UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

വിതച്ചുണ്ണുന്ന ചില ഉപമകള്‍

ഒരു രാത്രിയുടെ പകുതിക്കപ്പുറം വെച്ചാണ് ഈ കുറിപ്പ് എഴുതുന്നത്. അച്ചാച്ചനെ കുറിച്ചുള്ള കുറിപ്പ്. ലോകത്തിന്റെ ഒരു പാതി ഉറങ്ങുമ്പോള്‍ മറ്റൊരു പാതിയിലെ പകലില്‍ എവിടെയെങ്കിലും അച്ചാച്ചന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നതില്‍ അത്ര വലിയ തെറ്റുണ്ടെന്നും തോന്നുന്നില്ല. അച്ചാച്ചന്‍ മരിച്ചു എന്ന് വിശ്വസിക്കാനേ തോന്നുന്നില്ല. എപ്പഴാ മരിച്ചതെന്ന്‍ ഓര്‍മയും കിട്ടുന്നില്ല. ഒരു രണ്ടോ മൂന്നോ വര്‍ഷം മുമ്പ് വിദേശത്തായിരിക്കുമ്പോള്‍ ഒരു ഫോണ്‍കോളില്‍ ആണ് അച്ചാച്ചന്റെ മരണവിവരം അറിയുന്നത്. അത് കേട്ട് കുറെനേരം പുറത്തേക്കും നോക്കി ഇരുന്നു. അത്യധികം സങ്കടം വരുമ്പോ ചെലപ്പോ മനുഷ്യന്മാര് ഐസ് പോലെ മരവിക്കും എന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞ് അതൊക്കെ അലിഞ്ഞലിഞ്ഞു ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന അവസാന വാചകത്തിലേക്ക് എത്തുമെന്നും തോന്നുന്നു. ദളിതര്‍ ആയാല്‍ അങ്ങനെ എത്തിയേ പറ്റൂ. അച്ചാച്ചനും പോയി. പണ്ടൊക്കെ അച്ചാച്ചന്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് തരുന്ന മുഷിഞ്ഞ ഒറ്റ നോട്ടിന്റെ ചുളിവുകളുടെ ഓര്‍മ്മകള്‍ മാത്രം ഈ രാത്രിയുടെ പകുതിയിലും വിട്ടു പോകുന്നില്ലല്ലോ ഈശ്വരാ…
 
അച്ചാച്ചന്‍ രണ്ടാം ക്ലാസ് വരെയോ മൂന്നാം ക്ലാസ് വരെയോ പഠിച്ചിട്ടുള്ളു എന്നാണ് എന്റെ അറിവ്. പെരിങ്ങീല്‍ എന്ന ദേശത്ത് ഒരു കൂരകെട്ടി മീനാക്ഷി എന്നാ അച്ചമ്മയെയും കൂട്ടി താമസിക്കുമ്പോള്‍ അവര്‍ ജീവിക്കാന്‍ വേണ്ടി മാത്രം ആയിരുന്നില്ല, പൊരുതി ജീവിക്കാന്‍ തന്നെ ആയിരുന്നു. ജന്മികള്‍ക്ക് വേണ്ടി കൃഷി ചെയ്യാന്‍ ഒരു അടിമദേശം പോലെയാണ് പേരിങ്ങീലേക്ക് പുലയരെ കൊണ്ട് താമസിപ്പിച്ചത്. ദ്വീപ് പോലെ ഉള്ള പെരിങ്ങീലില്‍ വയലില്‍ മഴക്കാലത്തും പ്രളയകാലത്തും വെള്ളം കേറുന്നത് കൊണ്ട് തന്നെ വയലില്‍ ഒരു ‘കോമ്മ’ പോലെ മണ്ണ് കൂന കൂട്ടിയാണ് അതിന്റെ മുകളില്‍ അച്ചാച്ചനും അച്ചമ്മയും ഒരു കുടില്‍ കെട്ടി താമസിച്ചത്. എന്റെ അച്ഛന് മുമ്പുണ്ടായ കുട്ടി മരിച്ചതു കൊണ്ട് തന്നെ അച്ഛന്‍ മൂത്ത ആളും ആയി. അവരുടെ ഒന്നോ രണ്ടോ മക്കള്‍ മരിച്ചു എന്നാണ് ഞാന്‍ കേട്ട അറിവ്. അങ്ങനെ അവര്‍ ആറ് മക്കളും ആ കുടിലിലാണ് ജീവിച്ചു വളര്‍ന്നത്. അച്ഛന്‍ ഒരു വിധം പഠിച്ചു; ഒരു ഗവണ്‍മെന്‍റ് ജോലി ആയി.
 
 
പലയിടങ്ങളില്‍ ആയി താമസിച്ച അച്ഛന്റെ അടുത്തേക്ക് അച്ഛനെ കാണാന്‍ അച്ചാച്ചന്‍ വരുമായിരുന്നു. വരുമ്പോള്‍ ഒക്കെ അച്ഛന്‍ എന്തെങ്കിലും പൈസ കൊടുക്കും. അത് തന്റെ അവകാശം ആണെന്ന് വിചാരിച്ചു ചോദിക്കാന്‍ തന്നെയാണ് വരിക. അച്ചാച്ചന്‍ പണ്ട് അച്ഛന് കത്തെഴുതുന്നത് ഞങ്ങള്‍ക്ക് ബൈ ഹാര്‍ട്ട് ആയിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെന്നും ആര്‍ക്കെങ്കിലും അസുഖം ആണെന്നും ഒക്കെ പറഞ്ഞ്, ‘കുറച്ചു പൈസ നീ അയച്ചു തരണം’ എന്ന് പറഞ്ഞാണ് കത്ത് ചുരുക്കുക. ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ അച്ചാച്ചന്‍ ഞങ്ങള്‍ക്ക് ഒരു രൂപ നോട്ട് ചുളുങ്ങിയത് തരും. മുട്ടായി വാങ്ങിച്ചോ എന്നൊക്കെ പറഞ്ഞു. 
 
