UPDATES

ഓഫ് ബീറ്റ്

പത്രക്കാരേ, പത്തു രാജ്യങ്ങളെ സൂക്ഷിക്കുക

ആര്‍ച്ച് പഡിങ്ടണ്‍

 
 
 
വാഷിങ്ടണ്‍: എല്ലാ വര്‍ഷവും ഫ്രീഡം ഹൌസ് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. 2012 -ലെ റിപ്പോര്‍ട്ട് അത്ര ശോഭനമല്ല. ലോകത്തെ 14 ശതമാനം ജനങ്ങള്‍ മാത്രമാണു പൊതുകാര്യങ്ങളെക്കുറിച്ച് ഊര്‍ജിതമായി ചര്‍ച്ച ചെയ്യുന്ന സമൂഹങ്ങളില്‍ ജീവിക്കുന്നത്. സര്‍ക്കാരിന്റെയും രാഷ്ട്രീയത്തിന്റെയും ഇടപെടലില്ലാതെ മാധ്യമസ്വാതന്ത്ര്യം അനുവദിക്കുന്ന നിയമസാഹചര്യം മറ്റുള്ളിടത്തില്ല. ഇവിടെ ചര്‍ച്ച ചെയ്യുന്ന പത്തു രാജ്യങ്ങള്‍ മാധ്യമസ്വാതന്ത്ര്യം തീരെയില്ലാത്ത ക്ളബില്‍ ഉള്‍പ്പെട്ടതാണ്. ഇവയുടെ ഭരണഘടനകള്‍ മാധ്യമസ്വാതന്ത്യ്രത്തെക്കുറിച്ചു വാചാലമാകുന്നു, മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നു.
 
മാധ്യമ വിശകലനങ്ങളെ അവര്‍ കാണുന്നതു രാഷ്ട്രീയ നേതൃത്വത്തെ അവഹേളിക്കുന്നതും വിദ്വേഷം പരത്തുന്നതും ഭീകരതയെ പിന്തുണയ്ക്കുന്നതും ദേശീയസുരക്ഷയെ അപകടത്തിലാക്കുന്നതുമായാണ്. തന്ത്രവും തണ്ടും ഉപയോഗിച്ച് അവര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു. അക്രമങ്ങള്‍ കുറവായതു കൊണ്ടു മാത്രം മാധ്യമങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു ധരിക്കരുത്. ഉത്തര കൊറിയയിലെയും ക്യൂബയിലെയും സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ഗൌരവമേറിയ മാധ്യമ പ്രവര്‍ത്തത്തെ ഉന്മൂലം ചെയ്തു കഴിഞ്ഞു.
 
ഇന്റര്‍നെറ്റും മാധ്യമങ്ങളും അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദമാകുമെന്നു പലരും കരുതുന്നു. എന്നാല്‍ പല രാജ്യങ്ങളിലും ഇന്റര്‍നെറ്റ് എല്ലാവരിലും എത്തിച്ചേര്‍ന്നിട്ടില്ല. നവ മാധ്യമങ്ങളുടെ സ്വാധീനം പരമാവധി ഇല്ലാതാക്കുന്ന നയസമീപനങ്ങള്‍ പലരും നടപ്പാക്കുന്നു. ഈ രാജ്യങ്ങള്‍ മുഖ്യധാരാ ലോകവുമായി കൂടുതല്‍ ഇഴുകിച്ചേരുമ്പോള്‍ ഈ നയങ്ങള്‍ക്കു നിലനില്‍പ്പുണ്ടാകുമോ എന്നതു മറ്റൊരു ചോദ്യം. 
 
