ന്യൂഡല്‍ഹി: കേന്ദ്രവും കേരളവും ചേര്‍ന്ന് അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുന്നു. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതികാനുമതി ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ പുതിയ അപേക്ഷ കേന്ദ്രം വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വാട്ടര്‍ കമ്മീഷനില്‍ നിന്ന് ചാലക്കുടി പുഴയിലെ 2010 മുതലുള്ള ജലലഭ്യത, നീരൊഴുക്ക് എന്നിവയുടെ കണക്ക് കേന്ദ്ര ജലമന്ത്രാലയം ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ കമ്മീഷന്‍ ഈ കണക്കുകള്‍ നല്‍കണം. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം വീണ്ടും ജലവൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കണോ എന്ന് പരിശോധിക്കും.
നേരത്തെ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയിരുന്നെങ്കിലും വന്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2009-ല്‍ അനുമതി പിന്‍വലിച്ചിരുന്നു. ഈ മേഖലയിലെ ജൈവവൈവിധ്യം ഉള്‍പ്പെടെയുള്ളവ ചുണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കൂട്ടുപിടിച്ചു കൊണ്ടാണ് കേരളത്തിന്റെ പുതിയ നീക്കം. 230 മൊഗാവാട്ടില്‍ കുറവുള്ള പദ്ധതികള്‍ അതിരപ്പള്ളിയില്‍ നടപ്പാക്കാമെന്നും ചാലക്കുടി പുഴയിലെ ജലത്തിന്റെ ലഭ്യത അനുസരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാമെന്നുമായിരുന്നു ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതനുസരിച്ച് 163 മൊഗാവാട്ട് പദ്ധതിക്കുള്ള അപേക്ഷയാണ് കേരളം നല്‍കിയിട്ടുള്ളത്.
ജലവൈദ്യുതി പദ്ധതികള്‍ക്കും അണക്കെട്ടുകള്‍ക്കും അനുകൂലമായി മാത്രം റിപ്പോര്‍ട്ട് നല്‍കിയ ചരിത്രമാണ് കേന്ദ്ര ജലകമ്മീഷനുള്ളത്. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പദ്ധതിക്ക് അനുകൂലമായിരിക്കുമെന്ന ആശങ്ക ഇപ്പോഴേ ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനും ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരരിനും അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയോട് അനുകൂല നിലപാടാണുള്ളത്.