UPDATES

വിദേശം

അത്ര സമാധാനവാദികളോ ബുദ്ധമതക്കാര്‍?

 

കൃസ്ത്യന്‍ കാരില്‍

 

നീലയും വെള്ളയും വരകളുള്ള ഒരു പുതപ്പില്‍ ആ മനുഷ്യന്റെ ശരീരം കിടന്നിരുന്നു. അയാള്‍ ഒരു തവിട്ട് കുപ്പായവും കടുംനീലയില്‍ പൂക്കളുള്ള സരോങ്ങുമാണ് ധരിച്ചിരിക്കുന്നത്‌. ആരോ അയാളുടെ കൈകള്‍ പിന്നിലേക്കാക്കി കയര്‍ കൊണ്ട് കെട്ടിയിട്ടുണ്ട്. അയാളുടെ തലയിലും തോളിലും ആഴത്തിലുള്ള ചുവന്ന മുറിവുകളുണ്ട്- അതില്‍ എതെങ്കിലുമൊക്കെയാവും അയാളുടെ ജീവനെടുത്തതും. പടിഞ്ഞാറന്‍ മ്യാന്മാറിലെ വംശീയ രക്തച്ചൊരിച്ചിലിന്റെ ഇരയാണ് അയാള്‍- മുസ്ലിം.

 

ബുദ്ധമതക്കാരും മുസ്ലിം വിഭാഗക്കാരും തമ്മില്‍ ഇപ്പോഴും അവിടെ പോരടിക്കുകയാണ്. ഇരുനൂറിലേറെ പേര്‍ മരിക്കുകയും 1,25,000-ലേറെപ്പേര്‍ പലായനം ചെയ്യേണ്ടിവരികയും ചെയ്തു. (കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ അക്രമങ്ങളില്‍ വീണ്ടും നാല്പതോളം പേര്‍ മരിക്കുകയും കൂടുതല്‍ അഭയാര്‍ഥികള്‍ ഉണ്ടാവുകയും ചെയ്തു.) ബുദ്ധിസ്റ്റ് കലാപകാരികള്‍ തങ്ങളുടെ മുസ്ലീം അയല്‍വാസികളുടെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍ പോലീസ്‌ ഉള്‍പ്പെടെയുള്ള രാജ്യത്തെ ക്രമസമാധാന സംവിധാനം നോക്കിനിന്നുവെന്നും പലപ്പോഴും ഒത്താശ ചെയ്തുകൊടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മാറിലെ ജനസംഖ്യയുടെ വെറും നാലു ശതമാനം മാത്രമാണ് മുസ്ലീമുകള്‍. അവിടെ തൊണ്ണൂറു ശതമാനത്തിലേറെ ബുദ്ധമത വിശ്വാസികളാണ്. ഇത്തരം കലാപങ്ങളില്‍ സര്‍ക്കാര്‍ ഭൂരിപക്ഷത്തിനൊപ്പം നിന്നതില്‍ ഒരുപക്ഷെ അത്ഭുതമൊന്നുമില്ല. ഇത് പലയിടത്തും നടക്കുന്നുമുണ്ട്. (ഈ ആരോപണങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു പ്രമുഖ പാശ്ചാത്യ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പ് രാജ്യത്തിന്റെ പ്രസിഡന്റ്റ്‌ തേന്‍ സെന് അവാര്‍ഡ് നല്‍കുകയും ചെയ്തു) 

 

ജീവനെ ബഹുമാനിക്കുകയും സമാധാനത്തെ മുറുകെപ്പുനരുകയും ചെയ്യുക ലോകവീക്ഷണമായുള്ള ഒരു മതമല്ലേ ബുദ്ധമതം? തന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനമായി ബുദ്ധന്‍ സ്ഥാപിച്ചിരുന്നത് സ്നേഹമല്ലേ? എന്നാല്‍ മ്യാന്മാറില്‍ 2007-ല്‍ ഗവണ്മെന്റിനെതിരെ വ്യാപകമായ ഹിംസാത്മക പ്രതിഷേധങ്ങള്‍ തുടങ്ങിവച്ചത് തന്നെ ബുദ്ധഭിക്ഷുക്കളാണ്. കാവിയുടുപ്പണിഞ്ഞ പ്രതിഷേധകരുടെ മുദ്രാവാക്യങ്ങള്‍ വളരെ ശക്തമായിരുന്നു: “കിഴക്ക് ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും സ്വതന്ത്രരാകട്ടെ, ഈ ലോകത്തിലെ സര്‍വചരാചരങ്ങളും സ്വതന്ത്രരാകട്ടെ, പേടികളില്ലാതെ, വേദനകളില്ലാതെ!”

