ജമൈക്കയുടെ പ്രശസ്തമായ “ബോയ്സ് ആന്‍ഡ് ഗേള്‍സ് ചാംപി”ല്‍ വെച്ച് വരും കാല ഉസൈന്‍ ബോള്‍ട്ടുമാര്‍ ഉരുത്തിരിയുന്നത് അടുത്തിടെ കാണാന്‍ കഴിഞ്ഞു. എല്ലാ മാര്‍ച്ചിലും 238 ഹൈസ്കൂളുകള്‍ തമ്മില്‍ നടക്കുന്ന വാര്‍ഷിക സ്പോര്‍ട്സ് മീറ്റാണ് ആ സംഭവം. ട്രാക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി പുതിയ ചാമ്പ്യന്മാരെ ആകര്‍ഷിക്കാനും ജമൈക്കയുടെ പ്രശസ്തമായ അത്ലറ്റ് പ്രോഗ്രാമില്‍ നിന്നു പഠിക്കാനുമായി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കൊച്ചുമാര്‍ ഇവിടെ എത്താറുണ്ട്. മാര്‍ച്ച് പതിനാറിന്‍റെ അന്തരീക്ഷം നാഷണല്‍ സ്റ്റേഡിയത്തില്‍ വൈദ്യുതതരംഗങ്ങള്‍ സൃഷ്ടിച്ചു. 13 വയസുമുതല്‍ പ്രായമുള്ള “വേഗഭൂതങ്ങള്‍” പതിനഞ്ചു റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്. അഞ്ചുദിവസം നീണ്ട ട്രാക്ക് മീറ്റിന് ഒടുവിൽ സ്ഥിരമായി ഉണ്ടാകാറുള്ള പന്ത്രണ്ടോ പതിമൂന്നോ റെക്കോര്‍ഡുകള്‍ക്ക് പകരം മുപ്പതു റെക്കോര്‍ഡുകളാണ് അവിടെ പറന്നു വീണത്.
ഈ ചെറിയ കരീബിയന്‍ ദേശം അതിന്റെ ലോകപ്രശസ്തരായ അത് ലറ്റ് മാരുടെ ഗംഭീരപ്രകടനങ്ങള്‍ നല്ല പോലെ പരിചയിച്ചതാണ്. ഉത്തേജക മരുന്നുകളെപ്പറ്റിയുള്ള ആശങ്കനിറഞ്ഞ തമാശകള്‍ ഉയരുന്നതിനിടെ ഒരു വിസ്മയകരമായ വാര്‍ത്ത അടുത്തദിവസങ്ങളില്‍ ജമൈക്കക്കാര്‍ കേട്ടു.നാഷണല്‍ സ്പ്രിന്റ് ലബോറട്ടറി സൃഷ്‌ടിച്ച അര ഡസനോളം യുവതാരങ്ങള്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഉസൈന്‍ ബോള്‍ട്ടിനെയും ഷെല്ലി ആന് ഫ്രെസറിനെയും കവച്ചുവയ്ക്കുമെന്ന വാര്‍ത്ത അത്രമേല്‍ അവിശ്വസനീയമായ സത്യമാണ്. ഈ ചാംപ്സ് കുട്ടികള്‍ ബോള്‍ട്ട് ഗ്രഹത്തില്‍ നിന്നുവന്ന വിചിത്രമനുഷ്യരാണെന്നാണ് ഒരു ജമൈക്കന്‍ ട്വീറ്റര്‍ തമാശയായി പറഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വിജയങ്ങളില്‍ ആനന്ദിക്കുകയാണ് ജമൈക്കന്‍ അത് ലറ്റ് പ്രോഗ്രാം എന്നതാണ് സത്യം. ഏതാണ്ട് പത്തു വര്ഷം മുന്‍പ് വരെ മികച്ച ജമൈക്കന്‍ അത് ലറ്റ്കള്‍ പരിശീലിച്ചിരുന്നത് വിദേശത്താണ്.
വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കായി നാലും ആണ്‍കുട്ടികള്‍ക്കായി മൂന്നും വിഭാഗങ്ങളിലാണ് ചാംപ്സ് ആയിരക്കണക്കിന് ജമൈക്കന്‍ അത് ലറ്റ് റ്മാരെ പരിശീലിപ്പിക്കുന്നത്: ആണ്‍കുട്ടികളുടെ ക്ളാസ് വണ്‍: അണ്ടര്‍ 19; ക്ളാസ് ടു: അണ്ടര്‍ 16; ക്ളാസ് ത്രീ: അണ്ടര്‍ 14. പെണ്‍കുട്ടികളുടെ ക്ളാസ് വണ്‍: അണ്ടര്‍ 19; ക്ളാസ് ടു: അണ്ടര്‍ 17; ക്ളാസ് ത്രീ: അണ്ടര്‍ 15; ക്ളാസ് ഫോര്‍: അണ്ടര്‍ 13. 100m, 200m, 400m, 800m, 1500m, 3000m (പെണ്‍കുട്ടികള്‍ മാത്രം), 5000m, 4x100m, 4×400 and (മെഡലി റിലേകള്‍, ഹര്‍ഡില്‍സ് – 110m, 100m, 70m (പെണ്‍കുട്ടികള്‍ക്ക് മാത്രം), ഹൈ ജമ്പ്, ലോങ്ങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍ വാള്‍ട്ട്, ഡിസ്കസ്, ഷോട്ട് പുട്ട്, ജാവലിന്‍ (പെണ്‍കുട്ടികള്‍ക്ക് മാത്രം), ഹെപ്റ്റതലാണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.
പല ജമൈക്കന്‍ ചിന്തകരും പണ്ഡിതരും രാജ്യത്തിന്റെ അവിശ്വസനീയമായ കായിക നേട്ടങ്ങളെ വിലയിരുത്തിയിട്ടുണ്ട്. “ലോകത്ത് മറ്റെവിടെയുള്ളതിനേക്കാള്‍ തീക്ഷ്ണവും ചിട്ടയായതും കണിശതയുള്ളതുമായ വാര്‍ഷിക ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പ്രോഗ്രാമാണ് ജമൈക്കയില്‍ ഉള്ളത് എന്നതില്‍ സംശയമില്ല”, ജമൈക്കന്‍ അറ്റോര്‍ണി ഡിലാനോ ഫ്രാങ്ക്ലിന്‍ പറഞ്ഞു. Jamaican Athletics – A Model for 2012 and the World എന്ന പുസ്തകത്തില്‍ ജമൈക്കന്‍ ജൂരിസ്റ്റ് ആയ പാട്രിക് റോബിന്‍സന്‍ ഈ വിജയത്തിന്റെ പിറകിലുള്ള ചരിത്രം വിശദീകരിക്കുന്നുണ്ട്.: “ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത് ലറ്റക്സിലെ ജമൈക്കയുടെ വിജയം അത്ര ആകസ്മികമല്ല, ഏതാണ്ട് നൂറുവര്‍ഷത്തോളം പരീക്ഷിച്ചു വിജയിപ്പിച്ച് ഇപ്പോള്‍ സ്ഥാപിതമായിരിക്കുന്ന ഒരു അത് ലറ്റിക് പഠന, നിര്‍വ്വഹണ, ഭരണ സമ്പ്രദായത്തിന്റെ ഫലമാണത്.
“ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത് ലറ്റ്ക്സിന്‍റെയത്ര ചിട്ടയുള്ളതും അന്താരാഷ്‌ട്രനിലവാരം പുലര്‍ത്തുന്നതുമായ ഒരു സംരംഭം സ്വകാര്യ-പൊതു മേഖലകളില്‍ ജമൈക്കയിലാകമാനം നോക്കിയാലും കണ്ടെത്താനാകില്ല.” ഫ്രാങ്ക്ലിന്‍ പറയുന്ന ഈ ‘പഠന, നിര്‍വ്വഹണ, ഭരണ സമ്പ്രദായത്തിന്’ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ഇന്‍റര്‍ സെക്കണ്ടറി സ്കൂള്‍സ് സ്പോര്‍ട്സ് അസോസിയേഷനും (ISSA) ജമൈക്ക അത് ലറ്റ്ക്സ് അഡ്മിനിസ്ട്രെറ്റീവ് അസോസിയേഷനും (JAAA) ആണ്. ISSAയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പ്രോഗ്രാമിന്റെ ഏറ്റവും പ്രധാനഭാഗം ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ഇന്‍റര്‍ സെക്കണ്ടറി ചാമ്പ്യന്‍ഷിപ്പ് ആണ്. പ്രൈമറി മുതല്‍ ടെര്‍ഷ്യറി തലം വരെ വര്ഷാവര്ഷം ജമൈക്കയിലെ ഓരോ മുക്കിലും മൂലയിലും JAAAയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റുകളും ചാംപ്സിനോടൊപ്പം നടക്കുന്നുണ്ട്. ഫ്രാങ്ക്ലിന്‍ തന്റെ സംഭാഷണം തുടരുമ്പോള്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി എടുത്തുകാട്ടുന്നുണ്ട്. “ISSAയും JAAAയും വര്ഷം നീളെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എത്രമാത്രമുണ്ടെങ്കിലും മഴയും വെയിലും അവഗണിച്ചു ഈ മീറ്റുകള്‍ക്ക് എത്തിച്ചേരുന്ന വോളണ്ടിയര്‍മാരില്ലെങ്കില്‍ ഇതൊന്നും സാധ്യമാകില്ല. വോളണ്ടിയറിസം മരിച്ചു എന്നോ മരിക്കാറായി എന്നോ വാദിക്കുന്നവര്‍ ശരിയായ വോളണ്ടിയറിസം കാണാന്‍ ഈ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റുകളില്‍ എത്തേണ്ടതാണ്. ജമൈക്കയിലെ കായിക രംഗം, പ്രത്യേകിച്ച് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം കൊണ്ട് സാധ്യമാകുന്ന ഒന്നാണ്.”
