UPDATES

വിദേശം

ടര്‍ക്കിയുടെ വലിയ വികസന ചിന്തയുടെ ഇരുണ്ട വശങ്ങള്‍

പ്യോറ്റര്‍ സലേവ്സ്കി (ഫോറിന്‍ പോളിസി)

തൊണ്ണൂറാം പിറന്നാളിന് ടര്‍ക്കിക്ക് പുത്തനൊരു ട്രയിന്‍ സെറ്റ് കിട്ടി. എന്തൊരു ട്രെയിനാണ് അത്! ടര്‍ക്കിഷ് റിപ്പബ്ലിക്കിന്‍റെ പിറന്നാളിന് ആരംഭിച്ച ഇസ്താന്‍ബുളിന്‍റെ മാര്‍മാരെ തുരങ്കം ജലത്തിനടിയിലൂടെയുള്ള ലോകത്തിലെ ആദ്യത്തെ അന്തര്‍ഭൂഖണ്ഡ റെയില്‍പ്പാതയാണ്. ഇത്തരത്തിലെ ഏറ്റവും ആഴമേറിയ തുരങ്കവുമാണിത്. സമുദ്രോപരിതലത്തിനും ഇരുനൂറടി താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തിനാലില്‍ ജോലിയാരംഭിച്ചുവെങ്കിലും രണ്ടായിരത്തിയഞ്ചില്‍ പഴയൊരു ബൈസാന്‍ടൈന്‍ തുറമുഖത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതുകൊണ്ട് പണിതുടരുന്നതിന് പല തടസ്സങ്ങളുമുണ്ടായി.

ഇതു വരെ മൂന്നിടങ്ങളില്‍ ആണ് ഈ ട്രെയിനിന് സ്റ്റോപ്പ്‌ ഉള്ളത്- രണ്ടെണ്ണം ഇസ്താന്‍ബുളിന്‍റെ യൂറോപ്പ് ഭാഗത്തും ഒരെണ്ണം ഏഷ്യയിലും. രണ്ടായിരത്തിപതിനഞ്ചോടെ മുപ്പതു സ്റ്റേഷനുകള്‍ കൂടി ഇതിനോട് ചേര്‍ക്കുമെന്നാണ് കരുതുന്നത്. പ്രോജക്റ്റിന്റെ ചെലവ് ഏതാണ്ട് നാലര ബില്യന്‍ ഡോളര്‍ വരും. ഈ പാത സജീവമായിക്കഴിഞ്ഞാല്‍ ഒന്നര മില്യന്‍ യാത്രികരെയും വഹിച്ചുകൊണ്ട് ഭൂഘണ്ടങ്ങള്‍ താണ്ടി ട്രെയിന്‍ പറക്കുമെന്നാണ് ഗതാഗതമന്ത്രി ബിനാലി യില്‍ദിരിം പറയുന്നത്.

“ഞങ്ങളെ ഇഷ്ടപ്പെട്ടാലും ശരി, വോട്ട് ചെയ്താലും ശരി ഇല്ലെങ്കിലും ശരി, ഇസ്താന്‍ബുളിലെയും ടര്‍ക്കിയിലെയും എല്ലാ സഹോദരങ്ങളും ഈ പ്രോജക്റ്റില്‍ അഭിമാനിക്കുക തന്നെ ചെയ്യും.”, പ്രധാനമന്ത്രി റെസെപ്പ് തയ്യിപ് എര്‍ഡോഗാന്‍ പറയുന്നു.
 

അദ്ദേഹത്തിന്റെ പ്രിയ പദ്ധതികളില്‍ ഒന്നാണ് മാര്‍മാരെ. പതിനഞ്ചുമില്യനോളമെത്തിയ ഇസ്താന്‍ബുളിന്‍റെ ജനസംഖ്യ എല്ലാ ദിശയിലേയ്ക്കും പറന്നുവെങ്കിലും അവരുടെ റെയില്‍ നെറ്റ്വര്‍ക്ക് മാത്രം വളരെ പിന്നിലായിരുന്നു. അതുകൊണ്ടു തന്നെയാണ് ലോകത്തിലെ തന്നെ ഏറ്റവും മോശം ട്രാഫിക്ക് ഉള്ള നഗരമായി ഇസ്താന്‍ബുള്‍ മാറിയതും.

