UPDATES

വിദേശം

ട്യുണീഷ്യ: പടക്കളത്തിലിറങ്ങാത്ത അറബ് വസന്തം

ജെയിംസ് ട്രോബ്
(ഫോറിൻ പോളിസി)

 

ഈജിപ്തിനെ പിടിച്ചുലച്ച ചുഴിയിലേക്ക് ട്യുണീഷ്യ നീങ്ങുന്നുവെന്ന് തോന്നലായിരുന്നു ആഗസ്റ്റ് മാസം നല്കിയത്. ഇസ്ലാമിക ഭരണകൂടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മതേതര കക്ഷികള്‍ തെരുവിലിറങ്ങുകയുണ്ടായി. പുതിയ ഭരണഘടന തയ്യാറാക്കിയെന്ന കുറ്റം ചുമത്തപ്പെട്ട നാഷണൽ കൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി പിരിച്ചുവിടപ്പെട്ടു. രാജ്യം സ്തംഭിച്ചു. പക്ഷേ തമ്മിൽത്തല്ലുന്ന കക്ഷികളെല്ലാം ഇപ്പോൾ പരസ്പരം ചര്‍ച്ചയിലാണ്. അനുരഞ്ജനമെന്ന ആശയം ഇല്ലാതാകാം. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവങ്ങളിൽ എല്ലാ പക്ഷത്തുമുള്ള ആളുകളുമായി സംസാരിച്ചതിൽനിന്ന് എനിക്കു തോന്നുന്നു,  ട്യുണീഷ്യയ്ക്ക് വിപത്സന്ധി ഒഴിവാക്കാൻ മതിയായ അവസരം ഉണ്ടെന്നാണ്.

 

ഈജിപ്തിനോട് നടത്തിയ തുലനം എന്റെ ടുണിഷ്യൻ സംഭാഷകർക്ക് ഇഷ്ടമായില്ല. തീവ്രവാദത്തിന്റെയും യുക്തിരാഹിത്യത്തിന്റെയും  ആകെത്തുകയാണ് അവരുടെ അഭിപ്രായത്തിൽ ഈജിപ്തിൽ നടന്നത്. എന്നിരുന്നാലും ട്യുണീഷ്യയിലെ രാഷ്ട്രീയം ഏതാനും മാസങ്ങളായി മിക്കവാറും ഈജിപ്തിലെപ്പോലെതന്നെ ഛിദ്രത്തിലും മരവിപ്പിലും ആണ്. പ്രതിപക്ഷത്തെ നേതാക്കൾ ഇസ്ലാമിസ്റ്റ് അന്നഹ്ദ പാർട്ടി നയിക്കുന്ന സർക്കാര്‍ കഴിവുകെട്ടതും കെടുകാര്യസ്ഥത നിറഞ്ഞതുമാണെന്ന് ആരോപിക്കുന്നു. ഈ വർഷം സലഫി തീവ്രവാദികള്‍ നടത്തി എന്ന് കരുതുന്ന രണ്ട് പ്രതിപക്ഷനേതാക്കളുടെ കൊലകൾ അരക്ഷിതബോധവും പലായനപ്രവണതയും രാജ്യത്ത് വ്യാപകമാക്കിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥ തകർന്നു. Standard and Poor നടത്തിയ റേറ്റിങ്ങില്‍ ട്യുണീഷ്യ താഴ്ന്ന് നിലംതൊട്ടു.  താണ വളർച്ചയും  ഉയർന്ന തൊഴിലില്ലായ്മയും പ്രവചിക്കപ്പെടുന്നു. “ഭരണം സ്തംഭിച്ചിരിക്കുകയാണ്.” സെക്യുലർ അൽ-മജ്ദ് പാർട്ടി നേതാവ് അബ്ദൽ വഹാബ് അൽ-ഹനി പറയുന്നു. “നിഷ്പക്ഷമതികളായ വിദഗ്ധരടങ്ങുന്ന ഒരു പുതിയ ഗവണ്മെന്റിനെയാണ് നമുക്ക് ആവശ്യം.”

