പങ്കജ് മിശ്ര
ഇകണോമിസ്റ്റ് വാരികയുടെ അഭിപ്രായപ്രകാരം, മാര്‍ഗരറ്റ് താച്ചറിന്റെ “പ്രത്യയശാസ്ത്ര പൈതൃകം” മാര്‍ക്സ്, മാവോ, ഗാന്ധി, റീഗന്‍ എന്നിവരുടേതോളം വരും. ബ്രിട്ടനെ അവര്‍ “ഒന്നുകൂടി മഹത്തരമാക്കി”യെന്ന് ഡെയ്ലി ടെലിഗ്രാഫ് ഉറപ്പിക്കുന്നു. അമേരിക്കയോടും ഇസ്രായേലിനോടുമള്ള കൂറിന്റെ പേരില്‍ അവരെ വാഴ്ത്തിക്കൊണ്ട് വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ “താച്ചറിസം എക്കാലത്തേക്കും നിലനില്‍ക്കുമെന്നും അതുകൊണ്ട് ലോകം മെച്ചപ്പെട്ടെന്നും” ചരിത്രകാരന്‍ ആന്‍ഡ്ര്യൂ റോബര്‍ട്ട്സ് അവകാശപ്പെടുന്നു. താച്ചറോളം കടുപ്പം തന്റെ മേല്‍ ചാര്‍ത്തപ്പെടാന്‍ ആഗ്രഹിക്കുന്ന യാഥാസ്ഥിതികനായ ഒരു പ്രധാനമന്ത്രിയുള്ള ജപ്പാനിലിരുന്ന് അറ്റ്ലാന്റിക്കിന്റെ ഇരുകരകളില്‍ നിന്നുമുള്ള അനിയന്ത്രിത വികാരപ്രകടനങ്ങള്‍ വീക്ഷിക്കുമ്പോള്‍, “കരുത്തുറ്റ” നേതാക്കളെ ആരാധിക്കുന്ന ശീലം ഏകാധിപത്യപ്രവണതയുള്ള രാജ്യങ്ങളില്‍ മാത്രമാണോ പരിമിതപ്പെട്ടിരിക്കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.
ബ്രിട്ടന്‍റെ പഴയ പ്രതാപം അവസാനിച്ചതായി കരുതപ്പെടുന്ന ഇക്കാലത്ത്, ചില ആംഗ്ലോ- അമേരിക്കക്കാര്‍ക്ക് അവരുടെ പഴയ ചില വീരനായകന്‍മാരെയും നായികമായരെയും മനസ്സില്‍ താലോലിച്ചേ പറ്റൂ. പക്ഷെ, നിര്‍ഗുണ രാഷ്ട്രീയവും സാമ്പത്തിക തിരിച്ചടികളും പാശ്ചാത്യമല്ലാത്ത ജനാധിപത്യ രാജ്യങ്ങളെ പോലും വഴിതെറ്റിക്കുന്ന കാലമാണിത്. താച്ചര്‍ ശ്രദ്ധയോടെ പിന്തുടര്‍ന്ന ഏകാധിപത്യ മനോഭാവക്കാരിയായ ആദ്യ ഉരുക്കുവനിത ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ ഏറ്റവും മഹത്തായ പ്രധാനമന്ത്രിയായി, ഇന്ത്യന്‍ മധ്യവര്‍ഗം ഇടക്കിടെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. താച്ചറിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന കാര്യത്തില്‍ ഒട്ടേറെ ഇന്ത്യന്‍ നിരീക്ഷകരും “ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങളോ”ടൊപ്പം തിരക്കുകൂട്ടി; ഇന്ത്യക്കാരെക്കുറിച്ച് “നാണംകെട്ടവിധം വംശീയച്ചുവയുള്ള” അഭിപ്രായങ്ങള്‍ തന്നോട് താച്ചര്‍ പ്രകടിപ്പിച്ചെന്ന ആസ്ട്രേലിയന്‍ വിദേശമന്ത്രിയുടെ വെളിപ്പെടുത്തല്‍ അവരുടെ അത്യുത്സാഹത്തെ കെടുത്തിയെങ്കില്‍ കൂടി.
