അഴിമുഖം പ്രതിനിധി
ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് വസിച്ച യുഎസ് അസ്‌ട്രോനട്ട് സ്‌കോട്ട് കെല്ലിയും റഷ്യന്‍ കോസ്‌മോനട്ട് മിഖൈയ്ല്‍ കോര്‍ണിയന്‍കോയും ഭൂമിയില്‍ തിരിച്ചെത്തി.
ബഹിരാകാശ സഞ്ചാരികള്‍ സാധാരണ കഴിയുന്നതിലും ഇരട്ടിക്കാലമാണ് ഇരുവരും അന്താരഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ താമസിച്ചത്. 340 ദിവസം. ദീര്‍ഘകാലം ബഹിരാകാശത്ത് വസിക്കുന്നത് ശരീരത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്ന് പഠിക്കുന്നതിനാണ് ഇവര്‍ ഒരു വര്‍ഷത്തോളം സ്റ്റേഷനില്‍ തങ്ങിയത്.
കെല്ലിയുടെ ഇരട്ട സഹോദരന്‍ മൈക്കുമായി താരതമ്യപ്പെടുത്തി ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ നടത്തും. ജനിതകമായി സാമ്യമുള്ള വ്യക്തികള്‍ ദീര്‍ഘകാലം വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നുള്ളതിനെ കുറിച്ചുള്ള കൂടുതല്‍ അറിവ് ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കും. കഠിനമായ ബഹിരാകാശ പരിസ്ഥിതി പേശികള്‍ ക്ഷയിക്കുക, ഉറക്കം നഷ്ടപ്പെടുക, അസ്ഥിക്ഷയം, കാഴ്ച കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മനസ്സിലാണ്. മുന്‍ ബഹിരാകാശ സഞ്ചാരിയായ മാര്‍ക്ക് കെല്ലി ശാസ്ത്രജ്ഞരുടെ നീരീക്ഷണത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കഴിഞ്ഞിരുന്നത്.
ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് പരസഹായമില്ലാതെ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കെല്ലിയേയും കോര്‍ണിയന്‍കോയേയും വോള്‍ക്കോവിനേയും വിവിധ പരിശോധനകള്‍ക്ക് വിധേയരാക്കി. ഗവേഷണഫലം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്ന പദ്ധതിയുടെ ലക്ഷ്യപ്രാപ്തിയെ സഹായിക്കും. ഭൂമിയില്‍ തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. എന്നാല്‍ ചൊവ്വയിലെത്തുന്ന സഞ്ചാരികള്‍ക്ക് അത്തരമൊരു അവസരം ലഭിക്കില്ല.
ഖസാക്ക്സ്ഥാനിലാണ് ഇന്ന് രാവിലെ കെല്ലിയും കോര്‍ണിയന്‍കോയും സോയുസ് ക്യാപ്‌സൂളില്‍ ഇറങ്ങിയത്. ഒപ്പം ഇവരുടെ സഹസഞ്ചാരിയായിരുന്ന സെര്‍ജി വോള്‍ക്കോവും ഉണ്ടായിരുന്നു.
ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് തങ്ങിയെങ്കിലും ദീര്‍ഘകാലം തങ്ങിയതിന്റെ റെക്കോര്‍ഡ് ഇപ്പോഴും റഷ്യയുടെ വലേറി പോളിയക്കോവിന്റെ പേരിലാണ്. 1990-കളുടെ മധ്യത്തില്‍ തുടര്‍ച്ചയായി 437 ദിവസമാണ് അദ്ദേഹം മിര്‍ സ്‌പേസ് സ്റ്റേഷനില്‍ കഴിഞ്ഞത്.