അഴിമുഖം പ്രതിനിധി
കേരളത്തില്‍ എല്‍ഡിഎഫ് നേടിയ വിജയം പ്രശംസനീയം തന്നെ. എന്നാല്‍ അതിനെക്കാള്‍ ശ്രദ്ധ ചെലുത്തേണ്ട മറ്റൊന്നുണ്ട്, സംസ്ഥാന നിയമ സഭയിലേക്കുള്ള ബിജെപിയുടെ കാല്‍വെയ്പ്പ്. ഇത്ര കഷ്ടപ്പെട്ടിട്ടും കേരളത്തില്‍ ഒരു സ്ഥാനം മാത്രമേ അവര്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞുള്ളു എന്നാശ്വസിക്കുന്നവര്‍ ചെയ്യുന്നത് അടിത്തട്ടിലൂടെയുള്ള ബി.ജെ.പിയുടെ വളര്‍ച്ചയെ കുറച്ചുകാണുകയാണ്. വ്യക്തമായി പറഞ്ഞാല്‍ അസമിലെ 86നേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് കേരളത്തിലെ ഒന്നാണ്.
കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത് വ്യക്തമാവും. 2011ലെ തെരഞ്ഞെടുപ്പില്‍ വെറും ആറു ശതമാനമായിരുന്ന ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 2014ല്‍ 10.4ലേക്ക് എത്തി. ബിജെഡിഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ പങ്കാളിത്തത്തോടെ 2016ല്‍ അത് 14.6 ശതമാനമായി മാറി. അസമില്‍ അത് 11.5-36.6-29.5 എന്നരീതിയിലുമാണ്.
മതപരമായ ധ്രുവീകരണത്തിന് വ്യക്തമായ രാഷ്ട്രീയം ഉള്ള കേരളജനതയുടെ മാനസികാവസ്ഥയെ ഇളക്കാന്‍ കഴിഞ്ഞു എന്നു തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. ഗോമാംസം, സര്‍വ്വകലാശാലകളില്‍ നടന്ന അക്രമങ്ങള്‍ എന്നിവ ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ നില്‍ക്കാന്‍ ജനത്തെ പ്രേരിപ്പിച്ചുവെങ്കിലും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവിടവിടെയായി സ്ലീപ്പര്‍സെല്ലുകള്‍ പോലെ കഴിഞ്ഞിരുന്ന തീവ്രഹിന്ദുത്വവാദികളെ ഉണര്‍ത്താനും കാരണമായി.
യു.ഡി.എഫ്-എല്‍ഡിഎഫ് എന്നീ രണ്ടു ധ്രുവങ്ങളില്‍ നിന്നുള്ള പോരാട്ടമായിരുന്നു ഇതുവരെ കേരളം കണ്ടിരുന്നത്. മൂന്നാമത് ഒരു എതിരാളിയായി ബി.ജെ.പിയുടെ വരവ് ഇതിനുണ്ടായ വെല്ലുവിളിയും കൂടിയാണ്. ദുര്‍ബലമായതിന്റെ തെളിവാണ് രണ്ടു മുന്നണികള്‍ക്കും ലഭിച്ച വോട്ടുകളുടെയും സീറ്റുകളുടെയും വ്യത്യാസം കാണിക്കുന്നത്. ഇനി വരുന്നത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലും ബിജെപിയുടെ നേതൃത്വത്തിലുമുള്ള സഖ്യങ്ങള്‍ തമ്മിലുള്ള മത്സരമാകും എന്നാണ് ലോക്നിതി-സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ് ഡി എസ്) തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ പഠനത്തില്‍ തെളിയുന്നത്.
അങ്ങനെ രണ്ടു കൂട്ടുകെട്ടുകള്‍ ഉണ്ടാകുമ്പോള്‍ വെട്ടിലാവുക ക്രൈസ്തവ ജനതയായിരിക്കും എന്നാണ് സി എസ് ഡി എസ് സര്‍വ്വേ വ്യക്തമാക്കുന്നത്. ഹിന്ദു നേതൃത്വത്തിലുള്ള സഖ്യം പുനഃസംഘടിപ്പിക്കുകയാണെങ്കില്‍ ഹിന്ദു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യവും ഇടതു സഖ്യവും തമ്മിലുള്ള മത്സരത്തില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും (നിലവില്‍ മൂന്നില്‍ ഒരാള്‍ എല്‍ഡിഎഫിനാണ് വോട്ടു ചെയ്തവരില്‍ എന്ന് കണക്കാക്കപ്പെടുന്നുവെങ്കിലും). അതോടെ മാറുക സംസ്ഥാനത്തു നിലവിലുള്ള രാഷ്ട്രീയ സാഹചര്യം തന്നെയാകും.
