UPDATES

കേരളം

കടലുണ്ടിപ്പുഴയെ വീണ്ടെടുക്കേണ്ടതുണ്ട്

പ്രതാപ് ജോസഫ്
 
 
നിറഞ്ഞൊഴുകുന്ന പുഴയ്ക്കു നടുവിലൂടെ ഒരു കാക്കയും കൊക്കും കൊക്കുരുമ്മി ഒഴുകുന്നു. ശത്രുക്കള്‍ എങ്ങനെ ഒരുമിച്ചു എന്നു കരുതി നോക്കുമ്പോഴാണ്, ഒഴുകുകയൊന്നുമല്ല, ഒരു മൃഗത്തിന്റെ ജഡാവശിഷ്ടത്തിന്റെ മേല്‍ കയറിയിരുന്ന് കൊത്തിവലിക്കുകയാണ് എന്ന് മനസ്സിലായത്. കാക്കകളുടെ എണ്ണം കൂടിയപ്പോള്‍ കൊക്ക് സ്ഥലം വിട്ടു. അപ്പോഴേക്കും പരുന്തുകള്‍ ഒന്നും രണ്ടുമായി എത്തി. പിന്നെ കാക്കകളും പരുന്തുകളും തമ്മിലായി അവകാശത്തര്‍ക്കം.
 
ചത്തമൃഗങ്ങള്‍, അറവുശാലയില്‍നിന്നുള്ള മൃഗാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കുപ്പികളും കവറുകളും, തെര്‍മോകോള്‍ കഷണങ്ങള്‍, ഉപയോഗശൂന്യമായ ഒരു ഫ്രിഡ്ജ്, ഒരു ചാക്കുനിറയെ ഇലക്ട്രിക് വയറുകള്‍… ഈ ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാം. കടലുണ്ടി പക്ഷിസങ്കേതമെന്നറിയപ്പെടുന്ന കടലുണ്ടിക്കടവിന്റെ അല്ലെങ്കില്‍ കടലുണ്ടിപ്പുഴ കടലിനോടു ചേരുന്ന കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശത്തിന്റെ വര്‍ത്തമാനമാണ് ഇവിടെ കുറിച്ചത്. ഇതിലെന്തു പ്രത്യേകത എന്ന് വായിക്കുന്നവര്‍ക്ക് സ്വാഭാവികമായും തോന്നാം. കേരളത്തിലെ ഏതൊരു പുഴയുടേയും കടവിന്റേയും വര്‍ത്തമാനമാണിത്, സംശയമില്ല.
 

തീരത്തേക്ക് അടിച്ചു കയറിയ മണല്‍  (ഫോട്ടോ: പ്രതാപ് ജോസഫ്)
:
കടലും ദേശാടനക്കിളികളും കണ്ടലും ചേര്‍ന്നാല്‍ കടലുണ്ടിയായി. കടലിലേക്ക് ഉന്തിനില്‍ക്കുന്ന എന്ന അര്‍ത്ഥത്തില്‍ ‘കടലുന്തി’ യില്‍ നിന്നാണ് കടലുണ്ടി ഉണ്ടായത്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത തന്നെയാണ് കടലുണ്ടിയുടെ പാരിസ്ഥിതികമായ പ്രാധാന്യത്തിനും കാരണം. കടലിലേക്ക് ഉന്തിനില്‍ക്കുന്ന ഈ പ്രദേശത്തേക്കാണ് കടലുണ്ടിപ്പുഴ വന്നുചേരുന്നത്. കടലും കടലുണ്ടിപ്പുഴയും കൈകോര്‍ക്കുന്ന വിശാലമായ ഈ അഴിമുഖം പലതരത്തിലുള്ള കണ്ടലുകളാലും സമ്പന്നമാണ്. അങ്ങനെ ഇവിടം ദേശാടനക്കിളികളുടെ ഇഷ്ടസങ്കേതമായി.
 
