള്ള മനുഷ്യരെ നമ്മള്‍ അറിയാതെ വിളിച്ച് പോകും സാര്‍ എന്ന്. അല്ലാതെ ഇത് നിയമം മുഖാന്തിരം വിളിക്കേണ്ട ഒരു സാധനം അല്ല.

അപ്പോ കുഞ്ഞിരാമന്‍ സഹായത്തിനെത്തി; ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ പ്രൊഫസറെ മിസ്റ്റര്‍ പ്രൊഫസര്‍ എന്നാണ് സംബോധന ചെയ്തു കൊണ്ടിരുന്നത് എന്നു കുഞ്ഞിരാമന്‍ പറഞ്ഞു. ഞാന്‍ സാറെന്നൊന്നും വിളിക്കാറില്ല. പലപ്പോഴും പേരാണ് വിളിക്കുന്നത്. പിന്നെ ജീവന്‍ ഒരു കാര്യം ചെയ്യൂ, മിസ്റ്റര്‍ എന്നുകൂടി ചേര്‍ത്തിട്ടു പേര് വിളിക്കുക. അത് കുറച്ചുകൂടി റെസ്‌പെക്ട് കൊടുക്കുന്ന വിളിയാണെന്ന്. ഞാന്‍ പറഞ്ഞു ഞാന്‍ മാന്യമായിട്ടു പേരാണ് വിളിച്ചുകൊണ്ടിരുന്നത്. അതിലും താഴ്ത്തി ഞാന്‍ ഒന്നും വിളിച്ചില്ല. പേര് വിളിക്കുന്നത് തെറിയാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. പ്രിന്‍സിപ്പാള്‍ പിന്നെ വേറൊന്നും പറഞ്ഞില്ല. ഇങ്ങനെയുള്ള കുറെ പ്രശ്‌നങ്ങള്‍ അവിടെ ഉണ്ടായിരുന്നു.

ഞങ്ങളുടെ ബാച്ചില്‍ 30 പേര്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. അതില്‍ ഒരു പെണ്‍കുട്ടിയും ഇല്ലായിരുന്നു. അതിലൊരാള്‍ക്ക് കണ്ടക്ടര്‍ ജോലികിട്ടി പോയപ്പോള്‍ അതിനു പകരം ഒരു 35-ാം റാങ്കുകാരിയായ ഒരു പെണ്‍കുട്ടിയെ എടുത്തു. അപ്പോള്‍ ആരൊക്കെയോ പറഞ്ഞു ഇല്ലീഗലായിട്ടാണ് അഡ്മിഷന്‍ കൊടുത്തത്, 31-ാം റാങ്കുകാരനാണ് അഡ്മിഷന്‍ കൊടുകേണ്ടത് എന്നൊക്കെ. ആ പെണ്‍കുട്ടി അവിടത്തെ സൂപ്രണ്ടിന്റെ ബന്ധു കൂടിയായിരുന്നു. പിന്നെ എല്ലാരും പറഞ്ഞു ഒരു പെണ്‍കുട്ടിയല്ലേ പഠിക്കട്ടെയെന്ന്. സത്യത്തില്‍ കോളേജ് സ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും കോളേജിന്റെ ഒരു സ്റ്റാറ്റസിലേക്ക് വളരെ പയ്യെ പയ്യെയാണ് ഇത് വളരുന്നത്. ഓരോ മാസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ ഉണ്ടായിരുന്നു. ഈ സമരങ്ങളാണ് വാസ്തവത്തില്‍ നമ്മള്‍ക്ക് യഥാര്‍ത്ഥ ക്ലാസ് തന്നിട്ടുള്ളത്. എന്തുകൊണ്ടാണ് സമരം എന്നു ചോദിച്ചാല്‍, സമരം ഉണ്ടാകുന്നതിന് കാരണങ്ങള്‍ ഉണ്ട്. പുതിയ രീതിയില്‍ ഉള്ള ഒരു ആവിഷ്‌ക്കാര സ്വാതന്ത്ര്യം നമുക്ക് അവിടെ ഇംപ്ലിമെന്റ് ചെയ്യേണ്ട ആവശ്യം ഉണ്ട്. അല്ലെങ്കില്‍ നമുക്ക് അത്തരത്തില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യം ഇത്തരം സ്ഥാപനത്തില്‍ നിന്നും കിട്ടുന്നില്ല. വാസ്തവത്തില്‍ പലപ്പോഴും പെയിന്റിംഗ് മാറുന്നതും കണ്‍സെപ്റ്റ് മാറുന്നതും ഒന്നും നമ്മള്‍ അറിയുന്നില്ല. അതുവരെ നമ്മള്‍ ഒന്നു അറിയാതെ കുറെ അബ്‌സ്ട്രാക്ട് സാധനങ്ങള്‍ ചെയ്തു പോകുകയാണ്.

ഞാന്‍ മദ്രാസിലും എറണാകുളത്തുമൊക്കെ പഠിക്കുന്ന സമയത്ത്, ചുമ്മാ അബ്സ്ട്രാക്ഷന്‍ ചെയ്‌തോളാന്‍ പറയുന്ന രീതിയിലാണ് നമ്മള്‍ ചെയ്യുന്നത്. അതായത് ഹിസ്റ്റോറിക്കല്‍ ഫാക്ട്സ് ഒന്നും മനസ്സിലായി ചെയ്യുന്നതല്ല. ക്യാന്‍വാസിന്റെ ഒരറ്റം തൊട്ട് മറ്റൊരു അറ്റം വരെ കളര്‍ തേച്ച്, ബാലന്‍സ്ഡ് ആയിട്ടുള്ള കളറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതൊരു വര്‍ക്ക് ഓഫ് ആര്‍ട്ട് ആണ് എന്നൊരു വിശ്വാസമാണ്. മറിച്ച് കോളേജില്‍ വരുമ്പോഴും ലൈബ്രറിയില്‍ കയറുമ്പോഴുമാണ് നമുക്ക് മനസ്സിലാകുന്നത്, ഇത്തരം വര്‍ക്കുകള്‍ക്ക് ഒരു പിരീഡ് ഇല്ല. യൂറോപ്പിലും അമേരിക്കയിലും ഒക്കെ ഇത്തരം വര്‍ക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്ത്, അല്ലെങ്കില്‍ ‘ഒരു ഇസം’ തുടങ്ങുന്ന സമയത്ത് അതിനൊരു പൊളിറ്റിക്കല്‍ റീസണ്‍ ഉണ്ടായിരുന്നു. അതിന്റെ പുറത്താണ് ഇത്തരം വര്‍ക്കുകള്‍ വന്നിട്ടുള്ളത്. അല്ലെങ്കില്‍ ഒരു കാഴ്ചയുടെ പ്രശ്‌നം കൊണ്ടാണ് ഈ രീതിയില്‍ ഉള്ള വര്‍ക്ക് വരുന്നത്. ഇത് മനസ്സിലാക്കി വരുന്നത് വളരെ സാവകാശമാണ്. അപ്പോഴേക്കും ഞങ്ങള്‍ ഏതാണ്ട് ഫസ്റ്റ് ഇയര്‍ കടന്നിരുന്നു. ആ സമയത്ത് നമ്മള്‍ വര്‍ക്കിലേക്ക് പതുക്കെ ഫിഗറേറ്റ് ചെയ്യും. ഫസ്റ്റ് ഇയര്‍ അവസാനമാണ് ഞങ്ങള്‍ മൂന്നു സ്റ്റുഡന്റ്സിനും രണ്ട് അധ്യാപകര്‍ക്കും അക്കാദമി അവാര്‍ഡ് കിട്ടുന്നത്.

എനിക്കും കൃഷ്ണകുമാറിനും വി കെ രാജനുമാണ് അവാര്‍ഡ്. കൂടാതെ പതിനൊന്ന് സ്റ്റുന്റ്സും ഉള്‍പ്പെടെ അധ്യാപകര്‍ക്കും കൂടെ പതിനഞ്ചു പേര്‍ക്ക് ഹൈലി കമാന്റന്റ് സര്‍ട്ടിഫിക്കറ്റും കിട്ടി. സെക്കന്റ് ഗ്രേഡിലുള്ള വര്‍ക്കിന്റെ ബേസിലാണ് ഈ ഹൈലി കമാന്റന്റ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്. പതിനഞ്ച് ഹൈലി കമാന്റന്റ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ മൂന്ന് അധ്യാപകര്‍ മാത്രേയുള്ളൂ എന്നത് വല്യ പ്രശ്‌നമായി. അതിനടുത്ത വര്‍ഷം മുതല്‍ അക്കാദമി വിദ്യാര്‍ഥികളുടെ വര്‍ക്കുകള്‍ അവാര്‍ഡിന് പരിഗണിക്കാതായി. അതിന്റെ അടുത്ത വര്‍ഷം ഞങ്ങള്‍ അക്കാദമി എക്‌സിബിഷന്‍ നടക്കുന്നതിനോടൊപ്പം തന്നെ പാരലല്‍ എക്‌സിബിഷന്‍ നടത്തി. ഞാന്‍ ഒറ്റയ്ക്ക് അക്കാദമി എക്‌സിബിഷന് നടക്കുന്നതിന്റെ നേരെ എതിര്‍വശത്തും മറ്റ് നാലു സുഹൃത്തുക്കള്‍ ഒന്നിച്ചു മറ്റൊരു എക്‌സിബിഷനും നടത്തി. സുഹൃത്തുക്കള്‍ കൃഷ്ണകുമാര്‍, അലക്‌സ്, കരുണാകരന്‍, മധു എന്നിവരാണ്. ഒന്നിച്ചു നിന്നിട്ട് ഒന്നിച്ചു അക്കാദമിക്കെതിരെ എക്‌സിബിഷന്‍ നടത്താനാണ് പ്ലാന്‍ ചെയ്തതെങ്കിലും ഞങ്ങള്‍ ആശയപരമായി പലപ്പോഴും ഭിന്നിക്കുകയും അങ്ങോട്ടും ഇങ്ങോട്ടും ആര്‍ഗ്യുമെന്റ്‌സ് നടത്തുകയും ചെയ്തു. ഇതില്‍ ആര്‍ക്കും ആരും ലീഡര്‍ഷിപ് കൊടുക്കുന്ന ഇടപാടില്ലായിരുന്നു. അതിനെ യോജിപ്പിച്ച് കൊണ്ടുപോകാന്‍ പറ്റിയ അധ്യാപകരും ഇല്ലായിരുന്നു.

ആര്‍ഗ്യുമെന്റ്‌സിന്റെ പുറത്ത് പലപ്പോഴും തെറ്റിപ്പിരിയും, പിന്നെ തമ്മില്‍ യോജിക്കില്ല. യോജിച്ച് കഴിഞ്ഞാല്‍ തന്നെ ഒരു ശാപ്പാട് കഴിക്കാനുള്ള യോജിപ്പ് മാത്രമേയുള്ളൂ. അല്ലാതെ ആശയപരമായി യോജിച്ച് പോകുന്ന അവസ്ഥ ഉണ്ടായില്ല. യോജിക്കാന്‍ പറ്റുന്ന നാലുപേര്‍ ഒന്നിച്ചും അതിനു പറ്റാത്ത ഞാന്‍ ഒറ്റയ്ക്കും, അതല്ലാതെ വേറെ കുറേപേര്‍ അതിലൊന്നും ഇല്ലാതെ, അങ്ങനെ ഒരു ഗ്രൂപ്പൊന്നുമില്ലാത്ത, അല്ലെങ്കില്‍ ആരുടെ കൂടെ കൂടണം എന്നറിയാത്ത ഇതിലൊന്നും പെടാതെ മാറിനിന്ന പല മനുഷ്യര്‍. എന്നാലും ഞങ്ങള്‍ അഞ്ചുപേര്‍ അക്കാദമിക്ക് എതിരായിട്ടു എക്‌സിബിഷന്‍ നടത്തി. അതില്‍ ഒറ്റയ്ക്ക് നിന്ന് ആദ്യമെ ചെയ്തത് ഞാനാണ്. ഇത് പ്രമോട്ട് ചെയ്തിട്ട് മീഡിയ കവറേജ് കൊടുത്തു. പിന്നെ വേറെയും പലകാര്യങ്ങള്‍. ഞങ്ങളുടെ ഓള്‍ ഇന്ത്യ ടൂറിന് വേണ്ടിയിട്ടും മറ്റുമായി പല കാര്യങ്ങള്‍ക്കും സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഓള്‍ ഇന്ത്യ ടൂര്‍ വേണ്ട എന്ന തീരുമാനത്തിനെതിരെ സ്റ്റാഫിനെ മുഴുവന്‍ മുറിക്കകത്തിട്ടു പൂട്ടി തീ വെക്കുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ നിരാഹാരം കിടന്നു. അതിനു ഞങ്ങള്‍ അഞ്ചാറ് പേര് ജയിലില്‍ കിടന്നു. അവിടന്ന് ഇറങ്ങിയിട്ടു വീണ്ടും സമരം ചെയ്തു. ഇനി സമരം ചെയ്യാന്‍ പാടില്ല എന്നു പറഞ്ഞിട്ട് വല്യ വിഐപികളാണ് ഞങ്ങള്‍ക്ക് ജാമ്യം എടുത്തത്. ഞങ്ങളുടെ കോളേജില്‍ എപ്പോഴും മഫ്തി പോലീസ് ഉണ്ടാവും. ഇവര്‍ വന്നു കഴിഞ്ഞാല്‍ രണ്ടു ദിവസം ഞങ്ങളെ നക്‌സലൈറ്റുകളെപ്പോലെ നോക്കും.

