UPDATES

വിദേശം

ഞങ്ങളുടെ പെണ്‍കുട്ടികളെ തിരികെ തരൂ

ടെറന്‍സ് മക് കോയി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

 

അയാള്‍ക്കെത്ര വയസുണ്ടെന്ന്‍ ആര്‍ക്കുമറിയില്ല. ചിലര്‍ പറയുന്നു 35 എന്ന്; ചിലര്‍ 36 എന്നും മറ്റുചിലര്‍ 44 എന്നും പറയുന്നു. രണ്ടുവട്ടം മരിച്ചുവെന്ന് കരുതിയതാണ്; രണ്ടുവട്ടവും കുറച്ചുകൂടി ഹീനമായ കൊലകള്‍ നടത്താനും ഭീതി പരത്താനുമായി അയാള്‍ തിരികെയെത്തി. അങ്ങനെയാണ് അയാള്‍ ലോകത്തിലെ തന്നെ മോസ്റ്റ്‌ വാണ്ടഡ് ആളുകളില്‍ ഒരാളായത്.

 

അബൂബക്കര്‍ ഷെഖാവു എന്നാണ് അയാളുടെ പേര്. ബോകോ ഹറാമിന്റെ നേതാവ് അയാളാണ്. അയാളുടെ കൈയ്യിലാണ് നമ്മുടെ പെണ്‍കുട്ടികള്‍.

 

“ഒരു പാശ്ചാത്യ വിദ്യാഭ്യാസ വിദ്യാലയത്തില്‍ നിന്നാണ് ഞാന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്”, ഒരു വീഡിയോയില്‍ മുഖംമൂടി ധരിച്ച കുറച്ചു പുരുഷന്‍മാരോടൊപ്പം നിന്ന് ഷെഖാവു പറയുന്നു. “നിങ്ങള്‍ അതില്‍ അസ്വസ്ഥരാണ്. പാശ്ചാത്യവിദ്യാഭ്യാസം അവസാനിക്കണം എന്ന് ഞാന്‍ പറഞ്ഞു… ഞാന്‍ നിങ്ങളുടെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നു. ഞാന്‍ അവരെ അള്ളായുടെ നാമത്തില്‍ ചന്തയില്‍ വില്‍ക്കും. മനുഷ്യരെ വില്‍ക്കാന്‍ പറ്റുന്ന ഒരു ചന്തയുണ്ട്. അള്ളാ പറയുന്നത് ഞാന്‍ വില്‍ക്കണമെന്നാണ്. അതിനാണ് അള്ളാ എന്നോട് ആവശ്യപ്പെടുന്നത്. ഞാന്‍ സ്ത്രീകളെ വില്‍ക്കും. ഞാന്‍ സ്ത്രീകളെ വില്‍ക്കുന്നവനാണ്.”

 

ഷെഖാവുവിന്റെ വെളുത്ത പല്ലിളിച്ച തലയ്ക്ക് ഏഴുമില്യന്‍ ഡോളര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അയാളുടെ കൈകള്‍ ഒരു പ്രസംഗത്തിലെന്നപോലെ ഉയര്‍ന്നിരുന്നു. ഷെഖാവു സ്വയം ഒരു വിശ്വാസിയായ ആള്‍ദൈവമായാണ് കരുതുന്നത്. അയാള്‍ അങ്ങനെ ആയിരുന്നു താനും. ബോകോ ഹറാം എന്ന സംഘമാണ് മൂന്നാഴ്ച മുന്‍പ് നൂറോളം നൈജീരിയന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയത്. അങ്ങേയറ്റം വ്യത്യസ്തവും ചിതറിക്കിടക്കുന്നതുമായ ഈ സംഘത്തെ യോജിപ്പിക്കുന്നത് അവരുടെ ഈ തീവ്രവാദവിശ്വാസമാണ്. വളരെ സങ്കീര്‍ണമായ രഹസ്യാത്മകസ്വഭാവം സൂക്ഷിക്കുന്ന ഷെഖാവുവിനോളം ബോകോ ഹറാമില്‍ വിശ്വസിക്കുന്ന മറ്റൊരാളില്ല.

 

“അള്ളായാണ് ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ തരുന്നത്.” കഴിഞ്ഞയാഴ്ച പുറത്തുവന്ന വീഡിയോയില്‍ ഷെഖാവു പറയുന്നു. “നൈജീരിയന്‍ മണ്ണ് ഇസ്ലാം വിരുദ്ധജീവിതം നയിക്കുന്ന മുസ്ലീമുകളുടെയും ക്രിസ്ത്യാനികളുടെയും ചോരയില്‍ കുതിരണം. എല്ലാവരെയും കൊന്നു ശവം എന്തുചെയ്യണം എന്ന് ഞങ്ങള്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ പിന്നെ ഞങ്ങള്‍ ജയില്‍ തുറന്ന് ബാക്കി വരുന്നവരെ അതില്‍ അടയ്ക്കും. അവിശ്വാസികള്‍ക്ക് വിലയില്ല.”