 

അടുത്തകാലത്തുണ്ടായ രക്തച്ചൊരിച്ചിലില്‍ ബുദ്ധ സന്യാസിമാരുടെ പങ്കു വലുതാണ്‌. ചില ബുദ്ധസന്യാസിമാര്‍ ഇതിനെ പ്രാധാന്യമുള്ള ഒരു നൈതികവിഷയമായി കരുതുന്നില്ല എന്നത് ദുഖകരമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു പ്രമുഖ സന്യാസ സമൂഹത്തിലെ അംഗമായ ഉ വിരാതു എന്ന സന്യാസിയുടെ നിലപാടാണ്. മുസ്ലിം വിരുദ്ധവികാരം ഉണര്‍ത്തുന്നതിലും ‘969 മുന്നേറ്റം’  പ്രചരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്. മ്യാന്മാറിലെ ബുദ്ധമതക്കാരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിഹ്നമാണ് ‘969’. വിരാതുവിന്റെ നേതൃത്വത്തിലാണ് ഈ ചിഹ്നമെഴുതിയ സ്റ്റിക്കറുകള്‍ വിതരണം ചെയ്തത്.  ഇത്തരം സ്റ്റിക്കര്‍ പതിപ്പിച്ച കടകളില്‍ മുസ്ലീമുകളുമായി കച്ചവടം ഉണ്ടായിരുന്നില്ല- ഇത്തരം ഒരു നീക്കം തന്നെയായിരുന്നു സന്യാസിയുടെ ലക്ഷ്യവും. അദ്ദേഹത്തെ “ബുദ്ധിസ്റ്റ് ഒസാമ ബിന്‍ ലാദന്‍” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ബുദ്ധന്റെ പ്രബോധനങ്ങളുമായി ഇത്തരം ഭ്രാന്ത് എങ്ങനെയാണ് ചേര്‍ന്ന് പോവുക? അതുകൊണ്ടു തന്നെ മ്യാന്മാറില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനായി ബുദ്ധമതത്തിന് വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുകയും ആ മതത്തിന്റെ സ്വഭാവവുമായി ചേരാതെ നില്‍ക്കുകയും ചെയ്യുന്നവരുടെ നിലപാടുകള്‍ പരിശോധിക്കേണ്ടതുണ്ട്.

 

ആദ്യമായി, ബുദ്ധമതം സ്വാഭാവികമായിത്തന്നെ സമാധാനപരമാണെന്ന ധാരണ പാശ്ചാത്യ, അമിത ലളിതവല്‍ക്കരണത്തില്‍ നിന്നുണ്ടായതാണ്. ഒരു നീതിപൂര്‍വ്വമായ ലക്ഷ്യത്തിനുവേണ്ടി പോരുതുന്നതില്‍ നിന്നും ബുദ്ധമതബോധനം വിശ്വാസികളെ വിലക്കുന്നില്ല. ‘ബുദ്ധിസ്റ്റ് വാര്‍ഫേര്‍’ എന്ന പുസ്തകത്തില്‍ മൈക്കല്‍ ജെറിസണും മാര്‍ക്ക്‌ ജര്‍ഗന്‍മേയറും ചൂണ്ടിക്കാട്ടുന്നത് ആ വിശ്വാസം നിലവില്‍ വന്നപ്പോള്‍ മുതല്‍ തന്നെ ബുദ്ധമതക്കാര്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നാണ്. സന്യാസ തീവ്രവാദികള്‍ നൂറ്റാണ്ടുകളോളം ചൈനീസ്‌ ഭരണാധികാരികള്‍ക്കു വേണ്ടിയും അവര്‍ക്കെതിരെയും പോരുതിയിട്ടുണ്ട്. ജപ്പാന്റെ സമുറായി യോദ്ധാക്കള്‍ തികഞ്ഞ ബുദ്ധമതവിശ്വാസികളാണ്. ഭൌതിക നിലനില്‍പ്പിന്റെ നശ്വരതയെപ്പറ്റിയുള്ള ബുദ്ധപ്രബോധനമാണ് പടയാളികളാവാന്‍ അവര്‍ കാരണമായി കരുതുന്നത്.

