UPDATES

വിദേശം

ലോകാരോഗ്യ സംഘടനയും ചായ വൈദ്യരും

ബ്രെന്‍റന്‍ ബോറേല്‍

 

എന്റെബെ- ഉഗാണ്ട: വാഗഗെയിലെ പൂപ്പാടത്ത് നേരം രാവിലെ 9 മണി കഴിഞ്ഞതേയുള്ളൂ. മൂന്നു ഗാലനിന്റെ രണ്ടു വലിയ പത്രങ്ങളില്‍ ചൂടുള്ള കടുപ്പം കൂടിയ കട്ടന്‍ ചായയും നിറച്ചു സൈക്കിളും ചവിട്ടി പോവുകയാണ് റോബര്‍ട് വാട്‌സൂസി. അയാള്‍ ഒരു കവലയില്‍ എത്തുന്നതോടെ ഒരു പന്തുകളി മൈതാനത്തിന്‍റെ വലുപ്പമുള്ള പ്രദേശത്തെ കൂണുകള്‍ പോലുള്ള വീടുകളില്‌ നിന്നും തൊഴിലാളികള്‍ പുറത്തുവരികയായി. അവരുടെ ആഴ്ച തോറുമുള്ള ജീവാമൃതം കുടിക്കാന്‍. അതവരെ മലേറിയയില്‍ നിന്നും രക്ഷിക്കും എന്നാണവര്‍ പറയുന്നത്. ‘ആളുകള്‍ ഇത് കുടിക്കുന്നത് കാണുമ്പോള്‍ എനിക്കു സന്തോഷമാണ്,’ വാട്‌സൂസി പറയുന്നു. ‘എല്ലാവര്ക്കും നല്ലതാണിത്.’

 

സ്വീറ്റ് വേം വുഡ് ((Artemisia annua) എന്നൊരു  ചൈനീസ് ചെടിയില്‍ നിന്നാണ് ഈ ചായ ഉണ്ടാക്കുന്നുത്. മലേറിയക്കെതിരായ ആര്‍ടെമെസ്നിന്‍   മിശ്രിതങ്ങളും പഴയതരം മരുന്നുകളും ചേര്‍ത്ത ലോകത്തെ ഏറ്റവും ശക്തികൂടിയ ചികിത്സയുടെ സ്രോതസ്സാണിത്. ആഫ്രിക്കയുടെ ജലസാന്ദ്രമായ ഭാഗങ്ങളില്‍ ഈ ചെടി വളര്‍ത്താം. ഒരു കൊല്ലത്തെ വിതരണത്തിന് കുറച്ചു ഡോളറിന്റെ ചെലവേയുള്ളു. ചൈനയില്‍ ഈ ചായ പരമ്പരാഗതമായി ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്.  

 

ഈ പുഷ്പകൃഷിയിടത്തില്‍ നടത്തിയ പരീക്ഷണം തെളിയിച്ചത് ക്രമമായി ഈ ചായ കുടിച്ച തൊഴിലാളികളില്‍ മലേറിയയുടെ ഒന്നിലേറെ തവണയുള്ള പ്രത്യക്ഷപ്പെടലിനുള്ള സാധ്യത മൂന്നിലൊന്നായി കുറഞ്ഞു എന്നാണ്. വര്‍ഷത്തില്‍ നാലു തവണയിലേറെ മലേറിയയുടെ ആക്രമണത്തിന് ഇരയായിരുന്ന ഈ മനുഷ്യരെ സംബന്ധിച്ച് ഈ ചായ ദൈവം അയച്ചുകൊടുത്തതുപോലെയാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയും ഭൂരിപക്ഷം മലേറിയ ഗവേഷകരും കര്‍ശനമായി തന്നെ ഇതിനെതിരാണ് എന്നറിയുമ്പോള്‍ നമ്മള്‍ അമ്പരക്കുക തന്നെ ചെയ്യും. ന്യായമായും മരണത്തിന് വരെ ഇടയാക്കുന്ന ഒരു രോഗത്തിനെതിരെ ഒരു ഇലച്ചായയെ മുന്നില്‍ നിര്‍ത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ല, രാസപ്രയോഗങ്ങളിലൂടെ രൂപപ്പെടുത്തുന്ന മരുന്നുകള്‍ ചെടി മരുന്നുകളെക്കാള്‍ കൂടുതല്‍ സുരക്ഷിതവും, കൃത്യവും, കാര്യക്ഷമവുമായാണ് കണക്കാക്കിവരുന്നതും. ഈ ചായയുടെ അനിയന്ത്രിതമായ ഉപയോഗം ആര്‍ടെമെസ്നിന്‍ മരുന്നുകള്‍ക്കെതിരെ മലേറിയ രോഗാണുക്കള്‍ പ്രതിരോധ ശേഷി ആര്‍ജിക്കുന്നതിന് കാരണമാകുമെന്നും മലേറിയ വിദഗ്ദ്ധര്‍ വിമര്‍ശിക്കുന്നു.