ലോക്കല്‍ ഡ്രൈവര്‍മാര്‍ ഒരു ദിവസം ശരാശരി 85 തവണ വണ്ടികള്‍ നിറുത്തുകയും സ്റ്റാര്‍ട്ട്‌ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തിരക്കുള്ള സമയം വെറും ഇരുപത്തിയഞ്ചുമൈല്‍ ദൂരം യാത്ര ചെയ്യാന്‍ ഏതാണ്ട് മൂന്നുമണിക്കൂര്‍ എടുക്കും. മാര്‍മാരെ റെയില്‍ പാത വരുന്നതോടെ ഇപ്പോഴുള്ള സബ്‌വേ സംവിധാനവും അതിനോട് കൂടെ ചേരുമെന്നും അതോടെ ഈ സമയം വെറും അമ്പതുമിനുട്ടായി ചുരുങ്ങുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്താന്ബുളിലെ ട്രാഫിക്ക് ഇരുപതുശതമാനമെങ്കിലും കുറയുമെന്നാണ് കരുതുന്നത്.

എര്‍ഡൊഗാന്‍ സര്‍ക്കാര്‍ ടര്‍ക്കിക്കുവേണ്ടി രാജ്യം നൂറുവര്ഷം തികയ്ക്കുന്നതിനുമുന്പായി തയ്യാറാക്കുന്ന പല സമ്മാനങ്ങളില്‍ ഒന്നുമാത്രമാണ് മാര്‍മാരെ റെയില്‍പാത. ഇതിനൊപ്പം പണിതുടരുന്ന സൃഷ്ടികളില്‍ ഒരു വലിയ പാലവും, ഒരു മോസ്ക്കും ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയവയില്‍ ഒന്നായ ഒരു അന്താരാഷ്‌ട്രവിമാനത്താവളവും ഒക്കെ ഉള്‍പ്പെടുന്നു. ഗവണ്‍മെന്‍റ് പദ്ധതികളില്‍ ഏറ്റവും പ്രധാനം കടലുകളെ തമ്മില്‍ കൂട്ടിയിണക്കുന്ന കനാല്‍ ഇസ്താന്‍ബുള്‍ എന്ന തുരങ്കമാണ്.

ടര്‍ക്കികള്‍ക്ക് എര്‍ഡോഗാന്‍ നല്‍കുന്ന സന്ദേശം ലളിതമാണ്. “വലുതായി ചിന്തിക്കുക.” അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍റ് ഡെവലപ്മെന്‍റ് പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രചാരണത്തില്‍ മുഴുവന്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിരുന്നതും ഇത് തന്നെയാണ്. ഇതുപോലെയുള്ള കാര്യങ്ങള്‍ നടത്തിയെടുക്കുന്നതില്‍ കേള്‍വികേട്ട പാര്‍ട്ടിയാണ് ഇത്. രണ്ടായിരത്തിഇരുപത്തിമൂന്നാകുമ്പോള്‍ ടര്‍ക്കിയെ ലോകത്തിലെ ആദ്യ പത്തു സമ്പന്നരാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രധാനമന്ത്രി അഭിമാനപൂര്‍വ്വം പറയുന്നത്. ഈ പ്രോജക്റ്റുകള്‍ അതിന്റെ ആദ്യപടി മാത്രമാണ്.
 

വലിയ ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞുവന്നതാണ് ഈ സര്‍ക്കാരിന്റെ വിജയം. ടര്‍ക്കിക്കാരെക്കൊണ്ട് തങ്ങള്‍ക്കും ഇതൊക്കെ ചെയ്യാനാകും എന്ന് ഈ സര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കി. ബോസ്പോറസിന് സമാന്തരമായി ഒരു കനാലുണ്ടാക്കുക സാധ്യമാണോ അത് സാധിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നതൊക്കെ ചോദ്യങ്ങളാണ്.

