ശിവസേന തലവൻ ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെത്തും
വിശ്വഹിന്ദു പരിഷത്ത് അയോധ്യയില്‍ സംഘടിപ്പിക്കുന്ന ധര്‍മ്മ സഭയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് കനത്ത സുരക്ഷ. അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് അടക്കം കനത്ത സുരക്ഷാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാം ജന്‍മഭൂമി- ബാബ്‌രി മസ്ജിദ് പ്രദേശത്ത് ഫയ്‌സാബാദ് ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ധര്‍മ്മ സഭയുടെ ഭാഗമായി 1992 ലേതിന് സമാനമായ രീതിയില്‍ കര്‍സേവകര്‍ അയോധ്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് നടപടികള്‍. ഇതിന്റെ ഭാഗമായി ഭക്തര്‍ക്ക് ചെറിയ സംഘങ്ങളായി മാത്രമാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവദിക്കുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ഒരുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, പുതിയ സാഹചര്യത്തിൽ അയോധ്യയിലെ മുസ്ലീം വിഭാഗക്കാർ ഭീതിയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട 1992 ലെ സാഹചര്യത്തിന് സമാനമായാണ് അവർ ഈ സമയത്തെ വിലയിരുത്തുന്നത്. ധർമ്മ സഭയിൽ പങ്കെടുക്കുന്നതിനായി ശിവസേന തലവൻ ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെത്തുന്നതും ജനവിഭാഗങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നതായും നാഷണൽ ഹെറാൾഡ് റിപ്പോർട്ട് പറയുന്നു.
അതിനിടെ രരാമ ക്ഷേത്ര നിര്‍മാണത്തിനുള്ള ഓർഡിനന്‍സിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ശിവ സേനയും രംഗത്തെത്തി. പാര്‍ലമെന്റിലെ 400 ഓളം അംഗങ്ങള്‍ ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കുമെന്നും ശിവസേന പറയുന്നു. 17 മിനിറ്റ് മാത്രമാണ് ബാബരി മസ്ജിദ് തകര്‍ക്കാന്‍ സമയം എടുത്തത്. രാഷ്ട്രപതി ഭവനില്‍ നിന്നു ഒര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് എത്രസമയം വേണം. ഇവിടെയെല്ലാം ബിജെപി സര്‍ക്കാറാണെന്നും ശിവ സേന എം പി സഞ്ചയ് റാവത്ത് പറയുന്നു.
അതേസമയം, അയോധ്യയിലെ സാഹചര്യത്തെക്കുറച്ച് സുപ്രീം കോടതി വിലയിരുത്തണമെന്ന ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം നിലനില്‍ത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.