വഴിയെവിടെ
വഴിയെവിടെ
മുല്ലത്തറക്കുമേല്‍
വള്ളിക്കുരുന്നുകള്‍ക്കൊ-
ക്കെയും സംഭ്രമം
പന്തലിട്ടില്ല പടര്‍ത്തീല-
വയുടെ സംഭ്രമം
നഷ്ടപ്പെടാതെ കാക്കുന്നു ഞാന്‍
മുല്ലത്തറ -പി.രാമന്‍
ടെറസില്‍ പടര്‍ന്നുകിടന്ന കുമ്പളവള്ളിയിലേക്ക് കാമറയുമായി പ്രവേശിക്കുമ്പോള്‍ രാമന്റെ ഈ കവിത മനസ്സിലുണ്ടായിരുന്നു. വഴിയന്വേഷിച്ചുനടക്കുന്ന, അരികത്തു കാണുതിനെ ചുറ്റിപ്പിടിക്കുന്ന, പരസ്പരം കൂടിപ്പിണയുന്ന ആ വള്ളി ഞാന്‍ തന്നെയായിരുന്നു. ഒഴിവുകിട്ടുമ്പോഴൊക്കെ അതിന്റെ അടുത്തുപോയിരിക്കുക പതിവായി. പുഴുവും പൂമ്പാറ്റയും പുല്‍ച്ചാടിയും നാനാതരം വണ്ടുകളും പ്രാണികളും കൂട്ടുകാരായി വന്നു. കത്തുന്ന വേനലില്‍ ടെറസ്സിന്റെ ചൂടുതാങ്ങാനാവാതെ കുമ്പളം പഴുത്തുണങ്ങുതുവരെ ആ പകര്‍ത്തല്‍ തുടര്‍ന്നു. ആറുമാസം കൊണ്ട് ആറായിരത്തിലധികം ചിത്രങ്ങള്‍. നാട്ടില്‍ എന്‍ഡോസള്‍ഫാനും കൂടംകുളവുമൊക്കെ കത്തുന്ന കാലമായിരുന്നു അത്. പുറത്തുള്ളതിലൊന്നും പങ്കെടുക്കാതെ ഉള്‍വലിഞ്ഞുപോകുന്ന ഒരു മനുഷ്യന്‍ ഞാനറിയാതെ എന്റെ ചിത്രങ്ങളില്‍ഒളിഞ്ഞുകയറിയിരിപ്പുണ്ട്
കാസര്‍കോട്ടേക്കു പോയോ
കൂടംകുളത്തേക്കു പോയോ
കൂട്ടുകാര്‍ ചോദിക്കുന്നു
പോയില്ല കൂട്ടരേ
കാസര്‍കോടും കൂടംകുളവും
കത്തിയെരിയുമ്പോള്‍
ഞാനെന്റെ മട്ടുപ്പാവില്‍
കുമ്പളവള്ളി മീട്ടുകയായിരുന്നു.