ഓരോ പേജിലും തന്റെ ഒപ്പ് ചാര്‍ത്തിക്കൊണ്ട് 60 പേജുള്ള ഒരു ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷം 2016 ഓഗസ്റ്റ് ഒമ്പതിനാണ് കലികോ പുല്‍ ആത്മഹത്യ ചെയ്തത്
കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലികോ പുലിന്റെ വിധവ തനിക്ക് അയച്ച കത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച ഉത്തരവ് നല്‍കി. എന്നാല്‍ ഉത്തരവ് മുദ്ര വച്ച കവറിലാണുള്ളത്. അതിനാല്‍ തന്നെ പുലിന്റെ ഏറ്റവും മൂത്ത വിധവ ദാംഗ്വിംസായിയ്ക്ക് ബുധനാഴ്ച കത്ത് ലഭിക്കുന്നത് വരെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരില്ല.
ഓരോ പേജിലും തന്റെ ഒപ്പ് ചാര്‍ത്തിക്കൊണ്ട് 60 പേജുള്ള ഒരു ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷം 2016 ഓഗസ്റ്റ് ഒമ്പതിനാണ് പുല്‍ ആത്മഹത്യ ചെയ്തത്. ഒരു അനുകൂല ഉത്തരവ് ഉണ്ടാകുന്നതിന് സുപ്രീം കോടതിയില്‍ നിലവിലുള്ളതും വിരമിച്ചതുമായ ജഡ്ജിമാരുടെ ബന്ധുക്കള്‍ കനത്ത തുക കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന് കുറിപ്പില്‍ പുല്‍ ആരോപിച്ചിരുന്നു. തന്റെ സംസ്ഥാനത്ത് നടക്കുന്ന കടുത്ത അഴിമതിയുടെ വിശദാംശങ്ങളും പുല്‍ കത്തില്‍ വിവരിച്ചിരുന്നു.
ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിനോട് പുലിന്റെ വിധവ ദാംഗ്വിംസായ് അഭ്യര്‍ത്ഥിച്ചിരുന്നു.
2016 ജൂലൈയില്‍, സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം സുപ്രീം കോടതി അസ്ഥിരപ്പെടുത്തുകയും, അതിന്റെ ഫലമായി പുലിനെ പുറത്താക്കുകയും കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് വിട്ടതിന് ശേഷം, ബിജെപി എംഎല്‍എമാരുടെ പിന്തുണയോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുല്‍ മുഖ്യമന്ത്രിയായത്.
അദ്ദേഹം ഒഴിയാന്‍ തുടങ്ങുകയായിരുന്ന ഔദ്യോഗിക ബംഗ്ലാവില്‍ ഓഗസ്റ്റ് ഒമ്പതിനാണ് പുലിന്റെ മൃതദേഹം കണ്ടത്. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതിന് ഒരു ദിവസം മുമ്പ് അതായത് ഓഗസ്റ്റ് എട്ടാണ് ‘എന്റെ ചിന്തകള്‍,’ എന്ന് പേരിട്ടിരിക്കുന്ന കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജഡ്ജിമാര്‍, മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, സ്വാധീനമുള്ള രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് അദ്ദേഹം അങ്ങേയറ്റത്തെ സമ്മര്‍ദം നേരിട്ടിരുന്നെന്നാണ് പുലിന്റെ പേരിലുള്ള കത്ത് സൂചിപ്പിക്കുന്നത്.
പുലിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് ഒരു സിബിഐ അന്വേഷണത്തിന് താന്‍ ഉത്തരവിട്ടുവെന്ന് അരുണാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ ജ്യോതി പ്രസാദ് റെയ്‌കോവ നേരത്തെ അവകാശപ്പെട്ടിരുന്നു.
തന്റെ ആത്മഹത്യക്കുറിപ്പില്‍ നിയമ, രാഷ്ട്രീയ സംവിധാനങ്ങളിലുള്ള പ്രബല വ്യക്തികളുടെ പേരുകള്‍ പുല്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നതിനാല്‍ തന്നെ, ആത്മഹത്യക്കുറിപ്പിനെ കുറിച്ച് ഒരു സ്വതന്ത്രാന്വേഷണത്തിനാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഉത്തരവിടുന്നതെങ്കില്‍, അത് രാഷ്ട്രീയ, നിയമവൃത്തങ്ങളെ പിടിച്ചുലയ്ക്കും.