ഉണ്ണികൃഷ്ണന്‍, കാര്‍ത്തികേയ് മെഹ്‌റോത്ര
(ബ്ലൂംബര്‍ഗ് ന്യൂസ്)
നേപ്പാളിലെ ഭൂകമ്പത്തിനുശേഷം ദിവസങ്ങള്‍ക്കിപ്പുറവും നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിരവധി ലോക രാഷ്ട്രങ്ങള്‍ ഏഷ്യയിലെ ദരിദ്രമായ ഈ രാജ്യത്തെ രക്ഷിക്കാനായി സഹായഹസ്തവുമായി എത്തുകയും ഇനി വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
ആദ്യത്തെ ഭൂകമ്പത്തിനു ശേഷം ഭൂകമ്പമാപിനിയില്‍ 6.7 വരെ അടയാളപ്പെടുത്തിയ നിരവധി തുടര്‍ ചലനങ്ങള്‍ നേപ്പാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ശനിയാഴ്ച ഉണ്ടായ 7.8 ശക്തിയുള്ള ഭൂകമ്പത്തെ തുടര്‍ന്നു നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഈ തുടര്‍ ചലനങ്ങള്‍ ഉണ്ടാകുന്നത്. ആളുകള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ഭയപ്പെടുന്ന തരത്തിലാണ് തുടര്‍ ചലനങ്ങള്‍. 6000ലേറെ പേരുടെ ജീവന്‍ കവര്‍ന്നും 5000ങ്ങളെ പരിക്കേല്‍പ്പിച്ചുമാണ് ഈ ഭൂകമ്പം നേപ്പാളിനെ പിടിച്ചുകുലുക്കിയത്.
ഇവിടെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരെ കണ്ടെത്തുന്നത് ഏറെ ശ്രമകരമാണ്. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രാമേശ്വര്‍ ഡാങ്കല്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നത് ആയിരങ്ങളാണ്. പക്ഷെ കൃത്യമായി ഇപ്പോള്‍ പറയുക വിഷമകരമാണ്; ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്.
അവരില്‍ ബഹുഭൂരിപക്ഷം പേരും പലയിടത്തായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
ഏഷ്യയിലെ ഈ ദരിദ്ര രാജ്യത്തെ സഹായിക്കാന്‍ ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് മുതല്‍ ഇന്ത്യയിലെയും, ചൈനയിലെയും, ഇസ്രയേലിലെയും പല മനുഷ്യാവകാശ സംഘടനകളും എത്തിയിട്ടുണ്ട്. ഈ ഭൂകമ്പത്തില്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും ടിബറ്റിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നേപ്പാളിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അവ എത്രയോ നിസ്സാരം.
ആളുകളെ തിരയുന്നതിനും രക്ഷപ്പെടുത്തുന്നതിനും സമയ ദൗര്‍ലഭ്യം ഒരു പ്രശ്‌നം തന്നെയാണ്. യു എന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വലെരിയ ആമോസ് ഒരു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ‘പലരും തുറന്ന സ്ഥലങ്ങളിലാണ് കിടന്നുറങ്ങുന്നത്. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം, വെള്ളം, സുരക്ഷിത താവളങ്ങള്‍ എന്നിവ അടിയന്തരമായി എത്തിക്കേണ്ടതുണ്ട്. ഇവിടെ ഏകദേശം 940,000 ത്തോളം കുട്ടികളെ ഈ ദുരന്തം ബാധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും യു എന്‍ പറഞ്ഞു.
കാഠ്മണ്ഡുവിലെ അറുന്നൂറു കിടക്കകള്‍ മാത്രമുള്ള ടീച്ചിംഗ് ആശുപത്രിയിലെ മുറികളിലും വരാന്തയിലും പുറത്തുമായി മൂവായിരത്തിലധികം ആളുകളാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ചിക്തിത്സ നല്‍കാന്‍ ഓരോ ജോലിക്കാരും നെട്ടോട്ടം ഓടുകയാണ്. രോഗികള്‍ കിടക്കുന്നിടത്ത് തന്നെ ആശുപത്രി മാലിന്യങ്ങളും കൂടി കിടക്കുന്നു. ഇവരുടെ അടുത്ത് നിന്നുതന്നെയാണ് ഡോക്ടര്‍മാര്‍ ഇവരെ ചികിത്സിക്കുന്നതും. കുട്ടികള്‍ ഉള്‍പ്പെടെ പലരും കൈ കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പലരുടേയും മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണ്.