ഞങ്ങള്‍ ഈ സമരത്തിന്റെയൊക്കെ സ്ലോഗന്‍ എഴുതുന്നത് ബെഹ്ത്തിന്റെയോ ഓട്ടോ റെനെ കാസ്റ്റില്ലോ നെരൂദയുടെയോ ഒക്കെ വരികളായിരിക്കും. ഇത്തരം വരികള്‍ സ്ലോഗന്‍സായിട്ട് കോളേജുകളിലെ ഭിത്തികളില്‍ വരുന്നത് ആദ്യമായിട്ട് ഫൈന്‍ ആര്‍ട്‌സ് കോളേജിലാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ നക്‌സല്‍ബാരികളാണെന്ന ഒരു വ്യാഖ്യാനം ഉണ്ടായിരുന്നു. പോലീസുകാര്‍ക്ക് രണ്ടു ദിവസം കൊണ്ട് മനസ്സിലാവും ഇവര്‍ വാളും കുന്തവും എടുത്തിട്ടോ ബൊംബെടുത്തിട്ടോ വിപ്ലവം ഉണ്ടാക്കുന്ന കക്ഷികള്‍ അല്ല. വേറൊരുത്തരത്തിലുള്ള കക്ഷികളാണെന്ന്. ഐഡിയോളജിക്കല്‍ ഫൈറ്റേഴ്സാണെന്ന് മനസ്സികും. പിന്നെ അവര്‍ നോക്കുമ്പോള്‍ പലരും ഭക്ഷണം കഴിക്കാനൊന്നും പോകുന്നില്ല. അഥവാ ചായ കുടിക്കാന്‍ പോകുന്നുണ്ടെങ്കില്‍ റോട്ടില്‍ കൂടെ പോകുന്ന ആരെങ്കിലും ഒരാളെ ഒരാള്‍ വളയ്ക്കും, എന്നിട്ട് അയാളുടെ അടുത്തു ഒരു ചായക്ക് ചോദിക്കും. രണ്ടുപേരും കൂടെ പോകുന്ന സമയത്ത് പയ്യെ പുറകെ രണ്ടുപേര് പോകും, അതിന്റെ പിറകെ രണ്ടുപേര്‍ പോകും. കടയില്‍ ചെല്ലുമ്പോഴേക്കും പത്തുപത്തിനാറ് പേര് കാണും. പിന്നെ ഈ മനുഷ്യന്‍ ആ വഴിക്കു വരില്ല. അല്ലാതെ ഇങ്ങോട്ട് വന്നു ചായ വാങ്ങിത്തരുന്നവരും ഉണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഈ പോലീസുകാരും ഞങ്ങള്‍ക്ക് ചായ വാങ്ങിത്തരും. ഇത് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയിട്ടു ഈ പൊലീസുകാരെ രണ്ടുമൂന്നു ദിവസം കൊണ്ട് മാറ്റി പുതിയ ആളെ വിടും. നേരത്തെയുണ്ടായിരുന്ന പോലീസുകാരില്‍ നിന്നു ഇത് മനസ്സിലാക്കി പുതുതായി വരുന്നവര്‍ വന്ന ദിവസം തന്നെ ഞങ്ങള്‍ക്ക് ചായ വാങ്ങിത്തരും. ഇവരുമായിട്ടൊക്കെ നല്ല കമ്പനിയായിരുന്നു ഞാന്‍. ചിലര്‍ ക്ലാസ്സിലോക്കെ കയറി വര്‍ക്കൊക്കെ കണ്ടിട്ട് ക്യാന്റീനില്‍ കൊണ്ടുപോയി ശാപ്പാടൊക്കെ വാങ്ങിത്തരുമായിരുന്നു. ഇപ്പോഴും നല്ല ബന്ധം നിലനിര്‍ത്തുന്ന പോലീസുകാര്‍ ഉണ്ട്.

ഇതേ പോലെ തന്നെ ഞങ്ങള്‍ക്ക് ഫസ്റ്റ് ഇയര്‍ തൊട്ട് വരുന്ന മോഡല്‍സ്. ഹ്യൂമണ്‍ റിലേഷന്റെ ഒരു സാധനം ശരിക്കും പഠിക്കുന്നത് ഇവരില്‍ നിന്നാണ്. മോഡല്‍സ് എന്നുപറഞ്ഞാല്‍ പലപ്പോഴും ലൈംഗിക തൊഴിലാളികളാണ്. പുരുഷന്‍മാരാണെങ്കില്‍ പണിയെടുക്കാന്‍ പറ്റാതെ വരുന്ന ആരോഗ്യം പോയിട്ടുള്ള ചുമട്ടുകാരോ ഒക്കെയാവും. ഇവരൊക്കെയായി നമുക്ക് നല്ല തരത്തിലുള്ള റിലേഷനാണ്. സെക്കന്‍ഡിയര്‍ തൊട്ടിട്ടു ഞങ്ങളുടെ ബാച്ചിന് ന്യൂഡ് സ്റ്റഡീസ് ഉണ്ട്. ന്യൂഡ് സ്റ്റഡീസ് വരുമ്പോള്‍ ആദ്യമൊക്കെ ഭയങ്കര കൗതുകത്തോട് കൂടിയാണ് നോക്കുന്നത്. ഞങ്ങള്‍ ആറ് പേരായിരുന്നു ഫസ്റ്റ് ബാച്ചില്‍. ആറുപേരുടെ മുന്നില്‍ ഒരു സ്ത്രീ ന്യൂഡായിട്ടു നില്‍ക്കുക എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഭയങ്കര കൗതുകമാണ്. സാധാരണ മുഖം വാര്‍ക്കുന്ന സമയത്ത് ദൂരെ നില്‍ക്കുന്നവര്‍ ന്യൂഡായിട്ടു നില്‍ക്കുമ്പോള്‍ അളവെടുക്കാന്‍ വേണ്ടി അവരുടെ അടുത്തു പോകും. മുഖം വരക്കുന്ന സമയത്ത് അളവൊന്നും നോക്കാറെയില്ല. അളവെടുക്കാന്‍ പോകുമ്പോള്‍ പെണ്ണുങ്ങള്‍ ചിരിക്കും. കാരണം രണ്ടു ദിവസം മുമ്പ് മുഖം വരക്കുമ്പോള്‍ അളവെടുക്കാത്ത കക്ഷികള്‍ ന്യൂഡ് വരക്കുമ്പോള്‍ അവര്‍ക്ക് പെട്ടെന്നു കാര്യം മനസ്സിലാകും. അവര്‍ ചിരിക്കും. ന്യൂഡ് നില്‍ക്കുന്ന സമയത്ത് ഇവര്‍ക്ക് കാശ് കൂടുതല്‍ ഉണ്ട്. പിറ്റേദിവസം ഇവര്‍ വരുന്ന സമയത്ത് വല്യ പൊതിച്ചോറുമായിട്ടു വരും.

സര്‍ക്കസില്‍ നിന്നു ചാടിപ്പോന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. പത്തൊന്‍പത് വയസ്സേ കാണൂ. നല്ല അനാട്ടമി ഉള്ള സ്ത്രീയാണ്. അവര്‍ വന്നപ്പോള്‍ ആദ്യമേ മുഖം വരച്ചു. വെളുപ്പാന്‍ കാലത്ത് കിട്ടിയ സ്ത്രീയാണ്. ഞങ്ങള്‍ പകല്‍ ക്ലാസ് റൂമില്‍ വര്‍ക്ക് ചെയ്യും, രാത്രി ഹോസ്റ്റലില്‍ ഡിസ്‌ക്കഷനാണ്. അതിനിടയ്ക്ക് പെയിന്റ് ചെയ്യും. സ്സ്‌ക്ലപ്ര്‍ ചെയ്യുന്ന ആള്‍ക്കാര്‍ റൂമില്‍ വന്നാല്‍ പെയിന്റ് ചെയ്യും. ചിലപ്പോ സ്ട്രീറ്റ് സ്റ്റഡീസിന് ഇറങ്ങും. തട്ടുകടയില്‍ നിന്ന് ഓസിന് ദോശ തിന്നാം എന്നുള്ളതും കൂടെയാണ് സ്ട്രീറ്റ് സ്റ്റഡീസിന്റെ ഉദ്ദേശം. അങ്ങനെ ദോശ തരുന്ന ഒരു മണിയന്‍ ഉണ്ടായിരുന്നു. മണിയന്‍ അയാളുടെ കഥന കഥയൊക്കെ പറഞ്ഞിട്ട് നമുക്ക് ദോശ തരും. വളരെ കാര്യമായിട്ടാണ് ദോശ തരുന്നത്. നിങ്ങളൊക്കെ ഒരുകാലത്ത് വല്യ പൈസക്കാരാകും അപ്പോ എന്റെ ദോശ തിന്നിട്ടാണ് നിങ്ങള്‍ വളര്‍ന്നത് എന്നൊക്കെ പറഞ്ഞു എനിക്ക് അഭിമാനിക്കാമല്ലോ എന്നൊക്കെ പറയും. അയാളിപ്പോള്‍ ഇല്ല.

കോളേജിന് തൊട്ടടുത്ത് ഒരു ബീന ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടുന്ന് ഞങ്ങള്‍ ഒരുമാസം അല്ലെങ്കില്‍ രണ്ടുമാസം ഒക്കെ അടുപ്പിച്ചു പറ്റും. രണ്ടുമാസം കഴിയുമ്പോള്‍ മുങ്ങും. പിന്നെ അങ്ങോട്ട് കടക്കില്ല. ചില വിശേഷ ദിവസങ്ങളില്‍ അങ്ങോട്ടൊന്ന് ചെല്ലാന്‍ പറഞ്ഞിട്ട് ഇയാള്‍ ആദ്യമേ ആളെ വിടും. ഞങ്ങള്‍ പോകില്ല. കുറച്ചു കഴിയുമ്പോള്‍ ഇയാളുടെ മകനെ വിടും. അപ്പോഴും ഞങ്ങള്‍ പിന്നെ വരാം എന്നു പറയും. പിന്നെ ഇയാള്‍ നേരിട്ടു വരും. ഇയാള്‍ വരുമ്പോള്‍ ഓടാനൊന്നും പറ്റില്ല. ഇയാള്‍ അങ്ങനെയുള്ള ഒരു മനുഷ്യനാണ്. പ്രേംനസീറിന്റെ കസിനാണ് ഇയാള്‍. വളരെ സൗമ്യനായി സംസാരിക്കുന്ന ആളാണ്. അയാള്‍ പറഞ്ഞു, നിങ്ങളെ ഞാന്‍ പലപ്രാവശ്യം വിളിപ്പിച്ചു, നിങ്ങള്‍ക്ക് അവിടെ ബിരിയാണി ഉണ്ടാക്കി വെച്ചിട്ട് അതവിടെ ഇരിക്കുകയാണ്. വന്നു കഴിച്ചിട്ടു പോകണം എന്ന്. ഇയാള്‍ പറയും നിങ്ങള്‍ കാശ് തന്നില്ലെങ്കില്‍ നിങ്ങളുടെ ഒരു പെയിന്റിംഗ് ഞാന്‍ ഇവിടെ എടുത്തു വെക്കും. പിന്നെ അതിനു കോടിക്കണക്കിന് പൈസയൊക്കെയാകും. അപ്പോള്‍ ഞാനും വല്യ പൈസക്കാരനാകും. വാസ്തവത്തില്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ പുള്ളി വല്യ റിച്ച് ആയേനെ. പലരുടെയും വര്‍ക്കിനൊക്കെ പിന്നീട് വല്യ പൈസയായി. ഇങ്ങനെ കുറെ മനുഷ്യര്‍ ഉണ്ടായിരുന്നു. ഇവരുടെ ഇടയ്ക്ക് കൂടെയാണ് നമ്മളിങ്ങനെ ജീവിച്ച് പോകുന്നത്.