 
1. ഉത്തര കൊറിയ 
കിം ഇല്‍ സുങ് മുതല്‍ കിം ജോങ് ഇല്ലും കിം ജോങ് ഉന്നും വരെയുള്ളവരുടെ ഉത്തര കൊറിയ ഏറ്റവും അന്ധകാരമയമായ മാധ്യമാന്തരീക്ഷമാണു കാട്ടിത്തരുന്നത്. പാര്‍ട്ടി – സ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണ് മാധ്യമ ലോകം. വ്യത്യസ്ത വീക്ഷണം ഉത്തര കൊറിയക്കാര്‍ കേള്‍ക്കാതിരിക്കാന്‍ ഏറെ ഊര്‍ജവും സമയവുമാണ് ആ രാജ്യം ചെലവഴിക്കുന്നത്. ഭരണഘടനാപ്രകാരം, വാര്‍ത്തകള്‍ പൊതു വികാരത്തോടു ചേര്‍ന്നു നില്‍ക്കണം. ഇത് ഓര്‍വലിയന്‍ പ്രയോഗമാണ്. നേതാവിന്റെ പ്രതിച്ഛായ മിനുക്കിയെടുക്കാന്‍ പണിപ്പെടണമെന്നാണ് അര്‍ഥം. അനുയായികള്‍ സ്നേഹിക്കുകയും മറ്റുള്ളവര്‍ ഭയക്കുകയും ചെയ്യുന്ന നേതാവ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ കഴുതപ്പുലികളും കുറുക്കന്മാരുമെന്ന് അവമതിക്കപ്പെടും. അസോഷ്യേറ്റഡ് പ്രസിനെ പ്യോങ് യാങ്ങില്‍ ബ്യൂറോ തുറക്കാന്‍ അനുവദിച്ചെങ്കിലും കര്‍ക്കശ നിയന്ത്രണത്തിലാണവര്‍. ജര്‍ണലിസ്റുകള്‍ വന്നാലുടന്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കും. സാധാരണക്കാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കില്ല. ഓരോ നീക്കവും നിരീക്ഷിക്കാന്‍ ആളുണ്ട്. ഇന്റര്‍നെറ്റ് വളരെ കുറവാണ്. എങ്കിലും നവ മാധ്യമങ്ങളുടെ പ്രാധാന്യം ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടിലും വിദേശ സമൂഹത്തിനും മുന്നില്‍ പ്രചാര വേലകള്‍ നടത്തുന്നതിന് നവ മാധ്യമങ്ങള്‍ക്കുള്ള സാധ്യതകള്‍ പ്രയോജപ്പെടുത്താനാണു ശ്രമം. ഔദ്യോഗിക യു ട്യൂബ്, ട്വിറ്റര്‍ സംവിധനങ്ങള്‍ വരെ അവരുടെ പക്കലുണ്ട്. ഭരണകൂടത്തിന്റെ അനുമതിയുള്ള ഉന്നതര്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ അുവദിച്ചിരിക്കുന്നത്. വിദേശ സൈറ്റുകളിലേയ്ക്കു ലിങ്ക് ഇല്ലാത്ത ക്വാങ്മ്യോങ് എന്ന ഇന്‍ട്രാനെറ്റ് കണക്ഷന്‍ ഉപയോഗിക്കാനേ സാധാരണക്കാര്‍ക്ക് അനുവാദമുള്ളൂ. 
 
 
2. തുര്‍ക്ക്മെനിസ്ഥാന്‍
പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ഡിമുഖമെഡോവിന്റെ സര്‍ക്കാര്‍ മാധ്യമങ്ങളെ പൂര്‍ണമായി നിയന്ത്രിക്കുന്നു. സ്വതന്ത്ര റിപ്പോര്‍ട്ടിങ്ങിനു പരിപൂര്‍ണ നിരോധം. 2012ല്‍ പ്രസിഡന്റ് 97.14 ശതമാനം ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ടു മാധ്യമങ്ങള്‍ പോലെയുള്ള കാവല്‍ സംവിധാങ്ങള്‍ തീരെ ആവശ്യമില്ലെന്നു ഭരണകൂടത്തിനു വാദിക്കാം. രാജ്യത്തിന്റെ സൂക്ഷ്മനിരീക്ഷ്ണത്തില്‍ നിന്നു കിന്റര്‍ഗാര്‍ട്ടന്‍ കുരുന്നുകള്‍ക്കു പോലും മോചനമില്ല. അവരുടെ കുടുംബങ്ങളുടെ മൂന്നു തലമുറകളെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കാന്‍ സ്കൂളുകള്‍ ബാധ്യസ്ഥമാണ്.
 
ധീരരായ മാധ്യമപ്രവര്‍ത്തകരും എന്‍ജിഒകളും ഇല്ലെന്നല്ല. എന്നാല്‍ അത്തരക്കാരെ നിരുത്സാഹപ്പെടുത്തേണ്ടതു സ്റേറ്റിന്റെ ആവശ്യമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തക നതാലിയ ഷബണ്‍സ് ഒരു റേഡിയോ അഭിമുഖത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതിനു പിന്നാലെ ഒരു ആടിന്റെ അറുത്തു മാറ്റിയ ശിരസ് അവരുടെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. സ്വതന്ത്ര ചിന്താഗതിയുള്ള റിപ്പോര്‍ട്ടര്‍മാരെ കരിമ്പട്ടികയില്‍ പെടുത്തുന്നതാണു പതിവ്. അവര്‍ക്കു രാജ്യത്തിനകത്തും പുറത്തും സഞ്ചാര സ്വാതന്ത്ര്യമില്ല.
 
പല വട്ടം അഷ്ഗാബട്ടില്‍ സാറ്റലൈറ്റ് ഡിഷുകള്‍ എടുത്തു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുര്‍ക്ക്മെനികള്‍ക്കു വിദേശ ചാനലുകള്‍ കിട്ടുന്നത് ഇല്ലാതാക്കാനാണത്. ഇത് എല്ലാവരും അനുസരിക്കാറില്ല. എങ്കിലും ചെലവു നോക്കുമ്പോള്‍ ഡിഷ് ടിവി വരിക്കാരാകാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. പ്രക്ഷേപണം പൂര്‍ണമായും വരുതിയിലാക്കുന്നതിന് സ്വന്തം വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുകയാണു തുര്‍ക്ക്മെനിസ്ഥാന്‍. നിലവില്‍ റഷ്യന്‍, ടര്‍ക്കിഷ് ചാനലുകള്‍ രാജ്യത്തു ലഭ്യമാണ്. 
 