 

 

ദലൈലാമ ടിബറ്റുകാരോട് ചൈനീസ്‌ ഭരണത്തിനെതിരെയുള്ള അവരുടെ സമരത്തില്‍ അഹിംസാ നിലപാട് സ്വീകരിക്കാന്‍ പറയുമ്പോള്‍ പാശ്ചാത്യലോകത്തിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇതിനെ ഒരു സ്വാഭാവിക ബുദ്ധിസ്റ്റ് നിലപാടായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത് ദലൈലാമയുടെ നിസ്സഹകരണ നിലപാടിന്റെ പ്രചോദനം ഗാന്ധിയോ മാര്‍ട്ടിന്‍ ലൂതര്‍ കിംഗോ ആണെന്നാണ്. (അത്ഭുതമെന്നു പറയട്ടെ, ഒസാമ ബിന്‍ ലാദനെ കൊന്നതിനെ അദ്ദേഹം അനുകൂലിക്കുകയും എന്നാല്‍ കൊല്ലപ്പെടുമ്പോള്‍ അല്‍-ക്വൊയ്ത നേതാവ് നിരായുധനായിരുന്നു എന്ന് കേട്ടപ്പോള്‍ തന്റെ നിലപാട് മാറ്റുകയും ചെയ്തു.) ആത്മഹത്യകള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ശാസനകളെ മറികടന്നും ചൈനീസ്‌ നടപടികളെ പ്രതിരോധിച്ച് മരണം വരിച്ച നൂറു കണക്കിന് ടിബറ്റന്‍ ആളുകളെ തടയാനും അദ്ദേഹത്തിനായില്ല. (ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ച് മ്യാന്മാറിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്തിറക്കിയപ്പോള്‍ അവിടുത്തെ സന്യാസിമാരോട് അക്രമം അവസാനിപ്പിക്കാന്‍ അദ്ദേഹം പറയുകയുണ്ടായി.)

 

എന്നാല്‍ സിദ്ധാന്തങ്ങള്‍ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണ്. ബുദ്ധമതം ഉള്‍പ്പെടെയുള്ള എല്ലാ മതങ്ങളും തങ്ങളുടെ അനുയായികള്‍ക്കിടയില്‍ ശക്തമായ ഒരു കൂട്ടയ്മാബോധം സൃഷ്ടിക്കാറുണ്ട്. മനുഷ്യജീവന്റെ വിശുദ്ധിയെപ്പറ്റി  ലോകത്തിലെ എല്ലാ പ്രമുഖമതങ്ങളും പ്രാധാന്യത്തോടെയാണ് സംസാരിക്കാറുള്ളത്ഇവയെല്ലാം തന്നെ ഹിംസയും അക്രമവും പരമാവധി ഒഴിവാക്കുന്നതിനെപ്പറ്റിയും പരാമര്‍ശിക്കാറുണ്ട്. എന്നാല്‍ ഒരു കൂട്ടം വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നുവെന്നു തോന്നുമ്പോള്‍ ഇത്തരം അനുശാസങ്ങളൊക്കെ കാറ്റില്‍ പറക്കുകയാണ് പതിവ്.