സെപ്തംബര്‍ മുതല്‍ മെയ് വരെയാണ് കടലുണ്ടിയിലെ പക്ഷികളുടെ ദേശാടനകാലം. സൈബീരിയ, യൂറോപ്പ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി വ്യത്യസ്ത ഇനത്തില്‍പ്പെട്ട നൂറോളം പക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്. കടലുണ്ടി ആള, കറുപ്പ് തലയന്‍ കടല്‍കാക്ക, തവിട്ടുതലയന്‍ കടല്‍കാക്ക, ചേരക്കാലി, പച്ചക്കാലി, പലതരം മണല്‍ക്കോഴികള്‍, തെറ്റികൊക്കന്‍, പലതരം നീര്‍കാക്കകള്‍ ഇതൊക്കെ അവയില്‍ ചിലതുമാത്രം. വിഖ്യാത പക്ഷിനിരീക്ഷകന്‍ സലിം അലി ‘ബേര്‍ഡ്‌സ് ഓഫ് കേരള’യില്‍ പരാമര്‍ശിക്കാത്ത പത്തോളം പക്ഷികളെ കടലുണ്ടിയില്‍ കണ്ടെത്തിയിട്ടുണ്ട്.
 

കടലുണ്ടിയിലെ കാക്കകള്‍ (ഫോട്ടോ: പ്രതാപ് ജോസഫ്)
 
കുറ്റിക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, പ്രാന്തന്‍ കണ്ടല്‍, കണ്ണാംമ്പൊട്ടി, മച്ചിന്‍തോല്‍, ചുള്ളിക്കണ്ടല്‍ ഇവയൊക്കെ കടലുണ്ടിയില്‍ കാണപ്പെടുന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടലിനങ്ങളും അനുബന്ധ സസ്യങ്ങളുമാണ്.
ഏതാനും വര്‍ഷങ്ങളായി കടലുണ്ടിയിലേക്കുള്ള പക്ഷികളുടെ വരവ് ഭീമമായ രീതിയില്‍ കുറഞ്ഞിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകനും കമ്മ്യൂണിറ്റി റിസര്‍വിലെ ജീവനക്കാരനുമായ ചന്ദ്രശേഖരന്‍ പറയുന്നു. കടലുണ്ടിപ്പുഴയിലെ മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ദേശാടനക്കിളികളുടെ വരവ് കുറയുന്നതിന് കാരണമായി പൊതുവെ ചൂണ്ടിക്കാണിക്കുന്നതെങ്കിലും കടലുണ്ടി റിസര്‍വ് മേഖലയുടെ ചുമതലയുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. പ്രഭാകരന്‍ പലകാരണങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
 
”വേനല്‍ക്കാലത്ത് കടലുണ്ടിപ്പുഴയുടെ ഒഴുക്ക് കുറയുന്നത് കടലില്‍ നിന്ന് പൂഴി അടിച്ചുകയറുന്നതിന് കാരണമാവുകയും അത് സ്വാഭാവികമായ ചെളിത്തട്ടിന്റെ നാശത്തിനിടയാക്കുകയും ചെയ്യുന്നു.  ഈ ചെളിത്തട്ടിലുണ്ടാകുന്ന നാനാജാതി ചെറുകീടങ്ങളാണ് ദേശാടനക്കിളികളുടെ ഇഷ്ടഭക്ഷണം. പുതുതായി നിര്‍മ്മിക്കപ്പെട്ട റെയില്‍പ്പാലവും കടലുണ്ടിക്കടവ് പാലവും ഉള്‍പ്പെടെ മൂന്ന് പാലങ്ങളാണ് കടലിനും കടലുണ്ടിപ്പുഴയ്ക്കുമിടയില്‍ അഴിമുഖത്തുള്ളത്. പഴയ റെയില്‍പ്പാലത്തിന് 8 തൂണുകളേ ഉണ്ടായിരുന്നെങ്കില്‍ പുതിയതിന് 16 തൂണുകളാണ് ഉള്ളത്. ഇത് കടലുണ്ടിപ്പുഴയുടെ ഒഴുക്കിനെ വല്ലാത്തരീതിയില്‍ തടസ്സപ്പെടുത്തുന്നുണ്ട്. കടലുണ്ടിയോട് ചേര്‍ന്നുള്ള ചാലിയത്ത് സമീപകാലത്ത് നിര്‍മ്മിച്ച പുലിമുട്ട്, കടല്‍ ഭിത്തിയുടെ നിര്‍മ്മാണം, വന്‍തോതിലുള്ള മണല്‍ വാരല്‍ എന്നിവയും കടല്‍ മണല്‍ പുഴയിലേക്ക് അടിച്ചുകയറുന്നതിനു കാരണമാകുന്നുണ്ട്’
.

