ടിം അഴിമുഖം
കഴിഞ്ഞ കുറേ കാലങ്ങളിലായി ഈ മൂന്ന് പേരെ-ജയ, മമത, നവീന്‍- ഏറ്റവും ശക്തരായ കിംഗ് മേക്കേഴ്സായിട്ടാണ് രാഷ്ട്രീയ സമൂഹം കണ്ടിരുന്നത്. എന്നാല്‍ ബി ജെ പിയുടെ വിജയ സുനാമി എല്ലാം മാറ്റി മറിച്ചിരിക്കുന്നു. തങ്ങളുടെ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞെങ്കിലും പുതിയ ഗവണ്‍മെന്‍റിന്റെ രൂപവത്ക്കരണത്തില്‍ ഏതെങ്കിലും സ്വാധീനം ചെലുത്താന്‍ ഈ പ്രാദേശിക സത്രപ്മാര്‍ക്ക് ഇനി കഴിയും എന്ന് തോന്നുന്നില്ല.
തീര്‍ച്ചയായും രാജ്യസഭയില്‍ ഇവരുടെ സഹായം എന്‍ ഡി എക്ക് തേടേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം നിലവിലെ രാജ്യസഭയിലെ അംഗബലത്തില്‍ ചെറു ശക്തി മാത്രമാണ് എന്‍ ഡി എ. പക്ഷേ അതത്ര ഗൌരവമുള്ള കാര്യമല്ല ഇപ്പോള്‍.
ഈ മൂന്ന് നേതാക്കന്മാരും വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഈ തെരഞ്ഞെടുപ്പില്‍ കളിച്ചത്. തന്‍റെ മുസ്ലിം വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ നരേന്ദ്ര മോഡിക്കെതിരെ ശക്തമായ ആക്രമണമാണ് മമത അഴിച്ചു വിട്ടത് മാത്രമാണ് അപവാദം. ഒന്നോ രണ്ടോ അവസരങ്ങളില്‍ ഒഴികെ ജയലളിത ബി ജെ പിക്കോ മോഡിക്കോ എതിരെ നീങ്ങിയിരുന്നില്ല. എന്നാല്‍ എതിര്‍പ്പ് മുഴുവന്‍ പ്രകടിപ്പിച്ചത് കോണ്‍ഗ്രസിനും ഡി എം കെയ്ക്കും എതിരെയായിരുന്നു. ഇടതു പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ നിന്ന് അവസാന മിനുട്ടിലാണ് തമിഴ്നാട് മുഖ്യമന്ത്രിയെ പിന്മാറിയത്. അതിലൂടെ പ്രമുഖ തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെടാതെ നോക്കാന്‍ ജയലളിതയ്ക്ക് ആയി. അത് അവരെ മികച്ച വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് വരെ കണ്ടിട്ടില്ലാത്ത ബഹുകോണ മത്സരമാണ് ഇത്തവണ തമിഴ്നാട്ടില്‍ നടന്നത്. ബി ജെ പി യുടെ നേതൃത്വത്തിലുള്ള മഴവില്‍ സഖ്യത്തിന് ഈ തരംഗത്തിനിടയിലും രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
1999ല്‍ എ ഐ എ ഡി എം കെയുമായി സഖ്യത്തിലായിരുന്ന ബി ജെ പി തമിഴ്നാട്ടില്‍ മൂന്ന് സീറ്റ് നേടുകയുണ്ടായി. ജയയുടെ പദ്ധതി 37 സീറ്റ് നേടുന്നതിലേക്ക് അവരെ നയിച്ചിരിക്കുന്നു. അത് പോലെ തന്നെ ഇടതിനെ അവസാന നിമിഷം വരെ കാത്ത് നിര്‍ത്തിയ നവീന്‍ പട്നായികിന് 21ല്‍ 20 സീറ്റ് നേടാന്‍ ഒറീസയില്‍ സാധിച്ചു. മമത 34 സീറ്റില്‍ വിജയിച്ചിരിക്കുന്നു.
2009ലെ ലോക്സഭയിലെ അംഗബലം അനുസരിച്ച് ഈ മൂന്ന് പാര്‍ടികളും വലിയ റോള്‍ ഗവണ്‍മെന്‍റിന്റെ രൂപവത്ക്കരണത്തില്‍ അന്ന് വഹിക്കുമെന്നാണ് കരുതിയത്. മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് 23 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് 19 സീറ്റുമാണ് ഉണ്ടായിരുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഗവണ്‍മെന്‍റ് രൂപവത്ക്കരണത്തില്‍ ഉണ്ടായിരുന്ന വിലപേശല്‍ ശേഷിയാണ് ഇല്ലാതാക്കിയിരിക്കുന്നത്. 1984നു ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത്.