   

പക്ഷേ, ഈ ചായയുടെ സാന്നിധ്യവും ദ്രുതഗതിയിലുള്ള പ്രചാരവും, ആഫ്രിക്കയുടെ ആരോഗ്യ രക്ഷാ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം കൃത്രിമ ഔഷധങ്ങളാണെന്ന ധാരണയെ വെല്ലുവിളിക്കുന്നതാണ്. അല്ലെങ്കില്‍ തന്നെ അന്താരാഷ്ട്ര സഹായ മേഖലയിലെ വിദഗ്ദ്ധര്‍ എപ്പോളും പറയുന്നത് സുസ്ഥിരതയെക്കുറിച്ചല്ലേ!! ഒരു കുറ്റിച്ചെടിയില്‍ വളരുന്ന മരുന്നിനെക്കാള്‍ സുസ്ഥിരമായി മറ്റെന്തുണ്ട്! ഈ സഹസ്രാബ്ദത്തില്‍ മലേറിയയെപ്പോലെ വിനാശകാരിയായ രോഗങ്ങള്‍ ഏറെയൊന്നും മനുഷ്യരാശിക്കുമേല്‍ പതിച്ചിട്ടില്ല. എല്ലാ വര്‍ഷവും 200 ദശലക്ഷം ആളുകളെയാണ് മലേറിയ ബാധിക്കുന്നത്. കുറഞ്ഞത് 6,55,000 പേരെ അത് പ്രതിവര്‍ഷം കൊന്നൊടുക്കുന്നു; ഇതിലേറെയും കുട്ടികളാണ്. 

 

 

സബ് സഹാറന്‍ ആഫ്രിക്കയില്‍ സാധാരണയായി കാണുന്ന ഫലസിപറം മലേറിയ കടുത്ത ക്ഷീണമുണ്ടാക്കുന്ന പനിയോടെയാണ് തുടങ്ങുക. രോഗം കൂടിയാല്‍ ഇത് കടുത്ത വേദനയ്ക്കും, തലച്ചോറിനെ ബാധിക്കാനും തുടര്‍ന്ന് മരണത്തിനും വരെ ഇടയാക്കും. ഇവിടെ മലേറിയ രോഗാണുക്കളില്‍ നിന്നും പൂര്‍ണമായും സുരക്ഷിതമായി ജീവിക്കുക അസാധ്യം തന്നെയാണ്. മുതിര്‍ന്നവരില്‍ രോഗപ്രതിരോധശേഷി വളരെ കുറവാണ്. ഇത് തുടരെയുള്ള വേദന നിറഞ്ഞ, അസ്വസ്ഥമായ രോഗബാധക്കിടയാക്കും. 