ചാര മണല്‍ക്കോഴികള്‍ (ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്)
 
എന്നാല്‍ കടലുണ്ടി പക്ഷിസങ്കേതത്തിനടുത്ത് ചായക്കട നടത്തുന്ന മണി എന്നറിയപ്പെടുന്ന സുബ്രഹ്മണ്യേട്ടന് പറയാനുള്ളത് മറ്റൊന്നാണ്. കടലുണ്ടിയിലെ കയര്‍ വ്യവസായത്തിന്റെ തകര്‍ച്ചയാണ് ദേശാടനക്കിളികളുടെ വരവ് കുറയുന്നതിന്  കാരണമായി മണിയേട്ടന്‍ ചൂണ്ടിക്കാണിക്കുന്നത്. ”മുമ്പൊക്കെ ധാരാളം കയര്‍ യൂണിറ്റുകള്‍ ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ ചെളിയില്‍ ചകിരി പൂഴ്ത്തും. ആ ചകിരിയില്‍ ധാരാളം പൂഴിത്തിരകളുണ്ടാകും. ഈ ഇരകള്‍ ദേശാടനക്കിളികളുടെ ഇഷ്ടഭക്ഷണമായിരുന്നു. പലേ കാരണങ്ങള്‍ പറഞ്ഞ് അധികാരികള്‍ ചകിരിപൂഴ്ത്തല്‍ നിരോധിച്ചു. അതാണ് കിളികളുടെ വരവ് കുറയുന്നതിന് കാരണമായത്”.
 
“മണിയേട്ടന്‍ പറയുന്നതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, ചകിരി പൂഴ്ത്തല്‍ കണ്ടലിന്റെ ശ്വസനവേരുകളുടെ നാശത്തിനും മത്സ്യസമ്പത്ത് കുറയുന്നതിനും കാരണമാകും. ചകിരി ദ്രവിക്കുമ്പോഴുണ്ടാകുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന വിഷവാതകം പരിസ്ഥിതിയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്” പി. പ്രഭാകരന്‍ പറയുന്നു.
 
ദേശാടനക്കിളികളുടെ എണ്ണത്തില്‍ കുറവുവന്നു എന്ന വാദത്തോട് പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്ന് പൂര്‍ണ്ണമായും  യോജിക്കുന്നില്ല. ”പക്ഷികള്‍ വരുന്ന കാലത്തിന് വ്യത്യാസം വന്നിട്ടുണ്ടാകാം. ഇപ്പോള്‍ പലഘട്ടങ്ങളായാണ് ദേശാടനക്കിളികള്‍ എത്തുന്നത്. മാത്രമല്ല സമീപത്തുള്ള വയലുകളിലും തുരുത്തുകളിലുമൊക്കെ ഇവയെ കാണാറുമുണ്ട്”. അറവുമാലിന്യങ്ങള്‍ കൊണ്ടിടുന്നതുവഴിയുണ്ടാകുന്ന കാക്കകളേയും പരുന്തുകളേയും നിയന്ത്രിക്കാനായില്ലെങ്കില്‍ അത് ദേശാടനക്കിളികള്‍ക്ക് ഭീഷണിയാകുമെന്ന കാര്യത്തില്‍ അദ്ദേഹവും യോജിക്കുന്നു. 
 

തെറ്റിക്കൊക്കന്‍ (ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്)
 
കടലുണ്ടിക്കടവിനെ വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ പലവട്ടം കമ്മ്യൂണിറ്റി റിസര്‍വിന്റേയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതായി ജീവനക്കാരന്‍ കൃഷ്‌ണേട്ടന്‍ പറയുന്നു. ”എത്ര വൃത്തിയാക്കിയാലും അതിലധികം മാലിന്യങ്ങള്‍ അടുത്തദിവസം തന്നെ കടലും പുഴയും ചേര്‍ന്ന് ഇവിടെ കൊണ്ടിടും. നിലമ്പൂര്‍ വനമേഖലയിലെ ചേരക്കമ്പത്തുനിന്നാണ് കടലുണ്ടിപ്പുഴയുടെ ഉത്ഭവം. അവിടെ നിന്ന് ഇവിടെ വരെയുള്ള മാലിന്യങ്ങള്‍ കടവിലാണ് വന്നടിയുന്നത്. അതുകൂടാതെ ട്രെയിനില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും യാതൊരു സങ്കോചവും കൂടാതെ പുഴയിലേക്കു തള്ളും. പലപ്പോഴും തോണിക്കാരുടെയോ മുക്കുവരുടേയോ തലയിലേക്കാവും അതുചെന്നു വീഴുക”.
 