 
3. ഉസ്ബെക്കിസ്ഥാന്‍
വിമര്‍ശനത്തിന്റെ വായടയ്ക്കാന്‍ ഇസ്ളാം കരിമോവിന് കാര്യക്ഷമമായ ഒരു രീതിയുണ്ട്. പിഴയും ജയിലും നാടുകടത്തലുമാണ് ജര്‍ണലിസ്റുകളെ കാത്തിരിക്കുന്നത്. ഔദ്യോഗിക ഭാഷ്യത്തിന് അപ്പുറം പോയാല്‍ പത്രങ്ങള്‍ അടച്ചു പൂട്ടും. വിമര്‍ശകരെ നേരിടുമ്പോള്‍ തെളിവില്ലാത്തതു പ്രശ്ം തന്നെയാണ്. സെന്‍ട്രേഷ്യയെക്കുറിച്ചു ലേഖമെഴുതിയ വിക്ടര്‍ ക്രിംസലോവ് മാനഷ്ടക്കേസില്‍ കുറ്റക്കാരനായി. ലേഖകന്റെ പേരില്ലാതെ (ബൈലൈന്‍) ഇല്ലാതെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരിലായിരുന്നു അത്. ഒരു സര്‍വകലാശാല അടച്ചു പൂട്ടുന്നുവെന്നു വാര്‍ത്തയെഴുതിയ എലി ബോണ്ടറിയും കുറ്റവാളിയെന്നു വിധിയെഴുതി. ഭരണകൂടത്തെ അട്ടിമറിക്കാന്‍ നോക്കിയതിനാണ് മുഹമ്മദ് ബക്ജാവ് ജയിലിലായത്. ജനുവരിയില്‍ മോചിതനാകേണ്ടിയിരുന്ന ബക്ജാവ് അവ്യക്തമായ ഏതോ ജയില്‍ നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ അഞ്ചു വര്‍ഷം അധിക ശിക്ഷയനുഭവിക്കുന്നു. 
 
ഉസ്ബെക്കിസ്ഥാന്റെ സ്ഥാനം മീഡിയ സെന്‍സര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുകളിലാണ്. ഏറ്റവുമധികം ജര്‍ണലിസ്റുകളെ അഴിക്കകത്താക്കുന്നതും അവരാണ്. 
 
 
4. എറിട്രിയ
മാധ്യമ സംരക്ഷണ സമിതിയുടെ കണക്കുസരിച്ച് 2012ല്‍ എറിട്രിയയില്‍ തടവിലുണ്ടായിരുന്നത് 28 ജര്‍ണലിസ്റ്റുകളാണ്. ജര്‍ണലിസ്റുകളോട് ഏറ്റവും ക്രൂരമായി പെരുമാറുന്ന രാജ്യം. ഒന്‍പതു പേര്‍ 2001 മുതല്‍ തടവിലാണ്. കുറ്റാരോപണങ്ങള്‍ പരസ്യപ്പെടുത്താറില്ല. ചില കേസുകളില്‍ നാടുകടത്തപ്പെട്ട സ്വതന്ത്ര ജര്‍ണലിസ്റുകളോടു ചേരാന്‍ പദ്ധതിയിടുന്നു എന്നതാണ് ആരോപണം. 
 
യൂറോപ്പിലേയ്ക്കുള്ള യാത്രക്കിടെ വാര്‍ത്താവിനിമയ മന്ത്രി അലി അബ്ദു നാടുവിട്ടതായിരുന്നു 2012 – ലുണ്ടായ അത്യസാധാരണ സംഭവം. അബുവിന്റെ പിതാവും കൌമാരപ്രായക്കാരിയ മകളും ഇതോടെ എറിട്രിയയില്‍ അറസ്റ്റിലായി. ഒളിവില്‍ പോയതു കൊണ്ടു മാത്രം എറിട്രിയയുടെ വിദ്വേഷത്തില്‍ നിന്നു രക്ഷപ്പെടാമെന്നു കരുതരുത്. സുഡാനില്‍ adoulis.com എന്ന വെബ് സൈറ്റ് നടത്തി വന്ന പ്രവാസി ജര്‍ണലിസ്റ് 2011ല്‍ അറസ്റിലായി. എറിട്രിയ പ്രസിഡന്റ് ഇസയ്യാസ് അഫ്വര്‍കിയുടെ സുഡാന്‍ സന്ദര്‍ശത്തിനു തൊട്ടു പിന്നാലെയായിരുന്നു ഇത്.
 
ഇന്റര്‍നെറ്റ് സേവനദാതാക്കളെല്ലാം സര്‍ക്കാര്‍ നല്‍കുന്ന ഇന്റര്‍നെറ്റ് അടിസ്ഥാന സൌകര്യം ഉപയോഗിക്കണമെന്നു നിര്‍ബന്ധമാണ്. വിദേശ എറിട്രിയക്കാരുടെ വെബ് സൈറ്റുകള്‍ ബ്ളോക് ചെയ്തിരിക്കുകയാണ്. യു ട്യൂബിനും എറിട്രിയയില്‍ പ്രവേശനമില്ല. 
 