“കനത്ത മഴ തുടര്‍ന്നാല്‍ പകര്‍ച്ച വ്യാധികളും വിവിധ തരത്തിലുള്ള ബാക്ടീരിയകളും പടരാനുള്ള സാധ്യത ഏറെ ആണ്.” ഡോക്ടര്‍ സുരേഷ് കായസ്ഥ പറഞ്ഞു. “പല രോഗികളും തുറന്ന മുറിവുകളുമായാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരെ ചികിത്സിക്കാന്‍ ആവശ്യമുള്ള ഡോക്ടര്‍മാരോ മറ്റ് അവശ്യവസ്തുക്കളോ അവിടെ ലഭ്യവുമല്ല.” അദ്ദേഹം പറഞ്ഞു നിര്‍ത്തി.
“കെട്ടിടങ്ങളുടെ ഉള്ളിലേക്ക് മടങ്ങാന്‍ എല്ലാവര്‍ക്കും പേടിയാണ് എന്നത് യാഥാര്‍ഥ്യം തന്നെയാണ്. അപ്പോള്‍ ഈ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന എല്ലാ രോഗങ്ങളോടും രോഗ സാധ്യതകളോടും അവര്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരികയും ചെയ്യും.” യു എന്നിലെ മനുഷ്യാവകാശ വിഭാഗത്തിന്‍െ പ്രവര്‍ത്തകയായ ഓറല്‍ ഫഗന്‍ ബാങ്കോക്കില്‍ വച്ച് ഫേസ് ദി നേഷന്‍ എന്ന പരിപാടിയില്‍ അഭിപ്രായപ്പെട്ടു.
“നേപ്പാളിലെ ജലസ്രോതസുകള്‍ക്കും, മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ക്കും സംഭവിച്ച കേടുപാടുകള്‍ ജലജന്യ സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ അവസരത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ എന്ത് ചെയ്യണം എന്നാണ് നമ്മള്‍ ഗൗരവമായി ആലോചിക്കേണ്ടത്”, ഫഗന്‍ പറഞ്ഞു.
നേപ്പാളിലെ മുഖ്യസാമ്പത്തിക ശ്രോതസ് വിനോദ സഞ്ചാര മേഖലയാണ്. പക്ഷെ ജി ഡി പി യു എസ്സിലെ ചെറിയ സംസ്ഥാനങ്ങളുടേതിനേക്കാള്‍ എത്രയോ കുറവാണ്. ഐഎംഎഫ് കണക്കുകള്‍ പ്രകാരം 28 മില്യണ്‍ ജനങ്ങള്‍ ഉള്ള നേപ്പാളിന് ഏഷ്യയിലെ ഏറ്റവും കുറവ് വാങ്ങല്‍ ശേഷിയാണ് ഉള്ളത്. ഈ പട്ടികയില്‍ നേപ്പാളിന് താഴെ അഫ്ഗാനിസ്ഥാന്‍ മാത്രമാണുള്ളത്.
നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ആശ്വാസം നല്‍കുന്നതിനും വേണ്ടി ഇന്ത്യയില്‍ നിന്ന് ആളുകളും ഭക്ഷണ വസ്തുക്കളും മരുന്നുകളും ദുരന്തബാധിത പ്രദേശത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്ന് വിദേശകാര്യ സെക്രട്ടറി എസ ജയശങ്കര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ജാപ്പനീസ് സര്‍ക്കാര്‍ ഒരു സംഘം രക്ഷാസേനയെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. അതേപോലെ ബ്രിട്ടന്‍ അറുപതിലേറെ തിരച്ചില്‍ സംഘത്തെയും, ആരോഗ്യപ്രവര്‍ത്തകരെയും നേപ്പാളിന് വേണ്ടി നല്‍കി. അമേരിക്ക ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ജോണ്‍ കെറി പറഞ്ഞു. .
നേപ്പാളില്‍ കാണാതായ വിദേശ സഞ്ചാരികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു വെബ്‌സൈറ്റ് അന്തര്‍ദ്ദേശീയ കമ്മറ്റിയുടെ സഹായത്തോടെ റെഡ് ക്രോസ് തയ്യാറാക്കിയിട്ടുണ്ട്. ഇതേ തരത്തില്‍ ഗൂഗിളും ആളുകളെ തിരയുന്നതു സഹായിക്കുന്നതിനായി ഒരു ‘തിരച്ചില്‍’ ടൂള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം ഒരു മില്യണ്‍ ഡോളര്‍ ലഭിക്കും എന്നും അവര്‍ കരുതുന്നു.
