UPDATES

പ്രവാസം

അറ്റ്ലസ് രാമചന്ദ്രന്‍; ഒരു സിനിമാക്കഥ പോലെ

സഹതടവുകാരനായ അസ്ഖര്‍ ഭായ് എന്ന പാക്കിസ്ഥാന്‍ സ്വദേശി വെളിപ്പെടുത്തിയ വിവരങ്ങളാണ് എകെ സത്താര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചത്

ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന പ്രമുഖ പ്രവാസി-മലയാളി വ്യവസായിയായ അറ്റ്ലസ് രാമചന്ദ്രന്റെ ദയനീയ സാഹചര്യങ്ങളെക്കുറിച്ച് പുറത്തിറങ്ങിയ സഹതടവുകാരന്റെ വെളിപ്പെടുത്തലുകളും അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിന് വഴിതെളിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ജയിലില്‍ അദ്ദേഹത്തിനൊപ്പം തടവില്‍ കഴിഞ്ഞിരുന്ന സാമ്പത്തിക കുറ്റവാളി അഫ്ഗാന്‍ സ്വദേശി അസ്ഖര്‍ ഭായ്, മോചിതനായ ശേഷം വെളിപ്പെടുത്തിയ വിവരങ്ങള്‍ എകെ സത്താറാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞമാസം (21/02/2017) പുറത്തുവിട്ടത്. രാമചന്ദ്രന്റെ അവസ്ഥ ദയനീയമാണെന്നും ‘വൈശാലി’,’ വാസ്തുഹാര ‘, ‘സുകൃതം’ എന്നിവയടക്കമുള്ള മികച്ച ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയായ അദ്ദേഹത്തെ സഹായിക്കുവാന്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ ഒരു കൂട്ടായ പ്രയത്നം ഉണ്ടാവാണമെന്നും എകെ സത്താര്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

Read: അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും

Read: അറ്റ്‌ലസ് രാമചന്ദ്രന്‍; ബിസിനസ് ലോകത്തെ ദുരന്ത വ്യക്തിത്വം


എകെ സത്താറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

പോസ്റ്റ്: 21/02/2017 എകെ സത്താര്‍

‘ദുബായ്: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന പ്രവാസി മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനന്തമായി നീണ്ടുപോയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അദ്ദേഹത്തിന്റെ ജയില്‍വാസമെങ്കില്‍ ഉടന്‍ പരിഗണനയ്ക്ക് വരാനുള്ള കേസുകളില്‍ എല്ലാം കൂടി 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്.

ഈ സാഹചര്യത്തില്‍ ഒരുകാലത്ത് ജനകോടികളുടെ വിശ്വസ്തനായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് അടുത്തിടെ സാമ്പത്തിക കുറ്റവാളി തടവില്‍ കഴിഞ്ഞ ശേഷം ഇവിടെ നിന്നും മോചിതനായ അഫ്ഗാന്‍ സ്വദേശി അസ്ഖര്‍ ഭായ് പറഞ്ഞത്.

ജയില്‍വാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലില്‍ ഉന്മേഷവാനായിരുന്നതായി അസ്ഖര്‍ ഭായ് പറഞ്ഞു. അന്നൊക്കെ സഹതടവുകാര്‍ക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രന്‍ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലാണെന്നാണ് പറയുന്നത്.

കൈവശം പണമുള്ള തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിയ്ക്കാനുള്ള അനുവാദം തടവുകാര്‍ക്ക് ദുബായ് ജയിലധികൃതര്‍ അനുവദിക്കാറുണ്ട്. അതിനാല്‍ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. ഇവരെ സന്ദര്‍ശിക്കാനെത്തുന്ന ഉറ്റവരാണ് ഇതിന് പണം നല്‍കാറ് പതിവ്.

എന്നാല്‍ വലിയ കോടീശ്വരനായിരുന്ന അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ രാമചന്ദ്രന്‍ അതിനുപോലും നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. രാമചന്ദ്രന് സന്ദര്‍ശകരുമില്ല, പണവുമില്ല എന്നതാണവസ്ഥ. കടുത്ത പ്രമേഹം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടെങ്കിലും അതിനാവശ്യമായ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഒന്നും സാധ്യമാകുന്നില്ല.

ഉറ്റവര്‍ക്ക് സഹായിക്കാനാവാത്ത അവസ്ഥ. വേണ്ടപ്പെട്ടവര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു !

ഭര്‍ത്താവും മകളും ജയിലിലായതോടെ ജീവിതത്തില്‍ ആകെ ഒറ്റപ്പെട്ടുപോയ ഭാര്യയ്ക്കും ദുബായിലേക്ക് വരാനാകാത്ത മകനുമൊന്നും സഹായിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ്. പ്രതാപകാലത്ത് രാമചന്ദ്രന്‍ സഹായിച്ച സുഹൃത്തുക്കളോ അദ്ദേഹം വഴി വിദേശത്തെത്തി രക്ഷപെട്ട പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കുന്നില്ല.

എന്തിനും ഏതിനും പ്രസ്താവനയും പിരിവുമായി ഇറങ്ങുന്ന പ്രവാസി സംഘടനകളോ കൂട്ടായ്മകളോ പോലും രാമചന്ദ്രന്റെ കാര്യത്തില്‍ തിരിഞ്ഞു നോക്കുന്നില്ല.

ദുബായിലെ പ്യുവര്‍ ഗോള്‍ഡിന്റെ ഉടമ ഫിറോസ് അടുത്തിടെയായി യു എ ഇയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിച്ചുനല്കാറുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ രാമചന്ദ്രന്റെ അവസ്ഥ എത്തിക്കാന്‍ പോലും അദ്ദേഹത്തിന്റെ പഴയ ജീവനക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല.

ഇപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്ഥാപരജംഗമസ്വത്തുക്കള്‍ അറ്റ്ലസ്‌രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശിഖയുള്ള ബാങ്കുകളുമായി ചര്‍ച്ച നടത്തി ഈ വസ്തുക്കള്‍ വില്‍പ്പന നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്താനും ആരും മുന്നിട്ടിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞത് 4 പതിറ്റാണ്ടുകളോളം രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നതാണ് അവസ്ഥ.

ബഹുമുഖ പ്രതിഭയായ ബിസിനസുകാരന്‍, വ്യവസായി എന്നീ നിലകളില്‍ മാത്രമല്ല ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയിലും തിളങ്ങിയ വ്യക്തിത്വമാണ് അറ്റ് ലസ് രാമചന്ദ്രന്‍. സൂപ്പര്‍ ഹിറ്റുകളുമായി മാറിയ വൈശാലി (1988), വാസ്തുഹാര (1991), ധനം (1991), സുകൃതം (1994) എന്നിവയാണ് രാമചന്ദ്രന്‍ നിര്‍മ്മിച്ച സിനിമകള്‍. അന്നൊക്കെ വൈശാലി രാമചന്ദ്രന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

പിന്നീട് നിര്‍മ്മാണ മേഖലയില്‍ നിന്നും പിന്മാറിയ രാമചന്ദ്രന്‍ 2007-ല്‍ ആനന്ദഭൈരവിയിലൂടെ അഭിനയ രംഗത്തേക്കും കടന്നുവന്നു. 7 സിനിമകളില്‍ അഭിനയിച്ചു. 2010-ല്‍ ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