 

ആര്‍ടെമെസ്നിന്‍റെ കഥ വ്യക്തമാക്കുന്നത് ഏറ്റവും മികച്ച മലേറിയ മരുന്നുകള്‍ പോലും ആവശ്യക്കാരിലേക്കെത്തിയില്ലെങ്കില്‍ ഉപയോഗശൂന്യമാണെന്നാണ്. 1990-കളുടെ അവസാനത്തോടെ ആഫ്രിക്കന്‍ മലേറിയ രോഗാണുക്കള്‍ ക്ലോറോക്വ്യന്‍ തുടങ്ങിയ സാധാരണ ചികിത്സകള്‍ക്കെതിരായ പ്രതിരോധശേഷി ആര്‍ജിച്ചിരുന്നു. അതോടെ, ഒരു ദശാബ്ദത്തിനുള്ളില്‍ ഉഗാണ്ടയില്‍ മലേറിയ ബാധിച്ചുള്ള മരണങ്ങള്‍ ഇരട്ടിയായി. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തെളിയിക്കപ്പെട്ട ഒരു ബദലുണ്ടായിരുന്നു; ആര്‍ടെമെസ്നിന്‍ ചേരുവ (എസിടി) ചികിത്സ. എന്നിരുന്നാലും, എയ്ഡ്‌സ്, ക്ഷയം, മലേറിയ തുടങ്ങിയവക്കുള്ള ആഗോള സഹായനിധികള്‍ വിവിധ രാജ്യങ്ങളുടെ എസി്ടിക്കുള്ള പണത്തിനുവേണ്ട അപേക്ഷകള്‍ നിരസിച്ചു. എസിടി ലഭ്യമാകുന്നതിന് വളരെ മുമ്പുതന്നെ ഉഗാണ്ടയില്‍ ആര്‍ടെമെസ്നിന്‍റെ ശക്തിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. 1998-ല്‍ പ്രകൃതി ഔഷധങള്‍ക്കുള്ള ദൌത്യം എന്ന പേരിലുള്ള ഒരു ജര്‍മന്‍ സംഘടന (എനെയിംട്) വിവിധ രാജ്യങ്ങളില്‍ അത്യുത്പാദക ശേഷിയുള്ള എ-3 അടക്കമുള്ള ആര്‌ടെനമെസിയായുടെ വിത്തുകളും തണ്ടുകളും വിതരണം ചെയ്തിരുന്നു. 

 

എന്തായാലും, ഞാനറിയുന്ന മറ്റൊരു കമ്പനിയും ഡച്ച് സ്ഥാപനമായ വാഗഗൈ പുഷ്പ തോട്ടത്തിലെപ്പോലെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിട്ടില്ല. 2005-ല്‍ തങ്ങളുടെ 1500 തൊഴിലാളികളില്‍ മൂന്നിലൊന്നുപേരും എല്ലാ വര്‍ഷവും മലേറിയ ബാധിതരാകുന്നത് മൂലം തോട്ടത്തിന്റെ ഉടമകള്‍ ആകെ വലഞ്ഞിരുന്നു. ഫോര്‍ട്  പോര്‍ടലിലെ ടൊറൊറൊ ബൊട്ടാണിക്കല്‍ തോട്ടം ആര്‌ടെനമെസിയ വിത്തുകള്‍ നല്കി. പുഷ്പത്തോട്ടം ഉടമസ്ഥര്‍ ചായ സൌജന്യമായി നല്കാന്‍ തുടങ്ങി. ചികിത്സക്കല്ല, രോഗം അടിക്കടി വരാതിരിക്കാന്‍. ഇതിനെ തുടര്ന്ന് ഉഗാണ്ട ആരോഗ്യ മന്ത്രാലയത്തിലെ പാട്രിക്ക് ഒഗ്വാങ് എന്ന ഗവേഷകന്‍ ചായ കുടിക്കുന്ന 300 തൊഴിലാളികളില്‍ മലേറിയ ബാധ കുറഞ്ഞതായി രേഖപ്പെടുത്തി. നിയന്ത്രിതമായ പ്രയോഗം ഈ ചായയുടെ ഫലസിദ്ധി തെളിയിച്ചെന്ന തുടര്‍ പഠനവും ഉണ്ടായി. ഇന്നിപ്പോള്‍,പീറ്റര്‍ ഒസായിരിനെ പോലുള്ള തൊഴിലാളികള്‍ പറയുന്നത് അവര്‍ക്കൊരു  പനി വന്നിട്ട് വര്‍ഷങ്ങളായി എന്നാണ്.

