UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

രവി ശാസ്ത്രിയെ ക്രിക്കറ്റ് ഡയറക്ടറായി നിലനിര്‍ത്തുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്?

ലോകകപ്പ് വരെ അദ്ദേഹം തുടരണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ ടീമംഗങ്ങള്‍ ഏകദിന പരമ്പരയിലെ അദ്ദേഹത്തിന്റെ സംഭാവനയെ പുകഴ്ത്തിയതില്‍ നിന്ന് തന്നെ ടീമിനും ഈ തീരുമാനത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തം. പിന്നെ എന്താണ് പ്രശ്‌നം?

ഇംഗ്ലണ്ടിലെ ഉത്തരവാദിത്വത്തെ സംബന്ധിച്ചിടത്തോളം തന്റെ തുറന്ന സമീപനത്തിലൂടെയും കളിക്കാരെയും പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യുന്നതിലുള്ള വ്യക്തമായ രീതികളിലൂടെയും ശാസ്ത്രി ഇന്ത്യയ്ക്ക് വിജയം കൊണ്ടുവരുമെന്ന് ഞാന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ മറിച്ചു വാദിക്കും: ഒരു ദീര്‍ഘകാല കരാര്‍ അല്ലാത്തിടത്തോളം ഇപ്പോഴത്തെ ജോലിയില്‍ അദ്ദേഹം തുടരുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.

ഇംഗ്ലണ്ടില്‍ ടീമിന് കനത്ത തിരിച്ചടിയേല്‍ക്കുകയും ആത്മവിശ്വാസം ആഴങ്ങളിലേക്ക് നിപതിയ്ക്കുകയും ചെയ്തു. അതുകൊണ്ട് പ്രതിസന്ധി പരിഹരണം ആവശ്യമായിരുന്നു: അവരെ ആഴത്തില്‍ ബാധിച്ച പരാജയബോധത്തില്‍ നിന്നും അവരെ കുലുക്കി ഉണര്‍ത്തേണ്ടതുണ്ടായിരുന്നു.

ഒരു ഹൃസ്വകാല ലക്ഷ്യത്തിന് വേണ്ടി അവരില്‍ ലക്ഷ്യബോധവും ഊര്‍ജ്ജവും നിറയ്ക്കുക എന്നതായിരുന്നു ആ സമയത്ത് അടിയന്തിരമായി വേണ്ടിയിരുന്നത്. മാനേജ്‌മെന്റ് രീതികളില്‍ ഇത്തരം ‘ഇടപെടലുകള്‍’ അന്യവുമല്ല.


എന്നാല്‍ ഈ തന്ത്രം അടിയന്തിര അവസ്ഥകളില്‍ പ്രയോജനപ്പെടുമെങ്കിലും പ്രത്യേക പരിപ്രേക്ഷ്യം ഇല്ലാതെ അത് തുടരുന്നതില്‍ അപകടങ്ങള്‍ പതിയിരുപ്പുണ്ട്. കൃത്യമായി നടപ്പാക്കിയില്ലെങ്കില്‍ ഗുണങ്ങള്‍ പെട്ടെന്ന് തന്നെ അസ്ഥിരതയ്ക്ക് വഴി മാറും.

വിദഗ്ധരെയും തലതൊട്ടപ്പന്മാരെയും പ്രധാന തസ്തികകളില്‍ നിയമിക്കുന്നത് സംഘടനയുടെ ധനശേഷിയുടെ പ്രകടനമാകാമെങ്കിലും അത് ശ്രദ്ധാപൂര്‍വം ആലോചിച്ചെടുത്ത ഒരു നയമായി മാറണം എന്നില്ല. അങ്ങനെ ഒരു തെറ്റാണ് ബിസിസിഐ ഇപ്പോള്‍ ചെയ്യുന്നത്. അവര്‍ യുക്തിപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു പരിധിവരെ ടീമിന്റെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടിട്ടുണ്ട്. ഇനി വേണ്ടത് സുദീര്‍ഘമായ കാഴ്ചപ്പാടും സ്ഥിരതയുമാണ്. ഇത്തരത്തിലുള്ള ഒരു ദീര്‍ഘലക്ഷ്യത്തിന് സംഭാവന നല്‍കാന്‍ ശാസ്ത്രിയ്ക്ക് സാധിയ്ക്കും. എന്നാല്‍ നിയമനം സംബന്ധിച്ച ധാരണകളും ഉത്തരവാദിത്വവും വ്യക്തമാവാത്തിടത്തോളം കാലം ഇത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കില്ല.

ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം നിയമനം കോച്ചിനെയും സഹായികളെയും ദുര്‍ബലരാക്കും. ശാസ്ത്രി തന്നെ വളരെ ബഹുമാനിയ്ക്കുന്ന ഡങ്കണ്‍ ഫ്‌ളച്ചര്‍ക്ക് വീണ്ടും സ്വത്വ പ്രതിസന്ധിയുണ്ടാവും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇന്ത്യ ലോകകപ്പിന് സജ്ജമോ?
ടെസ്റ്റ് കളിയ്ക്കാന്‍ റെയ്ന യോഗ്യനല്ലേ? -അയാസ് മേമന്‍ എഴുതുന്നു
ധോനി സഞ്ജു സാംസണെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്
ധോണിയെ ക്രൂശിക്കുന്നതിനു പിന്നില്‍
ക്രിക്കറ്റ് എന്ന ഇന്ത്യന്‍ കളി – പങ്കജ് മിശ്ര എഴുതുന്നു

കളിക്കാര്‍ മൈതാനത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ ധോണി തന്നെയായിരിക്കും ടീമിന്റെ അവിതര്‍ക്കിത ‘നായകന്‍’ എന്ന് സംശയാതീതമായി ശാസ്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും ഒരു ഘട്ടത്തില്‍ ക്യാപ്റ്റനെയും ഈ സ്വത്വ പ്രതിസന്ധി ബാധിച്ചുകൂടായ്കയില്ല.

