UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണിപ്പലകയില്‍ കൈയമര്‍ത്തിയാല്‍ ചോര വരരുത്; പിതാവ് പീഢിപ്പിച്ച 14കാരിക്ക് ജ്യോതിഷിയുടെ വക നുണപരിശോധന

പെണ്‍കുട്ടിയെ അമ്മയാണ് ജ്യോതിഷിയുടെ സമീപം കൊണ്ടുവന്നത്

പിതാവ് നിരന്തരം ലൈംഗികമായി പീഢിപ്പിക്കുന്നതായി പരാതിപ്പെട്ട 14 കാരിക്ക് ജ്യോതിഷിയുടെ വക കന്യകാത്വ പരിശോധന. പിതാവിനെതിരേയുള്ളത് പെണ്‍കുട്ടിയുടെ വ്യാജാരോപണമാണോ എന്നറിയാനാണ് ക്രൂരമായ രീതിയിലുള്ള ഒരു ‘ വിശ്വാസപരിശോധന’ നടന്നത്.

കര്‍ണാടകയിലെ രമണഗര ജില്ലയിലെ മഗാഡിയില്‍ നിന്നാണ് ഈ വാര്‍ത്ത ബാംഗ്ലൂര്‍ മിററര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്;

ഗാര്‍മന്റ് ഫാക്ടറി തൊഴിലാളിയായ രമേഷ് എന്നയാള്‍ ഭാര്യ വീട്ടിലില്ലാത്ത സമയങ്ങളില്‍ 14 കാരിയായ തന്റെ മകളെ ലൈംഗികമായി പീഢിപ്പിക്കുമായിരുന്നു. പുറത്തു പറഞ്ഞാല്‍ അമ്മയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ചിരുന്നത്. നിരന്തരമായ പീഢനത്തില്‍ സഹികെട്ട പെണ്‍കുട്ടി ഒടുവില്‍ ഈ കാര്യം അമ്മയോട് പറഞ്ഞു. മകളുടെ പരാതി നിഷേധിച്ച രമേഷ് പെണ്‍കുട്ടി നുണപറയുകയാണെന്നു പറഞ്ഞ് വഴക്കുണ്ടാക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീണ്ടും വീണ്ടും അമ്മയോട് അച്ഛനില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന പീഢനത്തെ കുറിച്ച് പരാതിപ്പെട്ടുകൊണ്ടേയിരുന്നു.
ഇതേ തുടര്‍ന്ന് രമേഷ് തന്നെയാണ് പെണ്‍കുട്ടി നുണപറയുകയാണെന്നു തെളിയിക്കാനുള്ള വഴി പറഞ്ഞത്. ഇയാളുടെ സഹോദരി പുത്രനും ജ്യോതിഷിയുമായ മല്ലേഷിന്റെ സമീപം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ രമേഷ് ഭാര്യയോട് പറഞ്ഞു. ഇതനുസരിച്ച് പെണ്‍കുട്ടിയേയും കൂട്ടി അമ്മ ജ്യോതിഷിയുടെ സമീപത്തെത്തി.

മല്ലേഷ് പെണ്‍കുട്ടി പറയുന്നത് സത്യമോ നുണയോ എന്നറിയാന്‍ കന്യകാത്വപരിശോധന നടത്താനാണ് നിര്‍ദേശിച്ചത്. ഇതിനായി അയാള്‍ കണ്ടെത്തിയ വഴി ക്രൂരമായിരുന്നു. ഒരു ആണിപ്പലകയില്‍ പെണ്‍കുട്ടി കൈപ്പത്തി അമര്‍ത്തണം. കൈയില്‍ നിന്നും ചോര വരികയാണെങ്കില്‍ പെണ്‍കുട്ടി അച്ഛനെതിരേ പറയുന്നത് നുണയായിരിക്കുമെന്നു ജ്യോതിഷി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പെണ്‍കുട്ടിയുടെ കൈത്തലം ബലമായി ആണിപ്പലകയില്‍ അമര്‍ത്തി. ഇതോടെ വേദനകൊണ്ടു പുളഞ്ഞ പെണ്‍കുട്ടി ആര്‍ത്തു നിലവിളിച്ചു.
പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ക്രൂരപ്രവര്‍ത്തിയില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവര്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.
പൊലീസ് പെണ്‍കുട്ടിയുടെ പിതാവ്, ജ്യോതിഷി, അയാളുടെ അമ്മ എന്നിവരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയേയും പിതാവിനെയും വൈദ്യപരിശോധനയ്ക്കു ഹാജരാക്കാനും ഒരുങ്ങുകയാണ് പൊലീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