 

 

ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡ് സർക്കാർ ഉണർത്തിവിട്ട അതേ സന്ദേഹങ്ങളോടെതന്നെയാണ് മതേതരപ്രതിപക്ഷം ഇവിടെയും ഇസ്ലാംവാദികളെ കാണുന്നത്. അന്നഹ്ദ  ഇസ്ലാംവാദികളല്ലാത്ത രണ്ട് പാർട്ടികളെ കൂട്ടുചേർത്താണ് ഭരിക്കുന്നത്. എങ്കിലും, മതേതരകക്ഷികൾ രാജ്യത്തെ ഇസ്ലാമിസ്റ്റ് ഭരണത്തിലേക്ക് നയിക്കുന്നതിനുള്ള മറപിടിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അവയിലൊന്നായ അത്തകത്തോള്‍ പര്‍ടിയിലെ മുന്നംഗവും ഇപ്പോൾ പ്രതിപക്ഷത്തെ ഒരു മുഖ്യനേതാവുമായ സയ്യിദ് മിലദ് പറയുന്നു. വൈകിയ വേളയിൽ സർക്കാർ തീവ്രവാദിയക്രമണങ്ങൾ അമർച്ച ചെയ്യാൻ നടപടികൾ എടുത്തെങ്കിലും “അന്നഹ്ദയും സലഫി തീവ്രവാദികളും തുല്യരാണ്.” എന്ന് മിലദ് ഊന്നിപ്പറയുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാസേനകളുൾക്കൊള്ളുന്ന സായുധസേനയ്ക്കും ലീഗുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന കാവൽപ്പടയ്ക്കും ഒപ്പം പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സർക്കാരിന് സ്വന്തമായ സലഫിസ്റ്റ് തീവ്രവാദിവിഭാഗമുണ്ട്, അദ്ദേഹം പറയുന്നു.

 

ഈജിപ്തിലെപ്പോലെ ട്യുണീഷ്യയിലും അത്യുക്തി നിറഞ്ഞ പ്രസംഗങ്ങൾ രാഷ്ട്രീയാന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. സർക്കാരും ഭരണഘടന അസംബ്ലിയും സ്വയം ലയിക്കണമെന്ന ആവശ്യവും അതിന് ശക്തിപകരുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ശക്തി പ്രകടനങ്ങളും കലാപം പൊട്ടിപ്പുറപ്പെടുമെന്ന വമ്പിച്ച പ്രവചനങ്ങളും ജനാധിപത്യപക്രിയകളിൽ വിശ്വാസമർപ്പിക്കാൻ പ്രതിപക്ഷം കൂട്ടാക്കുന്നില്ല എന്ന് തെളിയിക്കുന്നു. ഇന്റർനാഷണൽ ക്രൈസിസ് ഗ്രുപ്പിന്റെ ട്യുണീഷ്യൻ പ്രതിനിധിയായ മികായെൽ ബഷീർ ആയരി അടുത്തകാലത്ത് ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതി: രണ്ടു ഭാഗത്തും “ജനാധിപത്യവിരുദ്ധപക്ഷ”ക്കാരുണ്ട്. ട്യുണീഷ്യയിൽ “ഈജിപ്ഷ്യൻ സംഭവപരമ്പരകൾ” ഒഴിവാകണമെങ്കിൽ ഇവര്‍ അരികിലേക്ക് ഒതുക്കപ്പെടണം.

 

എന്നാൽ ട്യുണീഷ്യ അഭിമുഖീകരിക്കുന്നത് എന്തൊക്കെ ഭീഷണികളായാലും ഈജിപ്തിൽ മുസ്ലീം ബ്രദർഹുഡ്ഡിനുമേൽ ഭരണകൂടം ശുപാർശചെയ്തപോലെ ഒരു യുദ്ധത്തിനും അതിനെത്തുടർന്ന് ഒരു പട്ടാള അട്ടിമറിയ്ക്കും പ്രകടമായി ഒരു സാദ്ധ്യതയുമില്ല. ഇത് ഇങ്ങനെയായിരിക്കുന്നത് രണ്ട് രാഷ്ട്രങ്ങളും തമ്മിലുള്ള സർവ്വപ്രധാനമായ ഒരു വ്യത്യാസം—ചുരുങ്ങിയത് അവരുടെ രാഷ്ട്രീയധാരകള്‍ പരിഗണിക്കുമ്പോൾ—കാരണമാണ്: ഈജിപ്തിന് അപ്രതിരോധ്യമാംവിധം രാഷ്ട്രീയവത്കരിക്കപ്പെട്ടതും ഭരണകൂടത്തെ അതിക്രമിക്കുന്നതുമായ ഒരു സൈന്യം ഉണ്ട്; ട്യുണീഷ്യയ്ക്ക് അതില്ല. “ഒരു ജനറലും ഒരു അട്ടിമറി ആഗ്രഹിക്കുന്നില്ല.” അന്നഹ്ദ പാർട്ടിവക്താവായ ഒരു പ്രവർത്തകൻ അദ്നൻ ഹസ്നവി പറയുന്നു. “അട്ടിമറി നടത്താൻ പോന്ന ഒരേയൊരു ഗ്രൂപ്പ് പോലീസാണ്. പക്ഷേ ബെൻ അലി (മുൻ ഏകാധിപതി സീൻ അൽ ആബിദീൻ ബെൻ അലി) പോലീസിന് അതിന് അധികാരം കിട്ടാത്തവിധം  സംഘടനാരൂപം മാറ്റിയെഴുതുകയുണ്ടായി.” തീർച്ചയായും സൈന്യത്തെ ദുർബ്ബലമാക്കിനിർത്തിയതും— വളരെ മോശമായി സജ്ജമാക്കിയ 27,000 പേരുടെ സൈന്യം മാത്രമാണ് ട്യുണീഷ്യയ്ക്കുള്ളത്—ആഭ്യന്തരപോലീസിനെ വരുതിയിൽ നിർത്തിയതും ട്യുണീഷ്യയ്ക്ക് ബെൻ അലി അബോധപൂർവ്വം നല്കിയ ഒരു സമ്മാനമാണ്.