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ് മേഖലയാണ് കടലുണ്ടി. 163 ഹെക്ടറാണ് അതിന്റെ വ്യാപ്തി. 1997ലാണ് ആ പ്രഖ്യാപനമുണ്ടായത്. തദ്ദേശവാസികളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും അവര്‍ക്കു കൂടി ഗുണകരമാവുന്ന തരത്തില്‍ കരുതലും പങ്കാളിത്തവും എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷി സങ്കേതത്തിന്റെ സാധ്യതകളെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു കമ്മ്യൂണിറ്റി റിസര്‍വ് പദ്ധതിയുടെ ലക്ഷ്യം. 1997-ല്‍ പദ്ധതിയുടെ പ്രഖ്യാപന സമയത്ത് പൊതുജനങ്ങള്‍ക്കിടയിലുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ജനകീയ പങ്കാളിത്തത്തോടെ കടലുണ്ടിപ്പുഴയുടെ ശുദ്ധികരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കമ്മ്യൂണിറ്റി റിസര്‍വിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഒരു ഓഫീസും നാലു ജീവനക്കാരുമുണ്ടെങ്കിലും കൃത്യമായ കാഴ്ചപ്പാടിന്റെയും മൂലധനത്തിന്റെയും അഭാവത്തില്‍ എല്ലാം നോക്കുകുത്തിയാവുകയാണ്.
 

മാലിന്യങ്ങള്‍ നിറഞ്ഞ കണ്ടല്‍വഴി (ഫോട്ടോ: പ്രതാപ് ജോസഫ്)
 
വിദേശികളും അഭ്യന്തര വിനോദ സഞ്ചാരികളുമുള്‍പ്പെടെ പ്രതിവര്‍ഷം പതിനായിരം സഞ്ചാരികള്‍ വരെ കടലുണ്ടിയില്‍ എത്തുന്നുണ്ട്. ഉരു നിര്‍മ്മാണത്തിന് പ്രശസ്തമായ ബേപ്പൂര്‍, പുരാതന മുസ്ലിം പള്ളിയായ ചാലിയം പള്ളി, വള്ളിക്കുന്നിലെ നിറകൈതക്കോട്ട ക്ഷേത്രം, മണ്ണൂര്‍ ഗുഹ തുടങ്ങി നിരവധി ചരിത്രപ്രധാന്യ സ്ഥലങ്ങള്‍ കടലുണ്ടിപ്പുഴയോട് ചേര്‍ന്ന് ഇവിടെയുണ്ട്. കടലുണ്ടിയിലെ പക്ഷി സങ്കേതം കാണാനെത്തുന്ന സഞ്ചാരികളുടെ മുന്‍പില്‍ ഈ പ്രദേശങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുണ്ടായിരുന്നു. ഡോ. എസ്. ശങ്കറിന്റെ നേതൃത്വത്തിലുള്ള പഠനസംഘം കടലുണ്ടിയില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള ഒരു രൂപരേഖ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നെങ്കിലും അവരത് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളുകയാണുണ്ടായത്.
 
ഒരിക്കല്‍ പലനിറങ്ങളിലുള്ള പതിനായിരക്കണക്കിന് പക്ഷികളാല്‍ സ്വര്‍ഗ്ഗസമാനമായിരുന്ന ഒരിടം പ്ലാസ്റ്റിക് മാലിന്യങ്ങളാലും അറവുമാലിന്യങ്ങളാലും നരകമായിത്തീര്‍ന്നിരിക്കുന്നു. ഒരു പുഴയെ, പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശത്തെ വീണ്ടെടുക്കുക, ഒരു ലേഖനം തയ്യാറാക്കുന്നതുപോലെയോ അത് വായിച്ച് വികാരം കൊള്ളുന്നതുപോലെയോ അത്ര എളുപ്പമുള്ള കാര്യമല്ല.  അതിന് കൂട്ടായ പരിശ്രമവും കരുതലും ആവശ്യമാണ്. ഇനി എന്നാണ് ആ കരുതല്‍ നമുക്കുണ്ടാവുക?
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