അഴിമുഖം പ്രതിനിധി
അപ്രതീക്ഷിത സന്ദർശനത്തിനിടെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ ലാഹോറിലെ വസതിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന യു.പി മന്ത്രി അസം ഖാന്‍റെ ആരോപണം കേന്ദ്രസർക്കാർ തള്ളി. അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണമാണ് അസം ഖാൻ ഉന്നയിച്ചതെന്നും കേന്ദ്ര സർക്കാർ വക്താവ് വ്യക്തമാക്കി. 2015 ഡിസംബർ 25ന് ഷരീഫ്, ഷരീഫിന്‍റെ മാതാവ്, ഭാര്യ, മക്കൾ എന്നിവർക്കൊപ്പം ദാവൂദും ലാഹോറിലെ വസതിയിൽ ഉണ്ടായിരുന്നുവെന്നാണ് അസം ഖാന്‍ ആരോപിച്ചത്. രാജ്യന്തര നിയമങ്ങൾ ലംഘിച്ച് പാകിസ്താൻ സന്ദർശിച്ച മോദി ഷരീഫിന്റെ വസതിയില്‍ വച്ച് ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്നാണ് അസം ഖാൻ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നിഷേധിക്കുകയാണെങ്കിൽ തെളിവ് ഹാജരാക്കാം എന്നും ആരെല്ലാം അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നുവെന്നും ആസാം ഖാന്‍ വെല്ലുവിളിച്ചിരുന്നു. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷം ദാവൂദ് ഇബ്രാഹിമും ചടങ്ങിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.