 


അബൂബക്കര്‍ ഷെഖാവു

 

ഇത്തരം പ്രതികാരബുദ്ധി എവിടെനിന്ന് വരുന്നു? എന്താണ് അയാള്‍ക്ക് വേണ്ടത്? അയാള്‍ ആരാണ്?

 

ബൌദ്ധികമായി ഇടപെടുന്ന ഒരു ദൈവശാസ്ത്രക്കാരനും ക്രൂരനായ ഒരു കൊലപാതകിയുമാണ്‌ അയാള്‍ എന്നാണ് അറിയാനായത്. മുസ്ലിമായി വളര്‍ന്ന ഇയാള്‍ എഴുപതുകളില്‍ എപ്പോഴോ നൈജറിനും നൈജീരിയയ്ക്കും ഇടയില്‍ മുന്‍ സോകൊടോ ഖലീഫയുടെ നാട്ടിലാണ് ജനിച്ചത്.

 

തൊണ്ണൂറുകളില്‍ അയാള്‍ ഒരു ടൌണില്‍ ഒരു സാമ്പ്രദായിക വൈദിക വിദ്യാഭ്യാസത്തിനായി എത്തി എന്നാണ് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് പറയുന്നത്. ആ സ്ഥലം അങ്ങനെ ബോകോ ഹറാമിന്റെ ജന്മസ്ഥലമായി മാറുകയായിരുന്നു. രണ്ടായിരത്തിന്റെ ആദ്യം അയാള്‍ ബോകോ ഹറാമിന്റെ ഭാവിനേതാവായ മൊഹമ്മദ്‌ യൂസഫ്‌ ഷെഖാവുവിനെ പരിചയപ്പെട്ടു. അധികം വൈകാതെ അബൂബക്കര്‍ യൂസഫ്‌ ഷെഖാവുവിന്റെ വിശ്വസ്തനും സംഘപ്രമുഖനുമായി മാറി.

 

നിശബ്ദനും തീവ്രചിന്തകള്‍ ഉള്ളവനുമായിരുന്ന അബൂബക്കര്‍ സംഘത്തലവനായ യൂസഫിനെക്കാള്‍ കൂടുതല്‍ വായനയുള്ളയാളായിരുന്നു. “ഷെഖാവു സദാ എഴുതുകയും വായിക്കുകയും ചെയ്തിരുന്നു, മറ്റാരെക്കാളും സംഘത്തോട് വിശ്വസ്തത പുലര്‍ത്തിയിരുന്നു.”, ബോകോ ഹറാമിന്റെ നൈജീരിയന്‍ നേതാക്കളില്‍ പ്രമുഖനായ അഹമ്മദ് സല്‍കിഡ 2012-ല്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. “അദ്ദേഹം വിലകുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിച്ചു, ആരെങ്കിലും കാറില്‍ യാത്ര ചെയ്യാന്‍ ക്ഷണിച്ചാലും അദ്ദേഹം പോയിരുന്നില്ല, എപ്പോഴും മോട്ടോര്‍ബൈക്കില്‍ മാത്രം യാത്ര ചെയ്തു.”

 

ഇവരെല്ലാവരും കൂടി രാഷ്ട്രത്തിനുള്ളില്‍ ഒരു “സാങ്കല്‍പ്പിക രാഷ്ട്രം സൃഷ്ടിച്ചു” എന്നാണ് സല്‍കിഡ പറയുന്നത്. “ബോകോ ഹറാം വളരെ സങ്കീര്‍ണ്ണമായ ഒരു സംവിധാനമായിരുന്നു: ചീഫുമാരുടെ ഒരു കാബിനറ്റ്‌, ഗാര്‍ഡ്മാരുടെ ഒരു ബ്രിഗേഡ്, ഒരു മിലിട്ടറി ശാഖ, ഒരു വലിയ ഫാം, വളരെ ഫലപ്രദമായ ഒരു മൈക്രോഫിനാന്‍സ് സംവിധാനം എന്നിവ അവര്‍ക്കുണ്ടായിരുന്നു. പ്രദേശത്തെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ ചെറുപ്പക്കാരെ സംഘം ആകര്‍ഷിച്ചു. “ഒരു പ്രത്യയശാസ്ത്രത്തിനുമേലാണ് ബോകോ ഹറാം നിര്‍മ്മിക്കപ്പെട്ടത്, എന്നാല്‍ മോശം ഭരണം അതിന്റെ പ്രചാരം വളരെ വേഗത്തിലാക്കി”, സല്‍ക്കിഡ പറയുന്നു. “കൃത്യമായ ഭരണസംവിധാനമുണ്ടായിരുന്നെങ്കില്‍ യൂസഫിന് വിജയിക്കാന്‍ ബുദ്ധിമുട്ടാകുമായിരുന്നു.”