 

ആധുനികബുദ്ധിസ്റ്റുകള്‍ മറ്റാരെയും പോലെ തന്നെ സ്വത്വരാഷ്ട്രീയത്തിനു വഴിപ്പെടുന്നവരാണെന്നാണ് മ്യാന്മാറിലെ പ്രതിസന്ധി സൂചിപ്പിക്കുന്നത്. ശ്രീലങ്കയില്‍ ബുദ്ധസന്യാസികള്‍ ഒരു മുസ്ലിം വസ്ത്ര ഗോഡൌണ്‍ കഴിഞ്ഞ മാര്‍ച്ചില്‍ കൊള്ളയടിച്ചപ്പോള്‍ അവിടുത്തെ പോലീസ് അതു നോക്കിനിന്നു. ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാരും തമിഴ്‌ ന്യൂനപക്ഷവും തമ്മില്‍ വര്‍ഷങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ നടക്കുന്ന പല രാഷ്ട്രീയനീക്കങ്ങള്‍ക്കും പിന്നില്‍ ബുദ്ധിസ്റ്റുകളുടെ തലച്ചോറുണ്ട്. ഭീകരമായ മുസ്ലിംവിരുദ്ധ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ‘ബുദ്ധിസ്റ്റ്‌ ശക്തിസേന’(Buddhist strength force) യാണ് ഇതിലൊന്ന്. ‘സന്യാസിമാരാണ് നമ്മുടെ രാജ്യത്തെയും മതത്തെയും വംശത്തെയും സംരക്ഷിക്കുന്നത്’. സന്യാസി ഭീകരവാദികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന സംശയത്തെ ശരിവെച്ച് കൊണ്ട് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി ഗോദാഭയ രാജപക്ഷെ ഈയടുത്ത് ഒരു പ്രസംഗത്തില്‍ പറഞ്ഞു.

 

തായ്ലാണ്ടിലാകട്ടെ, രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ വര്‍ധിച്ചു വരുന്ന മുസ്ലിം കലാപത്തെ അടിച്ചമര്‍ത്താനായി ബുദ്ധിസ്റ്റ് സംഘങ്ങളെ സര്‍ക്കാര്‍ സജ്ജരാക്കുന്നു. സാധാരണ പട്ടാളത്തില്‍ നിന്നും പോലീസില്‍ നിന്നും വ്യത്യസ്തമായി ബുദ്ധിസ്റ്റ് കൂട്ടായ്മകളെ സംരക്ഷിക്കുക എന്ന ദൌത്യമാണ് ഇവര്‍ക്കുള്ളത് – ഒരുപക്ഷെ നാളുകളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് വര്‍ഗീയമാനം കൊടുക്കുക എന്ന ലക്ഷ്യവുമുണ്ടാകാം.

 

സര്‍ക്കാരുകളും മതസംഘടനകളും ആപല്‍ക്കരമായ വിധത്തില്‍ വര്‍ഗീയ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്നു എന്നതാണ് ഈ മൂന്നുരാജ്യങ്ങളിലും ഒരേപോലെ കാണാന്‍ കഴിയുന്നത്. മ്യാന്മാറിലെ കൊലപാതകങ്ങളില്‍ മുസ്ലീമുകള്‍ക്കും ഒരു പങ്കുണ്ടാവാം, എന്നാല്‍ തദ്ദേശീയരായ ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും പിന്തുണയോടെ അസംഖ്യം ബുദ്ധമതക്കാരാണ് ഏറിയപങ്ക് അതിക്രമങ്ങളും നടത്തിയതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

 

ബുദ്ധിസ്റ്റുകള്‍ ലോകത്തെ ഏറ്റവും വലിയ ഭീകരവാദികളാണ് എന്നല്ല പറഞ്ഞു വരുന്നത്. എന്നാല്‍, യഥാര്‍ഥ്യം പരിശോധിച്ചാല്‍ ബുദ്ധമതത്തിന്റെ പരിശുദ്ധിയെപ്പറ്റിയുള്ള നമ്മുടെ ധാരണകള്‍ തെറ്റുമെന്നുമാത്രം. മുസ്ലിം, ക്രിസ്ത്യന്‍, ജൂത തീവ്രവാദികളെ കരുതുന്നത് പോലെതന്നെ ബുദ്ധതീവ്രവാദികളെയും കാണേണ്ടതുണ്ട്; അതല്ലെങ്കില്‍ അവര്‍ ചെയുന്ന കൂട്ടങ്ങളില്‍ നമ്മളും പങ്കാളികളാകേണ്ടി വരും. അവര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ദൂരെയാണ് എന്നത് കൊണ്ട് മാത്രം നാം അവയെ കണ്ടില്ലെന്നു നടികേണ്ടതില്ല.

 

(ഫോറിന്‍ പോളിസി)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