സര്‍ക്കാര്‍ പൊതുപരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനനയും വേണ്ട എന്ന മന്ത്രി ജി സുധാകരന്‍റെ നിലപാടിനോട് പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പ്രതികരിക്കുന്നു. തന്റെ ഫേസ്ബുക്കിലാണ് അശോകന്‍ ചരുവില്‍ പ്രതികരണം പോസ്റ്റ് ചെയ്തത്.
ഇന്ത്യ എന്ന മഹത്തായ മതേതര ജനാധിപത്യ രാജ്യത്തെ ഭരണാധികാരികളിൽ നിന്ന് ഏറെ വർഷങ്ങളായി കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമാണ് ബഹു.മന്ത്രി ജി. സുധാകരനിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളിലേയും ഔദ്യോഗിക പരിപാടികൾ കാണുമ്പോൾ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണോ എന്നു സംശയം തോന്നാറുണ്ട്. ഭൂരിപക്ഷ മതത്തിലെ ഒരു വിഭാഗം മാത്രമായ വൈദീക മതത്തിന്റെ ആചാര ക്രമങ്ങളാണ് അവിടെ പാലിച്ചു കാണുന്നത്.
പ്രാർത്ഥന എന്ന പേരിൽ ഹിന്ദു ദേവീദേവന്മാരെക്കുറിച്ചുള്ള കീർത്തനം, നിലവിളക്കും കൊടിവിളക്കും കർപ്പൂരവും നമസ്കാരവും. നിലവിളക്ക് കത്തിക്കാൻ മടിക്കുന്ന ഇസ്ലാം മതവിശ്വാസികളെ പലരും അപമാനിക്കാറുണ്ട്. വിളക്കല്ലേ, വെളിച്ചമല്ലേ എന്നാണ് ചോദ്യം. വിളക്കല്ല ഇവിടെ പ്രശ്നം. വിളക്കിനെ ആരാധിക്കലാണ്. പ്രകൃതി ശക്തികളേയും വിഗ്രഹങ്ങളേയും ആരാധിക്കുന്ന അനാചാരങ്ങൾക്കെതിരെ ഉയർന്നു വന്ന മതമാണ് ഇസ്ലാം എന്ന് ഓർമ്മിക്കണം. ഉത്തരേന്ത്യയിലെ ചില റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതു മേഖല കാര്യാലയങ്ങളിലും ചെല്ലുമ്പോൾ ക്ഷേത്രത്തിലേക്കാണോ കടക്കുന്നതെന്ന് സംശയം തോന്നും.
സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴു പതിറ്റാണ്ടായി. ഇനി എന്നാണ് ഭരണഘടന അനുശാസിക്കുന്ന വിധം ഒരു ജനാധിപത്യ മതേതര പൊതു ഇടം നമ്മൾ സ്ഥാപിക്കുക.