യാസിര്‍ എ എം
അട്ടപ്പാടി അഗളി ഗ്രാമപഞ്ചായത്ത് പട്ടിമാളം ആദിവാസി ഊരില്‍ വീണ്ടും ശിശുമരണം. കഴിഞ്ഞ ദിവസം രാത്രി കോട്ടത്തറയിലുളള ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് മരണം റിപ്പോര്‍ട്ടു ചെയ്തത്.
പട്ടിമാളം ആദിവാസി ഊരിലെ ശെല്‍വി (26) ഉദയകുമാര്‍ (32) എന്ന ദമ്പതികളുടെ രണ്ടു നവജാത ശിശുക്കളാണ് ഭാരക്കുറവുമൂലം മരണമടഞ്ഞത്. ഇരട്ടക്കുഞ്ഞുങ്ങളെ പ്രവസിച്ച ശെല്‍വിക്കു ആദ്യത്തെ കുഞ്ഞ് രണ്ടു ദിവസം മുമ്പ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചും രണ്ടാമത്തെ കുഞ്ഞ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍വെച്ചുമാണ് മരണമടഞ്ഞത്.
മരിക്കുമ്പോള്‍ കുട്ടികള്‍ക്ക് 600 ഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുളളൂവെന്ന് തായ്കുലം സംഘാംഗം കെ കാളി അഴിമുഖത്തോടു പറഞ്ഞു. ഭാരക്കുറവാണ് മരണകാരണം. രണ്ടു മാസം മുന്പാണ് അവസാനമായി അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ടു ചെയ്തത്.
സംയോജിത പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി അനുസരിച്ച് 2007 മുതല്‍ 2014 വരെയുള്ള കണക്കനുസരിച്ച് 96 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കരടവുമലയിലായിരുന്നു ഒടുവിലത്തെ ശിശുമരണം. നിലവില്‍ ഗര്‍ഭിണികള്‍ക്കു പോഷകാഹാരം ലഭ്യമാക്കുന്നതിന് പദ്ധതികളുണ്ടെങ്കിലും അവ ഫലപ്രദമല്ലെന്നാണ് കാളി പറയുന്നത്. അതേസമയം ആദിവാസികളുടെ ഭക്ഷണ ക്രമത്തിനനുസരിച്ചല്ല സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. നിലവില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഉണ്ടെങ്കിലും അതില്‍ നല്‍കുന്ന ഭക്ഷണം ആദിവാസികള്‍ കഴിക്കുന്നില്ലെന്നാണ് ഊരില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. ആദിവാസികള്‍ക്കു ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതികളുടെ ആസൂത്രണ പിഴവുകളാണ് കാളി എടുത്തുകാട്ടുന്നത്. അരോഗ്യപവര്‍ത്തകര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഗര്‍ഭിണിയെ സന്ദര്‍ശിക്കുന്ന പദ്ധതിയില്ലേ എന്ന ചോദ്യത്തിന് അങ്ങനയെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ മരിക്കുമോയെന്നായിരുന്നു കാളിയുടെ മറുപടി.
ആദിവാസികളുടെ സംസ്‌കാരം തിരിച്ചറിയാതെയാണ് അവര്‍ക്കുളള പദ്ധതികളാവിഷ്‌കരിക്കുന്നതെന്നാണ് പ്രദേശവാസിയായ ടെഡി പറയുന്നത്.
സര്‍ക്കാര്‍ സൗകര്യങ്ങള്‍ ആദിവാസികള്‍ക്കെത്തിക്കാന്‍ ജനസംഖ്യ അനുപാതത്തില്‍ ഉദ്യോസ്ഥരോ വളണ്ടിയര്‍മാരോ ഇല്ല. വിദ്യാഭ്യാസം നല്‍കാനും ഭക്ഷണം നല്‍കാനും അംഗനവാടി വര്‍ക്കേര്‍സ് മാത്രമാണുളളത്. ഇത്രയും വലിയ പ്രദേശത്ത് ശ്രദ്ധയെത്തിക്കാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടാണ് ഊരുകളില്‍ ഇടക്കിടെ ശിശുമരണങ്ങളുണ്ടാവുന്നതെന്നും ടെഡി പറഞ്ഞു.
ആദിവാസികളെ ആശ്രിതരാക്കുന്ന പദ്ധതികള്‍ക്കു പകരം സ്വന്തം കാലില്‍ നിന്നിരുന്ന അവരുടെ പഴയകാലത്തേക്കു തിരിച്ചുപോവുകമാത്രമാണ് പരിഹാരം. ആദിവാസികള്‍ക്കു ആഹാരം ഉറപ്പാക്കാന്‍ അവരെ സ്വതന്ത്രരാക്കുന്നതു വഴിമാത്രമേ സാധ്യമാവൂ എന്നും കാളി ഉറപ്പിച്ചു പറയുന്നു.
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)