ടീം അഴിമുഖം
വിജയിയായിരുന്ന റഷ്യയുടെ തത്യാന കൊറ്റൊവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ അഞ്ജു ബോബി ജോർജിന് 2005 ലെ മൊണാകോ ആത്ലെറ്റിക്സിൽ ലോങ്ങ് ജംപ് ഇനത്തിൽ ലഭിച്ച വെള്ളി സ്വർണ്ണമായി മാറിയിരിക്കുന്നു. ഇത് അഞ്ജു ബോബി ജോർജിനെ ലോകത്തിലെ പ്രധാനപ്പെട്ടൊരു മത്സരത്തിൽ സ്വർണ്ണം നേടിയ ഇന്ത്യയിലെ ആദ്യത്തെ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലെറ്റാക്കിമാറ്റും. അർജുന അവാർഡും രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡും നേടിയിട്ടുള്ള അഞ്ജു “കാത്തിരിപ്പ് ഫലം കണ്ടതിൽ സന്തുഷ്ടയാണെന്നാണ്” ഇതിനോട് പ്രതികരിച്ചത്.
മോണ്ടി കാർലോയിൽ 6.83 മീറ്റർ ചാടിയ റഷ്യയുടെ തത്യാനാ കൊറ്റൊവയുടെ പിറകിലായിരുന്നു 6.75 പിന്നിട്ട അഞ്ജുവിന്റെ സ്ഥാനം. എട്ട് വർഷത്തിനു ശേഷം അതേ കിരീടം അഞ്ജുവിനെത്തേടി വന്നിരിക്കുന്നു.
2008 ലെ ബീയ്ജിങ്ങ് ഒളിമ്പിക്സിലാണ് അഞ്ജു അവസാനമായി മത്സരിച്ചത്, 2012 ലണ്ടൻ ഒഒളിമ്പിക്സിന്റെ യോഗ്യതാ മത്സരത്തിൽ നിന്നും ശ്വാസകോശ പ്രശ്നങ്ങൾ കാരണം പിൻ വാങ്ങേണ്ടി വന്ന അഞ്ജു ഒടുവിലത് നേടുക തന്നെ ചെയ്തു.
മുന്‍പ് അഞ്ജു ഓഫ് ദ റെക്കോഡായി പറഞ്ഞ കാര്യം അവര്‍ ഇന്ന് തുറന്നു പറയുകയാണ്. ആ കാലത്തുണ്ടായിരുന്ന അത്ലെറ്റുകളില്‍ തെറ്റായ രീതികളിലൂടെ വിജയം നേടാന്‍ ശ്രമിക്കാത്ത വളരെ കുറച്ചു പേരില്‍ ഒരാളാണ് ഞാന്‍.
” 2003- 2005 കാലഘട്ടങ്ങളിൽ ഞാൻ ലോകത്തിലെ നല്ല കായികതാരങ്ങളില്‍ ഒരാളായിരുന്നു. എന്റെ മുകളിലുണ്ടായിരുന്ന എല്ലാവരും അത് ചെയ്യുന്നുണ്ടായിരുന്നുവെന്ന കാര്യം എനിക്കറിയാം. പക്ഷെ ഞാൻ നിസ്സഹായയായിരുന്നു. കൊറ്റൊവയെ ഞാൻ എന്നും സംശയിച്ചിരുന്നു” സ്വർണ്ണപ്പതക്കം ഏറ്റു വാങ്ങിയതിനു ശേഷം അഞ്ജു പറഞ്ഞു.
ഇത് രണ്ട് കാര്യങ്ങളാണ് നമുക്ക് മുന്നിൽ ചർച്ചക്ക് വെക്കുന്നത്: ഒന്നാമത്തേത് അഞ്ജു ഇന്ത്യ കണ്ട ഏറ്റവും മികച്ച ട്രാക്ക് ആൻഡ് ഫീൽഡ് അത്ലെറ്റാണോ? എന്ന ചോദ്യം. രണ്ടാമത്തേത് കായിക രംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം.
രണ്ടാമത്തേത് ആദ്യം പരിശോധിക്കാം. വളരെ ശാസ്ത്രീയമായും സുസംഘടിതമായും ലോകത്തിന്റെ മുക്കിലും മൂലയിലും പടർന്നു പന്തലിച്ച് കിടക്കുന്ന ഉത്തേജക മരുന്നുപയോഗം എന്ന ഭീഷണിയെ നേരിടുന്നതിൽ അധികാരികൾ വർഷങ്ങളായി പരാജയപ്പെട്ടു കൊണ്ടിരികയാണ്. തെറ്റുചെയ്യുന്നവരില്‍ വളരെക്കുറച്ചു പേർ മാത്രമേ എപ്പോഴും പിടിക്കപ്പെടുന്നുള്ളൂ എന്നതാണ് ഏറ്റവും സംശയകരമായ കാര്യം.