വരുംവര്‍ഷങ്ങളിലെ ഇസ്താന്‍ബുളിന്‍റെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നത് ഇതാണ്. ലോകഭൂപടത്തില്‍ ടര്‍ക്കിയുടെ വരവറിയിക്കാന്‍ പോന്നവയാണ് എര്‍ഡോഗാന്‍റെ പ്രോജക്റ്റുകള്‍. എന്നാല്‍ മറ്റൊരു ഇരുണ്ട വശം കൂടി ഇതിലൂടെ പുറത്തുവന്നേക്കാം. പല വികസനപദ്ധതികളും ഇപ്പോള്‍ തന്നെ വിവാദങ്ങളിലാണ്. പുതിയ പാലവും വിമാനത്താവളവും നഗരത്തിലെ വനമേഖലയുടെ അവസാനഭാഗത്തെക്കൂടി നശിപ്പിക്കുമെന്നാണ് പരിസ്ഥിതിനിരീക്ഷകര്‍ ഭയക്കുന്നത്. കനാല്‍ ഇസ്താന്‍ബുള്‍ എന്ന പതിനഞ്ചുബില്യന്‍ ഡോളര്‍ പദ്ധതിയാവട്ടെ, അത് തമ്മില്‍ ചേര്‍ക്കുന്ന രണ്ടു കടലുകളുടെയും സന്തുലനാവസ്ഥ നശിപ്പിക്കുമെന്നും സന്ദേഹങ്ങളുണ്ട്. അറുപതുമില്യന്‍ ഡോളറിന്റെ മോസ്ക് പദ്ധതിയാവട്ടെ വെറുമൊരു സൌന്ദര്യവല്‍ക്കരണത്തില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.

മാര്‍മാരെ ലൈന്‍ തന്നെ വല്ലാതെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനം തുടങ്ങി ആദ്യദിവസം തന്നെ വൈദ്യുതി ഇല്ലാതാവുകയും കാലതാമാസങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ പ്രത്യേകിച്ചും. ധൃതി പിടിച്ച ഒരു പാച്ചിലുകൊണ്ടാണ് ഇതൊക്കെ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ എമര്‍ജന്‍സി ബട്ടന്‍ അമര്‍ത്തിയത് കൊണ്ടാണ് ട്രെയിന്‍ നിന്നുപോയതെന്നാണ് റെയില്‍ അധികൃതരുടെ ഭാഷ്യം.
 


 

ഭൂകമ്പസാധ്യത വര്‍ധിക്കുമെന്നതാണ് മറ്റൊരു ആശങ്ക. ഭൂകമ്പത്തെ അതിജീവിക്കാന്‍ മറ്റുകെട്ടിടങ്ങളെക്കാള്‍ സാധ്യത ഈ തുരങ്കത്തിനുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.

“വലുതായി ചിന്തിക്കുന്ന”തിനേക്കാള്‍ പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുന്നവരെയെല്ലാം ഈ പദ്ധതി അലോസരപ്പെടുത്തിയിട്ടുണ്ട്. പച്ചപ്പ്‌ തീരെ ഇല്ലാത്ത നഗരത്തില്‍ ഒരു ചെറിയ പാര്‍ക്ക് തകര്‍ക്കാന്‍ പദ്ധതിയിട്ടത് പോലും സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കെട്ടിടനിര്‍മ്മാണക്കാര്‍ നയിക്കുന്ന ഒരു സമ്പദ് വ്യവസ്ഥ താമസയോഗ്യമല്ലാത്ത ഒരു നഗരമാണ് സൃഷ്ടിച്ചിരിക്കുന്നത്, ഇസ്താന്ബുളിനെപ്പറ്റി എക്യുമെനോപൊളിസ് എന്ന ഡോക്യുമെന്ടറി സൃഷ്‌ടിച്ച ഇംറേ അസേം പറയുന്നു.

Zalewski is an Istanbul-based freelance writer for Foreign Policy, Time and The National

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