ജമൈക്കയുടെ അത് ലറ്റിക് വിജയഫോര്‍മുലയിലേക്ക് സഹായമെത്തിക്കുന്ന മറ്റു പല ഘടകങ്ങളും ഉണ്ട്. വര്‍ഷം മുഴുവന്‍ നടക്കുന്ന ചിട്ടയുള്ളതും തീക്ഷ്ണവുമായ ഇന്‍റര്‍ സ്കൂള്‍ ട്രാക്ക് മീറ്റുകള്‍ക്ക് പുറമേ ഫ്രാങ്ക്ലിന്‍ എടുത്തുപറയുന്നത് ജമൈക്കയുടെ മികച്ച കോച്ചുമാരെയാണ്. പത്തു വര്ഷം മുന്‍പ് വരെ ജമൈക്കയിലെ മികച്ച അത് ലറ്റ് കള്‍ക്ക് പരിശീലനത്തിന് വിദേശത്ത് പോകേണ്ടിയിരുന്നപ്പോള്‍ ഇന്ന് അവര്‍ക്ക് നാട്ടില്‍ തന്നെ മികച്ച പരിശീലനം ലഭിക്കുന്നു. കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമായതും ജമൈക്കയുടെ പുത്തന്‍ വിജയക്കൊയ്ത്തിനു കാരണമാണ്.
1977-ല്‍ ജമൈക്കന്‍ പ്രധാനമന്ത്രി മൈക്കിള്‍ മാന്‍ലിയുടെ അഭ്യര്‍ത്ഥനപ്രകാരം ക്യൂബന്‍ സര്‍ക്കാര്‍ ഇവിടെ ജി സി ഫോസ്റ്റര്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്ട് സ് നിര്‍മ്മിച്ചു. ഫ്രാങ്ക്ലിന്റെ അഭിപ്രായത്തില്‍ ജി സി ഫോസ്റ്റര്‍ കോളേജ് കോച്ചിങ്ങില്‍ ഒരു വിപ്ളവം തീര്‍ക്കുകയും പരിശീലനം നേടിയ ജമൈക്കന്‍ കോച്ചുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതില്‍ എം വി പി ട്രാക്ക് ക്ളബിലെ സ്റ്റീഫന്‍ ഫ്രാന്‍സിസും റേസേര്‍സ് ട്രാക്ക് ക്ളബ്ബിലെ ഗ്ലെന്‍ മില്ല്സും സ്വന്തമായി ട്രാക്ക് തുടങ്ങുകയും ഫീല്‍ഡ് സംഘടനകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ രണ്ടു ഒളിമ്പിക്സിലെയും താരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായത്: ഉസൈന്‍ ബോള്‍ട്ട്, ഷെല്ലി ആന്‍ ഫ്രേസര്‍, അസഫ് പവല്‍, മെലെന്‍ വാക്കര്‍, യോഹാന്‍ ബ്ലേക്ക് തുടങ്ങിയ പലരും.2001ല്‍ ജമൈക്കയുടെ പ്രധാന കായിക നടത്തിപ്പുകാരിലൊരാള്‍ ഇവിടെ ഒരു ഹൈ പെര്‍ഫോമന്‍സ് സെന്‍റര്‍ തുടങ്ങാന്‍ IAAFനെ സമ്മതിപ്പിച്ചതാണ് മറ്റൊരു പ്രധാന ഘടകം. ലോക്കല്‍ അത് ലറ്റ് കളെ മാത്രമല്ല റീജണല്‍ അത് ലറ്റ്കളെയും മികച്ച ജമൈക്കന്‍ കോച്ചിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. ഒരു മത്സരം സൃഷ്ടിക്കാന്‍ പോലുമാകാതിരുന്ന പല കരീബിയന്‍ രാജ്യങ്ങളും ലണ്ടന്‍ ഒളിമ്പിക്സില്‍ തിളങ്ങിയതിലൂടെ
ഫലം ദൃശ്യമായിരുന്നു.