 

തൊഴിലാളികള്‍ ചായയെക്കുറിച്ച് വാതോരാതെ പറയുമെങ്കിലും മലേറിയ വിദഗ്ദ്ധര്‍ക്കു അതിനോടത്ര പഥ്യം പോര. ഒഗ്വാങ് തന്‍റെ നിരീക്ഷണങ്ങള്‍ ഒരു മലേറിയ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന്റെ മേന്മയയെ പൊതുവേ പുകഴ്ത്തിയ നിരൂപകന്‍, എസിടികളെ കാര്യക്ഷമമല്ലാതാക്കും എന്നുകാണിച്ച് അത് പ്രസിദ്ധീകരിച്ചില്ല. അതൊരുതരം രക്ഷപ്പെടുത്തലായിരുന്നു; ആഫ്രിക്കക്കാര്‍ സ്വയം ചികിത്സിക്കും എന്നുകരുതി ഒരു ശാസ്ത്ര മാസിക ഏറ്റവും പുതിയ തെളിവുകള്‍ മൂടിവെച്ചു. എന്നാല്‍, ‘രോഗികളെ അപായത്തിലാക്കാന്‍ സാധ്യതയുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കാതെ ഒഴിവാക്കേണ്ടത് ഒരു പത്രാധിപരുടെ ചുമതലയാണ്’ എന്നു പറഞ്ഞുകൊണ്ട് തീരുമാനത്തെ ന്യായീകരിക്കുകയാണ് മാസികയുടെ ചുമതലക്കാരനായ മാര്‍സൈല്‍ ഹോംസ് ചെയ്തത്. തുടര്‍ന്ന് ഒഗ്വാങ് തന്റെ പഠനം അത്ര പ്രശസ്തമല്ലാത്ത ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചു. തങ്ങളുടെ വളപ്പുകളിലെ പല ചെടികളും ഉഗാണ്ടക്കാര്‍ ഉപയോഗിച്ചുവരികയാണ്. ആര്‌ടെവമെസിയ പരിപാടി ഏറെക്കാലമായി തുടങ്ങിയിട്ടും. എന്നിട്ടും രോഗികള്‍ക്ക് എന്തു അപായം ഉണ്ടാകുമെന്ന് വ്യക്തമാകുന്നില്ല. കഴിഞ്ഞ വര്ഷം മലേറിയ പ്രതിരോധത്തിനോ ചികിത്സക്കോ ഇത് ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ വരെ എത്തി ഈ ചായയുടെ പ്രചാരം. ഒരു ഓണ്‍ലൈന്‍ സര്‍വെ കാണിച്ചത് 72 ശതമാനം മലേറിയ വിദഗ്ദ്ധരും ഇതിനെതിരാണെന്നാണ്. ചെറിയ തോതില്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് രോഗാണുക്കളുടെ പ്രതിരോധശേഷി കൂട്ടുമെന്നും ഇത് വിപരീതഫലമുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. പക്ഷേ പന്നികളില്‍ അനാവശ്യമായി മരുന്ന് കുത്തിവെക്കുന്നതിനെക്കുറിച്ചല്ലല്ലോ നമ്മള്‍ പറയുന്നത്. തീര്‍ത്തും നിരാശരായ മനുഷ്യര്‍ സാധാരണ ജീവിതം നയിക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. വാഗഗൈയില്‍ വര്‍ഷങ്ങളായി ചായ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടും രോഗാണുക്കളുടെ പ്രതിരോധശേഷി കൂടിയതായി വാര്‍ത്തയില്ല.

 

 

