UPDATES

ഇന്ത്യ

മോദി തരംഗം നല്‍കുന്ന 10 പാഠങ്ങള്‍

ടീം അഴിമുഖം

1) ഇതൊരു ചരിത്ര ജനവിധിയാണ്. 1984-നു ശേഷം ഒറ്റ കക്ഷിക്ക് കേവല ഭൂരിപക്ഷം കിട്ടുന്നത് ഇതാദ്യം. 1989-നു ശേഷം ദേശീയ ഗവണ്‍മെന്‍റില്‍ പ്രാദേശിക പാര്‍ട്ടികളുടെ പങ്ക് ഇത്ര കുറഞ്ഞു വന്ന മറ്റൊരവസരം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിലേക്ക് കൂപ്പുകുത്തി. കിംഗ്മേക്കേര്‍സ് എന്നറിയപ്പെട്ടിരുന്ന എല്ലാ പ്രാദേശിക അധിപന്‍മാര്‍ക്കും ഇനി വിശ്രമിക്കാം. ഇടതുപാര്‍ട്ടികളുടെ അവസ്ഥയും ഇതില്‍ ഭിന്നമല്ല. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 12 എന്ന അംഗബലത്തിലേക്ക് അവര്‍ ഒതുങ്ങി.
 

2) എക്സിറ്റ് പോളുകളില്‍ നിന്നും ഏറെ മുന്നോട്ട് പോയി ബി ജെ പിയുടെയും എന്‍ ഡി എയുടെയും വിജയം. (ചാണക്യയുടേത് മാത്രമാണ് അടുത്തെത്തിയത്)

3) 2002 ലെ കലാപത്തിന്‍റെ ഭീതിയില്‍ കുറേ കാലമായി കുടുങ്ങി കിടക്കുകയും ബി ജെ പിയെ മാറ്റി നിര്‍ത്തുകയും ചെയ്ത വോട്ടര്‍മാര്‍ മോദിയുടെ ഏറെ പ്രചരിക്കപ്പെട്ട ഭരണനൈപുണ്യത്തിനും ഗവേണന്‍സിനും വോട്ട് നല്കിയിരിക്കുകയാണ് ഇത്തവണ. ഇതിന്‍റെ മറ്റൊരു ഫലം ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഇനി ഒരിയ്ക്കലും നീതി കിട്ടാന്‍ പോകുന്നില്ല എന്നുള്ളതാണ്. അത് ഭൂതകാലത്തിലെന്നോ നടന്ന ഒരു സംഭവമായി മറയപ്പെടാന്‍ പോകുന്നു.
 

 

4) എപ്പോള്‍ തരംഗങ്ങള്‍ ഉണ്ടാവുന്നോ അപ്പോള്‍ തകര്‍ക്കപ്പെടുക ഒരു കാലത്തും കുലുങ്ങാത്ത ജാതി വോട്ട് ബാങ്കാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം ബി എസ് പിയുടെ ഉത്തര്‍ പ്രദേശിലെ പരാജയമാണ്. അതു പോലെതന്നെ ബിഹാറിലെ ഓ ബി സിക്കരുടെ ജാതി വിധേയത്വവും ഇളകിയിരിക്കുന്നു എന്നുള്ളതാണ് മറ്റൊന്ന്. യു പിയിലെ തരംഗം സൂചിപ്പിക്കുന്നത് വിദഗ്ദമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ജാതി സമുദായ കാര്‍ഡിന്‍റെ വിജയമായിട്ടാണ്. എല്ലാ ഹൈ-ടെക് പ്രചാരണങ്ങള്‍ക്കും ഇടയില്‍ അമിത് ഷായുടെ കൌശലങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഫലിച്ചത്.

