UPDATES

വിദേശം

സമാധാന ചര്‍ച്ചകളുടെ മധ്യസ്ഥതയ്ക്ക് തടവുകാര്‍

വില്ല്യം ബൂത്ത് (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

രണ്ട് മനുഷ്യര്‍ വര്‍ഷങ്ങളായി ജയിലില്‍ കിടക്കുകയാണ്: ഒരാള്‍ ഒരു ചാരനെന്നും, മറ്റൊരാള്‍ തീവ്രവാദിയെന്നും കുറ്റം ചുമത്തപ്പെട്ടവര്‍. അവരെ അനുകൂലിക്കുന്നവര്‍ക്ക് അവര്‍ ഇരകളാണ്, രക്തസാക്ഷികളും ചിഹ്നങ്ങളുമാണ്. അവരെ വിട്ടയയ്ക്കുന്നതോടെയാവണം തകര്‍ന്നുകൊണ്ടിരിക്കുന്ന മിഡില്‍ ഈസ്റ്റ് സമാധാനചര്‍ച്ചകള്‍ പുരോഗമിക്കുക എന്ന് ഇസ്രായേലി- പലസ്തീനിയന്‍ മധ്യസ്ഥര്‍ പറയുന്നു.

മാര്‍വാന്‍ ബാര്‍ഗോട്ടി (54) പലസ്തീനിന്‍റെ നെല്‍സന്‍ മണ്ടേല എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം പന്ത്രണ്ടുവര്‍ഷമായി ഇസ്രായേലിലെ ഹദാരിം ജയിലിലാണ് കഴിയുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നടന്ന രണ്ടാം വിപ്ലവകാലത്ത് പല ഇസ്രായേലി കൊലപാതകങ്ങളുടെയും ബുദ്ധികേന്ദ്രം ഇയാളായിരുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന്‍ അഞ്ച് ജീവപര്യന്തങ്ങളാണ് വിധിച്ചിരിക്കുന്നത്.

ജോനാതന്‍ പോളാര്‍ഡ് (59) എന്ന മുന്‍ യുഎസ് നേവി ഇന്റലിജന്‍സ് അനാലിസ്റ്റ് 85ല്‍ ഇസ്രായേലിനുവേണ്ടി ചാരപ്പണി ചെയ്യുന്നതിന്റെ പേരിലാണ് അറസ്റ്റിലായത്. നോര്‍ത്ത് കരോലിനയിലെ ഫെഡറല്‍ ജയിലില്‍ ഇത് അയാളുടെ 29ആം വര്‍ഷമാണ്‌അയാളുടെ അനുകൂലികള്‍ പറയുന്നത് ശിക്ഷ വളരെ കൂടുതലാണെന്നും ഇന്ന് ആര്‍ക്കെങ്കിലും അതെ ശിക്ഷ ലഭിച്ചാല്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കില്ലെന്നുമാണ്.

സമാധാനചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്പ്തന്നെ യുഎസ് ഉദ്യോഗസ്ഥര്‍ ഇസ്രായേലി ഉദ്യോഗസ്ഥരോട് പോളാര്‍ഡിനെ നേരത്തെ മോചിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. പോളാര്‍ഡിന് ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത് എങ്കിലും 2015ല്‍ പരോള്‍ അനുവദിക്കും.

അതെ സമയം പലസ്തീനികളും ബാര്‍ഗോട്ടിയെ വിട്ടയയ്ക്കാനായി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പാലസ്തീനിയന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസും ബരാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയിലും ബാര്‍ഗോട്ടിയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നു.

പലസ്തീനിയന്‍ പ്രിസണര്‍ അഫയേര്‍സ് മന്ത്രി സിയാദ് അബു എയ്ന്‍ പറയുന്നത് മറ്റു പലസ്തീന്‍ തടവുകാരോടൊപ്പം ബര്‍ഗോട്ടിയെയും വിട്ടയച്ചാല്‍ അമേരിക്കക്കാര്‍ക്ക് പോളാര്‍ഡിനെ എന്തുവേണമെങ്കിലും ചെയ്യാം, അത് ഞങ്ങളുടെ ബാധ്യതയല്ല എന്നാണ്.
 