 
5. ബെലാറസ് 
സ്വാതന്ത്ര്യത്തേക്കാള്‍ അസഹനീയമായി മറ്റൊന്നുമില്ലെന്നു പറയുന്ന പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോവിന്റെ രാജ്യം ഈ പട്ടികയില്‍ കടന്നുകൂടിയതില്‍ അത്ഭുതമേയില്ല. 19 വര്‍ഷം നീണ്ട ഭരണത്തിനിടെ പൌരന്മാരുടെ ഈ പ്രശ്നം പരിഹരിക്കുന്നതില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയത്രയും. സ്വതന്ത്ര പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും അദ്ദേഹം ഓരോന്നായി പൂട്ടി. ഔദ്യോഗിക മാധ്യമത്തിലൂടെ നിരന്തര പ്രചാരണം നടത്തി. എതിര്‍ത്തു നിന്ന ജര്‍ണലിസ്റുകളെ പിഴടയപ്പിക്കുകയും ദ്രോഹിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. രാജ്യതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായതോ വസ്തുതകള്‍ക്കു നിരക്കാത്തതോ ആയ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ ശിക്ഷയനുഭവിക്കുക തന്നെ വേണം. ബെലാറസ് റിപ്പബ്ളിക്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയമപരമായ വിലക്കുണ്ട്.
 
മനുഷ്യാവകാശ ധ്വംസനങ്ങളും അനധികൃത പ്രകടനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര, വിദേശ മാധ്യമപ്രവര്‍ത്തകരെയും പത്രസ്വാതന്ത്ര്യ പ്രവര്‍ത്തകരെയും രാഷ്ട്രീയ ഭീഷണിക്കു വിധേയരാക്കുകയാണു രീതി. ബെലാറഷ്യന്‍ ജര്‍ണലിസ്റ്സ് അസോസിയേഷന്‍ എപ്പോഴും അധികൃതരുടെ ഭീഷണിയുടെ നിഴലിലാണ്. സംഘടനയെയും നേതാക്കളെയും കരിതേച്ചു കാട്ടുന്ന വ്യാജ ഡോക്യുമെന്ററികള്‍ ഔദ്യോഗിക ടെലിവിഷന്‍ ഇടയ്ക്കിടെ സംപ്രേക്ഷണം ചെയ്യും. ഭരണകൂടത്തെ വിമര്‍ശിച്ചു ലേഖനങ്ങളെഴുതിയ നൊവായ ഗസറ്റ എന്ന മോസ്കോ ദിപത്രത്തിന്റെ ലേഖിക ഇറിയ ഖാലിപ്പിന് മെയില്‍ ബോക്സില്‍ നിന്നു കിട്ടിയതു കോഴിത്തല. 
 
ഇന്റര്‍നെറ്റ് പകുതിയോളം ജനങ്ങളിലെത്തിത്തുടങ്ങിയതോടെ സൈബര്‍ സ്പേസ് നിയന്ത്രിക്കുന്നതിനുള്ള തത്രപ്പാടിലാണു ഭരണകൂടം. എല്ലാ രാജ്യാന്തര വെബ് സൈറ്റുകളും വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ രജിസ്റര്‍ ചെയ്തിരിക്കണം. പല സ്വതന്ത്ര പ്രസിദ്ധീകരണങ്ങളും അയല്‍ രാജ്യങ്ങളിലെ ഡൊമൈന്‍ പേരുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഔദ്യോഗിക ടെലികോം കമ്പനിയായ ബെല്‍ ടെലികോമിന്റെ നിയന്ത്രണത്തിലാണു ഡാറ്റ ട്രാന്‍സ്ഫറുകളെല്ലാം. പല പ്രധാന സൈറ്റുകളും ബ്ളോക് ചെയ്തിരിക്കുന്നു. ഇന്റര്‍നെറ്റ് വിനിമയങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ട്രോജന്‍ വൈറസുകളുടെ സഹായത്തോടെ പാസ് വേര്‍ഡ് മോഷ്ടിക്കാനും അവര്‍ക്കു മടിയില്ല. വെബ് സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരായ ദ്രോഹനടപടികളും ശക്തമാണ്. 
 
 
6. ക്യൂബ 
ബ്രെഷ്നേവ് കാലത്തു സോവ്യറ്റ് യൂണിയിലുണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായ സെന്‍സര്‍ഷിപ് രീതികളാണു ക്യൂബ പിന്തുടരുന്നത്. സ്വതന്ത്ര അഭിപ്രായപ്രകടനത്തെ വാഴ്ത്തുന്നതാണു ഭരണഘടന. ഇതേസമയം, സ്വകാര്യ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ അനുവദീയവുമല്ല. സോഷ്യലിസ്റ് സമൂഹത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുഗുണമാണെങ്കില്‍ മാത്രമേ സ്വതന്ത്ര അഭിപ്രായപ്രകടനവും ജര്‍ണലിസവും അനുവദിക്കൂ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവൃത്തികള്‍ക്കു കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണു ഭരണഘടയുടെ 91-ആം വകുപ്പ്. നിയമം 88 ക്യൂബയുടെ സ്വാതന്ത്ര്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും എതിരായ നീക്കങ്ങള്‍ക്ക് 20 വര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്നു. ആഭ്യന്തര സമാധാനത്തിനും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ സംവിധാത്തിനും തുരങ്കം വയ്ക്കുന്നവര്‍ക്ക് ഈ ശിക്ഷ ലഭിക്കാം.
 