രാവിലെ ഇങ്ങനെ ഇറങ്ങി നടക്കുന്ന സമയത്ത് ഈ സെക്‌സ് വര്‍ക്കേഴ്‌സ് പലരും ഇറങ്ങിപ്പോകുന്നത് കാണാം. അപ്പോള്‍ നമ്മളിങ്ങനെ മോഡല്‍ നില്‍ക്കാമോ എന്നു ചോദിച്ചു അടുത്തു ചെല്ലും. അവര്‍ നില്‍ക്കാമെന്ന് പറയുകയാണെങ്കില്‍ കോളേജിലെ ഏതെങ്കിലും ക്ലാസ്സ് മുറിയില്‍ അടച്ചിടും. രാവിലെ ഹോസ്റ്റലില്‍ പോയി തിരിച്ചുവരുമ്പോള്‍ ഇവരെ തുറന്നു വിടും. രാവിലെ കോളേജില്‍ എത്തിയാല്‍ നമ്മുടെ മോഡലായിട്ട് ക്ലാസ്സിലേക്ക് കൊണ്ടുപോകും. അങ്ങനെയാണ് ഈ സര്‍ക്കസില്‍ നിന്നു ചാടിപ്പോന്ന കുട്ടിയെ കിട്ടുന്നത്. ആദ്യം അവളുടെ മുഖമാണ് ചെയ്യുന്നത്. ആ പോര്‍ട്രേറ്റ് ചെയ്യാന്‍ നാല് ദിവസത്തെ ക്ലാസ് മതി. പിന്നെ ഫുള്‍ പോര്‍ട്രൈറ്റ് ചെയ്യാനാണെങ്കില്‍ നാലോ എട്ടോ ദിവസത്തെ ക്ലാസ് വേണം. ഇവളോട് ന്യൂഡ് നില്‍ക്കാമോ എന്നു ചോദിച്ചപ്പോള്‍ ഇവള്‍ക്കു ആകപ്പാടെ സംശയമായി. ആദ്യത്തെ ദിവസം സെമി ന്യൂഡ് നില്‍ക്കുന്നു. പിന്നീടാണ് ഫുള്‍ ന്യൂഡ് നില്‍ക്കുന്നത്. അപ്പോ അവള്‍ക്ക് മനസ്സിലായി ഇവര്‍ അപകടകാരികളായിട്ടുള്ള കക്ഷികള്‍ അല്ല, ഇത് സാധാരണ രീതിയില്‍ ഉള്ള ഒരു ക്ലാസാണ് എന്ന്. ആദ്യത്തെ നാല് ദിവസം കഴിഞ്ഞപ്പോള്‍ പിന്നെ ഇവള്‍ വരുന്നത് വല്യ പൊതിച്ചോറുമായിട്ടാണ്. ലഞ്ച് ബ്രേക്കിന് ഞങ്ങള്‍ വര്‍ക്ക് നിര്‍ത്തിയപ്പോള്‍ അവര്‍ വിളിച്ചിട്ടു പറഞ്ഞു, വാ ഞാന്‍ ഇന്ന് തോനെ ചോറ് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങള്‍ ചോദിച്ചു അതെന്താണ്. അപ്പോ ഇന്നലെ എനിക്ക് തോനെ പൈസ കിട്ടി, അതുകൊണ്ട് തോനെ ചോറുണ്ടാക്കി. നിങ്ങളാരും ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് കാണുന്നില്ലല്ലോ എന്നു പറഞ്ഞു. പിന്നെ ഇവരുടെ പൊതിച്ചോറ് തുറന്ന് എല്ലാവരും കൂടെ കയ്യിട്ട് വാരും. ഇങ്ങനെയുള്ള കുറെ മനുഷ്യര്‍. ഇത് ശരിക്കും പറഞ്ഞാല്‍ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ പരിതാപകരമായിട്ടുള്ള അവസ്ഥയാണ്.

(ജീവന്‍ തോമസ് 2000-ല്‍ ഫൈബര്‍ ഗ്ലാസില്‍ ചെയ്ത് ശില്പം)

കാരണം മാന്യത നടിച്ച് നടക്കുന്ന ഒരു മനുഷ്യര്‍ക്കും ഇല്ലാത്ത ഒരു തരം മനുഷ്യപ്പറ്റ്. ഇവരുടെ ഇന്റിമസി, എല്ലാ ആള്‍ക്കാരുടെ അടുത്തും കാണിക്കുന്ന ഒരിഷ്ടവും ഒക്കെയാണ് ആളുകള്‍ ചൂഷണം ചെയ്യുന്നത്. ഇത് തന്നെയാണ് ഇവരുടെ അടുത്തു നിന്നും നമുക്കും പഠിക്കാന്‍ പറ്റിയത്. നല്ല ശരീര പുഷ്ടിയുള്ള, അഞ്ചോ ആറോ ആണുങ്ങളുടെ അടുത്ത് ഇങ്ങനെ ഒരു സ്ത്രീ നില്‍ക്കുക എന്നു പറഞ്ഞാല്‍ ഒരു നേരത്തെ വിശപ്പിന്റെ സംഭവം മാത്രമാണത്. എന്നിട്ട് അതില്‍ നിന്നുണ്ടാക്കുന്ന പൈസകൊണ്ട് അവര്‍ക്ക് തന്നെ ഭക്ഷണം വാങ്ങിച്ചു കൊടുക്കുക എന്നത്; അപ്പോഴാണ് അടിസ്ഥാനപരമായി കമ്മ്യൂണിസം എന്താണെന്ന് നമ്മള്‍ അന്വേഷിക്കാന്‍ തുടങ്ങുന്നത്. ഞാനൊരു കമ്മ്യൂണിസ്റ്റ് ഫാമിലിയിലാണ് ജനിച്ചത്. ശരിക്കും കമ്മ്യൂണിസം എന്താണെന്നും കമ്മ്യൂണിസം എന്താവശ്യത്തിനാണ് ഇംപ്ലിമെന്റ് ചെയ്യേണ്ടതെന്നും ഞാന്‍ മനസ്സിലാക്കുന്നത് വാസ്തവത്തില്‍ ഇത്തരം മനുഷ്യരില്‍ നിന്നാണ്. ഞാനത് കഴിഞ്ഞിട്ട് ഇത്തരം കക്ഷികളെ റോഡിലൊക്കെ കണ്ടാല്‍ ഞാന്‍ പോയി മിണ്ടാറൊക്കെയുണ്ട്. ചിലപ്പോള്‍ എന്റെ ഫാദറൊക്കെ എന്നെ കാണാന്‍ വന്നാല്‍ ഞങ്ങള്‍ റോഡില്‍ നില്‍ക്കുമ്പോള്‍ ഇവര്‍ എന്തിരു സാറേ എന്നുചോദിച്ചു കൊണ്ട് ഓടി വരും. ഞാന്‍ വളരെ കൂളായി നിന്നിട്ട് വര്‍ത്തമാനം പറയും. ഒരു പ്രാവശ്യം ഫാദര്‍ ചോദിച്ചു അതാരാന്ന്. ഞാന്‍ പറഞ്ഞു ഞങ്ങളുടെ മോഡലാണെന്ന്. അവരെ കണ്ടിട്ട് വേറൊരു ലുക്ക് ഉണ്ടല്ലോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു അവര്‍ ഇത്തരം ജോലിയൊക്കെ ചെയ്യാറുണ്ട്. ഞങ്ങള്‍ക്ക് മോഡലായിട്ടു വന്നു നില്‍ക്കാറുമുണ്ടെന്ന്. അവരോടൊക്കെ നല്ല രീതിയില്‍ പെരുമാറണം എന്നു ഫാദറും പറഞ്ഞു. ഇവരില്‍ നിന്നൊക്കെ പഠിച്ചിട്ടുള്ള പാഠം നമുക്ക് ഒരു സിലബസിലും കിട്ടില്ല. അത് അനാട്ടമി മാത്രമല്ല. ഒരു മുഴുവന്‍ സൊസൈറ്റിയുടെ മൊത്തം ഡീല്‍ ആണ് നമ്മള്‍ പഠിക്കുന്നത്. ഇവരോടൊക്കെയുള്ള ഇടപെടലുകളിലൂടെയും അവിടെ നിരന്തരം നടന്നിട്ടുള്ള സമരങ്ങളിലൂടെയുമൊക്കെയാണ് വാസ്തവത്തില്‍ ഞങ്ങളുടെയൊക്കെ വര്‍ക്കുകള്‍ ഇടതുപക്ഷ സ്വഭാവത്തിലേക്കും മാറുന്നത്. പതുക്കെ പതുക്കെ അത് ഫൈന്‍ ആര്‍ട്സ് കോളേജും തിരുവനന്തപുരവും ഒക്കെ കടന്ന് മറ്റ് കോളേജുകളിലേക്കും ഈ ആറ്റിട്യൂഡ് മാറി. അതോട് കൂടി അബ്‌സ്ട്രാക്ഷന്‍ എന്ന പരിപാടി നിന്നു.

ഒരു സമരത്തില്‍ ഞങ്ങള്‍ അവിടത്തെ സ്റ്റാഫിനെ പൂട്ടിയിട്ടു കത്തിച്ചു എന്നൊക്കെ പറഞ്ഞല്ലോ. വാസ്തവത്തില്‍ കത്തിക്കുന്നൊന്നും ഇല്ല. അതൊരു പ്രഹസനം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ കത്തിക്കണമെങ്കില്‍ ഞങ്ങള്‍ യുആര്‍എ ടെക്‌നോളജി അവിടുന്ന് തന്നെ പഠിക്കുന്നുണ്ട്. ഫാസ്റ്റ് വേള്‍ഡ് വാറിന്റെ അയണ്‍ ബോക്‌സിന്റെ തിയറി വെച്ചിട്ടാണ് സാധാരണ രീതിയില്‍ അയണ്‍ കാസ്റ്റ് ചെയ്യുന്നത്. അത് വെച്ചിട്ടാണെങ്കില്‍ ഒരു സ്ഥലം പെട്ടെന്നു പൊട്ടിക്കാനൊക്കെ വളരെ ഈസിയായിട്ടു പറ്റും. പക്ഷേ അത് ഞങ്ങളുടെ പേടിപ്പിക്കലിന്റെ ഒരു ഭാഗം മാത്രമായിരുന്നു. രാവിലെ ഒന്‍പതു മണിക്ക് സമരം തുടങ്ങിയി വൈകീട്ട് അഞ്ചുമണിക്കാണ് പോലീസ് വരുന്നത്. ആ ബില്‍ഡിംഗ് മൊത്തം നാശമാക്കിയിരുന്നു ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളെ പിടിച്ച് ജയിലിലാക്കി. ജയിലില്‍ നിന്നു ഇറങ്ങിക്കഴിഞ്ഞതിന് ശേഷം എപ്പോഴും നമ്മള്‍ക്ക് ഒരു പ്രയോറിറ്റിയുണ്ട്; സ്റ്റുഡന്റ്സാണ്, അതോടൊപ്പം തന്നെ ഭാവി തലമുറയിലെ ആര്‍ട്ടിസ്റ്റുകളാണ്; ഇങ്ങനെ ഒരു വല്യ കണ്‍സിഡറേഷന്‍ ഞങ്ങള്‍ക്ക് കോടതിയും തന്നിട്ടുണ്ട്; പൊളിറ്റീഷ്യന്‍സും തന്നിട്ടുണ്ട്. കുറെ വിഐപികളൊക്കെ കൂടിയിട്ടാണ് ജാമ്യം എടുത്തത്. അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി.

