UPDATES

ഓട്ടോമൊബൈല്‍

ഹിറ്റ്‌ലർ സ്വപ്നം കണ്ട ‘പീപ്പിൾസ് കാർ’: ഫോക്സ്‌വാഗൺ ബീറ്റിൽ ഇതിഹാസം അവസാനിക്കുമ്പോൾ

കാറിനെ നവീകരിച്ചെടുക്കാൻ ഫോക്സ്‌വാഗൺ പണി പടതിനെട്ടും നോക്കിയിരുന്നു.

ജർമൻ കാർനിർമാതാവായ ഫോക്സ്‌വാഗൺ തങ്ങളുടെ ഐതിഹാസിക ബ്രാൻഡായ ബീറ്റിൽ കാറിന്റെ ഉൽപാദനം നിറുത്തുന്നു. ഉൽപാദനച്ചെലവും വിറ്റുവരവും തമ്മിൽ കൂട്ടിമുട്ടിക്കാൻ‌ ഏറെക്കാലമായി ഫോക്സ്‌വാഗൺ ശ്രമങ്ങൾ നടത്തി വരികയായിരുന്നു. ഇതൊന്നും കാറിന്റെ വിൽപനയെ ഉയർത്താൻ സഹായകമായില്ല. ഈ സാഹചര്യത്തിലാണ് ഉൽപാദനം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.

2019ലാണ് കാറിന്റെ ഉൽപാദനം നിറുത്തുക. ഉൽപാദനം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി കുറച്ച് പ്രത്യേക പതിപ്പുകൾ കമ്പനി പുറത്തിറക്കുമെന്നും സൂചനയുണ്ട്. നിലവിൽ മെക്സിക്കോയിലാണ് ബീറ്റിൽ‌ നിർമാണ ഫാക്ടറിയുള്ളത്. നിരവധി രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ഈ കാർ മോഡൽ കയറ്റി അയയ്ക്കുന്നു. ഇന്ത്യൻ വിപണിയിലും കുറച്ചു വർഷം മുമ്പ് ബീറ്റിൽ അവതരിച്ചിരുന്നു. എന്നാൽ, മിനി അടക്കമുള്ള ബ്രാൻഡുകൾ ഉയർത്തിയ കടുത്ത വെല്ലുവിളികളെ നേരിടാൻ ബീറ്റിലിന് സാധിച്ചില്ല. ആഡംബര സന്നാഹങ്ങളേറിയ ചെറുകാറുകള്‍ക്ക് ഇന്നും വിപണിയുണ്ടെങ്കിലും ബീറ്റിലിന് ആ ശ്രേണിയിലേക്ക് ഉയരാൻ സാധിക്കുകയുണ്ടായില്ല.

1930കളിൽ ജർമനിയെ വൻ സാമ്പത്തിക ശക്തിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ട നാസി നേതാവ് ഹിറ്റ്ലറുടെ ശ്രമഫലമായാണ് ബീറ്റിൽ കാർ രൂപം കൊള്ളുന്നത്. ‘പീപ്പിൾസ് കാർ’ എന്ന സങ്കൽപ്പമാണ് ഹിറ്റ്ലർക്കുണ്ടായിരുന്നത്. ഇടത്തരക്കാർക്ക് വാങ്ങാൻ കഴിയുന്ന ചെറുകാർ. ഇത് സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഉതകുമെന്ന് ഹിറ്റ്ലർ മുന്നിൽക്കണ്ടു. ഇങ്ങനെ പുറത്തിറങ്ങിയ ബീറ്റിൽ ജർമനിയിൽ ഒരു വൻ ബ്രാൻഡായി മാറി.

കാറിനെ നവീകരിച്ചെടുക്കാൻ ഫോക്സ്‌വാഗൺ പണി പടതിനെട്ടും നോക്കിയിരുന്നു. ബീറ്റിൽ കാറിനുള്ള ‘സ്ത്രൈണത’യാണ് വിൽപന ഇടിയുന്നതെന്ന ഒരു തിയറി നേരത്തെ തൊട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാനായി ഫോക്സ്‌വാഗൺ ഈയടുത്തകാലത്ത് ചില ഡിസൈൻ മാറ്റങ്ങൾ വരുത്തി കാറിന് ‘പുരുഷത്വം’ പ്രദാനം ചെയ്യാൻ‌ ശ്രമിച്ചു. ഇത് ചെറിയൊരു മാറ്റം വിപണിയിലുണ്ടാക്കിയെങ്കിലും അത് സാരമായ ഒന്നായിരുന്നില്ല.

ഇതോടൊപ്പം ചെറും ആഡംബരക്കാറുകളുടെ ആരാധകരുടെ എണ്ണം താരതമ്യേന ന്യൂനപക്ഷമാണെന്നതും ഈ മേഖലയിൽ മിനി പോലുള്ള ബ്രാൻഡുകൾ നിരവധി കാറുകളോടെ ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട് എന്നതും ബീറ്റിലിന് തിരിച്ചടിയായി. ഇതേ സെഗ്മെന്റിൽ ഫോക്സ്‍വാഗന് മറ്റ് മോഡലുകളൊന്നുമില്ല.

യുഎസ്സിലാണ് ബിറ്റിൽ കുറച്ചെങ്കിലും വിറ്റുപോയിരുന്നത്. എന്നാൽ യുവാക്കൾ കൂടുതലും ക്രോസ്സോവറുകളിലേക്കും എസ്‌യുവികളിലേക്കും പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ബീറ്റിൽ നൽകുന്ന കാൽപനിക സൗന്ദര്യവും സമാധാനവും ഇന്നാർക്കും വേണ്ട.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