ടീം അഴിമുഖം
മുസ്ലിംങ്ങള്‍തിരെ 2002ല്‍ നടന്ന കലാപത്തിന്‍റെ പേരില്‍ വര്‍ഷങ്ങളായി നരേന്ദ്ര മോഡിക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ നിന്നു അമേരിക്ക പിന്‍വാങ്ങുന്നതിന്‍റെ സൂചനകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ യു എസ് അംബാസിഡര്‍ നാന്‍സി പവല്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡിയെ കാണാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുതിയ വാര്‍ത്ത.
നാന്‍സി പവലും മോഡിയും തമ്മിലുള്ള കൂടികാഴ്ച നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളും ആസ്ട്രേലിയയും ഈ കാര്യത്തില്‍ കൈകൊണ്ട നിലപാടിലേക്ക് അമേരിക്കയെയും എത്തിക്കും. ഈ വരുന്ന മെയ് മാസത്തോടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ അമരത്ത് നരേന്ദ്ര മോഡി വരും എന്നതിന്‍റെ സൂചനകളാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഈ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് മോഡിയും പവലും തമ്മിലുള്ള കൂടി കാഴ്ചയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നല്കിയിട്ടുണ്ട്. “ഇത് യു എസ് –ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ ആരംഭിച്ച ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരുമായും സാമ്പത്തിക വിധ്ഗ്ധരുമായും നടത്തുന്ന കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയാണ് ഇത്” യു എസ് എംബസി വക്താവ് പറയുന്നു.
ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ട-അതിലധികവും മുസ്ലിംങ്ങള്‍-2002 ലെ ലഹളയ്ക്ക് നേരെ മോഡി കണ്ണടയ്ക്കുകയായിരുന്നു എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
“മത സ്വാതന്ത്ര്യത്തിന് ഭംഗമുണ്ടാക്കുന്നതിന്” കാരണക്കാരാകുന്ന വിദേശ ഭരണാധികാരികളുടെ വിസ റദ്ദ് ചെയ്യുന്ന ആഭ്യന്തര നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ 2005ല്‍ മോഡിയുടെ വിസ അമേരിക്ക റദ്ദാക്കിയിരുന്നു. തെറ്റുകള്‍ മോഡി നിഷേധിക്കുകയും നടന്ന അന്വേഷണങ്ങള്‍ മോദിക്ക് നേരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ടെങ്കിലും 97 മുസ്ലിംങ്ങളെ കൊലപ്പെടുത്തിയതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ ഒരു മന്ത്രി ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
ശീതയുദ്ധം അവസാനിച്ചതിന് ശേഷം യു എസും ഇന്ത്യയും തമ്മില്‍ ഊഷ്മളമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ഇരു രാജ്യങ്ങള്ക്കും സാധിച്ചിട്ടുണ്ട്. ഒട്ടുമിക്ക യു എസ് ഭരണാധികാരികളും ന്യൂഡെല്‍ഹിയുമായി അടുപ്പം നിലനിര്‍ത്തുന്നതിന് പൂര്‍ണ്ണമായും അനുകൂലമായിരുന്നു താനും. എന്നാല്‍ യു എസ് സെനറ്റിലെ മനുഷ്യാവകാശങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഇടത് അനുകൂലികളായ അംഗങ്ങളും ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ തല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കണ്‍സെര്‍വേറ്റീവ്സും മോദിക്ക് രാജ്യത്തു പ്രവേശനം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
എന്തായാലും മോദിക്ക് വിസ അനുവദിക്കാന്‍ പോകുന്നതിന്‍റെ ആദ്യ പടിയായി ഈ കൂടിക്കാഴ്ചയെ കാണാം എന്നാണ് യു എസ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതു. ഒരു ബിസിനസ് തല്‍പ്പരനായ നേതാവായിട്ടാണ് മോഡി സ്വയം അവതരിപ്പിക്കുന്നത്. ഒരു ദശാബ്ധ്മായി തുടരുന്ന ഇടത് അനുകൂല കോണ്‍ഗ്രസ് ഗവണ്‍മെന്‍റിന്‍റെ അഴിമതിയെ ഇല്ലാതാക്കാനും രാജ്യത്തെ സാമ്പത്തികമായി സുസ്ഥിരമാക്കാനും തനിക്ക് സാധിക്കുമെന്നാണ് മോഡിയുടെ അവകാശ വാദം.