പുറത്തിറങ്ങിക്കഴിഞ്ഞിട്ട് പിന്നെ സമരത്തിനുള്ള വഴി നിരാഹാരം മാത്രമായിരുന്നു. രണ്ടുപേരെ അതേല്‍പ്പിച്ചു. സമരം നടത്തുമ്പോള്‍ ചില്ലറ പൈസ വേണം, പോസ്റ്റര്‍ ഒട്ടിക്കാനും അതിനും ഇതിനുമൊക്കെ. ഈ പാട്ടയും കൊണ്ട് ചെല്ലുന്ന സമയത്ത് ഞങ്ങളെ എന്തോ നികൃഷ്ട ജീവികളായിട്ടാണ് ആളുകള്‍ നോക്കുന്നത്. ഇവരൊക്കെ ഗര്‍ഭിണിയെ ചുട്ടുകരിക്കാന്‍ ശ്രമിച്ച ആളുകളാണ്, ഇവര്‍ക്കൊന്നും ഒറ്റപൈസ കൊടുക്കരുത് എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞത്. ഏതൊക്കെയായാലും നമ്മള്‍ ഇതിന് ഇറങ്ങി. നമ്മളെ തെറ്റിദ്ധരിച്ചിട്ടുള്ള അവസ്ഥയില്‍ നിന്നു തിരിച്ചു അവരെ മനസ്സിലാക്കിക്കേണ്ട ബാധ്യത നമുക്ക് ഉണ്ട്. അപ്പോഴാണ് നമ്മള്‍ക്ക് മനസ്സിലാകുന്നത്, നമ്മള്‍ അത്രയും കാലം കൈയ്യില്‍ വെച്ചിരുന്ന പെയിന്റിംഗിന്റെ രീതികള്‍ ഒരിക്കലും ഇവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റാത്ത തരം സാധനമാണെന്ന്. അങ്ങനെയാണ് ഞങ്ങള്‍ ഈ ഫിഗറേറ്റീവ് സാധനങ്ങളിലേക്ക് വര്‍ക്ക് തിരിച്ചു വിടുന്നത്. അന്ന് തൊട്ട് എല്ലാവരും വേറൊരുത്തരത്തില്‍ വര്‍ക്ക് തുടങ്ങി. വര്‍ക്കെന്ന് പറഞ്ഞാല്‍ നിസ്സാര സംഭവമല്ല, ഞങ്ങള്‍ പത്തു പതിനെട്ടു പേര്‍ വളരെ ആക്ടീവായിട്ടു വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ഞങ്ങളിത്രയും പേരുടെ പെയിന്റിംഗ്സ് മറ്റുള്ളവരെക്കാള്‍ ബേറ്ററായിട്ടു നില്‍ക്കുന്ന ഒരു അവസ്ഥയുണ്ടായി. അര, മുക്കാമണിക്കൂര്‍ കഴിയുമ്പോള്‍ ഒരോരുത്തര്‍ സാധനങ്ങള്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കും. പത്തിരുപത്തോളം പോസ്റ്ററുകള്‍ കോളേജിന് മുന്നില്‍ ഇങ്ങനെ ഒട്ടിച്ചും തൂക്കിയുമൊക്കെ ഇടും. അതൊരു അരമണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റി വേറൊരു പത്തിരുപതെണ്ണം ഇടും. ഇത് ഭയങ്കര മാറ്റം ഉണ്ടാക്കി. അതോട് കൂടി ജനങ്ങള്‍ കൂടാന്‍ തുടങ്ങി. അരമണിക്കൂര്‍ കൂടുമ്പോള്‍ പുതിയ വര്‍ക്കുകള്‍ വരുന്ന സ്ഥലം എന്ന രീതിയില്‍. അതും അക്കാലം വരെ കേരളം കണ്ടിട്ടുള്ളതില്‍ അല്ലെങ്കില്‍ ഇന്ത്യ കണ്ടിട്ടുള്ളതില്‍ തന്നെ വ്യത്യസ്തമായ രീതിയിലുള്ള വര്‍ക്കുകളായിരുന്നു.

അതോടെ സമരം വിജയിച്ചു. പ്രിന്‍സിപ്പാലിനെ സസ്‌പെന്റ് ചെയ്തു. അങ്ങനെ കുറെ സംഭവങ്ങള്‍ ഉണ്ടായി. പ്രിസിപ്പല്‍ പൊറിഞ്ചു കുട്ടിയെ സസ്പന്റ് ചെയ്യപ്പെട്ടിട്ട് പിന്നീട് കേസ് വാദിക്കുന്ന സമയത്ത് ഈ കുട്ടികള്‍ തന്നെയാണോ ഇത് ചെയ്തത് എന്നു പറഞ്ഞപ്പോള്‍ ഈ കുട്ടികള്‍ അല്ല, വേറെ ഏതോ കുട്ടികളാണെന്ന് പറഞ്ഞു. ഇയാള്‍ ശരിക്കും കുട്ടികളെ ഇങ്ങനെ വേറൊരു തരത്തില്‍ രക്ഷിച്ചു കൊണ്ടു പോകുന്ന ആളായിരുന്നു. കുറെ കുട്ടികള്‍ ഇങ്ങനെ ചെയ്തു എന്നു ഇയാള്‍ തന്നെയാണ് പോലീസിന് മൊഴി കൊടുത്തതും. നിങ്ങള്‍ക്കെന്താ വട്ട് വല്ലതും ഉണ്ടോന്നു കോടതി ചോദിച്ചു. അപ്പോ അയാളൊര് ഇളിഭ്യ ചിരി ചിരിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്നിട്ട് പിന്നീട് ഇയാള്‍ കോളേജിലേക്ക് വരുന്നു. നിരന്തരം ഈ മനുഷ്യനെ ഞങ്ങള്‍ പീഢിപ്പിച്ചിട്ടുണ്ട്, എന്നിട്ടും ഇയാള്‍ കൃത്യമായി നമ്മുടെ കൂടെ നിന്നിട്ടുണ്ട്.

കുഞ്ഞിരാമനാണെങ്കിലും സന്താനരാജ് ആണെങ്കിലും പൊറിഞ്ചുക്കുട്ടിയാണെങ്കിലും ആര്‍ നന്ദകുമാര്‍ ആണെങ്കിലും സ്‌പെഷ്യല്‍ ടൈപ് ഓഫ് ആളുകളായിരുന്നു. കൃത്യമായി വര്‍ക്ക് ചെയ്യുന്ന വിദ്യാര്‍ഥികളെ അവര്‍ മനസ്സിലാക്കുമായിരുന്നു. ഈ അധ്യാപകരൊക്കെ രാവിലെ ഏഴുമണിക്ക് കാമ്പസില്‍ വന്നാല്‍ രാത്രി പതിന്നൊന്നു മണിക്കാണ് പിരിഞ്ഞു പോകുക. അതുവരെ നിന്ന് വര്‍ത്തമാനം പറയും. അത് വെറും വര്‍ത്തമാനമല്ല, വര്‍ക്ക് ഓഫ് ആര്‍ട്ടിനെ ബേസ് ചെയ്തിട്ടുള്ളതും സിനിമയെ കുറിച്ചും മ്യൂസിക്കിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ഒക്കെ വളരെ ആധികാരികമായിട്ടുള്ള ഡിസ്‌ക്കഷനാണ് നടത്തുക. ഇത് പലപ്പോഴും നമ്മളെ എത്തിച്ചിട്ടുള്ള ഒരു തലം എന്താന്നുവെച്ചാല്‍ പക്കാ ഇടതു ചിന്താഗതിയിലേക്കാണ്. പരിപൂര്‍ണ്ണമായിട്ടും ഇവരില്‍ ആരെയും നമ്മള്‍ ഡിപ്പന്റ് ചെയ്യാറില്ല. സ്വതന്ത്രരായിട്ട് തന്നെയാണ് നടക്കുക. ഇതുകൊണ്ട് തന്നെയാണ് പാരലല്‍ എക്‌സിബിഷന്‍ നടന്നപ്പോള്‍ ആള്‍ക്കാര്‍ സ്പ്ലിറ്റ് ചെയ്തിട്ട് പലവഴിക്ക് പോയതും. ഒരിക്കലും ഒരാളും മറ്റൊരാളും തമ്മിലുള്ള അലയന്‍സ് ശരിയാവില്ല. ഓരോരുത്തര്‍ക്ക് അവരവരുടെ വഴിയും ഫിലോസഫിയും ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും ഒന്നിച്ചു നില്‍ക്കാനും പറ്റില്ല. എന്നാല്‍ പൊതുവായ കാര്യം വരുമ്പോള്‍ എല്ലാരും ഒന്നിച്ചു നില്‍ക്കുകയും ചെയ്യും. അടിസ്ഥാനപരമായി എല്ലാവരും ഇടതുപക്ഷ സ്വഭാവം ഉള്ള ആളുകളും ആയിരുന്നു. അതിനെ ഇവിടത്തെ ഇടതുപക്ഷത്തിന് ആ രീതിയില്‍ വിലയിരുത്താനോ റീഇന്‍ഫോഴ്സ് ചെയ്യാനോ ഒന്നും പറ്റിയിട്ടില്ല. അവര്‍ വിചാരിച്ചത് ഇവരെന്തോ ഏലിയന്‍സ് വന്നിട്ട് ഇവിടെ പ്രശ്‌നം ഉണ്ടാക്കുകയാണ്, ഇതൊന്നും നമുക്ക് പറ്റില്ല എന്നാണ്.

ആ പിരീഡില്‍ ചെഗുവേരയുടെ ബൊളീവിയന്‍ ഡയറിയൊക്കെ വായിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. ഒരു സമയത്തും ഞങ്ങള്‍ ഹോസ്റ്റല്‍ റൂം പൂട്ടാറില്ല. പുറത്തേക്ക് പോകുമ്പോഴും ഉറങ്ങുമ്പോഴും മുറി പൂട്ടാറെയില്ല. എന്നാല്‍ ചെഗുവേരയുടെയോ ലൂഷന്റെയോ നെരൂദയുടെയോ പുസ്തകങ്ങള്‍ വളരെ രഹസ്യമായിട്ടാണ് ഞങ്ങള്‍ വായിച്ചു കൊണ്ടിരുന്നത്. ഒന്നാമത് ഈ അടിയന്തിരാവസ്ഥയുടെ സംഭവങ്ങളും അതിന്റെ ബാക്കി ഹാങ് ഓവറുകളും നിലനില്‍ക്കുന്ന സമയത്ത് എസ്എഫ്‌ഐക്കാരെ പോലും ഞങ്ങള്‍ക്ക് പേടിയായിരുന്നു. കടമ്മനിട്ടയുടെ കവിത ചൊല്ലുന്ന സമയത്ത് ആരടാ അവിടെ കവിത ചൊല്ലുന്നത് എന്നു ചോദിക്കുന്ന എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നു. അന്ന് കടമ്മനിട്ട നിഷിദ്ധമായിട്ടുള്ള സാധനമായിരുന്നു. അതിനു ശേഷമാണ് കടമ്മനിട്ടയെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതും കൊണ്ടു നടക്കുന്നതുമൊക്കെ. ഈ ഇടതുപക്ഷ സ്വഭാവം പിന്നീട് വളരുകയും വര്‍ക്കിന്റെ കാര്യത്തിലാണെങ്കില്‍ അതിന്റെ ഗ്രാസ്‌റൂട്ട് തേടിപ്പോകുന്ന തരത്തില്‍ സീരിയസ്സായിട്ടുള്ള ഇടതു സ്വഭാവം ഉണ്ടാവുകയും ചെയ്തു. പില്‍ക്കാലത്ത് ഇത് നമ്മളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നു പറഞ്ഞാല്‍ ഇതൊന്നും ഇല്ലാത്ത വേറൊരു തലമുറ, ഇതിന്റെ റെപീറ്റേഷനും മറ്റു കാര്യങ്ങളുമൊക്കെയായിട്ടു വരുന്ന അടുത്ത തലമുറ, അതുപോലെ സമരങ്ങള്‍ ഒതുക്കാന്‍ വേണ്ടി വളരെ ജൂനിയേഴ്സിനെ കൊണ്ടുവന്ന് നിലയ്ക്ക് നിര്‍ത്തി ഭരണം നടത്തുന്ന പ്രിന്‍സിപ്പാള്‍.

ഞാന്‍ നേരത്തെ പറഞ്ഞ, ഡെപ്യൂട്ടേഷനില്‍ പോയി പഠിച്ചിട്ടു വന്ന ഒരു കക്ഷി ക്ലാസ്സ് എടുക്കുന്നത് എങ്ങനെയാണെന്ന് വെച്ചാല്‍ ഒരു പെണ്‍കുട്ടി ഒരു അബ്‌സ്ട്രാക്ട് പെയിന്റിംഗ് ചെയ്തു കൊണ്ടു കൊടുത്തപ്പോള്‍, ഈ അധ്യാപകന് ഈ പെണ്‍കുട്ടിയുടെ അടുത്തു ചില സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. ഇയാള്‍ ഈ വര്‍ക്ക് ഇവളുടെ മുന്നില്‍ വച്ച് നാലായി കട്ട് ചെയ്യുന്നു. എന്നിട്ട് പറയുകയാണ്, ഇത് നാല് വര്‍ക്കായിട്ടു പരിഗണിക്കാമെന്ന്. അപ്പോ ഞാന്‍ ഇതിന്റെ പിറകില്‍ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ ഇയാളെ കേറി പിടിച്ചു. ഞാന്‍ ചോദിച്ചു, താന്‍ എന്തു പോക്രിത്തരമാടൊ കാണിച്ചത്. വേറൊരാളുടെ വര്‍ക്ക് താന്‍ കീറി, അതുമാത്രമല്ല ഇത് ശരിക്കും തെറ്റിദ്ധാരണ ഉണ്ടാക്കിക്കൊടുക്കലാണ്. തനിക്ക് വര്‍ക്കിനെ കുറിച്ച് അറിയില്ലെങ്കില്‍ താന്‍ മിണ്ടാതെ ഇവിടെ ഇരുന്നോണം. മേലില്‍ താന്‍ അറ്റന്റന്‍സ് എടുത്താല്‍ മതി ക്ലാസ് എടുക്കാന്‍ പോണ്ട എന്നു പറഞ്ഞു ഭയങ്കരമായി ചീത്ത പറഞ്ഞു. അയാള്‍ ആയിരുന്നു ഈ കഴിഞ്ഞ പ്രാവശ്യത്തെ അക്കാദമി ചെയര്‍മാന്‍; കാട്ടൂര്‍ നാരായണ പിള്ള!