5) ജനങ്ങളുടെ പള്‍സ് മനസിലാക്കാത്ത, ഉന്നതങ്ങളില്‍ മാത്രം കഴിയുന്ന നേതാക്കള്‍ക്ക് അടി കിട്ടിയ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഡല്‍ഹിയില്‍ ബി ജെ പിക്ക് അനുകൂലമായുള്ള തരംഗം തിരിച്ചറിയാതെ എളുപ്പത്തില്‍ ജയിക്കാന്‍ അമൃത്സറില്‍ പോയി മത്സരിച്ച അരുണ്‍ ജെയ്റ്റ്ലിയുടെ അപ്രതീക്ഷിത തോല്‍വി തന്നെ അതിനുദാഹരണം. ജെയ്റ്റ്ലി മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, പരാജയപ്പെട്ടതിന് ശേഷവും ഒന്നാം യു പി എ സര്‍ക്കാരില്‍ മന്ത്രിയായ ശിവരാജ് പാട്ടീലിന്‍റേ ഉദാഹരണത്തിന് തുല്യമായിരിക്കും അത്.

 

6) ഗാന്ധി, മുലായം കുടുംബങ്ങള്‍ യു പിയില്‍ വിജയിച്ചത് രാജ്യത്ത് കുടുംബ രാഷ്ട്രീയത്തിന് ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നതിന് തെളിവായി.

7) ഈ അടുത്തകാലം വരെ സംഖ്യാബലം ഉപയോഗിച്ച് കേന്ദ്രസ്ഥാനത്ത് നിലകൊണ്ട ചിലര്‍ക്ക് ആ സംഖ്യ കൊണ്ട് യാതൊരു ഫലവും ഇല്ലെന്ന് വന്നിരിക്കുന്നു. ജയലളിത-37, മമത-34, നവീന്‍ പട്നായിക്-19 എന്നിവരാണ് മികച്ച വിജയത്തിലും വിലപേശല്‍ ശക്തി നഷ്ടപ്പെട്ട പ്രമുഖര്‍. എന്നാല്‍ രാജ്യസഭയില്‍ ഇവര്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ലോകസഭയില്‍ 23 സീറ്റുകളോടെ സമാജ്വാദി പാര്‍ടി ഏറ്റവും വലിയ മൂന്നാം കക്ഷിയും 19 സീറ്റുകളോടെ തൃണമൂല്‍ നാലാമത്തെ കക്ഷിയുമായിരുന്നു.

 

 

8) സാമ്പത്തിക സഹായങ്ങളുടെയും ക്ഷേമപ്രവൃത്തികളുടെയും മറ്റും കാലം കഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ ഇപ്പോള്‍ നോക്കുന്നത് സാമ്പത്തിക അവസരങ്ങളാണ്. ഭക്ഷ്യ സുരക്ഷാ ബില്‍, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ വമ്പന്‍ ക്ഷേമപദ്ധതികള്‍ കൊണ്ട് വന്നിട്ടും കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടിരിക്കുന്നു.

9) യഥാര്‍ത്ഥ രാഷ്ട്രീയക്കാരന് മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയത്തെ വരുതിയിലാക്കാന്‍ കഴിയൂ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു. മോഹന്‍ ഗോപാല്‍, ജയറാം രമേഷ് എന്നിങ്ങനെ രാഷ്ടീയക്കാരല്ലാത്ത കോണ്‍ഗ്രസുകാരാണ് രാഹുല്‍ ഗാന്ധിയെ നയിച്ചത്. ഇതിനെ നമ്മള്‍ തരതമ്യം ചെയ്യേണ്ടത് മോദിക്ക് പിന്നില്‍ നിന്ന അമിത്ഷാ എന്ന ഒറ്റ മനുഷ്യനുമായിട്ടാണ്.
 

10) സിനിമാ താരങ്ങള്‍ക്ക് കേരളത്തില്‍ ജയിക്കാന്‍ പറ്റുമെന്ന് ഇന്നസെന്‍റ് തെളിയിച്ചിരിക്കുന്നു. നേരത്തെ പ്രേംനസീറിനും മുരളിക്കും ഒക്കെ സാധിക്കാത്ത കാര്യമാണിത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