കളിക്കാരനും നായകനും എന്ന നിലയിലുള്ള ധോണിയുടെ പ്രകടനം നിരീക്ഷിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍, ധോണി എത്ര ശക്തമായാണ് നായകസ്ഥാനത്തെ കണക്കാക്കുന്നതെന്ന് എനിക്കറിയാം. എന്നാല്‍ ദീര്‍ഘകാല ലക്ഷ്യങ്ങളെ കുറിച്ചുള്ള വ്യക്തതയില്ലാതെ വന്നാല്‍, അത് ക്യാപ്റ്റന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തുകയും കളിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം വളരുകയും ചെയ്യും.

ക്രിക്കറ്റ് ഡയറക്ടര്‍ – എന്തു പേരിട്ട് വിളിച്ചാലും – എന്ന ആ സ്ഥാനം രാജ്യത്തെ കളിയെ നിയന്ത്രിക്കുന്ന ആള്‍ ആയിരിക്കണം. മൈതാനത്തിലിറങ്ങുമ്പോള്‍ മാത്രം ക്യാപ്റ്റന്‍ തീരുമാനങ്ങള്‍ എടുക്കുകയും അല്ലാത്തപ്പോള്‍ എല്ലാ കളിക്കാരും ആ അതിശക്ത അധികാര കേന്ദ്രത്തിന് കീഴിലായിരിയ്ക്കുകയും വേണം.

ക്രിക്കറ്റില്‍ മറ്റെവിടെയും കണ്ടിട്ടില്ലെങ്കിലും വളരെ ഉത്തരവാദിത്വം ഉള്ളതും അതുമായി ബന്ധപ്പെട്ട ദീര്‍ഘ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട കനത്ത ചുമതലകള്‍ അടങ്ങുന്നതുമാണ് ഇത്തരം ഒരു സ്ഥാനം. അത് നമുക്ക് ഒരു പരീക്ഷണം നടത്തി ആറുമാസം നോക്കിയിട്ട് തീരുമാനിക്കാം എന്ന അടിസ്ഥാനത്തില്‍ ഉള്ളതാവരുത്.

ലോകകപ്പ് വരെ ശാസ്ത്രി തുടരണമെന്നാണ് ബിസിസിഐയുടെ ആവശ്യം. അത് ആശാസ്യമല്ലാത്ത തരത്തിലുള്ള ഭിന്നതകള്‍ വളര്‍ത്താന്‍ ഇടയാക്കിയേക്കും. അങ്ങനെ ഒരു തസ്തിക ആവശ്യമുണ്ടെങ്കില്‍ അത് കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും ഉള്ളതും കൃത്യമായ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയുള്ളതും ആയിരിക്കണമെന്ന് ഞാന്‍ പറയും.

അതായത് തന്റെ മറ്റെല്ലാ ചുമതലകളും ഉപേക്ഷിച്ചിട്ടു വേണം ശാസ്ത്രി ഇങ്ങനെ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാന്‍. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം തീര്‍ച്ചയായും കനത്ത പ്രതിഫലം കൈപ്പറ്റുന്നുണ്ടാവും. എന്നാല്‍ ഈ നഷ്ടം പരിഹരിയ്ക്കാനുള്ള ശേഷി ബിസിസിഐയ്ക്ക് ഉണ്ടെന്നിരിക്കെ ജോലിയോടുള്ള സമീപനമാണ് പ്രധാന പ്രശ്‌നമായി മാറുന്നത്. അതായത് ഈ തസ്തികയില്‍ ശാസ്ത്രിക്ക് എത്രത്തോളം താല്‍പര്യം ഉണ്ട് എന്നത് തന്നെ.

വിശാലമായ അര്‍ത്ഥത്തില്‍ നോക്കിയാല്‍ സമീപഭാവിയില്‍ ഒരു ഇന്ത്യക്കാരനെ മുഖ്യ പരിശീലകനായി നിയമിക്കും എന്ന സന്ദേശമാണ് ബിസിസിഐ നല്‍കുന്നത്. 1990കളുടെ അവസാനം കപില്‍ ദേവ് ഈ ചുമതല നിര്‍വഹിച്ച ശേഷം ചെറിയ ഇടവേളകളില്‍ ഒഴികെ ഒരു ഇന്ത്യക്കാരനും ഈ പദവിയിലേക്ക് പരിഗണിയ്ക്കപ്പെടുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യക്കാരന്‍ ആ ചുമതല നിര്‍വഹിക്കാന്‍ താല്‍പര്യപ്പെടുകയോ ചെയ്തിട്ടില്ല.

ടീമിലുള്ളവര്‍ വിദേശ പരിശീലകര്‍ക്ക് വേണ്ടി കടുത്ത സമ്മര്‍ദം ചെലുത്തി. മാത്രമല്ല ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള താല്‍പര്യമില്ലായ്മ കൊണ്ടോ അല്ലെങ്കില്‍ മറ്റ് മേഖലകളില്‍ നിന്നും ലഭിക്കുന്ന പണം കൂടുതല്‍ ആകര്‍ഷകമായതുകൊണ്ടോ ഇന്ത്യന്‍ കളിക്കാര്‍ പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനിന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ ഈ സാഹചര്യത്തില്‍ നാടകീയ മാറ്റം ഉണ്ടായി. ഈ തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കൗതുകകരമായ തിരിവിലാണ് ഇപ്പോള്‍ ഉള്ളത് എന്നു പറയാം. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരും.     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