മെച്ചപ്പെട്ട മാധ്യമാന്തരീക്ഷമുണ്ടാകാനുള്ള സാഹചര്യം 2012 – ല്‍ ഇല്ലാതായി. പ്രതീക്ഷയ്ക്കു വഴിവച്ചത് 2003-ലെ കറുത്ത വസന്തത്തിന്റെ കാലത്ത് പിടിയിലായ ജര്‍ണലിസ്റുകളെ 2010ലും 2011ലും മോചിപ്പിക്കാന്‍ തീരുമാനിച്ചതാണ്. 75 ക്യൂബന്‍ വിമതരെ അറസ്റ്റു ചെയ്തു ജയിലിലടച്ചതിനു പിന്നാലെയുണ്ടായ മാധ്യമവേട്ടക്കാലത്തായിരുന്നു ഇവരുടെ അറസ്റ്. സ്വതന്ത്ര ചിന്താഗതിക്കാരായ ജര്‍ണലിസ്റുകള്‍ വീണ്ടും അറസ്റിലായിക്കൊണ്ടിരുന്നു. സര്‍ക്കാരിനു തൃപ്തികരമല്ലാത്ത ദേശീയ, രാജ്യാന്തര പ്രശ്നങ്ങള്‍ക്കൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതായി. ഹ്രസ്വകാല തടവ്, നാടുകടത്തല്‍, വീട്ടു തടങ്കല്‍, ഫോണ്‍ സര്‍വീസ് റദ്ദാക്കല്‍ തുടങ്ങി പീഡന നടപടികള്‍ തുടര്‍ന്നു. വര്‍ഷാവസാനമായപ്പോഴേയ്ക്കും രണ്ടു ജര്‍ണലിസ്റ്റുകള്‍ കഠിന തടവിലായി. പഴയ പീഡനകാലത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാധ്യമ സമൂഹത്തെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശന കാലത്തു പീഡനം വീണ്ടും ശക്തി പ്രാപിച്ചു. ജര്‍ണലിസ്റുകളും ഏതാനും ബ്ളോഗര്‍മാരും അകത്തായി. സാന്റിയാഗോ ഡി ക്യൂബയിലും ഹവാനയിലും മാര്‍പ്പാപ്പയുടെ സമൂഹബലികളില്‍ പങ്കെടുക്കുന്നതില്‍ നിന്നു ജര്‍ണലിസ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തി. പ്രമുഖ ക്യൂബന്‍ ബ്ളോഗര്‍ ഒരു വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബയാമോ നഗരത്തിലേയ്ക്കു പോകും വഴി ഭര്‍ത്താവും ജര്‍ണലിസ്റുമായ റെയ്നാള്‍ഡോ എസ്കോബാറിനൊപ്പം അറസ്റ്റിലായി. വിമത ബ്ളോഗര്‍ അഗസ്റിന്‍ ഡയസും ഇവരോടൊപ്പം പിടിക്കപ്പെട്ടു. 
 
ക്യൂബയില്‍ 23 ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റുണ്ട്. വെബ് സൌകര്യമുള്ളവര്‍ പക്ഷേ, പത്തു ശതമാനത്തില്‍ താഴെ. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷത്തിനും സര്‍ക്കാര്‍ നിയന്ത്രിത ക്യൂബന്‍ ഇന്‍ട്രാനേറ്റെ ഉപയോഗിക്കാനാവൂ. ഇതിലുള്ളത് സര്‍വകലാശാലകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന ഒരു ഒരു വിജ്ഞാനകോശമാണ്. .cu – വില്‍ അവസാനിക്കുന്ന ഇ-മെയില്‍ വിലാസവും ഏതാനും സര്‍ക്കാര്‍ വെബ് സൈറ്റുകളും ഇതില്‍ ലഭിക്കും. വേള്‍ഡ് വൈഡ് വെബില്‍ കയറിക്കൂടണമെങ്കില്‍ കാലഹരണപ്പെട്ട ഡയല്‍-അപ് സംവിധാനമാണ് ആശ്രയം. അതും രാജ്യാന്തര ഇ-മെയിലിനു മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. 2012-ല്‍ വെബ് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് മണിക്കൂറില്‍ 6.50 ഡോളറാണ്. ഇന്‍റര്‍നാഷണല്‍ ഇ-മെയിലിന് 1.65 ഡോളറും. മാസ ശമ്പളമാകട്ടെ 20 ഡോളര്‍. അനുവാദമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവാണു ശിക്ഷ. വിദേശമാധ്യമങ്ങള്‍ക്കു വേണ്ടി വിപ്ളവവിരുദ്ധ ലേഖങ്ങളെഴുതിയാല്‍ തടവ് 20 വര്‍ഷം. 
 
 
7. ഇറാന്‍ 
ഇസ്ളാമിക് റിപ്പബ്ളിക്കില്‍ അഭിപ്രായസ്വാതന്ത്യമേയില്ല. അടുത്ത കാലത്തെ പ്രവണത പുസ്തക നിരോധനമാണ്. 2012-ലെ രാജ്യാന്തര ടെഹ്റാന്‍ പുസ്തകമേളയ്ക്കു മുന്നോടിയായി നിരോധിച്ചത് 250 ടൈറ്റിലുകളാണ്. ഇറാനിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലകളിലൊന്നായ ചെസ്മേഹ് പബ്ളിക്കേഷന്റെ പ്രവര്‍ത്ത ലൈസന്‍സ് 2012 ജൂണില്‍ റദ്ദാക്കി. ഇമാം ഹുസൈനെ പറ്റി പുസ്തകം പ്രസിദ്ധീകരിച്ചതായിരുന്നു കുറ്റം.
 
