ടീം അഴിമുഖം
ചിത്രങ്ങള്‍ : Guatam Images
ഇന്ന് (നവംബര്‍ 14) ശിശുദിനം. സന്തോഷത്തിന്റേയും കുട്ടികളുടെ അവകാശാഘോഷങ്ങളുടെ പേരിലുമൊക്കെ അഭിമാനിക്കേണ്ട ദിവസം. എന്നാല്‍ ഇന്ത്യയിലെ അവസ്ഥ അതല്ല. ഇവിടുത്തെ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ അതിദാരുണമാണ്. ഒരു പക്ഷേ ലോകത്തിലേക്കും വച്ച് ഏറ്റവും മോശമായ അവസ്ഥ. ഇത് ഒരു രാജ്യത്തിനും അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല.
ഇന്ത്യ വികസനത്തിലേക്ക് കുതിക്കുകയാണെന്നും ആഗോള സാമ്പത്തിക ശക്തിയാകാന്‍ തയാറെടുക്കുകയാണെന്നുമാണ് നമ്മുടെ അവകാശവാദം. എന്നാല്‍ ആ ആഗ്രഹങ്ങള്‍ക്ക് കീഴെ നാം കുഴിച്ചു മൂടുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. ഇതിന് അനേകം ഉദാഹരണങ്ങള്‍ നമുക്ക് കാണാനാകും. പിറന്നു വീഴുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ അപ്പോള്‍ തന്നെ കൊന്നു കളയാന്‍ മടി കാണിക്കാത്ത സമൂഹം. ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ പടക്ക ഫാക്ടറികളിലും തുണിമില്ലുകളിലും ഹോട്ടലുകളിലും അടിമപ്പണി ചെയ്യേണ്ടി വരുന്ന ബാല്യം. അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് പറയുമ്പോഴും നമ്മുടെ യാഥാര്‍ഥ്യം ഇതൊക്കെയാണ്. മുന്‍ഭാഗം തുടച്ചു വൃത്തിയാക്കി പ്രദര്‍ശനത്തിനു വച്ച ഒരു അഴുക്കു ചാലാണ് നമ്മുടെ സമൂഹം. മനുഷ്യന് ദുര മാത്രമേയുള്ളോ എന്നു ആശങ്കപ്പെടുത്തുന്ന സമൂഹം.
ഇന്ത്യയൂടെ മൂന്നിലൊന്ന് ജനസംഖ്യയുടെ ശരാശരി പ്രായം 18 വയസിനു താഴെയാണ്. ഇക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നില്‍ ഇന്ത്യ തന്നെ.
രാജ്യത്തെ ജനന നിരക്കില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 35 ശതമാനം മാത്രം. ഒരു വയസു തികയുന്നതിനു മുമ്പു തന്നെ 16 കുട്ടികളില്‍ ഒരാള്‍ വീതവും അഞ്ചു വയസു തികയുന്നതിനു മുമ്പ് 11-ല്‍ ഒരാള്‍ വീതവും ഇവിടെ മരിക്കുന്നു.
ലോകത്തിലെ ഭാരക്കുറവുള്ള ശിശുക്കളില്‍ മൂന്നിലൊന്നും പിറക്കുന്നത് ഇന്ത്യയിലാണ്. പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ലോകത്തിലെ ഏതാണ്ട് പകുതിപ്പേരും ഇന്ത്യയില്‍ തന്നെ.
ആറു വയസു വരെയുള്ള പെണ്‍കുട്ടികളുടെ എണ്ണം ആശങ്കജനകമാം വിധം കുറഞ്ഞു വരുന്നു. കഴിഞ്ഞ സെന്‍സസ് സൂചിപ്പിക്കന്നത് 1000 ആണ്‍കുട്ടികള്‍ക്ക് ആകെയുള്ളത് 927 പെണ്‍കുട്ടികള്‍ മാത്രമാണ്.
100 കുട്ടികളെടുത്താല്‍ മൂന്നിലൊന്നു പേരും സ്‌കൂളില്‍ പോകത്തവരാണ്. ഇടയ്ക്ക്‌വച്ച് വിദ്യഭ്യാസം അവസാനിപ്പിക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണമാകട്ടെ 66 ശതമാനവും.
18 വയസിനു മുമ്പു തന്നെ മൂന്നില്‍ രണ്ടു പെണ്‍കുട്ടികളും ഇവിടെ വിവാഹിതരാകുന്നു. തുടര്‍ന്ന് അമ്മമാരും.
ലോകത്തിലെ ബാലവേലയുടെ തലസ്ഥാനം
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യക്ക്. അക്കാര്യത്തില്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നു വ്യത്യാസമില്ല.
ഓരോ 155 മിനിറ്റിലും 16 വയസില്‍ തഴെയുള്ള ഒരു പെണ്‍കുട്ടി ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ 13 മണിക്കുറിലും 10 വയസില്‍ താഴെയുള്ള കുട്ടി നേരിടുന്ന അവസ്ഥയും സമാനമാണ്.