രാജീവ് തിയഡോര്‍ (ഗ്ലോബല്‍ ടൈംസ്)
ഇന്ത്യയില്‍ ഇപ്പോഴും അടിമത്തമുണ്ട്. ലക്ഷക്കണക്കിന് അടിമവേലക്കാരാണ് ആധുനിക ഇന്ത്യയില്‍ ഉള്ളത്.ഇതിന്റെ പ്രധാനകാരണം ഇവിടെ നിലവിലുള്ള ജാതിവ്യവസ്ഥയാണ്. ഉയര്‍ന്ന ശ്രേണിയിലുള്ളവരാണ് ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത്.പുതിയ സാമൂഹികരീതികള്‍ ഉരുത്തിരിയുന്നതിലും ജാതിക്കുള്ള പങ്ക് വളരെ വലുതാണ്. അത് അസമത്വവും ചൂഷണവും തുടരുന്നതിനുള്ള ഒരു ഉപാധിയായി ഇന്നും നിലകൊള്ളുന്നു.
ഗ്ലോബല്‍ സ്ലേവറി ഇന്ഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ അടിമജോലികള്‍ ചെയ്യുന്ന ഇടം ഇന്ത്യയാണ്. 13.3 മില്യനും 14.7 മില്യനും ഇടയില്‍ വരും ഇത്തരം ആളുകളുടെ എണ്ണം.
മൃദു അടിമത്തം
ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ബന്ധിതതൊഴിലാളികളുടെ അവസ്ഥ ഒരു തരം മൃദു അടിമത്തമാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും ദളിതരോ ആദിവാസികളോ മറ്റ് ന്യൂനപക്ഷവിഭാഗക്കാരോ ആയിരിക്കും.
ലോകത്തില്‍ ആകെ അടിമത്തത്തില്‍ അകപ്പെട്ട 20.9 മില്യന്‍ പുരുഷന്മാരുടെ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ സംഘടന പറയുന്നത്. ഈ ഇരുപത്തിയോന്നാം നൂറ്റാണ്ടിലും ആളുകള്‍ വസ്തുക്കളെപ്പോലെ വില്‍ക്കപ്പെടുന്നു എന്നതും ശമ്പളമില്ലാതെയൊ വളരെ തുച്ഛമായ ശമ്പളത്തിലോ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നുതും അവരുടെ ജീവിതം അവരുടെ “തൊഴില്‍ദാതാക്കളുടെ” കാരുണ്യത്തിലാണ് എന്നതും വേദനാജനകമാണ്.
“ഒരുപാട് പണം ശമ്പളമായി പറഞ്ഞിട്ടാണ് ഞങ്ങള്‍ ജോലിക്ക് വന്നത്. പക്ഷെ ഭക്ഷണം പോലും തരാതെ മണിക്കൂറുകള്‍ വയലില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇവിടെ കുടുങ്ങിക്കഴിഞ്ഞപ്പോള്‍ സ്ഥലമുടമ എന്റെ കുട്ടികളെ കാണുന്നതില്‍ നിന്നുപോലും എന്നെ വിലക്കി.” ദല്‍ഹിക്കടുത്തുള്ള ഒരു വയലില്‍ ജോലിചെയ്യുന്ന ഗീത എന്ന നാല്‍പ്പത്തഞ്ചുകാരി തൊഴിലാളി പറയുന്നു.
വ്യവസ്ഥപ്രകാരമുള്ള ജോലി അടിമത്തത്തിന്റെ മറ്റൊരുപേര്‍ മാത്രമാണ്. ആളുകളെ അടിമകളാക്കാന്‍ ലോകമാകമാനം ഉപയോഗിക്കുന്ന ഒരു രീതിയാണ് കാരാര്‍ വ്യവസ്ഥകള്‍.
എല്ലാത്തരം അടിമത്തങ്ങളും ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്ന ആന്റി സ്ലേവറി ഇന്റര്‍നാഷണല്‍ എന്ന സംഘടന പറയുന്നത് ഇങ്ങനെയാണ്: ഒരു കടം തിരിച്ചടയ്ക്കാനായി ജോലിചെയ്യേണ്ടിവരുമ്പോള്‍ ആണ് ഒരാള്‍ അടിമയായി മാറുന്നത്. കുറച്ചുമാത്രമോ അല്ലെങ്കില്‍ ശമ്പളമേ ഇല്ലാതെയോ ജോലിചെയ്യുന്ന ഒരു കുരുക്കില്‍ ആ വ്യക്തി അപ്പോള്‍ പെട്ടുപോവുകയാണ്. പലപ്പോഴും ആഴ്ചയില്‍ ഏഴുദിവസവും ജോലിയുണ്ടാകും. ആദ്യം കടമെടുത്ത തുകയേക്കാള്‍ വളരെക്കൂടുതല്‍ ജോലി അവര്‍ക്ക് ചെയ്യേണ്ടിവരും. പലപ്പോഴും കടങ്ങള്‍ തലമുറകള്‍ കൈമാറിപോകും.
ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്റ്റരായ എം കെ ജോര്‍ജ് പറയുന്നത് ഇങ്ങനെയാണ്, “അടിമത്തം അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ നിലവിലില്ല. എന്നാല്‍ വളരെ മിടുക്കേറിയ ഒരു മോഡേണ്‍ അടിമത്തമാണ് ഇപ്പോള്‍ ഉണ്ടായിവന്നിരിക്കുന്നത്. വീട്ടുജോലിക്കാര്‍, പ്രത്യേകിച്ച് വീടുകളില്‍ താമസിച്ച് ജോലിചെയ്യുന്നവര്‍ ഇതിനൊരു ഉദാഹരണമാണ്. അവര്‍ പലപ്പോഴും ശാരീരിക-ലൈംഗികപീഡനങ്ങള്‍ പോലും സഹിക്കാറുണ്ട്.”
വേര്തിരിവിന്റെ വേരുകള്‍
നരവംശശാസ്ത്ര ഗവേഷകനായ കിരണ്‍ കമല്‍ പ്രസാദ് പറയുന്നത് ഈ പ്രശ്നത്തിന്റെ പ്രധാനകാരണം ജാതിവ്യവസ്ഥയാണ് എന്നതാണ്. ഇന്ത്യയില്‍ ഇതൊരു സാമ്പത്തികപ്രശ്നം മാത്രമല്ല. ഇതിനു വളരെ വലിയ ഒരു സാമൂഹികമാനമുണ്ട്. അതിന്റെ അടിത്തറ ജാതിയിലാണ്.
ജാതിവ്യവസ്ഥയുടെ തന്നെ പ്രധാനലക്‌ഷ്യം ദളിതരുടെ ജോലിയെ ചൂഷണം ചെയ്യുക എന്നതാണ്. അടിമത്തത്തിനെതിരെയുള്ള നീക്കങ്ങള്‍ സ്വാഭാവികമായും ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നു. ഇവരില്‍ പലരും ദളിതരും ആദിവാസികളും ആയതുകൊണ്ട് അടിമത്തത്തിനെതിരെ പൊരുതുക എന്നാല്‍ അതിനു സമൂഹത്തിലെ ഏറ്റവും പ്രാന്തവല്‍ക്കരിക്കപ്പെട്ട മനുഷര്‍ക്കുവേണ്ടി നിലകൊള്ളുക എന്ന അര്‍ഥം കൂടിയുണ്ട്.
ഇന്ത്യയിലെ ദളിതരില്‍ 86 ശതമാനവും ഭൂരഹിതരാണ്. ഇവരില്‍ പലരും തങ്ങളുടെ തൊഴില്‍ദാതാക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതുതന്നെ ചൂഷണത്തിന്റെ പ്രഥമായുധമായി മാറുന്നു. ശമ്പളം ലഭിക്കില്ല എന്നതിനുപുറമേ പീഡനങ്ങളും സാമൂഹികവിലക്കുകളും ഇവര്‍ നേരിടേണ്ടതായി വരുന്നു.
ഇന്ത്യയിലും പാക്കിസ്ഥാനിലും നേപ്പാളിലുമുള്ള നിയമം ഇത് നിരോധിക്കുന്നുണ്ടെങ്കിലും ലക്ഷക്കണക്കിന് ആളുകള്‍ അടിമകളായി തുടരുന്നു.
താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരും അടിമജോലിക്കെതിരെയുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ വിമുഖതകാട്ടാറുണ്ട്. ലോക്കല്‍ ജന്മിമാരില്‍ നിന്നും കോണ്ട്രാക്റ്റര്‍മാരില്‍ നിന്നുമുള്ള ഭീഷണികളാണ് ഇതിനുകാരണം. പലപ്പോഴും ഇവരോ ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോ വിശ്വസിക്കുന്നതും ഈ ന്യൂനപക്ഷസമുദായക്കാര്‍ ഇത്തരം ജോലികള്‍ ജന്മിക്കുവേണ്ടി ചെയ്യാന്‍ ബാധ്യസ്ഥരാണ് എന്നാണ്.
സമൂഹത്തിലെ ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന ഒരു ഭീകരതയായി ഈ അടിമസമ്പ്രദായം മാറിയിട്ടുണ്ട്. ഇപ്പോള്‍ കൃഷിജോലികളില്‍ മാത്രമല്ല ഇത് കാണാന്‍ കഴിയുക. എല്ലാത്തരം ജോലികളിലേയ്ക്കും ഇത് വ്യാപിക്കുന്നുണ്ട്. എന്നാല്‍ താണജാതിയിലെ കര്‍ഷകരുടെ സ്വാഭാവികജീവിതമായാണ് ഇത് മനസിലാക്കപ്പെട്ടിരിക്കുന്നത്.
ദാരിദ്ര്യം കൊണ്ട് കടക്കാരാകുന്നവര്‍ അടച്ചാലും തീരാത്ത കടം നിമിത്തം അടിമവേലക്കാരായി മാറുന്നു. തവണകള്‍ മുടങ്ങുമ്പോഴും പലിശ കൂടുമ്പോഴും ജീവിക്കാനായി പുതിയ വായ്പ്പകള്‍ എടുക്കുമ്പോഴും അടിമത്തത്തില്‍ നിന്ന് രക്ഷപെടാനുള്ള സാധ്യത ഇല്ലാതാവുകയാണ്.