ഇങ്ങനെയും കുറെ അധ്യാപകരുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഹിസ്റ്റോറിയന്‍സ് പഠിപ്പിക്കാന്‍ വരും. അതില്‍ പലരും രണ്ടോ മൂന്നോ തവണ പഠിപ്പിച്ചിട്ടു പോകും. അങ്ങനെ പതിനെട്ട് പേര്‍ വന്നതിനു ശേഷമാണ് നന്ദകുമാര്‍ സര്‍ വരുന്നത്. ബാക്കിയുള്ളവര്‍ എല്ലാം ഞങ്ങളുടെ ആദ്യത്തെ ചോദ്യത്തോടെ തന്നെ പണി മതിയാക്കി പോകുമായിരുന്നു. അതുപോലെ വിസിറ്റിംഗ് ഫാക്കല്‍ട്ടിയായിട്ട് വരുന്ന കുറെപേരുണ്ടായിരുന്നു. ഒരിക്കല്‍ ബാലന്‍ നമ്പ്യാര്‍ എന്നൊരു കക്ഷി വന്നു. ഇയാളുടെ വര്‍ക്കിന്റെ സ്ലൈഡ്‌സ് ഒക്കെ കാണിച്ചു, എന്നിട്ട് പറയുകയാണ് ഈ വര്‍ക്കിന് രണ്ടര ടണ്‍ തൂക്കമുണ്ടായിരുന്നു, ഈ വര്‍ക്കിന് മൂന്ന് ടണ്‍ തൂക്കമുണ്ടായിരുന്നു എന്നൊക്കെ. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു. നിങ്ങളുടെ വര്‍ക്കിന്റെ തൂക്കം ഞങ്ങള്‍ക്ക് അറിയണ്ട, നിങ്ങള്‍ ഈ വര്‍ക്കിലൂടെ എന്താണ് പറയാന്‍ ശ്രമിച്ചത് എന്നു പറയൂ എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു അതല്ലേ ഞാന്‍ പറഞ്ഞത് ഇത് ഇത്രേം വല്യ വര്‍ക്കാണ്. അതോടെ എല്ലാരും വയലന്റായി. അയാള്‍ അപ്പോള്‍ത്തന്നെ എല്ലാം നിര്‍ത്തിപ്പോയി. ഇങ്ങനെ വളരെ ഓപ്പണായിട്ട് അധ്യാപകരെ പഠിപ്പിക്കുന്ന ഒരു തലമുറയുടെ ഭാഗമായിട്ടാണ് നമ്മള്‍ വന്നത്.

അധ്യാപകര്‍ എന്നുപറഞ്ഞാല്‍ ഒന്നുമില്ല. ഒരു ഉദാഹരണം പറയാം. ഹൈഡഗര്‍ എന്ന എക്‌സിസ്റ്റന്‍ഷലിസത്തിന്റെ വക്താവ്, ഈ മനുഷ്യന്‍ ഒരു കോളേജ് പ്രൊഫസറും കൂടിയാണ്. ഇദ്ദേഹത്തെ അന്ന് നമുക്ക് ഒരു ഫിലോസഫര്‍ എന്ന രീതിയില്‍ മാത്രേമേ അറിയാമായിരുന്നുള്ളൂ. മെത്തേഡ് ഓഫ് ടീച്ചിംഗ് നമുക്ക് ഒരിക്കലും അറിയില്ല. ഒരു മണിക്കൂര്‍ ക്ലാസ് ഉള്ള സ്ഥലത്ത് പുള്ളി ആകെപ്പാടെ പത്തുമിനിട്ടെ ക്ലാസ് എടുക്കൂ. ഒരു ഇഷ്യൂ എടുത്തിടും എന്നിട്ട് ഇയാള്‍ സ്റ്റുഡന്‍സിന്റെ ഒപ്പം ഇരിക്കും. എന്നിട്ട് ഒരോ സ്റ്റുഡന്‍സും ഇതിന്റെ പുറത്ത് ആര്‍ഗ്യുമെന്റ്‌സ് ഉണ്ടാക്കുകയാണ്. ചിലത് തമ്മില്‍ ക്ലാഷ് ചെയ്യും, ചിലത് ചിലതിനെ സപ്പോര്‍ട്ട് ചെയ്യും. അവസാനമാവുമ്പോഴേക്കും ചെറിയ ഒരു വിഷയം വലിയ ഡയമണ്‍ഷനിലേക്ക് വളരും. ഇത് തന്നെയായിരുന്നു ഞങ്ങളും ചെയ്യാന്‍ ശ്രമിച്ചത്. ഇത് ഒരിക്കലും ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. ഇത് വര്‍ക്കിന്റെ കാര്യത്തിലൊക്കെ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. പിന്നീട് വന്നിട്ടുള്ള തലമുറകള്‍ അത് എത്രമാത്രം പിന്തുടര്‍ന്നിട്ടുണ്ട് എന്നത് വളരെ സംശയമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബാച്ചിലെ ഭൂരിപക്ഷം പേരും നിഷേധികളായിട്ടാണ് വന്നത്. നിഷേധികളല്ലാത്തവരും ഉണ്ട്. പിന്നീട് നിഷേധം എല്ലാം കളഞ്ഞു വേറൊരു തലത്തിലേക്ക് പോയവരും ഉണ്ട്. അക്കാദമികള്‍ക്ക് എതിരായി നിന്നവര്‍ പിന്നീട് എക്‌സിബിഷന്‍ നടത്തുകയും പെയിന്റിംഗുകള്‍ വില്‍ക്കാന്‍ വേണ്ടി പണക്കാരുടെ കൂടെ നടക്കുകയും ചെയ്ത ഇഷ്ടംപോലെ ആള്‍ക്കാരുണ്ട്.

ഈ സൊസൈറ്റിയില്‍ ഈ സാധനം പറ്റില്ല എന്നുപറയുന്ന ഒരവസ്ഥയുണ്ട്. ശരിക്കും പറഞ്ഞാല്‍ The Good Person of Szechwan എന്ന ബ്രഹ്തിന്റെ പ്ലേ ഉണ്ട്. അതിലൊരു വേശ്യാ സ്ത്രീ, അവര്‍ മൂന്ന് ദൈവങ്ങള്‍ക്ക് ഒരുദിവസം കിടക്കാന്‍ അഭയം കൊടുക്കും, അവരോട്  വളരെ മാന്യമായി പെരുമാറി. വേശ്യാ സ്ത്രീയാണ്, അവരുടെ വീട്ടിലാണ് അന്തിയുറങ്ങിയത് എന്നു പറയാതിരിക്കാനായി ദൈവങ്ങള്‍ ഇവര്‍ക്ക് കുറച്ചു പ്രതിഫലം കൊടുത്തിട്ടു പറഞ്ഞു, ഞങ്ങള്‍ ഇവിടെയാണ് താമസിച്ചതെന്ന് ആരോടും പറയരുതെന്ന്. ഈ പൈസ കൊണ്ട് ഇവരെന്ത് ചെയ്‌തെന്ന് വെച്ചാല്‍ അവര്‍ കുറെ സ്ഥലം വാങ്ങി. ഇവരെ ആര് ഒരു അര്‍ദ്ധരാത്രിയില്‍ ഇറക്കിവിട്ടോ അവരുടെ സ്ഥലമാണ് വാങ്ങിയത്. അങ്ങനെ ഇറക്കിവിട്ടത്തിന് ശേഷമാണ് ഇവര്‍ ലൈംഗിക തൊഴിലാളിയായി മാറിയത്. ആ സ്ഥലം ഇവര്‍ വാങ്ങി ഇവര് അവിടെ ഒരു സ്ഥാപനം തുടങ്ങി. കാശ് ഇഷ്ടം പോലെയുണ്ട്. ഇവര്‍ കാശുമുടക്കിയിട്ട് വളരെ ഭംഗിയായി പലകാര്യങ്ങളും ചെയ്തു. ഈ സ്ഥലം കൊടുത്ത ആള്‍ക്കാര്‍ തന്നെ ഇവരുടെ അടുത്തു തിരിച്ചു ചെന്നിട്ട് പറയുന്നു. നീ ഞങ്ങളുടെ സ്ഥലം വാങ്ങിച്ചത് കൊണ്ട് ഞങ്ങളുടെ ജീവിതം വഴിമുട്ടിപ്പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ സ്ഥലം തരണം. അപ്പോള്‍ ആ സ്ത്രീ അവരോട് ഇവിടെ താമസിച്ചോ എന്നു പറയും. ഇവളെ തള്ളിപ്പറഞ്ഞിട്ടുള്ള കാമുകനും ഇവളുടെ കയ്യില്‍ കാശ് വന്നപ്പോള്‍ നേരെ അവളുടെ അടുത്തു വന്നു. ഇങ്ങനെ ഇവരെ ആരൊക്കെ തളിപ്പറഞ്ഞോ ആരൊക്കെ വെറുത്തോ ഓരോ കക്ഷികളും ഇവരുടെ അടുത്തു വരുന്നു. അവര്‍ക്കെല്ലാം ഈ സ്ത്രീ അഭയം കൊടുക്കുന്നു. ഒരുദിവസം ഇവര്‍ പെട്ടെന്നു അപ്രത്യക്ഷയാവുന്നു. പകരം ഇവരുടെ കസിന്‍ അതിക്രൂരനായിട്ടുള്ള ഒരു മനുഷ്യന്‍ വരുന്നു. അയാള്‍ എല്ലാവരെയും ഇറക്കിവിടുന്നു. ബ്ലേഡ്കാരനെപ്പോലെ കച്ചോടം നടത്തി പൈസ ഇരട്ടിപ്പിക്കുന്നു. അങ്ങനെ ഇതൊരു വല്യ സ്ഥാപനമാകുന്നു. ഇതിനിടക്ക് സ്ത്രീ പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ ഇയാളെ കാണുന്നില്ല. ഇത് പലതവണ ആവര്‍ത്തിക്കുന്നു. ഇവര്‍ വരുമ്പോള്‍ എപ്പോഴും ഇയാള്‍ ഇറക്കിവിടുന്നവരെ തിരിച്ചു കൊണ്ടുവരുന്നുണ്ട്. ഇത് കുറെ തവണ ആവര്‍ത്തിച്ചപ്പോള്‍ പിന്നെ കുറെ നാളത്തേക്കു ഇവരില്ല. പലരും പറയും അകത്തുനിന്നു കരച്ചില്‍ കേട്ടിരുന്നു എന്നൊക്കെ. എല്ലാവരും അയാളെ സംശയിക്കുന്നു. ഇയാളിവരെ കൊന്നിട്ടുണ്ട് എന്നു എല്ലാരും പറയുന്നു. അങ്ങനെ കോടതിയില്‍ കേസാവുന്നു. കോടതി കൂടുമ്പോള്‍ ഈ മൂന്നു ദൈവങ്ങളാണ് ജഡ്ജായിട്ടു വരുന്നത്. ഇയാളാണ് പ്രതി. വാദം മുറുകി വരുന്ന സമയത്ത് കോടതി ചോദിക്കും നിങ്ങള്‍ അവരെ എവിടെ കൊണ്ട് കളഞ്ഞു എന്ന്. ഇയാള്‍ പറയും ഈ സൊസൈറ്റിയിലെ ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുള്ളൂ. നിങ്ങള്‍ക്ക് എന്നെ അറിയാം. സൂക്ഷിച്ചു നോക്കൂ. ഞാന്‍ ആരെയും കൊന്നിട്ടൊന്നും ഇല്ല എന്നു പറഞ്ഞുകൊണ്ട് ഇയാള്‍ മാസ്‌ക് വലിച്ചൂരി. അത് ആ സ്ത്രീ തന്നെയായിരുന്നു. എന്നിട്ട് അവര്‍ പറയും, ഈ സൊസൈറ്റിയില്‍ ഇങ്ങനെ രണ്ടുതരത്തില്‍ ജീവിച്ചാല്‍ മാത്രമേ ജീവിക്കാന്‍ പറ്റുള്ളൂ. ഈ ഒരവസ്ഥ തന്നെയാണ് ജീവിതം. ചിലര്‍ രണ്ടുതരത്തില്‍ ജീവിക്കുന്നു, ചിലര്‍ ഒരു തരത്തില്‍ ജീവിച്ചിട്ടു പരാജയപ്പെടുന്നു.