വിനോദസഞ്ചാരികളുടെയും പര്‍വതാരോഹകരുടേയും ബാഗുകളും മറ്റ് വസ്തുക്കളും ചിതറിക്കിടക്കുന്നതിന്റെ അളവ് ഏകദേശം ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം വരും. പര്‍വതാരോഹകരുടെ ബൂട്ടുകള്‍, ടെന്റ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ഐസ് മുറിക്കാനുള്ള കോടാലികള്‍, എന്നിവയെല്ലാം മഞ്ഞിനുള്ളില്‍ പുതഞ്ഞു കിടക്കുന്നുണ്ട്. എവറസ്റ്റിലെ ബേസ് ക്യാമ്പിനു സംഭവിച്ച കേടുപടുകളെക്കുറിച്ച് തന്റെ ബ്ലോഗില്‍ അമേരിക്കന്‍ പര്‍വതാരോഹകന്‍ ജോണ്‍ കെഡ്രോവ്‌സ്‌കി ഇങ്ങനെ എഴുതുകയുണ്ടായി.
ഓരോ കൊല്ലവും എവറസ്റ്റ് കീഴടക്കാനായി ഒരാള്‍ക്ക് ഏകദേശം മുപ്പതിനായിരം ഡോളര്‍ എന്ന കണക്കില്‍ ചിലവാക്കി നൂറു കണക്കിന് ആളുകള്‍ ആണ് എത്തുന്നത് എന്ന് ഔട്ട്‌സൈഡ് മാഗസിന്‍ പറയുന്നു. വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ എണ്ണം ഇവിടെ മാലിന്യ പ്രശങ്ങളും വേണ്ടാത്ത തിരക്കുകളും ഉണ്ടാക്കുന്നു എന്ന് മാത്രമല്ല ഇവിടത്തെ അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകായും ചെയ്യുന്നു. ഏപ്രില്‍ ആകട്ടെ പര്‍വതാരോഹണത്തില്‍ ഏറ്റവും തിരക്കുള്ള സമയവും.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വലിയ കെട്ടുറപ്പില്ലാത്ത ഇഷ്ടിക കെട്ടിടങ്ങളിലും മറ്റുമായാണ് ബഹുഭൂരിപക്ഷം നേപ്പാളികളും താമസിക്കുന്നത്. ഈ മാസം ആദ്യം കാഠ്മണ്ഡുവില്‍ നടന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ നേപ്പാളിലെ ദുര്‍ബലമായ കെട്ടിടങ്ങളെ കുറിച്ചും, ഒരു ഭൂകമ്പം വന്നാല്‍ അത് നേരിടാന്‍ ഈ രാജ്യം സുസജ്ജമല്ല എന്ന ആശങ്കയെക്കുറിച്ചും ആഴത്തില്‍ ചര്‍ച്ച നടന്നിരുന്നു.
“ഈ ഭൂകമ്പം ഏറെ ശക്തമായിരുന്നു. എന്റെ വീട് മുഴവന്‍ ഇളകിയാടുന്നത് പോലെ തോന്നി. ഞങ്ങള്‍ പേടിച്ചു പുറത്തേക്ക് ഓടിയിറങ്ങി.” കാഠ്മണ്ഡുവിലെ നഖിപോറ്റ് ജില്ലയില്‍ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ പഥാന്‍ ദര്‍ബാര്‍ സ്ക്വയറിന് സമീപം അമ്മയോടൊപ്പം ഒരു മൂന്നു നില വീട്ടില്‍ താമസിച്ചിരുന്ന 28കാരിയായ സില ഗുരുനാഗ് പറഞ്ഞു. എല്ലാവരും ഭയചകിതര്‍ ആണ്. എപ്പോള്‍ ആണ് സുരക്ഷിതമായി വീട്ടിലേക്കു പോകാന്‍ കഴിയുക എന്ന് ആര്‍ക്കും അറിയില്ല.
ലോകത്തിലെ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഹിമാലയന്‍ പ്രദേശത്തിന് വളരെ പ്രമുഖമായ ഒരു സ്ഥാനം ഉണ്ട്. ഈ പ്രദേശം തന്നെ ആണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക് ഭാഗത്തെയും ഏഷ്യ ടെക്ടോണിക്ക് പ്ലേറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. സിക്കിമിനു പടിഞ്ഞാറ് ഭാഗത്തായി, 1934ല്‍ നേപ്പാളില്‍ നടന്ന ഭൂകമ്പത്തില്‍ പതിനാറായിരം ആളുകള്‍ കൊല്ലപ്പെട്ടു. 2005ല്‍ കശ്മീര്‍ പ്രവിശ്യയില്‍ നടന്ന ഭൂകമ്പം പാക്കിസ്ഥാനില്‍ എഴുപതിനായിരം ആളുകളുടെ ജീവന്‍ കവര്‍ന്നു .