ടെവിവിഷന്‍, റേഡിയോ പ്രക്ഷേപണങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. സാറ്റലൈറ്റ് ഡിഷുകള്‍ നിയമവിരുദ്ധമാണെങ്കിലും ജനപ്രിയമാണ്. ഇവ പിടിച്ചെടുക്കലും പിഴയൊടുക്കലും നിര്‍ബാധം തുടരുന്നു. ചില പരിപാടികളുടെ മാധ്യമ കവറേജ് എപ്രകാരമായിരിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിക്കും. രാജ്യാന്തര സാമ്പത്തിക ഉപരോധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ് സര്‍ക്കാര്‍ തീരുമാനപ്രകാരമാണ്. പ്രതിപക്ഷ നേതാക്കളെക്കുറിച്ചും രാജ്യത്തെ ആണവ നിലയത്തെക്കുറിച്ചും എഴുതാന്‍ സര്‍ക്കാര്‍ അനുവാദം വേണം. വിദേശത്ത് ആസ്ഥാനമുള്ള പേര്‍സ്യന്‍ സാറ്റലൈറ്റ് വാര്‍ത്താ ചാനലുകളുമായി സഹകരിക്കുന്നതിന് നിരോധനമുണ്ട്. ബിബിസിയുടെ പേര്‍സ്യന്‍ ജോലിക്കാര്‍ ഉള്‍പ്പെടെ വിദേശത്തു പ്രവര്‍ത്തിക്കുന്ന ജര്‍ണലിസ്റുകളുടെ കുടുംബങ്ങള്‍ പീഡനം നേരിടുന്നു. കഴിഞ്ഞ വര്‍ഷം അയ്യായിരത്തോളം സിനിമാ പ്രവര്‍ത്തകരുടെ ആശ്രയമായ ഹൌസ് ഓഫ് സിനിമ സര്‍ക്കാര്‍ അടച്ചുപൂട്ടി.
 
ധാര്‍മികതയുടെയും സുരക്ഷയുടെയും പേരില്‍ 2012-ല്‍ നിരവധി പ്രസിദ്ധീകരണങ്ങളാണ് അടച്ചുപൂട്ടിയത്. പ്രസിഡന്‍റ് അഹമ്മദിനിജാദിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളുടെ പേരില്‍ സ്വതന്ത്ര ദിപത്രം മഗ്രബിനും പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്നു. ഇസ്ളാം വിരുദ്ധ വാര്‍ത്ത ഔദ്യോഗിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചെന്ന കുറ്റത്തിന് അഹമ്മദിനിജാദിന്റെ ഉപദേശകനും ദേശീയ വാര്‍ത്താ ഏജന്‍സിയുടെ തലവനുമായ അലി അക്ബര്‍ ജവാന്‍ഫകര്‍ ആറു മാസം തടവില്‍ കിടന്നു. അയോധന കല അഭ്യസിക്കുന്ന സ്ത്രീകളെക്കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കുറ്റത്തിന് റോയിട്ടേഴ്സ് ബ്യൂറോ ചീഫ് ഫരീസ ഹഫേസിയെ പ്രത്യേക മാധ്യമ കോടതി കുറ്റക്കാരിയായി കണ്ടു. ഏജന്‍സിയുടെ അഗീകാരവും സര്‍ക്കാര്‍ റദ്ദാക്കി. ജയിലില്‍ കിടക്കുന്ന ജര്‍ണലിസ്റുകളുടെ സംഖ്യയില്‍ ഇറാന്‍ ലോകത്തു രണ്ടാമതാണ്. മാധ്യമ സംരക്ഷണ സമിതിയുടെ കണക്കുസരിച്ചു 2012 ഡിസംബറില്‍ ജയിലിലുണ്ടായിരുന്ന ജര്‍ണലിസ്റുകളുടെ സംഖ്യ 45. 
 
ഇന്റര്‍നെറ്റ് ഉപയോഗം അടുത്ത കാലത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം വിനിമയോപാധികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. വിമതന്മാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കു തടയിട്ടു സെന്‍സര്‍ഷിപ് ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 2009 ലെ തിരഞ്ഞെടുപ്പിനു പിന്നാലെ ഫേസ് ബുക്, യു ട്യൂബ്, ട്വിറ്റര്‍ എന്നിവ നിരോധിച്ചു. നിരോധിത രാഷ്ട്രീയ സൈറ്റുകളുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. 2010-ലെ കംപ്യൂട്ടര്‍ കുറ്റകൃത്യ നിയമം നിയമവിധേയമായ ഓണ്‍ലൈന്‍ ഉപയോഗത്തെ കുറ്റകൃത്യമാക്കത്തക്ക വിധം അവ്യക്തമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇന്റര്‍നെറ്റിന് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തെയും മേല്‍നോട്ടത്തെയും ഇതു നിയമവിധേയമാക്കുകയും ചെയ്യുന്നു. സൈബര്‍ കഫേ ഉടമകള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ആഗോള ഇന്റര്‍നെറ്റില്‍ നിന്നു നാട്ടുകാരെ അകറ്റിനിര്‍ത്തുന്നതിനുള്ള ആദ്യ പടിയായി നാഷണല്‍ ഇന്‍ട്രാനെറ്റിന്റെ ആദ്യ ഘട്ടം സെപ്റ്റംബറില്‍ തുടങ്ങി.
 
