UPDATES

അവാഥ് എയ്‌റോസ്റ്റാറ്റിന് വഴിവിട്ട ഇളവുകള്‍; യു ഡി എഫ് സര്‍ക്കാരിന്‍റേത് ആകാശക്കൊള്ള

അഴിമുഖം പ്രതിനിധി

ഭൂമിക്കുപുറമേ ആകാശത്തും യു ഡി എഫ് സര്‍ക്കാര്‍ അഴിമതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എന്നതിന്റെ തെളിവാണ് അവാഥ് എയ്‌റോസ്റ്റാറ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. 

നേരാംവണ്ണം അപേക്ഷ പോലും സമര്‍പ്പിക്കാത്ത ഉത്തര്‍പ്രദേശിലെ അവാഥ് എയ്‌റോസ്റ്റാറ്റിനുവേണ്ടി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാന സര്‍വ്വീസില്‍ നികുതി ഇളവുകള്‍ക്കുപുറമേ ആകെയുള്ള ഒമ്പതില്‍ ഒരു സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിച്ചു. എന്നാല്‍,അതിനെ ധനവകുപ്പ് എതിര്‍ത്തു. അതേതുടര്‍ന്ന് ഇതിന്റെ ഫയല്‍ വീണ്ടും മന്ത്രിസഭായോഗത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഒമ്പതില്‍ ഒരെണ്ണമെന്ന തീരുമാനം തിരുത്തി നാലെണ്ണം നല്‍കാന്‍ നിശ്ചയിക്കുകയായിരുന്നു. ധനവകുപ്പിന്റെ എതിര്‍പ്പിനെ അവഗണിച്ച് ആദ്യ അപേക്ഷയില്‍ ആവശ്യപ്പെടാത്തത്ര വലിയ ആനുകൂല്യം സ്വകാര്യകമ്പനിക്ക് നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയാണ്. കേരളത്തിനുള്ളില്‍ കുറഞ്ഞ നിരക്കില്‍ വിമാനസര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെ മുന്നോട്ട് വന്നെങ്കിലും സര്‍ക്കാര്‍ അനുകൂലനിലപാട് സ്വീകരിച്ചില്ല. കമിഴ്ന്നുവീണാല്‍ കാല്‍പണം എന്ന നിലയിലാണ് ഈ സര്‍ക്കാര്‍ എന്നുതെളിയിക്കുന്ന ഈ ആകാശഅഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും വി എസ് പറഞ്ഞു.

അവാഥ് എയ്‌റോസ്റ്റാറ്റിന്റെ നിരക്ക് നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെക്കാള്‍ വളരെ കൂടുതലാണ്. കേരളീയരെ ഇങ്ങനെ കൊള്ളയടിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്? ഈ രംഗത്ത് ഇവര്‍ക്ക് എത്രമാത്രം പരിചയമുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നെടുമ്പാശ്ശേരി വിമാനത്തവാള സൊസൈറ്റി (സിയാല്‍)യോട് ഇവര്‍ ആവശ്യപ്പെട്ട ഇളവുകളെക്കുറിച്ച് അഭിപ്രായം ചോദിക്കാന്‍ തീരുമാനിച്ചശേഷം ‘സിയാലി’ന്റെ മറുപടി ലഭിക്കുംമുമ്പ് ആവശ്യപ്പെട്ട ഇളവുകള്‍ മുഴുവന്‍ അനുവദിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഇത്രമാത്രം അടിയന്താരവശ്യം എന്തായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും  വി എസ്ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