UPDATES

News

മേരി റോയിയുടെ ‘പള്ളിക്കൂട’ത്തില്‍ ലിംഗവിവേചനം

അഴിമുഖം പ്രതിനിധി

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയും വനിതാ അവകാശ പ്രവര്‍ത്തകയുമായ മേരി റോയിയുടെ ഉടമസ്ഥതയില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ ‘പള്ളിക്കൂടം’ ത്തിന്‍റെ നിയമാവലിയില്‍ ലിംഗവിവേചനം.

ഐ എസ് സി, ഐ സി എസ് ഇ സിലബസിലുമായി പ്ലസ്‌ടു വരെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍ കുട്ടികളും തമ്മില്‍ എല്ലായ്‌പ്പോഴും ഒരു മീറ്റര്‍ അകലത്തില്‍ ആയിരിക്കണം എന്നാണ് ഈ വര്‍ഷം മാര്‍ച്ച് 16-ന് സ്കൂള്‍ പ്രസിദ്ധീകരിച്ച രേഖ വ്യക്തമാക്കുന്നത്.ഈ നിയമങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ കൈക്കൊള്ളും എന്നും രേഖയില്‍ ‍ പ്രതിപാദിക്കുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തം കൂടരുത്, ഇവരുമായി  സ്കൂളിലെ ഒറ്റപ്പെട്ട ഇടങ്ങളിലേക്കോ മൂലകളിലേക്കോ പോകരുത് എന്നും പള്ളിക്കൂടം പ്രസിദ്ധീകരിച്ച നിയമാവലിയില്‍ പറയുന്നു.

പക്ഷേ 1967-ല്‍ മേരി റോയ് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനം ഒരു പരിധി (നിശ്ചിത പ്രായം) വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നും നിയമാവലിയില്‍ പറയുന്നു.

നൂതനമായ അധ്യാപനരീതികളിലൂടെ വ്യത്യസ്തത പുലര്‍ത്തിയ ഒരു വിദ്യാലയം ഇത്തരം  നിലപാടുകളിലൂടെ തരം താഴ്ത്തപ്പെടുന്നത്. സ്ത്രീ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നവര്‍ ഇത്തരം നിലപാടുകള്‍ എടുക്കുമ്പോഴാണ്‌ ഇതുവരെ അവര്‍ ചെയ്ത നന്മകള്‍ മറക്കേണ്ടി വരുന്നത്, ഇതുവരെയുള്ള അവരുടെ പ്രവര്‍ത്തികല്‍ അപഹാസ്യമാവുന്നത്.

സമാനമായ നിലപാടുകള്‍ കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. കുട്ടികള്‍ ധരിക്കുന്ന ചുരിദാറുകളുടെ സ്ലീവിന് കൈത്തണ്ട വരെ നീളമുണ്ടാവണം, ടീഷര്‍ട്ട് ധരിച്ചു സ്കൂളില്‍ വരാന്‍ പാടില്ല എന്നു തുടങ്ങി ജീന്‍സ് ധരിച്ചു കൊണ്ട് മുഖ്യാതിഥി സ്കൂളിലെ ചടങ്ങിനെത്താന്‍പാടില്ല എന്ന് വരെയുള്ള നിബന്ധനകള്‍ അടുത്തിടെ കേരളത്തിലെ പല സ്കൂളുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ടായിരുന്നു.

പക്ഷേ അവസ്ഥ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ എന്ന് പേരെടുത്തവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമാണ് എന്നറിയുമ്പോഴാണ്‌ സംസാരത്തിലും പ്രവര്‍ത്തിയിലും എത്രത്തോളം അന്തരം ഉണ്ടെന്നു വ്യക്തമാവുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