 

 

ട്യുണീഷ്യയുടെ റിപ്പബ്ലിക്കൻ ആർമി ഒരു അട്ടിമറിയുടെ സാധ്യത ഒഴിവാക്കുക മാത്രമല്ല പരസ്പരം മല്ലിടുന്ന അധികാരശക്തികൾക്കിടയിലെ രാഷ്ട്രീയബലതന്ത്രത്തെ മാറ്റുകയും ചെയ്യുന്നു. ഈജിപ്തിൽ സ്ഥാനഭ്രഷ്ടമാക്കപ്പെട്ട മുഹമ്മദ് മുർസിയുടെ ഇസ്ലാമിസ്റ്റ് ഭരണകൂടവും പ്രതിപക്ഷവും എതിർകക്ഷിക്കെതിരെ തങ്ങളുടെ  പക്ഷം ചേരാൻ സൈന്യത്തോട് ആവശ്യപ്പെടുകയുണ്ടായി. മുർസി താരതമ്യേന ആർദ്രനായ ജന. അബ്ദുൽ ഫത്താഹ് അൽ-സിസിയെ ആർമി ചീഫ് ഒഫ് സ്റ്റാഫ് ആയി നിയമിച്ചത് സൈന്യത്തെ ചൊൽപ്പടിക്കാക്കാനായിരുന്നു; പ്രതിപക്ഷം മുർസി ഭരണകൂടത്തെ താഴെയിറക്കുന്നതിന് തങ്ങളുമായി ചേരാൻ സൈന്യത്തോട് ആവശ്യപ്പെട്ടു. തങ്ങളുടെ താല്പര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ പരസ്പരം സംസാരിക്കണം എന്ന് രണ്ടു പക്ഷങ്ങൾക്കും തോന്നിയില്ല.

 

അന്നഹ്ദ ആഭ്യന്തരമന്ത്രാലയത്തെ പാർട്ടി ശാഖയാക്കിമാറ്റി എന്ന് പ്രതിപക്ഷം വാദിക്കുന്നു. തൂണിസ്സിലെ കവബികി ഡെമോക്രസി ട്രാൻസിഷൻ സെന്ററിൽ പ്രോഗ്രാം ഡിറക്റ്ററായ അമിനി ഗാലി പറയുന്നു. “ആഭ്യന്തരമന്ത്രാലയം കൈകാര്യം ചെയ്യുന്നവർ ഭരണസിരാകേന്ദ്രത്തെത്തന്നെ നിയന്ത്രിക്കുകയാണ്” എന്നാൽ ട്യുണീഷ്യയുടെ സുരക്ഷാസന്നാഹങ്ങൾ ഈജിപ്തിലെ വിശാലവും നിരവധി വിശേഷാധികാരങ്ങളുള്ളതുമായ സൈന്യത്തെപ്പോലെ  “ഭരണകൂടത്തിനകത്ത് മറ്റൊരു ഭരണകൂടം” നിർമ്മിക്കാൻ പോന്നതല്ല എന്ന് ഗാലി കൂട്ടിച്ചേർക്കുന്നു. രാഷ്ട്രീയപ്രക്ഷോഭത്തിൽ നിർണ്ണായകഘടകമായി അവയ്ക്ക് വർത്തിക്കാനാവില്ല. ട്യുണീഷ്യയുടെ നേതാക്കൾ പരസ്പരം സംഭാഷണത്തിലേർപ്പെട്ടിരിക്കുന്നത്  അവർക്ക് മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ്.

