അര്‍ദ്ധനാരീശ്വരനുണ്ടാക്കിയ വിവാദങ്ങള്‍ മനസിലുണ്ടായിരുന്ന കഥകളൊക്കെ മറന്നുപോയ അവസ്ഥയിലേക്ക് എത്തിച്ചു
മാതൊരുപാഗന്‍ അഥവാ അര്‍ദ്ധനാരീശ്വരന്‍ എന്ന നോവലിലൂടെ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ ഭീഷണികള്‍ക്കിരയായി എഴുതുജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി സ്വയം പ്രഖ്യാപിച്ച തമിഴ് സാഹിത്യകാരനാണ് പെരുമാള്‍ മുരുഗന്‍. ‘പൂനാച്ചി ഒരു കറുത്ത ആടിന്റെ കഥ ‘ എന്ന നോവലിലൂടെ മുരുഗന്‍ സാഹിത്യലോകത്തേക്ക് തിരിച്ചുവരികയാണ്. കൃതി അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായി ബോള്‍ഗാട്ടി പാലസിലെ എം പി പോള്‍ വേദിയില്‍ മിനിപ്രിയയും പെരുന്‍ദേവിയും നടത്തിയ സംഭാഷണത്തിലാണ് പൂനാച്ചിയെപ്പറ്റി പെരുമാള്‍ മുരുഗന്‍ പരാമര്‍ശങ്ങള്‍ നടത്തിയത്.
പൂനാച്ചി എന്ന കഥാപാത്രം മാതൃസഹജമായ ഓര്‍മകളുടെ പ്രതിഫലനമാണ്. തന്റെയമ്മയും കുട്ടിയായിരിക്കെ അമ്മയെനഷ്ടപ്പെട്ട ഒരാള്‍ ആയിരുന്നെന്നും അമ്മ 15ആം വയസുവരെ തന്നെ പ്രതിനിധീകരിച്ചിരുന്ന വ്യക്തിയായിരുന്നെന്നും പെരുമാള്‍ മുരുഗന്‍ പറഞ്ഞു. ശാപമേറ്റ് കല്ലായിപ്പോയ നിരവധി കഥാപാത്രങ്ങള്‍ നാടോടി സംസ്‌കാരത്തില്‍ ഉണ്ട്. അവരെപ്പോലെ തന്റെ എഴുത്തും സ്തംഭിച്ചുപോയിരുന്നതായും മനസിലുണ്ടായിരുന്ന കഥകളൊക്കെ മറന്നുപോയ അവസ്ഥയിലേക്ക് അര്‍ദ്ധനാരീശ്വരനുണ്ടാക്കിയ വിവാദങ്ങള്‍ തന്നെക്കൊണ്ടെത്തിച്ചതായും മുരുഗന്‍ ഓര്‍ക്കുന്നു. തന്റെ കുടുംബത്തില്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ആദ്യത്തെ തലമുറയിലെ കണ്ണിയാണ് മുരുഗന്‍. വായ്‌മൊഴിയായി തമിഴ് നാടോടി സംസ്‌കാരം തന്റെ ജീവിതത്തിന്റെ ഭാഗമായതായും ഇത് നോവലുകളില്‍ കാണാന്‍ സാധിക്കുമെന്നും പഠനങ്ങളല്ല അതിന് പിന്നിലെന്നും പെരുമാള്‍ മുരുഗന്‍ പറയുന്നു.
പെണ്‍കുഞ്ഞുങ്ങളെ കൊന്നുകളയുന്ന സമ്പ്രദായം തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ധനികരാണ് സ്വത്തുവിഭജനത്തിന്റെ പേരില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരുകുഞ്ഞിനുകൂടി ഭക്ഷണം നല്‍കുക അത്ര പ്രയാസമുള്ള കാര്യമല്ല. ഇത് തമിഴ്‌നാട്ടില്‍ ആണ്‍-പെണ്‍ അനുപാതം വലിയതോതില്‍ വ്യതിചലിക്കാന്‍ കാരണമാകുന്നു. 35 വയസ്സിലും കല്യാണം കഴിക്കാത്ത ആണുങ്ങള്‍ മുരുഗന്റെ നോവലിലെ കഥാപാത്രങ്ങളാണ്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് പണവും ഭൂമിയും നല്‍കി കല്യാണം കഴിക്കുന്ന രീതിയുണ്ടെന്നും ഇതിനായി ബ്രോക്കര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായും പെരുമാള്‍ മുരുഗന്‍ പറഞ്ഞു.