ഫൈന്‍ ആര്‍ട്‌സ് കോളേജ്/ റാഡിക്കല്‍ മൂവ്‌മെന്റ്
ഞങ്ങളുടെ അധ്യാപകരുടെ സ്ഥാനത്തുള്ള കുറച്ചുപേര്‍, പിന്നെ ജോണ്‍ എബ്രഹാം, അരവിന്ദന്‍, കടമ്മനിട്ട, അയ്യപ്പപ്പണിക്കര്‍, നടന്‍ മുരളി, നെടുമുടി വേണു, ടി കെ രാമചന്ദ്രന്‍ ഇങ്ങനെ ധാരാളം ആളുകള്‍ കൂടാതെ അടിയന്തിരാവസ്ഥക്കാലത്ത് കുറച്ചുനാള്‍ ജയിലില്‍ കിടന്നിട്ടു അവിടെ നിന്നു നേരെ ഹോസ്റ്റലിലേക്ക് വന്ന കുറച്ചുപേര്‍… ഇങ്ങനെ വരുന്ന പലതരത്തിലുള്ള ഒരുപാട് ആളുകള്‍… ഇവരുമായുള്ള സമ്പര്‍ക്കങ്ങള്‍, പിന്നെ ഞങ്ങളുടെ സമരങ്ങള്‍ തന്നെ ഞങ്ങളെ എത്തിച്ചിട്ടുള്ളത് പക്കാ ഇടതുപക്ഷ രീതിയില്‍ ഉള്ള വര്‍ക്കുകളിലേക്കാണ്. മനുഷ്യരുമായിട്ട് സംവേദനം നടത്തേണ്ടത് ഏത് തരത്തിലാണ്, അതൊരു അബ്‌സ്ട്രാക്ഷന്റെ പുറത്തോ അല്ലെങ്കില്‍ ഒരു ഒരു താന്ത്രിക് ലൈനിലോ ഒന്നും അല്ലെന്ന് അല്ലെങ്കില്‍ അതല്ല ശരി എന്നുള്ള ഒരു കണ്ടെത്തല്‍.  ഒത്തിരി പേരുമായിട്ടുള്ള ഡിസ്‌ക്കഷനില്‍ കൂടി നമ്മള്‍ക്ക് അത് കുറെക്കൂടി ക്ലാരിഫൈ ചെയ്യാന്‍ പറ്റി. അതില്‍ നിന്നുണ്ടായിട്ടുള്ള വര്‍ക്കിന്റെ ഒരു രീതിയുണ്ട്. ആ രീതി തന്നെയാണ് ഇവിടത്തെ ഒരു ഫണ്ടമെന്റല്‍ രീതിയിലുള്ള അല്ലെങ്കില്‍ ഇവിടുത്തെ സാധാരണ രീതിയില്‍ ഉള്ള കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ പെയിന്റിംഗ് എന്ന് പറയുന്ന ഒരു കണ്‍സെപ്റ്റിനെ തന്നെ തിരുത്തി മാറ്റിയിട്ടുള്ള ഒരു പുതിയ ജനറേഷന്‍ ഉണ്ടാവുന്നത്. അത് ശരിക്കും ബേസിക്കലി കോളേജില്‍ നടന്നിട്ടുള്ള, അതായത് 1970-കളുടെ പകുതി തൊട്ടിട്ടു തുടങ്ങുന്ന കോളേജുകളുടെ ഒരു അവസ്ഥ, പൊളിറ്റിക്കല്‍ സിറ്റുവേഷന്‍ അതാണ്. അപ്പോ അതിനു എതിരായിട്ട് തുടങ്ങുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അത് തന്നെയാണ് വര്‍ക്കിന്റെ പ്രധാന ഘടന. അതുകൊണ്ട് തന്നെ അന്ന് ഇന്ത്യയില്‍ പൊതുവേ ചെയ്തിരുന്ന രീതിക്ക് എതിരായിട്ടുള്ള രീതിയില്‍ ആയിരുന്നു വാസ്തവത്തില്‍ വര്‍ക്ക് കണ്‍സീവ് ചെയ്തത്. അതേ സാധനം തന്നെയാണ് പില്‍ക്കാലത്ത് റാഡിക്കല്‍ ഗ്രൂപ്പ് എന്ന പേരില്‍ വന്നത്‌.

(അരവിന്ദന്‍,ജോണ്‍ എബ്രഹാം)

വാസ്തവത്തില്‍ പറഞ്ഞു കഴിഞ്ഞാല്‍ അതൊരു തരം ഹൈജാക്കിംഗ് ആയിരുന്നു. കാരണം എന്താന്നു വെച്ചാല്‍ പത്തോ പതിനെട്ടോ പേര്‍ സമരവുമായി നിന്നിട്ട് സജീവമായി വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഇതില്‍ മൂന്നോ നാലോ പേര്‍ വളരെ കൃത്യമായി ലീഡര്‍ഷിപ് ഉണ്ടാക്കിയെടുത്തിട്ട് – അത്തരം ഒരു സാധനം തന്നെ, ഫിലോസഫിക്കലായിട്ട്, വാസ്തവത്തില്‍ പുതുതായി ഒരു ഫിലോസഫി ഒന്നും അതില്‍ ഉണ്ടാക്കിയിട്ടില്ല – റാഡിക്കല്‍ ഗ്രൂപ്പ് എന്ന് അതിനൊരു പേരിട്ടു എന്നുള്ളതാണ്. അതില്‍ സീനിയെഴ്‌സായിട്ടുള്ള നാലുപേരും ബാക്കി ജൂനിയേഴ്‌സ് ആയിട്ടുള്ള കുറെ പേരെയും കൂട്ടിയിട്ടാണ് ഈ ഒരു പ്രസ്ഥാനം തുടങ്ങുന്നത്. ജൂനിയേഴ്‌സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റുന്ന ഒരവസ്ഥയുണ്ടായിരുന്നു. മറിച്ച് അതേ ബാച്ചില്‍ പെട്ടിട്ടുള്ള ആള്‍ക്കാരുടെ അടുത്താണെങ്കില്‍ മിക്കവാറും ആര്‍ഗ്യുമെന്റ്‌സിന്റെ ഒരവസ്ഥയുണ്ടായിരുന്നു. അതുകൊണ്ട് വളരെ തന്ത്രപൂര്‍വ്വം ഈ മൂന്നോ നാലോ പേര്‍ കൂടിയിട്ടു ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാക്കുകയും ജൂനിയേഴ്‌സിനെ അതിന്റെ കൂടെ കൂട്ടുകയും ചെയ്തിട്ടാണ് ഈ റാഡിക്കല്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നത്. പക്ഷേ അങ്ങനെ ഉണ്ടാക്കിയ ആള്‍ക്കാര്‍ക്ക് ഒട്ടും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ടായിരുന്നു. ഈ ജൂനിയേഴ്‌സ് ഒരു സുപ്രഭാതത്തില്‍ ഇവരുടെ ഒപ്പത്തില്‍ വരുന്ന ഒരു ഘട്ടം ഉണ്ട്. ആ ഘട്ടത്തില്‍ ഇവര്‍ ചോദ്യം ചെയ്യപ്പെടും എന്നുപറയുന്ന ഒരു അവസ്ഥ.

അത് സംഭവിച്ചത് കൊണ്ടാണ് അതിന്റെ ഒരു പ്രധാന കക്ഷി കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടായതും. ഞങ്ങള്‍ ക്യാമ്പസില്‍ നിന്നൊക്കെ പോന്നതിന് ശേഷമായിരുന്നു അത്. ഞങ്ങളും അവരും എല്ലാം കാമ്പസ് വിട്ടത്തിന് ശേഷമാണ് അത് സംഭവിച്ചത്. ഇങ്ങനെ വരുന്ന ഒത്തിരി പൊളിറ്റിക്കല്‍ സാധനങ്ങള്‍ ഉണ്ട്. ആത്മഹത്യ ചെയ്തത് എന്നുപറഞ്ഞാല്‍ പലപ്പോഴും ഇയാളുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും അങ്ങനെയൊക്കെയുള്ള ചില പ്രശ്‌നങ്ങളാണ്. അതില്‍ ഇന്നര്‍ പൊളിറ്റിക്‌സ് കണ്ടമാനം ഉണ്ടായിരുന്നു. ഇയാള്‍ ഒരു ഹെര്‍ക്കുലീസിന്റെ മാതിരി ഇങ്ങനെ ഭൂമിയുടെ എല്ലാ ഭാരവും സ്വന്തം തലയില്‍ കയറ്റാം എന്ന് വിചാരിക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. വാസ്തവത്തില്‍ അയാളുടെ ഒപ്പം നിന്ന മറ്റ് പലര്‍ക്കും ലീഡര്‍ഷിപ് എന്ന വേറെ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഇവിടെ ഞങ്ങളുടെ സമരത്തിന്റെ സമയത്ത് ഒരു ലീഡേഴ്സും ഇല്ലായിരുന്നു. പുറത്തുനിന്നു വരുന്ന ഒരു പൊളിറ്റീഷ്യനെയും ഞങ്ങള്‍ അതിനകത്തേക്ക് കൈകടത്താന്‍ സമ്മതിച്ചിട്ടും ഇല്ല. ഞങ്ങള്‍ക്കൊക്കെയുള്ള ഒരു പൊളിറ്റിക്‌സിന്റെ അനുഭവം വെച്ചിട്ട്, എന്നെ പോലുള്ള രാഷ്ട്രീയം പഠിച്ചിട്ടുള്ള കാരണവന്‍മാരുടെ മക്കള്‍ക്കൊക്കെ കൃത്യമായിട്ട് അറിയാമായിരുന്നു ഇവര്‍ കൈകടത്തിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ വഷളാവുന്ന രീതിലേക്ക് പോകുമെന്ന്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ആരെയും പുറത്തുനിന്നു കടത്താതെയും അതേപോലെ തന്നെ വളരെ കൃത്യമായി അതിനകത്തൊരു പര്‍ട്ടിക്കുലര്‍ ലീഡര്‍ഷിപ് ഇല്ലാതെയുമാണ് സമരം ചെയ്തത്. സമരം മാത്രമല്ല വര്‍ക്കിലും അങ്ങനെയൊരു ഐഡന്റിറ്റി ഉണ്ടായിരുന്നു. ഒരോ ഇന്‍ഡിവിജ്വല്‍സിനും ഓരോ തരത്തിലുള്ള വര്‍ക്കുകളും എന്നാല്‍ ഇതിന് മൊത്തത്തില്‍ ഒരു സ്‌കൂളിന്റെ സ്വഭാവവും ഉണ്ടായിരുന്നു. സ്‌കൂളിന്റെ സ്വഭാവം എന്ന് പറഞ്ഞാല്‍ പറയുന്ന കാര്യങ്ങള്‍ അതൊരു ഇടതുപക്ഷ ഫിലോസഫിയുടെ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നു. പക്ഷെ ഇത് ഹൈജാക്ക് ചെയ്യപ്പെടുന്ന സമയത്ത് ഇതിന് കൃത്യമായി ലീഡര്‍ഷിപ് ഉണ്ടായിരുന്നു. ആ ലീഡര്‍ഷിപ് പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായി. പിന്നീട് ക്രമേണ അത് ഇല്ലാതായി.