 

ദേശീയ പ്രതിസന്ധിയുടെ ഫീവർ ചാർട്ടുമായി അന്നഹ്ദയുടെ സഹസ്ഥാപകനേതാവായ റാഷിദ് ഗന്നൂഷി മതേതരരായ നിദ ടൗണസ് പാർട്ടി നേതാവും തന്റെ ഏറ്റവും നിശിതവിമർശകനുമായ ബാജി ഖാഇദ് അസ്സബ്സിയെ പാരീസിൽ വെച്ച് കാണുകയുണ്ടായി. തൂണിസ്സിലേക്ക് തിരിച്ചുവന്ന അദ്ദേഹം ട്യുണീഷ്യയുടെ ഏറ്റവും വലിയ യുനിയനായ യു.ജി.റ്റി.റ്റി.യുടെ നേതാവുമായി കൂടിയാലോചന നടത്തി. യൂണിയന്റെ നേതൃത്വത്തിൽ ദേശീയതലത്തിലുള്ള ഒരു ചര്‍ച്ചയിലേര്‍പ്പെടാന്‍ രണ്ടുപേരും തീരുമാനിച്ചു. പ്രശ്നപരിഹാരത്തിനായി ഭരണകൂടത്തിന്റെ പിരിച്ചുവിടല്‍ ഉൾപ്പെടെ യു.ജി.റ്റി.റ്റി. ഒരു കൂട്ടം മുൻനിബന്ധനകൾ നിഷ്കർഷിച്ചിരുന്നു.

 

ട്യുണീഷ്യ ഇതുവരെ പടക്കളത്തിലിറങ്ങിയിട്ടില്ല. അസ്സബ്സിയുമായുള്ള സംസാരത്തിൽ ഗന്നൂഷി പ്രതിപക്ഷത്തിന് നാല് മന്ത്രിപദങ്ങൾ വാഗ്ദാനം ചെയ്തു-സർക്കാരിനെ വികസിപ്പിക്കാൻ; അവസാനിപ്പിക്കാനല്ല. ട്യുണീഷ്യയുടെ ആദ്യതിരഞ്ഞെടുപ്പുകമ്മീഷന്റെ തലവനും ജേണലിസം പ്രൊഫസറുമായ ലഅ്ബി ഷൂഇഖ് പറയുന്നു: “സലഫിസ്റ്റുകളുമായി ബന്ധം വേർപെടുത്തുന്നതിനും പൗരസമൂഹവും സൈന്യവും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി അന്നഹ്ദ ഒരു നിർണ്ണായകതീരുമാനമെടുത്തതായി തോന്നുന്നു.” മറ്റുള്ള സംഭാഷകർ ഇക്കാര്യത്തിൽ കൂടുതൽ സംശയാലുക്കളാണ്. അവർ ഈ ഇടപാടിനെ ഒരു വിളംബനതന്ത്രമായിട്ടാണ് കാണുന്നത്. ഇത് പ്രശ്നം വഷളാക്കുകയേയുള്ളൂ എന്നും അവര്‍ കരുതുന്നു.

 

 

പ്രതിപക്ഷവും എന്തെങ്കിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരും. നിലവിലുള്ള ഭരണകൂടത്തിന്റെ സ്ഥാനത്ത് ടെൿനോക്രാറ്റുകളുടെ ഒരു കമ്മറ്റിയെ സ്ഥാപിക്കുന്നത്  ചർച്ചചെയ്ത് പരിഹരിക്കാനാവാത്ത ഒരു പ്രശ്നമായിരിക്കുന്നതുപോലെതന്നെ 18 മാസത്തോളം ഒരു ഭരണഘടനയ്ക്ക് കീഴിൽ വർത്തിക്കുകയും ഓഗസ്റ്റ് 6 മുതൽ നിർത്തിവെയ്ക്കപ്പെടുകയും ചെയ്ത നാഷണൽ കൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയെ നിലനിര്‍ത്തുകയെന്നതും കടുകട്ടി പ്രശ്നമാണ് പുതിയ ഭരണകൂടത്തിന്. അസംബ്ലി പിരിച്ചുവിടുന്നത് “ജനഹിതത്തിനെതിരായി ഒരു അട്ടിമറി” ഉണ്ടാക്കും എന്ന് അന്നഹ്ദയുടെ രാഷ്ട്രീയബ്യൂറോ തലവൻ അമൂർ ലാറയെദ് പറയുന്നു. ഇസ്ലാംവാദികൾ ഭിന്നവീക്ഷണങ്ങൾ പങ്കുവെയ്ക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു വേദിയാണ് അസംബ്ലി. ഇപ്പൊഴത്തെ കരടിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ ഭരണഘടനാവിചക്ഷണരുടെ ഒരു കമ്മിറ്റി നിയമിക്കുന്നതിന് അന്നഹ്ദ സമ്മതിച്ചാൽ അനുരഞ്ജനത്തിനുള്ള ഒരു വേദി കൂടിതെളിയുകയാണ്.