2002 ല്‍ ഇസ്രായേലി സുരക്ഷാഉദ്യോഗസ്ഥര്‍ ബാര്‍ഗോട്ടിയെ അറസ്റ്റ് ചെയ്തത് അബു എയ്ന്‍റെ വീട്ടില്‍ നിന്നാണ്. “എന്റെ വീടു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ അറസ്റ്റ് ചെയ്തത്. അപ്പോള്‍ ബാര്‍ഗോട്ടി സ്വയം കീഴടങ്ങുകയായിരുന്നു.” അബു എയ്ന്‍ പറയന്നു. ബാര്‍ഗോട്ടി ഒരു മികച്ച ഉപരാഷ്ട്രപതിയാകുമെന്നും എയ്ന്‍ പറയുന്നു.അഭിപ്രായ വോട്ടെടുപ്പ് പ്രകാരം പലസ്തീനില്‍ ഇന്നുള്ള ഏറ്റവും പ്രശസ്തനായ രാഷ്ട്രീയമുഖം ബാര്‍ഗോട്ടിയാണ്.

ഒരിക്കല്‍ മഹമൂദ് അബ്ബാസിന്റെ രാഷ്ട്രീയഎതിരാളിയായിരുന്നു ബാര്‍ഗോട്ടി. എന്നാല്‍ ഇപ്പോള്‍ അബ്ബാസിന്റെ പിന്തുടര്‍ച്ചക്കാരനാകാന്‍ ശക്തനായ ആളായാണ് ബാര്‍ഗോട്ടിയെ കാണുന്നത്. വിരമിക്കുന്നതിന് മുന്‍പ് സമാധാനം സ്ഥാപിക്കാനുള്ള തന്റെ അവസാനശ്രമമാണ് ഇതെന്നാണ് അബ്ബാസ്‌ പറയുന്നത്.

“ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിരിച്ചുവേണം”, ബാര്‍ഗോട്ടിയുടെ ഭാര്യയും അദ്ദേഹത്തിന്റെ മോചനത്തിനായി ഒരു സംഘടന നടത്തുന്ന വക്കീലുമായ ഫദ്വ പറയുന്നു. “അദ്ദേഹത്തിന്റെ മോചനത്തെപ്പറ്റി പറയേണ്ട സമയമാണിപ്പോള്‍.”

ഇസ്രായേലി ജയിലില്‍ കഴിഞ്ഞ രണ്ടുദശാബ്ദം കൊണ്ടാണ് ബാര്‍ഗോട്ടി നന്നായി ഹീബ്രു സംസാരിക്കാന്‍ പഠിച്ചത്. അദ്ദേഹം അക്രമം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു. “ഇസ്രായേലികള്‍ക്കും പാലസ്തീനികള്‍ക്കും പുതിയ മാര്‍ഗങ്ങള്‍ വേണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്”.

ബാര്‍ഗോട്ടി ഒരു മാസം ആറുമുതല്‍ എട്ടുപുസ്തകങ്ങള്‍ വരെ വായിക്കുന്നു.കൂടെ സെല്ലിലുള്ളത് അദ്ദേഹത്തിന്റെ ബന്ധുവാണ്. ടിവി കാണുന്നു, ബാക്കിയുള്ള സമയം സഹതടവുകാരുടെയൊപ്പം രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നു.

“അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ട്, ജയില്‍ ജീവിതവും വായനയും ചിന്തയും അദ്ദേഹത്തിന്റെ ചിന്തയുടെ ലോകം വിശാലമാക്കി.”, ഭാര്യ പറയുന്നു.

“ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പേരിന് പ്രമുഖസ്ഥാനമുണ്ട്”, മുന്‍ പാലസ്തീനിയന്‍ മധ്യസ്ഥനായ മൊഹമ്മദ്‌ സ്തയ്യ പറയുന്നു. “അദ്ദേഹം ഒരു നേതാവാണ്‌, അത്കൊണ്ടാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്‌ ആളുകള്‍ ആഗ്രഹിക്കുന്നത്”, സ്തയ്യ പറയുന്നു.

പോളാര്‍ഡിന്റെ അനുകൂലികളും ഇതുതന്നെയാണ് പറയുന്നത്.

“ഏതുചര്‍ച്ചയുടെയും പ്രധാനസ്ഥാനത്ത് പോളാര്‍ഡാണുള്ളത്.” ഇസ്രായേലി പാര്‍ലമെന്റ്റ് അംഗവും സെന്‍റര്‍-ലെഫ്റ്റ് ലേബര്‍ പാര്‍ട്ടിയുടെ നേതാവുമായ നാച്മാന്‍ ശായി പറയുന്നു.
 