ആര് ഹൈജാക്ക് ചെയ്തു കഴിഞ്ഞാലും as an artist ഞാനൊരു ഇടതുപക്ഷ ബിലീവര്‍ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കയ്യില്‍ നിന്നു ഒരു സാധനം തട്ടിപ്പറിച്ച് കൊണ്ടുപോകുന്നത് കൊണ്ട് എനിക്കു വിരോധം ഒന്നും ഇല്ല. പക്ഷേ അത് ആപ്റ്റായിട്ട് ഉപയോഗിക്കണം എന്നുള്ളതാണ്. ഇത് ഞങ്ങള്‍ ഭൂരിപക്ഷം പേരെയും മാറ്റിനിര്‍ത്തിയിട്ട് ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും അവസാനം ഇത് ഒന്നുമല്ലാത്ത രീതിയില്‍ ആവുകയും ചെയ്യുകയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഞങ്ങള്‍ ഈ അക്കാദമിസത്തിന് എതിരായി നില്‍ക്കുകയും അതേപോലെ തന്നെ ഗ്യാലറി വ്യവസ്ഥയ്ക്ക് ഒക്കെ എതിരായി വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ആള്‍ക്കാരാണ്. അല്ലെങ്കില്‍ അങ്ങനെ പറഞ്ഞോണ്ടിരുന്ന ആള്‍ക്കാരാണ്. ഇത് തട്ടിപ്പറിച്ച് പോയിട്ടുള്ള കക്ഷികള് അല്ലെങ്കില്‍ ഞങ്ങള്‍ റാഡിക്കല്‍ പെയിന്റേഴ്സാണെന്ന് സ്വയം പറയുകയും അങ്ങനെയൊരു പേര് സ്വയം പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം പിന്നീട് ഇത്തരം ആള്‍ക്കാര്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇപ്പോ ഏതെങ്കിലും പൈസക്കാരന്റെ വാലാട്ടികളായിട്ട് പോവുകയാണ് ചെയ്യുന്നത്. അപ്പോ അത് എത്രത്തോളം ഫിലോസഫിക്കല്‍ ആയിരുന്നു എന്നത് വളരെ പ്രകടമാണ്. ഇത് ആരെടുത്തോണ്ട് പോയാലും ശരി അത് കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കാര്യമില്ല. സ്റ്റുഡന്‍സ് ആയിരിക്കുമ്പോള്‍ തന്നെ നാഷണല്‍ ലെവലിലൊ അല്ലെങ്കില്‍ വേറൊരു തരത്തിലോ ഒക്കെ സ്റ്റുഡ ന്റ്സിന് റെപ്യൂട്ടേഷന്‍ ഉണ്ടാക്കിയിട്ടുള്ള ഒരു കോളേജ് ആയിരുന്നു ഇത്. അതപ്പാടെ ഇല്ലാതാക്കിയി വേറൊരു സ്ട്രീമിലേക്ക് സ്ഥാപനത്തിനെ കൊണ്ടുവന്നു. അതിലൊക്കെ നമുക്ക് പുറത്തു പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ട്. നമ്മള്‍ പറയുമ്പോള്‍ പലപ്പോഴും നമ്മള്‍ തോളില്‍ കയ്യിട്ട് നടന്ന സുഹൃത്തുക്കളെ തന്നെ നമ്മള്‍ക്ക് കുറ്റം പറയേണ്ടി വരും.

ബേസിക് ആയിട്ട് വര്‍ക്ക്, അത് കണ്‍സീവ് ചെയ്യുന്ന ഒരു തലവും ഇടതുപക്ഷ സ്വഭാവം ഉള്ള, ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള, ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു ഇടതുപക്ഷ ഫിലോസഫിയെ ബേസ് ചെയ്തിട്ടുള്ള ഒരു സാധനമാണ്. എന്നുവെച്ചാല്‍ വ്യവസ്ഥകള്‍ക്ക് എതിരായിട്ട്, ഗവണ്‍മെന്റിന്റെയോ ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ മൂടുതാങ്ങികള്‍ അല്ലാത്ത തരത്തില്‍ റിയല്‍ പൊളിറ്റിക്‌സിന്റെ ഭാഗമായിട്ടുള്ളത്‌. ഉദാഹരണം പറഞ്ഞാല്‍ ചില എഴുത്തുകാരോ കവികളോ, നെരൂദ പെടും അല്ലെങ്കില്‍ ലോര്‍ക്കയെ പോലുള്ള മനുഷ്യര്‍ പെടും. ലോര്‍ക്കയൊന്നും ഒരു വ്യവസ്ഥയ്ക്കും കീഴടങ്ങാന്‍ നിന്നിട്ടുള്ള ഒരു മനുഷ്യന്‍ അല്ല. അതുകൊണ്ട് തന്നെയാണ് അയാള്‍ നാസീ അസൈലത്തില്‍ പെട്ടുപോകാന്‍ കാരണം. ഓപ്പണായി കാര്യങ്ങള്‍ തെളിച്ചു പറയുകയും ഒരു വ്യവസ്ഥ മോശമാണെങ്കില്‍ അതിനെതിരെ പ്രതികരിക്കാനും ഒക്കെ പറ്റുന്ന ഒരു അവസ്ഥ ഉണ്ടാവുക എന്നുള്ളതാണ്. റാഡിക്കല്‍ ഗ്രൂപ്പ് ഫോം ചെയ്തതിന് ശേഷം അവരും ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പരിപാടിക്കെതിരെ അവര്‍ പാരലല്‍ ആയിട്ട് ചില പരിപാടികള്‍ ഒക്കെ ചെയ്തിരുന്നു. പക്ഷേ അത് നല്ലപോലെ കുറച്ചു കാലത്തെക്കെങ്കിലും കൊണ്ടുപോകുമായിരുന്നെങ്കില്‍ കുറെക്കൂടി ബെറ്ററായിരുന്നു.

ഫൈന്‍ ആര്‍ട്‌സ് കോളേജ് വിട്ടത്തിന് ശേഷമുള്ള ജീവിതം
ഫൈന്‍ ആര്‍ട്‌സ് കോളേജ് വിട്ടത്തിന് ശേഷം കുറെ നാളിങ്ങനെ പലതും ചെയ്യാന്‍ പറ്റും എന്നു വിചാരിച്ചു കൊണ്ട് നടന്നു. പലതും ചെയ്യാന്‍ പറ്റിയില്ല. ഒരു സ്‌കോളര്‍ഷിപ്പിനുള്ള അവസരം വന്നു. അതിനു വേണ്ടി ഞാന്‍ അമേരിക്കന്‍ എംബസിയില്‍ അതിന്റെ കോണ്‍സുലേറ്റില്‍ ബോബെയില്‍ പോയി. ഇന്റര്‍വ്യൂ എല്ലാം കഴിഞ്ഞിട്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. പത്തെഴുപതു വയസ്സുള്ള ഒരു സ്ത്രീ ആയിരുന്നു വാസ്തവത്തില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നത്. അമേരിക്കയില്‍ എത്ര വയസ്സുവരെയും ജോലി ചെയ്യാം, ഇവിടത്തെപ്പോലെ അമ്പത്തിയഞ്ച് വയസ്സില്‍ റിട്ടയര്‍മെന്റില്ല. അവര്‍ക്ക് നിര്‍ത്തണം എന്നു തോന്നുമ്പോള്‍ നിര്‍ത്തിയാല്‍ മതി. ഇവിടത്തെ സിസ്റ്റം ഒട്ടും ശരിയല്ല. അമ്പത്തിയെട്ട് വയസ്സ് എന്നൊക്കെ പറയുമ്പോള്‍ ഒരു മനുഷ്യന്‍ പരിപൂര്‍ണ്ണനായും പക്വത കൈവരിക്കുന്ന സമയമാണ്. ആ ഒരു പക്വതയൊന്നും അടുത്ത തലമുറക്ക് കിട്ടുന്നില്ല. ഇരുപത്തിയഞ്ച് വയസ്സുള്ള പ്രൊഫസര്‍ അമ്പത്തിയെട്ട് വയസ്സുള്ള ആളെപ്പോലെ പെരുമാറണം എന്നില്ല. അമ്പത്തിയെട്ട് വയസ്സില്‍ ഒരാളെ പിരിച്ചുവിടുമ്പോള്‍ വാസ്തവത്തില്‍ ഗവണ്‍മെന്റ് അറിയുന്നില്ല ഏറ്റവും ക്വാളിറ്റിയുള്ള ഒരാളെയാണ് പിരിച്ചു വിടുന്നതെന്ന്. അയാളുടെ ശരിക്കുള്ള കഴിവുകള്‍ നമുക്ക് ഇവിടെ പ്രാവര്‍ത്തികമായി ഉപയോഗിക്കാന്‍ പറ്റുന്നില്ല എന്നുള്ളതാണ്. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ അത് പറ്റുന്നുണ്ട്. അങ്ങനെ ഒരു സ്ത്രീ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അവര്‍ എന്റെ സ്ലൈഡ്‌സും വര്‍ക്കുകളും ഒക്കെ കണ്ടിട്ട് എന്നെ നല്ല ചീത്ത പറഞ്ഞു. ഇന്നലെ എവിടെയായിരുന്നു. ഇന്നലെ നല്ല ആഘോഷമായിരുന്നു അല്ലേ. ദേഹത്തുനിന്ന് അടിക്കുന്ന പെര്‍ഫ്യൂമിന്റെ മണം കൊണ്ട് അറിയാം എന്നു പറഞ്ഞു. നല്ല മദ്യത്തിന്റെ മണമായിരുന്നു. അന്ന് ഞാന്‍ കഴിച്ചിരുന്നില്ല. പക്ഷേ തലേദിവസം കഴിച്ചതിന്റെ മണമുണ്ടായിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. അവര്‍ പറഞ്ഞു, ഇതിനെക്കാളൊക്കെ താഴ്ന്ന ലവലില്‍ ഉള്ള വര്‍ക്കുമായിട്ട് ആളുകള്‍ ഇപ്പോള്‍ അവിടെ ജോയിന്‍ ചെയ്തു കാണും. നിങ്ങള്‍ക്ക് ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ. പിന്നെ എനിക്ക് നിങ്ങളുടെ വര്‍ക്ക് ഇഷ്ടപ്പെട്ടു, ഞാന്‍ ഒരു കാര്യം ചെയ്യാം. കുറച്ചു യൂണിവേഴ്സിറ്റികളുടെ അഡ്രസ് തരാം. അതിലേക്കു ഡയറക്ട് ആയിട്ട് അപേക്ഷ കൊടുക്കുക. ഞാന്‍ ഇവിടുന്നു വിളിച്ച് പറഞ്ഞോളാമെന്ന്. ഞാന്‍ അതെല്ലാം കേട്ടിട്ട് ഇങ്ങ് പോന്നു. പിന്നെ ആ വഴിക്കു പോയില്ല.

(പാരീസ് മോഹന്‍ കുമാര്‍)

അതുകഴിഞ്ഞ് ഞാന്‍ പിന്നീട് പരിചയപ്പെടുന്നത് പാരീസ് മോഹന്‍ കുമാറിനെയാണ്. അയാളുടെ ഒരു എക്‌സിബിഷന്‍ എറണാകുളത്ത് ഉണ്ടായിരുന്നു. പാരീസിലെങ്ങാനും വല്ല ഹയര്‍ സ്റ്റഡീസിനും ചാന്‍സ് ഉണ്ടോന്നു ഞാന്‍ വെറുതെ പുള്ളിയോട് ചോദിച്ചു. അപ്പോ പറഞ്ഞു, നീ എന്താ വിചാരിച്ചെ, ഈ പലരും പറയുന്നപോലെ അവിടെ വല്യ സ്വര്‍ഗ്ഗം ഒന്നും അല്ല. അവിടെ വല്യ കഷ്ടപ്പാടാണ്. ആരുടെയും വര്‍ക്കൊന്നും അങ്ങനെ വില്‍ക്കുന്നൊന്നും ഇല്ല. എന്റെ വര്‍ക്ക് വല്ലപ്പോഴും വില്‍ക്കും. അത് എന്റെ വര്‍ക്കിന്റെ ക്വാളിറ്റി കൊണ്ടൊന്നും അല്ല. എന്റെ അമ്മായിയപ്പന്‍ അവിടത്തെ സാമാന്യം ഭേദപ്പെട്ട പൊളിറ്റീഷ്യനാണ്. അയാള്‍ക്ക് പരിചയമുള്ള ചില ആള്‍ക്കാര്‍ വഴിയാണ് എന്റെ വര്‍ക്കുകള്‍ വില്‍ക്കുന്നത്. അങ്ങനെയൊക്കെയാണ് നമ്മുടെയൊക്കെ കാര്യങ്ങള്‍ നടക്കുന്നത് എന്ന്. എനിക്കു ഹയര്‍ സ്റ്റഡീസിന് ഒരു സ്ഥലം എന്നേ ഞാന്‍ അതിനെ കാണുന്നുള്ളൂ, അല്ലാതെ അവിടെപ്പോയി പൈസ ഉണ്ടാക്കാന്‍ ഒന്നും അല്ലെന്ന് ഞാന്‍ പറഞ്ഞു. ലോകത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക പട്ടണം എന്ന രീതിയില്‍ നമ്മള്‍ കാണുന്ന ഒരു സ്ഥലത്തു പഠിക്കുക എന്നുള്ളതാണ്. അവിടത്തെ മ്യൂസിയം ഒക്കെ കണ്ടു കഴിഞ്ഞാല്‍ തന്നെ നമുക്ക് ധാരാളമാണ്.