സത്യത്തില്‍ 2013ലെ ബോയ്സ് ആന്‍ഡ് ഗേള്‍സ് ചാംപ്സിലെ ഏറ്റവും മികച്ച ഒരു ജമൈക്കന്‍ അല്ല, മറിച്ച്, ടര്‍ക്കസ് ആന്‍ഡ് കൈകോസ് ഐലാന്‍ഡില്‍ നിന്നു വന്നു ജമൈക്കന്‍ സ്കൂളില്‍ പഠിക്കുന്ന പത്തൊന്‍പതുകാരനായ ഡിലാനോ വില്യംസ് ആണ്. ലോകറെക്കോര്‍ഡായ 20.27 സെക്കന്‍ഡുകള്‍ കൊണ്ട് ഓടി ക്ലാസ് വണ്‍ ബോയ്സ് ഇരുനൂറുമീറ്റര്‍ റേസ് വിജയിച്ച വില്യംസിനു റേസര്‍സ് ക്ളബ്ബില്‍ ചേരാന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ കോച്ചായ ഗ്ലെന്‍ മില്ല്സിന്‍റെ ക്ഷണം ഉണ്ട്. അടുത്ത ഒളിമ്പിക്സില്‍ ആ പേര് ശ്രദ്ധിക്കുക! മറ്റു താരങ്ങള്‍ ക്ളാസ് മൂന്ന് നൂറു മീറ്റര്‍ 11.75s കൊണ്ട് ഓടിയെത്തിയ പന്ത്രണ്ടുകാരി കിമോണ്‍ ഷോയും ഇരുനൂറു മീറ്ററിലെ ആണ്‍കുട്ടികളുടെ ക്ളാസ്സ് മൂന്ന്‍ റെക്കോര്‍ഡ് തകര്‍ത്ത പതിമൂന്നുകാരന്‍ ജേവോന്‍ മേതേര്‍സണും ആണ്.
സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലും ഉയര്‍ന്ന സാമ്പത്തിക മുതല്‍മുടക്കാണ് ഫ്രാക്ലിന്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന ഘടകം. 1995-ല്‍ സര്‍ക്കാര്‍ സ്ഥാപിച്ച സ്പോര്‍ട്സ് ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ ലോട്ടറികളില്‍ നിന്ന് ലഭിക്കുന്ന പണം അത് ലറ്റ്കള്‍ക്കായി നീക്കിവയ്ക്കുന്നു. ആ തുക പുതിയ റണ്ണിംഗ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിനും കായിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായാണ് ഉപയോഗിക്കുന്നത്.
കേരളത്തിനു ജമൈക്കയുടെ പാത പിന്തുടരാനാകുമോ? ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടക്കാര്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ കഴിവ് എത്രത്തോളം വികസിപ്പിക്കപ്പെടുന്നുണ്ട് എന്നത് പരിശോധിക്കേണ്ടതാണ്. ചില കോച്ചുമാരെയും അത് ലറ്റ്കളെയും ജമൈക്കയില്‍ പരിശീലനത്തിന് അയക്കുന്നത് നന്നാവുമോ? കേരളത്തിലെ വോളണ്ടിയറിസം എത്ര മികച്ചതാണ്? അതാണല്ലോ ജമൈക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിജയത്തിന്റെ പ്രധാനഘടകം.
തീര്‍ച്ചയായും എനിക്ക് തോന്നുന്നത് വിജയം പോലെ വിജയിക്കുന്ന മറ്റൊന്നുമില്ലെന്നാണ്. കുറെയേറെ കാലം ജമൈക്ക ഇതിന്റെ മുന്‍നിര അലങ്കരിക്കുമേന്നതില്‍ സംശയമില്ല. അവരുടെ അവിശ്വസനീയ വിജയത്തിനു മറ്റു പല കാരണങ്ങളുമുണ്ട്. അവയെപ്പറ്റി ഇനിയുള്ള കോളങ്ങളിലൂടെ സംസാരിക്കാം. നന്ദി.