 

എന്നാല്‍ ബോകോ ഹറാം സമാധാനപരമായിരുന്ന കാലത്ത് തന്നെ യൂസഫിനെക്കാള്‍ അധികമായി ആളുകള്‍ അബൂബക്കറിനെ പേടിച്ചിരുന്നു.

 

 

അധികം വൈകാതെ ബോകോ ഹറാം അക്രമാസക്തമായി. 2004ലും 2006ലും നൈജീരിയന്‍ സേനയുമായി അവര്‍ ഏറ്റുമുട്ടി. വര്‍ഷങ്ങള്‍ കഴിയും തോറും ഷെഖാവുവിനെ യൂസഫിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ അയാള്‍ വളര്‍ന്നു.

 

2009ല്‍ യൂസഫിനെ നൈജീരിയന്‍ അധികൃതര്‍ പിടികൂടി. ആ സംഘര്‍ഷത്തില്‍ ഷെഖാവു കൊല്ലപ്പെട്ടു എന്നാണ് കരുതിയിരുന്നത്. വൈകാതെ യൂസഫ്‌ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു. നേതാവില്ലാതെ ബോകോ ഹറാം നാശത്തിന്റെ വക്കിലെത്തി. എന്നാല്‍ ഒരു വര്‍ഷം കഴിയും മുന്‍പേ ഷെഖാവു തിരിച്ചെത്തി സംഘത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. കൂടുതല്‍ അക്രമാസക്തമായ തീരുമാനങ്ങളുമായാണ് അയാള്‍ സ്ഥാനമേറ്റത്. നൈജീരിയയില്‍ നിന്ന് പാശ്ചാത്യവിദ്യാഭ്യാസം തുടച്ചുനീക്കുമെന്ന് അയാള്‍ ഒരു വീഡിയോയില്‍ പ്രസ്താവിച്ചു.

 

പ്രസംഗചാതുരി കുറവായിരുന്നുവെങ്കിലും ആളുകളെ നടുക്കാന്‍ ഷെഖാവുവിനായിരുന്നു. “ദൈവം എന്നോട് കൊല്ലാന്‍ പറയുന്നവരെയെല്ലാം കൊല്ലുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്”; 180 പേരെ കൊന്ന ഒരു സംഭവത്തിനുശേഷം അയാള്‍ പറഞ്ഞു. “കോഴിയെയും ആടിനെയും കൊല്ലുന്നത്പോലെ തന്നെയാണ് എനിക്ക് ഇതും.”

 

അല്‍-ക്വൈദയുടെതിനു സമാനമായ രീതികളാണ് ബോകോ ഹറാമിന്റെത്. ഒരേ പേരിനുകീഴെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സെല്ലുകളാണിവരും. സ്വയം നേതാക്കളായി കരുതുന്ന പലര്‍ക്കും ഷെഖാവുവുമായി നേരിട്ട് ബന്ധമൊന്നുമില്ല.

 

ഇതുപോലെ ചിതറിക്കിടക്കുന്ന സംഘടനയാണെങ്കിലും അവരെ നിയന്ത്രിച്ചു കൂടെ നിറുത്താന്‍ ഷെഖാവുവിന് കഴിയുന്നുണ്ട്. തന്റെ ക്രൂരതയിലൂടെയും മരണത്തെ അതിജീവിച്ചതിലൂടെയും ഒരു ദൈവികപരിവേഷം അയാള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. 2013ല്‍ നൈജീരിയന്‍ സേന വീണ്ടും അയാളുടെ മരണം പ്രഖ്യാപിച്ചു. എന്നാല്‍ തന്നെ “അള്ളാ സംരക്ഷിച്ചു” എന്ന് പറയുന്ന ഒരു പുതിയ വീഡിയോയുമായി അയാള്‍ തിരിച്ചുവന്നു.

 

“എന്തുകൊണ്ടാണ് അയാള്‍ ഇത്ര ഹിംസാത്മകമായ രീതിയില്‍ പെരുമാറുന്നത്? അയാള്‍ ഒരിക്കല്‍ മരണത്തിനരികില്‍ എത്തിയതാണ്”, മാര്‍ട്ടിന്‍ ഇവി എന്ന സെക്യൂരിറ്റി സ്റ്റഡീസിന്റെ സീനിയര്‍ ഗവേഷകന്‍ പറയുന്നു. “മരണത്തില്‍ നിന്ന് തിരിച്ചുവരുന്നതിനെപ്പറ്റി ചിന്തിച്ചുനോക്കൂ. ഇനിയും പിടിയിലായാല്‍ രക്ഷയില്ല എന്നയാള്‍ക്ക് അറിയാം… മുതലയുടെ വായില്‍ പെട്ടവനാണ് അയാള്‍, ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത് മുതലയെ കൊല്ലാനാണ്.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