ഞാന്‍ ഒരാളുടെ അഡ്രസ് തരാം നീ ഒന്നു എഴുതിനോക്കൂ എന്ന് പിന്നെ അയാള്‍ പറഞ്ഞു. എന്നിട്ട് ഒരു അഡ്രസ് തന്നു. ഇത് പാരീസ് മേയറാണ്, അയാള്‍ ഒരു നല്ല മനുഷ്യനാണ്. ഒരു പക്ഷേ സഹായിച്ചേക്കും. എന്റെ കയ്യിലുണ്ടായിരുന്ന വര്‍ക്കുകളും ഫോട്ടോഗ്രാഫുകളും അതോടൊപ്പം ഒരു കത്തും എഴുതി ഞാന്‍ ഇയാളുടെ അഡ്രസില്‍ അയച്ചു കൊടുത്തു. അത് കഴിഞ്ഞിട്ട് ഞാന്‍ ഞാനേതാണ്ട് നമ്മുടെ ഗള്‍ഫില്‍ പോയ ഒരു ബന്ധുവിന് കത്തെഴുതി കാത്തിരിക്കുന്നത് പോലെ ഇങ്ങനെ കാത്തിരുന്നു. ഒരു പരിചയവും ഇല്ലാത്ത ഒരാളാണെങ്കിലും എത്രയോകാലം പരിചയം ഉള്ള ഒരാളുടെ മറുപടി കാത്തിരിക്കുന്നത് പോലെയായിരുന്നു അത്. ഒരുമാസം കഴിഞ്ഞപ്പോള്‍ സ്റ്റാമ്പ് ഒന്നും ഇല്ലാത്ത സീല്‍ മാത്രം അടിച്ചിട്ടുള്ള ഒരു കത്ത് വന്നു. വായിക്കാന്‍ ഒരു നിര്‍വ്വാഹവും ഇല്ല. ആര്‍ട്ടിന്റെ ഫ്രഞ്ച് ഭാഷയിലുള്ള പുസ്തകങ്ങള്‍ കണ്ടിട്ടുള്ളത് കൊണ്ട് കഷ്ടിച്ച് ഇത് ഫ്രെഞ്ച് ആണെന്ന് മനസ്സിലായി. ചില വാക്കുകള്‍ മനസ്സിലായി. ഇപ്പോ ഇതാരെക്കൊണ്ട് വായിപ്പിക്കും എന്നു ആലോചിച്ചപ്പോള്‍ അടുത്തുള്ള പള്ളിയിലെ കത്തനാര്‍ക്ക് ഫ്രഞ്ച് അറിയാമെന്നു ആരോ പറഞ്ഞു. അയാളെ അന്വേഷിച്ചു പോയപ്പോള്‍ അവിടത്തെ അച്ചന്‍ പറഞ്ഞു അങ്ങേര് കഴിഞ്ഞ ആഴ്ച സ്ഥലം മാറിപ്പോയി. കുട്ടി ഒരു കാര്യം ചെയ്യൂ, നേരെ ഭരണങ്ങാനത്ത് പോയിക്കോളൂ. അവിടെ ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു അച്ചനുണ്ട്, അങ്ങേര് വായിച്ചു തരും. ഞാന്‍ വണ്ടിയൊക്കെ എടുത്ത് ഒരു ഫ്രണ്ടിനെയും കൂട്ടി നേരെ ഭരണങ്ങാനത്തേക്ക് പോയി. അവിടെ ചെന്നു അന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു, അയ്യോ അച്ചനിവിടില്ലല്ലോ അച്ചന്‍ തിരുവനന്തപുരത്തേക്ക് പോയി. എന്താകാര്യം എന്നു പുള്ളി ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, ഫ്രഞ്ച് പഠിക്കുന്ന ഒരു കുട്ടിയുണ്ട് അയാളെ വിളിക്കാം അയാള്‍ വായിച്ചു തരും എന്ന്. അവിടെ സെമിനാരിയില്‍ പഠിക്കുന്ന ആളായിരുന്നു. അയാള്‍ വന്നിട്ട് എന്താണ് എന്നു ചോദിച്ചു. ശരിക്കും പറഞ്ഞാല്‍ ഒ വി വിജയന്റെ കഥാപാത്രത്തെയാണ് അന്നേരം ഓര്‍മ്മ വന്നത്. ഇയാള്‍ ഇതെല്ലാം കൂടെ കൂട്ടി വായിച്ചിട്ട് ഇത് എന്തിന് വേണ്ടിയിട്ടായിരുന്നു എഴുതിയത് എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ഹയര്‍ സ്റ്റഡീസിന് വേണ്ടിയിട്ടാണെന്ന്.

ഇല്ല കേട്ടോ, അങ്ങനെയൊന്നും ഇതിനകത്ത് പറഞ്ഞിട്ടില്ല. പിന്നെ സായിപ്പിനൊക്കെ ഒരു രീതിയുണ്ട് നമ്മുടെ മാതിരിയല്ല. ഒരു കത്തയച്ചു കഴിഞ്ഞാല്‍ അത് യെസ് ആണെങ്കിലും നോ ആണെങ്കിലും മറുപടി തരും. അങ്ങനെ ഒരു മറുപടി ആണെന്ന് മാത്രം ധരിച്ചാല്‍ മതി. ഇത് കയ്യില്‍ വെച്ചോളൂ എന്നു പുള്ളി പറഞ്ഞു. ഞാന്‍ ആ ദേഷ്യത്തിന് അത് വലിച്ചു കീറി. അപ്പോ പുള്ളി പറഞ്ഞു, അയ്യോ അത് വലിച്ചു കീറണ്ട, ഒന്നുമില്ലേലും പാരീസ് മേയര്‍ എഴുതിയതല്ലേന്ന് പറഞ്ഞിട്ടു ഇയാളിത് മടക്കി എന്റെ കൂടെ വന്ന കക്ഷിയുടെ കയ്യില്‍ കൊടുത്തു. ഞങ്ങള്‍ തിരിച്ചു വന്നു. വന്നതേ എന്റെ മേശപ്പുറത്ത് വെച്ചു. പിന്നീട് എന്റെ സിസ്റ്റേഴ്‌സ് ആരോ അതെടുത്ത് മേശക്കകത്തിട്ടു.

അത് കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ കല്യാണം കഴിഞ്ഞു. ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യാന്‍ വേണ്ടി സാധനങ്ങള്‍ ഒക്കെ അടുക്കിപ്പെറുക്കുകയാണ്. വൈഫ് മാതൃഭൂമിയിലെ സ്റ്റാഫായിരുന്നു. സത്യം പറഞ്ഞാല്‍ അതെനിക്കറിയില്ലായിരുന്നു. അവര്‍ ജേര്‍ണലിസം പഠിച്ചിട്ടുണ്ടെന്നല്ലാതെ മാതൃഭൂമിയില്‍ സ്റ്റാഫ് ആണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അവരിതെല്ലാം അടുക്കിപ്പെറുക്കുന്നതിനിടയില്‍ ഈ ലെറ്റര്‍ കണ്ടു. പെട്ടെന്നു അവര്‍ ചോദിച്ചു, നിങ്ങളെന്നാ പാരീസില്‍ നിന്നു വന്നേന്ന്. പാരീസില്‍ പോയില്ലല്ലോന്നു ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് അവിടെ വര്‍ക്ക് ചെയ്യാനുള്ള സ്റ്റുഡിയോ ഒക്കെ അറേഞ്ച് ചെയ്തിട്ട് വിളിച്ചതാണല്ലോ. നിങ്ങള്‍ക്ക് ആരാ കത്തെഴുതിയതെന്നറിയാമോ എന്നുചോദിച്ചു. ഞാന്‍ പറഞ്ഞു പാരീസ് മേയറാണെന്ന്. അപ്പോള്‍ അയാളുടെ പേരെന്താണെന്നറിയാമോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ അതൊന്നും ഓര്‍ക്കുന്നില്ലെന്ന്. ഇതാണ് François Mitterrand ഇപ്പോ പാരീസ് പ്രസിഡന്റാണ് അദ്ദേഹം എന്നു പറഞ്ഞു. അയാള്‍ നമുക്കവിടെ വര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഒക്കെ പ്രൊവൈഡ് ചെയ്തിട്ടാണ് എഴുതിയത്. നിങ്ങളുടെ വര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് കുറെനാള്‍ ഇവിടെ താമസിച്ചു വര്‍ക്ക് ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടാണ് എഴുതിയത്. ഞാന്‍ ഇത് ഫോളോ അപ്പ് ചെയ്യണോന്ന് ഭാര്യ എന്നോടു ചോദിച്ചു, അയാള്‍ക്ക് വേറെ നൂറായിരം പണികള്‍ കാണും, അത് വിട്ടുകളഞ്ഞേക്കൂ എന്നു ഞാനും. ജീവിതമൊക്കെ അങ്ങനെ തന്നെയായിരുന്നു, ഭയങ്കര ലക്ക് ഉണ്ടെന്ന് വിചാരിക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ അതങ്ങ് പോകും. അല്ലെങ്കിലും ഇവിടെ കിട്ടുന്ന ചാന്‍സ് പോലും ഞാന്‍ അങ്ങനെ ഉപയോഗിക്കാറില്ല.

ഞാന്‍ ഇടക്ക് കോഴ്‌സ് ഡിസ്‌കണ്ടിന്യു ചെയ്തിട്ടുണ്ട്, ആറുമാസത്തേക്ക് എന്നെ സസ്പന്റ് ചെയ്തിരുന്നു. 75 to 81-ല്‍ കേരള യൂണിവേഴ്സിറ്റിയില്‍ ഏറ്റവും കൂടുതല്‍ സസ്പന്‍ഷന്‍ വാങ്ങിയ ഒരാളാണ് ഞാന്‍. മിക്കവാറും മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും എന്നെ പുറത്താക്കുമായിരുന്നു. ഒരു തവണ അത് ആറ് മാസത്തേക്കായിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇനിയിപ്പോള്‍ കോളേജില്‍ പോയാലും അറ്റന്‍ഡന്‍സ് ഒന്നും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ പിന്നെ ജോണിന്റെ ഒരു വര്‍ക്കുണ്ട്, അത് ചെയ്യാമെന്ന് വിചാരിച്ചു ജോണിനോടൊപ്പം പോയി. അങ്ങനെയാണ് അഗ്രഹാരത്തില്‍ കഴുതയുടെ ആര്‍ട് വര്‍ക്ക് ചെയ്തത്. പിന്നെ അതിനു വേണ്ടിയിട്ടു ഞാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ വലിയൊരു സ്റ്റാള്‍ ചെയ്തിരുന്നു. അത് വെറും 32 രൂപയ്ക്കാണ് ചെയ്തത്. അവിടെ പത്തു മുപ്പതു ലക്ഷം രൂപയൊക്കെ ചിലവാക്കി സ്റ്റാള്‍ ചെയ്ത സിനിമാക്കാര്‍ വരെ ഉണ്ടായിരുന്നു. അന്ന് സിനിമ ഇന്‍ഡസ്ട്രിയില്‍ സ്‌ക്രീന്‍ എന്നു പറഞ്ഞ് ഇറങ്ങിയിരുന്ന ഒരിതുണ്ടല്ലോ, അതിന്റെ മുക്കാല്‍ പേജിലാണ് അത് ചെയ്തത്. ഫ്രണ്ട് പേജിന്റെ മുക്കാല്‍ പേജില്‍. A unique stall coast of thirty two rupees എന്നു പറഞ്ഞിട്ടാണ് ചെയ്തത്. വളരെ ഡിഫ്രണ്ടായിട്ടുള്ള വര്‍ക്കായിരുന്നു അത്. അതോട് കൂടി ഇന്‍ഡസ്ട്രിയില്‍ നിന്നു കണ്ടമാനം വര്‍ക്കുകള്‍ കിട്ടി. ഞാനന്ന് ജോണിന്റെ അടുത്ത് വഴക്കായിരുന്നു. സിനിമയൊക്കെ ചെയ്തതിന് ശേഷം ഞാന്‍ ഭയങ്കരമായിട്ടു വഴക്കുണ്ടാക്കി. ജോണിന്റെ വീട്ടിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഒരുമാസം ജോണിന്റെ സിസ്റ്ററിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.

(തുടരും)

ഭാഗം 4- ജോണ്‍ എബ്രഹാം, പ്രധാന സൃഷ്ടികള്‍, നിലപാടുകള്‍

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