പ്രധാന്‍മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അമേരിക്കയിലേക്ക് ഉള്ള യാത്രയില്‍ മോഡി ഇനി വലിയ തടസങ്ങള്‍ നേരിടാന്‍ സാധ്യതയില്ല. കാരണം തങ്ങളുടെ സുഹൃത് രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളെ പൊതുവേ രാജ്യത്തേക്ക് ക്ഷണിക്കുന്ന രീതി അമേരിക്കയ്ക്കുണ്ട്. ഉദാരണത്തിന് 2007-08 കാലത്ത് കെനിയയില്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാരനായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചാര്‍ജ് ചെയ്ത ഉഹ്റു കേന്യാട്ടയെ യു എസ്–ആഫ്രിക്ക സമ്മേളനത്തിലേക്ക് പ്രസിഡണ്ട് ബരാക് ഒബാമ ക്ഷണിക്കുകയുണ്ടായിട്ടുണ്ട്.
മോഡി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ വിസ നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ കയ്പ്പേറിയ അനുഭവങ്ങള്‍ യു എസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് ചില യു എസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. “മോഡിയുടെ പ്രധാനമന്ത്രി പദം തീര്‍ച്ചയായും ചില പ്രശ്നങ്ങള്‍ അമേരിക്കയ്ക്കുണ്ടാക്കിയേക്കാം എന്നാണ് വൈറ്റ് ഹൌസിലെയും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിലേയും ഉദ്യോഗസ്ഥര്‍ കരുതുന്നത്. നമ്മുടെ ഏറ്റവും വലിയ തന്ത്രപ്രധാന പങ്കാളി രാജ്യവുമായി ആരോഗ്യവും വികസ്വരവുമായ ബന്ധമാണ് നമുക്കുള്ളത്. പക്ഷേ അതിന്‍റെ ഭാവി നേതാവിന് അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ അനുവാദമില്ല.” കാര്‍ണീജ് എന്‍ഡോമെന്‍റ് ഫോര്‍ ഇന്‍റര്‍നാഷണല്‍ പീസിലെ ഇന്ത്യന്‍ വിദഗ്ദ്ധനായ മിലാന്‍ വൈഷ്ണവ് പറയുന്നു. “സ്വകാര്യ മേഖലയില്‍ നിന്നു വലിയ സമ്മര്‍ദ്ദമാണ് ഈ വിഷയത്തില്‍ അമേരിക്കാന്‍ ഗവണ്‍മെന്‍റ് നേരിടുന്നത്. ഇന്ത്യ ഏറ്റവും വലിയ വിപണിയായിട്ടാണ് അവര്‍ കണക്കാക്കുന്നത്. വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും ഏറെ സാധ്യതയുള്ള അവിടെ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള മത്സരത്തില്‍ നമ്മള്‍ പിന്നോട്ടു പോകേണ്ടി വരും.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വ്യക്തിപരമായ പരിഗണനകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യു എസിനും ഇന്ത്യക്കും പുതിയതല്ല. കഴിഞ്ഞ ഡിസംബറില്‍ തൊഴിലാളി വിസയില്‍ അമേരിക്കയില്‍ കൊണ്ടുവന്ന് വേലക്കാരിക്ക് കുറഞ്ഞ വേതനം നല്കി എന്ന പേരില്‍ ഒരു ഇന്ത്യന്‍ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത് ഇന്ത്യ അമേരിക്ക ബന്ധത്തെ ഉലച്ചിരുന്നു.
വസ്ത്രം അഴിച്ചു പരിശോധിച്ചു അവരെ അപമാനിച്ചു എന്ന കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ ഭരണാധികാരികളും നിരീക്ഷകരും നടത്തിയത്. ഒരു മാസം മുന്പ് വിവാദം കെട്ടടങ്ങിയതിനെ തുടര്‍ന്നു ദേവയാനി ഖോബ്രാഖഡയെ ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ അമേരിക്ക അനുവദിക്കുകയുണ്ടായി.
രണ്ടു ഗവണ്‍മെന്‍റുകളും ഒന്നിച്ചു മുന്‍പോട്ടു പോകാന്‍ സാധിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച, ഇന്ത്യയുടെ വളര്‍ന്ന് വരുന്ന സൌരോര്‍ജ വ്യവാസായ മേഖല തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയില്‍ ലോക വ്യാപാര സംഘടനയില്‍ നേരിടുമെന്ന പ്രഖ്യാപനത്തോടെ ഒരു പഴയ ഉടക്ക് വീണ്ടും പുറത്തെടുത്തിട്ടിരിക്കുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ്.