ലോകത്തിലെ തന്നെ ഏറ്റവും നല്ല നെല്ല് കൃഷി ചെയ്യുന്ന സ്ഥലം ആണ് കണ്ണൂര്‍ ജില്ലയിലെ ഏഴോം എന്ന പ്രദേശത്തെ പെരിങ്ങീല്‍ എന്ന സ്ഥലം. അവിടത്തെ കൃഷിക്കാരില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ ആയിരുന്നു അച്ചാച്ചന്‍. ഞാനും എന്റെ അച്ഛനും തമ്മില്‍ വളരെ അത്യാവശ്യത്തിനു മാത്രമേ സംസാരിക്കാറുള്ളൂ. അന്നും ഇന്നും. പക്ഷെ ഒരിക്കല്‍ ഞാനും അച്ഛനും കൂടി പെരിങ്ങീല്‍ എന്ന ആ ദേശത്ത് ചെന്നപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു, ‘ഇത്രയും നല്ല ചോറും മീന്‍ കറിയും അച്ഛന്റെ ഈ പെരിങ്ങീലില്‍ അല്ലാതെ വേറെ എവിടേം കിട്ടില്ല, അക്കാര്യത്തില്‍ ഈ നാടിനെ സമ്മതിച്ചു’. പിന്നീടൊരിക്കല്‍ കുറെക്കാലം കഴിഞ്ഞ് അവിടെ നിന്ന് ആഹാരം കഴിച്ച എന്റെ അനിയന്മാരും സുഹൃത്തുക്കളും വിദ്യാര്‍ഥികളുമായ ആദിലും നവാസും ഒക്കെ പറയും, ‘ഇക്കാ… നിങ്ങടെ പെരിങ്ങീലെ ചോറ്… തകര്‍ത്തു…’ അച്ചാച്ചന്‍ ആണ് ഈ നെല്‍ കൃഷിയുടെ നേതാവ്. മുസ്ലിം ജന്മിമാരുടെ അടുത്ത് നിന്നോ തീയ മുതലാളിമാരുടെ കയ്യില്‍ നിന്നോ പാടം പാട്ടത്തിനെടുത്തോ അല്ലെങ്കില്‍ സ്വന്തമായുള്ള കുറച്ചു സ്ഥലത്തോ  ആണ് കൃഷി ചെയ്യുക. ഒരു വര്‍ഷത്തേക്കുള്ള നെല്ല് മുഴുവന്‍ കൃഷി ചെയ്‌തെടുക്കും. കറിക്കാണെങ്കില്‍ പുഴയില്‍ നിന്നുള്ള വിവിധതരം മീനുകള്‍, ഞണ്ടുകള്‍ അങ്ങനെ. അതൊക്കെ വരട്ടിയും മുളകിട്ടും ഒക്കെ വെക്കും. ഞങ്ങളൊക്കെ പോയാല്‍ മരിച്ചു കഴിക്കും. ഹിന്ദു പത്രത്തിലൊക്കെ ജോലി ചെയ്യുന്നവര്‍ക്ക് അവിടത്തെ കാന്റീനില്‍ കിട്ടാത്ത ചില വലിയ ഭാഗ്യങ്ങള്‍. ബ്രാഹ്മണരേക്കാള്‍, വെജിറ്റെറിയന്‍സിനെക്കാള്‍ എത്ര മനോഹരം ആയാണ് പെരിങ്ങീലില്‍ ഉള്ളവര്‍ ജീവിക്കുക, ചിലപ്പോഴൊക്കെ.
 
 
രാവിലെ തന്നെ അച്ചാച്ചന്‍ പണിക്കിറങ്ങും. കൈപ്പാട് കിളക്കല്‍ ആണ് ജോലി. അത് പൊട്ട പോലെ കൂട്ടി അവിടെ നെല്ല് കൃഷി ചെയ്യും. എണ്‍പതു വയസ്സായാലും കിളക്കുന്ന അച്ചാച്ചന്റെ തൊലി കറുത്തു തിളങ്ങും, മസിലുകള്‍ ഒക്കെ തിര പോലെ ഇളകും. ഇടയ്ക്കു ഒരു ബീഡി വലിക്കും. പിന്നെ വിത്തിടല്‍ ആയി. ഞാറു നടല്‍ ആയി. മൂരല്‍ ആയി. പിന്നെ നെല്ല് സംഭരണം ആയി. കുത്തിക്കൊണ്ടുവന്ന്‍ അരി ആക്കല്‍ ആയി. നല്ല ദോശയും ചോറും ഒക്കെ ഉണ്ടാക്കി തിന്നല്‍ ആയി. അതിനും മീതെ അടുത്ത വര്‍ഷത്തെ കൃഷിക്ക് വേണ്ടി നെല്ലും സംഭരിച്ചു വെക്കും അച്ചാച്ചന്‍. നെല്ല് വിത്ത് ആക്കുന്നത് ഒരു ഗോള രൂപത്തില്‍ കച്ചി കെട്ടി അതിനകത്ത് നെല്ല് സംഭരിച്ചു വെച്ചാണ്. ഒരു കൊല്ലം അതങ്ങനെ കിടക്കും. അതിലെങ്ങാനും തൊട്ടാല്‍ അച്ചാച്ചന്‍ ചീത്ത വിളിക്കും. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