മറ്റ് പല സസ്യ ഔഷധങ്ങളെയും പോലെ ബഹു മിശ്രിതങ്ങള്‍ ചായയില്‍ ഉണ്ടാകാം എന്നു ഒഗ്വാങ് കരുതുന്നു. സിങ്കോന തൊലി നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഫലം തരുന്നു; എന്നാല്‍ ക്ലോറോക്വിന്‍  അങ്ങനെയല്ല. ചൈനക്കാര്‍ പലവിധ രോഗങ്ങള്‍ക്കെതിരായി കഴിഞ്ഞ 1500 കൊല്ലങ്ങളായി വോംവുഡ് ഉപയോഗിക്കുന്നു. ആര്‌ടെസെമെസിയക്കെതിരെ പ്രതിരോധശേഷി കാണിച്ചത് തായ്-കംബോഡിയന്‍ അതിര്‍ത്തിയില്‍ മാത്രമാണ്. ഈ മരുന്ന് പ്രതിരോധത്തിനല്ലാതെ ചികിത്സക്കായി മാത്രം കരുതി വെക്കലാണ് ലക്ഷ്യമെങ്കില്‍ അമേരിക്കയിലേയും യൂറോപ്പിലെയും ഡോക്ടര്‍മാര്‍ , മലരോണ്‍, (ചില പ്രദേശങ്ങളില്‍ ലഭ്യമായ ഏക ആര്‌ടെമെസ്‌നിന്‍ ബദല്‍) തെക്കനേഷ്യയില്‍ പാട്ടുംപാടി എഴുതികൊടുക്കുന്നതെന്തിന്? ആര്‍ട്മമെസ്സ്‌നിന്‍ ഒഴിവാക്കിയാലും ഈ ചായക്കു  രോഗം തടയാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണ് ഒഗ്വാങ് ഇപ്പോള്‍. കേള്‍ക്കുമ്പോള്‍ കിറുക്കെന്ന് തോന്നുമെങ്കിലും ചായ പ്രതിരോധം കൂട്ടുമെന്ന വാദത്തെ ഈ ആശയം ശരിയായാല്‍ മറികടക്കാനാകും. സസ്യ ഔഷധങ്ങള്‍ രണ്ടാം കിടയാണെന്നും നിലവില്‍ തെളിയിക്കപ്പെട്ട മരുന്നുകള്‍ ഉള്ളപ്പോള്‍ ഇത്തരം ചികിത്സ നിരുത്തരവാദപരമാണെന്നും നിങ്ങള്ക്ക് വാദിക്കാം. മിക്ക പാരമ്പര്യ സസ്യ ഔഷധങ്ങളും പ്രയോജനശൂന്യവും, അപായസാധ്യതയുള്ളതും,  ശരിയായ വൈദ്യ സഹായം കിട്ടുന്നതില്‌ നിന്നും വൈകിപ്പിക്കുന്നതും ആയിരിക്കാം. പക്ഷേ അങ്ങിനെയല്ലാത്ത ചില സസ്യ ഔഷധങ്ങളുമുണ്ട് എന്നാണ് ആഫ്രിക്ക പഠിപ്പിക്കുന്നത്.

 

മലേറിയയുടെ കാര്യത്തില്‍ കുട്ടികള്‍ക്കും കടുത്ത രോഗബാധയുള്ളവര്‍ക്കുമായി സാമ്പ്രദായിക മരുന്നുകള്‍ കരുതണമെന്ന് എനെയിംടും മറ്റ് പലരും പറയുന്നു. എസി്ടികള്‍ ഇത്രയും ചെലവേറിയതാകാനുള്ള ഒരു കാരണം ആര്‌ടെമെസ്‌നിന്‍ വേര്‍തിരിക്കുന്നതിനുള്ള ചെലവാണ്. എന്നാല്‍ കുറച്ചുകൂടി കാര്യക്ഷമവും ചെലവുകുറഞ്ഞതുമായ മാര്‍ഗമുണ്ട്. കഴിഞ്ഞ വര്ഷം എലികളില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് മലേറിയ രോഗാണുക്കളെ കൊല്ലാന്‍ ഒരു തുള്ളി ശുദ്ധ  ആര്‌ടെമെസ്‌നിനേക്കാള്‍ ഫലപ്രദം മുഴുവന്‍ ഇലയും പൊടിച്ചതിനാണെന്നാണ്. ശുദ്ധ ആര്‌ടെമെസ്‌നിന്‍ വേര്‍തിരിച്ചെടുക്കാന്‍ ബാക്ടീരിയയെ ഉണ്ടാക്കുന്നതിന് ഓരോ ബജറ്റിലും കോടികള്‍ ചെലവാക്കുമ്പോളും, അത് വേണ്ടത്ര ആളുകളിലേക്ക് എത്തുന്നില്ല. 

 

(സ്ളേറ്റ് മാഗസിന്‍) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