പോളാര്‍ഡിന്റെ അറസ്റ്റ് ഇസ്രായേലികള്‍ക്ക് നാണക്കേടായിരുന്നു. അവര്‍ നിയോഗിച്ച ഒരു ചാരനായിരുന്നു അദ്ദേഹമെന്ന് ആദ്യം ഇസ്രായേല്‍ സമ്മതിച്ചിരുന്നില്ല. പോളാര്‍ടെന്ന അമേരിക്കന്‍ ജൂതന് ഇസ്രായേലികളാണ് കോള്‍ഡ് വാര്‍ കാലത്ത് കുറച്ച് പ്രത്യേക രേഖകള്‍ മോഷ്ടിക്കാനായി പണം കൊടുത്തത്. അമേരിക്കന്‍ ഇന്റലിജനസ് അയാളെ വഞ്ചകനായി മുദ്ര കുത്തി.

“അറസ്റ്റിന്‍റെ സമയത്ത് 99 ശതമാനം ഇസ്രായേലികളും അയാളെ തള്ളിപ്പറഞ്ഞു”, ശായി പറയുന്നു.

അടുത്ത സുഹൃത്തുകൂടിയായ അമേരിക്കയോട് ചാരപ്പണി ചെയ്യുന്ന ഒരു അമേരിക്കന്‍ ജൂതന്‍ എന്ന ആശയം ഇസ്രായേലികള്‍ക്ക് മനസിലാക്കാനായില്ല. “രണ്ട് സ്ഥലത്തും വിശ്വസ്തതയുള്ളത് ശരിയാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍”, ശായി തുടരുന്നു.

“പോളാര്‍ഡിന് വേണ്ടി ആദ്യം വാദിച്ചത് തീവ്രവലതുപക്ഷവും, പിന്നീട് വലതുപക്ഷവും, അതിനുശേഷം യാതാസ്ഥിതികാരും മത-ദേശവാദികളും ഒടുവില്‍ ഇപ്പോള്‍ ഇടതുപക്ഷവുമാണ്”, ശായി പറയുന്നു.

വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ ശേഷം പോളാര്‍ഡിന് ഇസ്രായേലി പൌരത്വം നല്‍കി. ഇസ്രായേലികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ മോചനം വലിയ ആവേശമാണ് ഉയര്‍ത്തുന്നത്.

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരിക്കല്‍ പോളാര്‍ഡിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. പോളാര്‍ഡിന്റെ മോചനം നെതന്യാഹുവിന്റെ ഇപ്പോഴുള്ള അസ്ഥിരമായ അവസ്ഥയ്ക്ക് മാറ്റം കൊണ്ട് വന്നേക്കും.

“രാഷ്ട്രീയക്കാര്‍ പോളാര്‍ഡിനെ ചുറ്റിപ്പറ്റി ഒരുപാട് തലക്കെട്ടുകള്‍ തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇന്നും ഇസ്രായേലികള്‍ അയാളെ ഒരു ദേശീയനേതാവായി കാണുന്നില്ല. അയാളുടെ സ്വഭാവത്തെപ്പറ്റി ആശങ്കകളുണ്ട്. പണം വാങ്ങിയാണ് അയാള്‍ ചാരനായത്”, മുന്‍ പ്രധാനമന്ത്രിമാരായ യിസാക് റാബിനും ഷിമോന്‍ പെരെസിനും ഉപദേഷ്ടാവായിരുന്ന കോളമിസ്റ്റ് ഉരി ദ്രോമി പറയുന്നു.

എന്നാല്‍ പോളാര്‍ഡിന് മോശം അനുഭവമാണ് ഉണ്ടായതെന്നും ഇസ്രായേലികള്‍ കരുതുന്നു.

“ഇസ്രായേലികള്‍ക്ക് ഇത് നീതിയുടെയും മനുഷ്യത്വത്തിന്റെയും പ്രശ്നമാണ്.” ദ്രോമി പറയുന്നു. “ഇത്ര കൂടുതല്‍ കാലം അയാളെ ജയിലില്‍ അടച്ചത് നിര്‍ഭാഗ്യകരം തന്നെ.”

പോളാര്‍ഡിനെക്കാള്‍ വളരെ കുറവുകാലം മാത്രമാണ് ചാരവൃത്തി ചെയ്ത മറ്റുള്ളവര്‍ ജയിലില്‍ കഴിഞ്ഞത് എന്ന് പോളാര്‍ഡ അനുകൂലികള്‍ വാദിക്കുന്നു. അയാള്‍ അമേരിക്കയെ അപകടപ്പെടുത്തിയില്ലെന്നും പോളാര്‍ഡ് ഇസ്രായേലിനു നല്‍കിയ വിവരങ്ങള്‍ അറബ് രാജ്യങ്ങളെയും സോവിയറ്റ് യൂണിയനെയും പറ്റിയായിരുന്നു എന്നും അവര്‍ പറയുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