 

ട്യുണീഷ്യൻ രാഷ്ട്രീയം ഈജിപ്ഷ്യൻ രാഷ്ട്രീയത്തോളം ധ്രുവീകരിക്കപ്പെട്ടതല്ല. ഇവിടെ ഇസ്ലാംവാദികൾ അല്പം മിതവാദികളാണ്. മുഹമ്മദ് മുർസി ഒരു സങ്കുചിതമനസ്കനായ ഭരണാധികാരിയാണ്. എന്നാൽ റാഷിദ് ഗന്നൂഷി മുഖ്യധാരയിലുള്ള ഒരു ഇസ്ലാമികചിന്തകനാണ് (ഫോറിൻ പോളിസിയുടെ 100 ആഗോളചിന്തകരിൽ ഇദ്ദേഹം മുമ്പ് സ്ഥാനം നേടിയിരുന്നു). പുതിയ ഭരണഘടനയിൽ ശരീയത്ത് ട്യുണീഷ്യൻ നിയമവ്യവസ്ഥയുടെ ആണിക്കല്ലായി നിബന്ധിക്കില്ല എന്ന് അന്നഹ്ദ തുടക്കത്തിലേ നിലപാടെടുക്കുകയും പ്രകോപനത്തെത്തുടർന്ന് സ്ത്രീകളുടെ അവകാശങ്ങളെയും സയണിസ്റ്റ് സമൂഹത്തെയും സംബന്ധിച്ച ദോഷകരമായ ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പുനരേകീകരണത്തിനുള്ള സാദ്ധ്യതകൾ അതുകൊണ്ടുതന്നെ ഈജിപ്തിൽ എക്കാലത്തുണ്ടായതിനെക്കാളും വളരെ കൂടുതലാണ് ട്യുണീഷ്യയിൽ.

 

രാഷ്ട്രീയ ഇച്ഛാശക്തിയുടെയോ ദീർഘവീക്ഷണത്തിന്റെയോ തോൽവി ഈജിപ്തിലെപ്പോലെ ട്യുണീഷ്യയിൽ വിനാശകരമാകില്ലെന്നതുകൂടി തീർച്ചയാണ്. ഒരു പട്ടാള അട്ടിമറിയോ ആയിരത്തിനുമേൽ വരുന്ന മരണമോ പള്ളി കത്തിക്കലോ അല്ലെങ്കിൽ ഇവയെല്ലാം ഉണ്ടാക്കിയ നാനാവിധമായ വെറുപ്പുകളോ ഇല്ലാതാക്കാൻ കഴിയില്ല. ജനായത്തശക്തികൾ എന്ന് കരുതപ്പെടുന്നവർ സൈന്യത്തെ ഒരു രാഷ്ട്രീയ പ്രക്ഷോഭത്തിനുപയോഗിക്കുമ്പോൾ വാസ്തവത്തിൽ അവർ തങ്ങൾക്കു നേരെത്തന്നെ ആയുധമെടുക്കുകയാണ്. ഈജിപ്തിലെ മതേതരകക്ഷികൾ അവർ സൈന്യത്തെ വരുതിയിലാക്കിയിരിക്കുന്നു എന്ന വിശ്വാസത്തിൽ  സ്വയം ഭ്രമിച്ചിരുന്നു. സത്യത്തിൽ സൈന്യം ഭരണകൂടത്തെയാണ് വരുതിയിലാക്കിയത്. ഈജിപ്ത് യുദ്ധം കയ്യിലെടുത്തിരിക്കുന്നു. ട്യുണീഷ്യയിലേത് വാക്കുകളുടെ മാത്രം യുദ്ധമാണ്.

 

(Traub is a fellow of the Center on International Cooperation. He writes the Terms of Engagement column for Foreign Policy magazine.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