സി എസ് ഡി എസ് സര്‍വേ പ്രകാരം ബിജെപി കൈക്കലാക്കിയ വോട്ടുകളില്‍ ഭൂരിഭാഗവും പട്ടികജാതി, ഈഴവ, നായര്‍ സമൂഹങ്ങള്‍ക്കിടയില്‍ നിന്നുമാണ്. ഇതില്‍ നിന്നും വ്യക്തമാവുന്ന ഒരു വസ്തുത കോണ്‍ഗ്രസിന് അവശേഷിക്കുന്നത് ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ മാത്രമാണ്. അസമിലെന്ന പോലെ ഇവിടെയും മതപരമായ ഐക്യം ഇവിടെയും തള്ളിക്കളയാനാകാത്ത ഒരു ഘടകമായി മാറാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യാം.
സര്‍വ്വേ പ്രകാരം വ്യക്തമായ മറ്റൊന്ന് അസമിലെന്നപോലെ കേരളത്തിലും സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടിയെപ്പറ്റിയുള്ള വിലയിരുത്തല്‍ ഈ തെരഞ്ഞെടുപ്പില്‍ ഒരു നിര്‍ണ്ണായക ഘടകമായി എന്നുള്ളതാണ, കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ മന്ത്രിമാരുടെ, പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ നേര്‍ക്കു തന്നെയുണ്ടായ ആരോപണങ്ങള്‍ ജനങ്ങളില്‍ പാര്‍ട്ടി വിരുദ്ധവികാരം ഉണര്‍ത്തി വിടാന്‍ കാരണമായി. അതേസമയം മോഡി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള സംതൃപ്തി കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ബിജെപി ഈ രണ്ടിടങ്ങളിലും നടത്തിയിട്ടുള്ള പ്രവര്‍ത്തനളും അതിന്റെ ഫലങ്ങളും കൂടുതല്‍ വ്യക്തമാകും.
ഈ തെരഞ്ഞെടുപ്പോടെ വെളിവായ മറ്റൊന്ന് കൊണ്ഗ്രസിന്റെ പതനത്തിലെക്കുള്ള യാത്രകൂടിയാണ്. 2014ല്‍പാര്‍ട്ടി അതിന്റെ വീഴ്ചയുടെ അവസാനപാദത്തിലാണ് എന്നു തോന്നിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് വ്യക്തമായത് വീഴ്ചയുടെ ആഴമായിരുന്നു. പാര്‍ട്ടിക്ക് അസമിലും കേരളത്തിലും ഉണ്ടായ നഷ്ടം അസാധാരണമായ ഒന്നല്ല. എന്നാല്‍ അതുണ്ടായ രീതിയാണ് ഏറെ ശ്രദ്ധിക്കേണ്ടത്. തടുക്കാനാവാത്ത രീതിയില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ വീഴ്ചയിലേക്കുള്ള യാത്രയുടെ മൈല്‍സ്റ്റോണ്‍ ആവുകയായിരുന്നു ഈ രണ്ടിടങ്ങളിലെ പരാജയങ്ങള്‍. ഇനി ഒരു തെരഞ്ഞെടുപ്പോടു കൂടി കൊണ്ഗ്രസിന്റെ മരണമണി മുഴങ്ങാനും സാധ്യത ഇതോടെ തെളിയുന്നു.
എന്നാല്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു മോശം വിജയമല്ല. അങ്ങനെ കണക്കാക്കുന്നവര്‍ കണ്ണടച്ചു വച്ചുള്ള നിരീക്ഷണമാണ് നടത്തുന്നതെന്നു പറയാം. 2014ല്‍ നിന്നും കടമ്പകള്‍ ഏറെ കടന്ന് അവര്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രകടമായ മാറ്റം വരുത്തിക്കഴിഞ്ഞു. നാളിതുവരെ ബി.ജെ.പിയോട് മുഖം തിരിച്ചിരുന്ന ജനത എന്തു കാരണം കൊണ്ടാണെങ്കിലും ഇത്തവണ ഒരിടം അവര്‍ക്ക് നല്‍കാന്‍ തയ്യാറായത് അതിന്റെ തെളിവാണ്. ഒ രാജഗോപാല്‍ വിജയിച്ചപ്പോള്‍ ബിജെപി കേന്ദ്രനേതൃത്വവും പ്രധാനമന്ത്രിയും കാട്ടിയ താത്പര്യവും അതു തന്നെ വ്യക്തമാക്കുന്നു.