 
 
8. ഇക്വറ്റോറിയല്‍ ഗിനിയ
പ്രസിഡന്റ് തിയഡോറോ ഒബിയാങ് ഗുവേമയ്ക്കു ദിനപത്രങ്ങളിലെ ലേഖനങ്ങളും വിശകലനങ്ങളും പ്രസിദ്ധീകരണത്തിനു മുന്‍പു പരിശോധിക്കാന്‍ നിയമപരമായി അധികാരമുണ്ട്. ഇതു സ്വയം സെന്‍സര്‍ഷിപ്പിനു കാരണമാകുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ ചെറിയ തോതില്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രസിഡന്റും അദ്ദേഹത്തിന്റെ കുടുംബവും ഉയര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ സേനയും വിമര്‍ശത്തിന് അതീതരാണ്. പ്രസിഡന്റിന്റെ മകന്‍ നടത്തിയ പണമിടപാടുകളെക്കുറിച്ചുള്ള രാജ്യാന്തര അന്വേഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമില്ല. ലോക്കല്‍ ജര്‍ണലിസ്റ്റുകളും പ്രസിദ്ധീകരണങ്ങളും സര്‍ക്കാരില്‍ രജിസ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള വ്യവസ്ഥകള്‍ അതി സങ്കീര്‍ണം. വിരലിലെണ്ണാവുന്ന രാജ്യാന്തര ജര്‍ണലിസ്റ്റുകള്‍ക്കു മാത്രമാണു വീസ അനുവദിച്ചിട്ടുള്ളത്. ദാരിദ്ര്യത്തെയും എണ്ണ മേഖലയെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്ക് അനുവാദമില്ല. 2012 അവസാനം മാധ്യമ സ്വാതന്ത്ര്യ പോരാളി മാനുവല്‍ സെ സോംഗോ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു ഇക്വറ്റോറിയല്‍ ഗിനിയിലെ സ്വതന്ത്ര മാധ്യമ ലോകത്തിനേറ്റ തിരിച്ചടിയായിരുന്നു. അനൌദ്യോഗിക വാര്‍ത്തകളറിയാന്‍ ഇന്റര്‍റ്റിനെ ആശ്രയിക്കാം. എന്നാല്‍, ഇന്റര്‍നെറ്റ് ആറു ശതമാനം ജനങ്ങളിലേ എത്തിയിട്ടുള്ളൂ. 
 
 
9. സിറിയ 
സിറിയന്‍ കശാപ്പു ശാലയില്‍ ജര്‍ണലിസ്റ്റുകള്‍ക്കു രക്ഷയില്ല. മാധ്യമ സംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് 2012-ല്‍ കൊല്ലപ്പെട്ടവര്‍ 28. ആസാദ് ഭരണകൂടത്തിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം തുല്യം. 
 
ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ തുടങ്ങും മുന്‍പും മാധ്യമപ്രവര്‍ത്തനം സുഗമമായിരുന്നില്ല. 2001-ലെ പത്രനിയമം അച്ചടി മാധ്യമങ്ങള്‍ക്കു മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. ദേശീയ സുരക്ഷയും ഐക്യവും ഉള്‍പ്പെടെ സര്‍ക്കാരിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമില്ല. കൃത്യതയില്ലാത്ത റിപ്പോര്‍ട്ടിങ്ങും ഭരണകൂടം കുറ്റകരമായി കാണുന്നു. പത്രനിയമം ലംഘിക്കുന്നവര്‍ക്ക് ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷം തടവും 10,000 മുതല്‍ 20,000 ഡോളര്‍ വരെ പിഴയുമാണു ശിക്ഷ. ജര്‍ണലിസ്റ്റുകള്‍ക്ക്  ലൈസന്‍സ് നല്‍കാനും റദ്ദാക്കാനും പ്രധാനമന്ത്രിക്ക് അധികാരമുണ്ട്.
 
2011-ല്‍ ആസാദ് ഭരണകൂടം പുതിയൊരു മാധ്യമനിയമം പാസാക്കി. ഇതനുസരിച്ച് മാധ്യമ മേഖലയില്‍ കുത്തക നിരോധിക്കപ്പെട്ടിരിക്കുന്നു. പത്രപ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുന്നതിനും ചോദ്യം ചെയ്യുന്നതിനും വിലക്കുണ്ട്. ഇതേസമയം, ദേശീയ ഐക്യത്തിനും സുരക്ഷയ്ക്കും ദോഷകരമായ റിപ്പോര്‍ട്ടിങ് പാടില്ല. വിഭാഗീയതയ്ക്കു വഴിവച്ചു കൂടാ. സായുധ സേനകളെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. മൂന്നാം വകുപ്പ് സിറിയന്‍ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു, മനുഷ്യാവകാശത്തെക്കുറിച്ചുള്ള രാജ്യാന്തര പ്രഖ്യാപനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. എന്നാല്‍ നാലാം വകുപ്പ് മാധ്യമങ്ങളുടെ ഉത്തരവാദിത്ത ബോധത്തിലേയ്ക്കു ശ്രദ്ധ ക്ഷണിക്കുന്നതാണ്. ദേശീയ സുരക്ഷയ്ക്കു ഭീഷണിയെന്ന അവ്യക്ത ആരോപണമുന്നയിച്ചു പത്രപ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുന്നതു രാജ്യത്ത് തുടരുക തന്നെ. 
 