ഇത് കായിക മേഖലയെ തീര്‍ത്തും നീതിയുക്തമല്ലാതാക്കുകയാണ്. അവിടെ പാപം ചെയ്ത കളിക്കാരും പാപം ചെയ്യാത്ത കളിക്കാരുമുണ്ട്. പാപം ചെയ്ത കളിക്കാരിൽ തന്നെ പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരുമുണ്ട്. ചിലപ്പോൾ എട്ട് വർഷമെടുക്കാം ഒരാൾ പിടിക്കപ്പെടാൻ എന്ന കാര്യം നമുക്കിപ്പോളറിയാം.
1988 സിയോൾ ഒളിമ്പിക്സിലെ പുരുഷന്മാരുടെ 100 മീറ്റർ മത്സരത്തിന്റെ ഫൈനൽ ഓർമ്മയുണ്ടോ? ബെൻ ജോണ്‍സൻ വിജയിച്ചു, പക്ഷെ സ്വർണ്ണം തിരിച്ചെടുക്കപ്പെട്ടു. 1988 ലെ യു.എസ് ഒളിമ്പിക്സ് ട്രയലിലെ മൂന്ന് പരിശോധനകളിലും കാൾ ലൂയിസ് പരാജയപ്പെട്ടു, പക്ഷെ ഒന്നും സംഭവിച്ചില്ല. “നൂറുകണക്കിനാൾക്കാർ പിടിക്കപ്പെടുന്നുണ്ടായിരുന്നു. എല്ലാവരേയും ഒരുപോലെയാണ് കൈകാര്യം ചെയ്തത്. ” ലൂയിസ് ദ ഗാര്‍ഡിയനോട് 2003 ൽ പറഞ്ഞു.
ഇതുപോലുള്ള സമയങ്ങളിൽ ഉത്തേജക മരുന്ന് നിയമാനുസൃതമാക്കി ഇതൊന്നവസാനിപ്പിച്ചു കൂടേയെന്നു ആരായാലും ചിന്തിച്ചുപോകും.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ട്രാക്ക് ആൻഡ് ഫീൽഡ് അത്ലെറ്റുകളുടെ വലുപ്പ ചെറുപ്പത്തിൽ അഞ്ജു എവിടെയാണ് നിൽക്കുന്നതെന്ന കാര്യം നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. മിൽഖാ സിങ്ങും പി.ടി ഉഷയുമാണ് ഇങ്ങനെയുള്ള ചർച്ചകളിൽ മുൻപന്തിയിൽ വരിക, പക്ഷെ എന്റെ കണക്കില്‍ – വെള്ളി സ്വർണ്ണമായി മാറിയാലും ഇല്ലെങ്കിലും – അഞ്ജു എന്നും ഒന്നാമതായിരുന്നു.
ഏഷ്യൻ ചാന്പ്യൻഷിപ്പുകളിലും ഏഷ്യൻ ഗെയിംസുകളിലും ഇപ്പോൾ വേൾഡ് അത്ലെറ്റിക്സിലുമുള്ള റാങ്കിങ്ങിന്റെ സ്ഥിതിവിവരപ്പട്ടിക പ്രകാരം അഞ്ജു മറ്റു രണ്ടു പേരേക്കാളും ഒരു പടി മുകളിലാണ്.
1986 ലെ ഏഷ്യൻ ഗെയിംസിൽ ഉഷയുടെ സ്വർണ്ണ വേട്ടയും മിൽഖാ സിങ്ങിന്റെ 1960 റോം ഒളിംപിക്സിലെ ലോക റെക്കോർഡിന് തുല്യമായ പ്രകടനവും വളരെ പ്രത്യേകതയുള്ളതായിരുന്നു, പക്ഷെ യഥാര്‍ത്ഥത്തില്‍ എന്താണവ അർത്ഥമാക്കുന്നത്? ലോങ്ങ് ജംപ് മത്സരത്തിന്റെ സ്ക്രീനിൽ മിന്നി മറയുന്ന അക്ഷരങ്ങൾ തമ്മിലുള്ള പോരാട്ടത്തെക്കാൾ ഓട്ട മത്സരത്തിന്റെ വീറും വാശിയും കാണുന്നത് ശരിക്കും നെഞ്ചിടിപ്പുയർത്തുന്നതും ഒരുതരത്തില്‍ കാല്പനിക സുഖം പകരുന്നതുമാണ്.