ആഭ്യന്തര യുദ്ധം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതേയുള്ളൂ. കവറേജ് നിയന്ത്രിക്കാനും ഇഷ്ടാനുസരണമാക്കാനും ഭരണകൂടം പരമാവധി ശക്തി പ്രയോഗിക്കുന്നു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഗോള വീക്ഷണം നിയന്ത്രിക്കാനും ആസാദ് അടുത്ത കാലം വരെ ശ്രമിച്ചിരുന്നു. ഏതാനും വിദേശ ജര്‍ണലിസ്റ്റുകള്‍ക്കു മാത്രമാണു നിരോധനമേര്‍പ്പെടുത്താതിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് നയത്തില്‍ മാറ്റം കാണാനുണ്ട്. ചില പ്രദേശങ്ങളില്‍ ഭരണകൂടത്തിന് സ്വാധീനം നഷ്ടപ്പെട്ടതും അതിരില്ലാത്ത മാധ്യമ നിയന്ത്രണം ഇല്ലാതാക്കിയിട്ടുണ്ട്. നേരത്തെ രാഷ്ട്രീയകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന മാധ്യമങ്ങളാണ് ഇപ്പോള്‍ യഥാര്‍ഥ വിവരങ്ങളറിയാന്‍ ജനങ്ങള്‍ക്ക് ആശ്രയം. ഭരണകൂടത്തിനെതിരെ തുറന്ന വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സുരിയത്ന, ഓക്സിജന്‍, ഹുറിയത്, എനബ് ബലാദി തുടങ്ങി പ്രതിപക്ഷത്തോട് അനുഭാവം പുറപ്പെടുവിക്കുന്ന പത്രങ്ങള്‍ രംഗപ്രവേശം ചെയ്തു. എങ്കിലും അവ രഹസ്യമായോ ഓണ്‍ലൈന്‍ വഴിയോ ആണു പ്രചരിക്കുന്നത്. പ്രക്ഷോഭത്തെക്കുറിച്ചുള്ള വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ വിദേശ മാധ്യമങ്ങള്‍ക്കെത്തിക്കുന്നതു പ്രധാനമായും സിറ്റിസണ്‍ ജര്‍ണലിസ്റ്റുകളാണ്. അവയുടെ ആധികാരികത സ്ഥിരീകരിക്കാന്‍ മാര്‍ഗവുമില്ല. 
 
 
10. ബഹ്റിന്‍ 
2011-ലെ ജാധിപത്യാനുകൂല പ്രക്ഷോഭങ്ങളോടെ പത്ര നിയന്ത്രണം ശക്തിപ്പെട്ടു. മാധ്യമലോകം ഏറെക്കുറെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. മൂന്നു പ്രധാന സ്വകാര്യ പത്രങ്ങളും ഭരണകൂടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്നു. പ്രതിപക്ഷത്തെ കരിതേയ്ക്കാനും മനുഷ്യാവകാശ ലംഘനം മൂടിവയ്ക്കാനും ഭരണകൂടത്തിന്റെ പ്രധാന ആയുധം മാധ്യമങ്ങള്‍ തന്നെ. 2002-ലെ അവ്യക്തമായ പത്ര നിയമം സ്വയം നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു, രാജാവിനെയും ഇസ്ളാമിനെയും വിമര്‍ശിക്കുന്ന പത്രക്കാര്‍ക്കു ജയില്‍. 
പല ജര്‍ണലിസ്റ്റുകളും വാറന്റില്ലാതെ അറസ്റ്റിലും തടങ്കലിലുമാകുന്നു. കുറ്റം സമ്മതിപ്പിക്കുന്നതു പീഡിപ്പിച്ചു തന്നെ. പ്രതിപക്ഷത്തിന്റെ ജനപ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ പ്രധാന ലേഖകനായ അലി അബ്ദുലിമാം 2011-ല്‍ ഒരു സൈനിക കോടതി 15 വര്‍ഷത്തേയ്ക്കാണു ശിക്ഷിച്ചത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ശിക്ഷ. 2012-ല്‍ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. പ്രതിപക്ഷ വെബ് സൈറ്റുകള്‍ സര്‍ക്കാര്‍ തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിദേശ പത്രപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതു വീസ നിഷേധിച്ചും നാട്ടില്‍ നിന്നു പുറത്താക്കിയുമാണ്. വിദേശത്തു നിന്നുള്ള സൈറ്റുകള്‍ ഭരണകൂടം ബ്ളോക് ചെയ്തിരിക്കുന്നു. 
 
 
 
(ഫോറിന്‍ പോളിസി)
 
ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