ചൈനയിലെ തീവ്ര ദേശീയപത്രമായ ഗ്ളോബല്‍ ടൈംസ്, അപ്രതീക്ഷിതമായ ചില നല്ല നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി. റീഗനും ഹെല്‍മുട്ട് കോളും ഫ്രാങ്കോ മിത്തറാങ്ങും മിഖായീല്‍ ഗോര്‍ബച്ചേവും തങ്ങളുടെ ചരിത്ര പ്രധാനമായ തീരുമാനങ്ങളെടുത്ത,”രാഷ്ട്രീയക്കാരുടെ സുവര്‍ണയുഗ”മായ തന്റെ കാലത്തോടാണ് താച്ചര്‍ കടപ്പെട്ടിരിക്കുന്നതെന്ന്, അവരുടെ പൈതൃകത്തെ വിലയിരുത്തിക്കൊണ്ട് പത്രം വാദിക്കുന്നു. ചൈനയുടെ സ്വന്തം മഹാനായ നേതാവ് ഡെംഗ് സിയാവോ പിംഗ് താച്ചറെ 1992-ല്‍ വാദിച്ചുതോല്‍പ്പിച്ചത് വാഴ്ത്തിയായാഹ്ലാദിക്കുന്നതില്‍ നിന്ന് മിക്കവാറും ചൈനീസ് പത്രങ്ങളെയും പോലെ, ഗ്ളോബല്‍ ടൈംസും വിട്ടുനില്‍ക്കുന്നില്ല.
പാട്ടക്കാലാവധി തീര്‍ന്നശേഷവും ബ്രിട്ടന് ഹോംകോംഗിന്റെ മേലുള്ള സ്വാധീനം വര്‍ധിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ആ വര്‍ഷാദ്യം അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ തിളക്കത്തോടെ താച്ചര്‍ ബെയ്ജിംഗിലെത്തിയത്. പക്ഷെ, തന്റെ കോളാമ്പിയില്‍ ഇടക്കിടെ സമൃദ്ധമായി തുപ്പിക്കൊണ്ട് , ചൈനയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ദോഷങ്ങളെക്കുറിച്ചുള്ള ദൈര്‍ഘ്യമേറിയ ഒരു ക്രുദ്ധപ്രഭാഷണത്തോടെ, ഡെംഗ് അവരെ ആക്രമിച്ചു. മടങ്ങുമ്പോള്‍ ബെയ്ജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ് പീപ്പിളിന്റെ കോണിപ്പടിയില്‍ താച്ചര്‍ തട്ടിപ്പിടഞ്ഞുവീണു. ബ്രിട്ടീഷ് പ്രധാനമന്ത്രി മുട്ടുകാലില്‍ നില്‍ക്കുന്ന വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു പടം ഒരുപാട് ചൈനീസ് ദേശീയവാദികള്‍ക്ക് പാശ്ചാത്യസാമ്രാജ്യത്വ നാട്യത്തിന്റെ ആസന്ന തകര്‍ച്ചയുടെ അടയാളമായി.
എന്തായാലും, കടുപ്പക്കാരനായി തോന്നിക്കാനുള്ള കുട്ടിക്കളിപ്പോരാട്ടത്തില്‍ ആരാണ് ജയിച്ചതെന്ന കാര്യത്തില്‍ ഒരിക്കലും വലിയ സംശയങ്ങളുണ്ടായില്ല. തെറ്റായ ഒരു വര്‍ഗത്തില്‍ ജനിച്ച ഒരു സ്ത്രീയെന്ന നിലക്കുള്ള പോരായ്മകള്‍ താച്ചര്‍ ചെറിയ കാലത്തേക്ക് സഹിക്കേണ്ടി വന്നു. ലോംഗ്മാര്‍ച്ചും മാവോയുടെ സാംസ്കാരികവിപ്ലവവും പക്ഷെ ഡെംഗ് അതിജീവിച്ചു. ബ്രിട്ടനിലെ ഏറ്റവും കരുത്തുറ്റ തൊഴിലാളി സംഘടനകളുടെ വീര്യം കെടുത്തുകയും ആയിരക്കണക്കിന് ഖനിത്തൊഴിലാളികളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയും ചെയ്തു താച്ചര്‍. പക്ഷെ അഞ്ചുലക്ഷം ജനങ്ങളെ അകാല മരണത്തിലേക്കും ദീര്‍ഘതടവിലേക്കും നാടുകടത്തലിലേക്കും നയിച്ച 1950-ലെ “വലതുപക്ഷ വിരുദ്ധ ശുദ്ധീകരണം” ഡെംഗിന്റെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്. താച്ചറിനെ കണ്ട് ഏഴുവര്‍ഷത്തിനു ശേഷം ടിയാനന്‍മെന്‍ സ്ക്വയറിലെ പ്രകടനക്കാര്‍ക്കു നേരെ അദ്ദേഹം കവചിതവാഹനങ്ങളെ അയക്കുക കൂടി ചെയ്തു.
കൂടാതെ, ആഗോളമുതലാളിത്തത്തിന്റെ പുനരുജ്ജീവനം താച്ചറിന്റെയും റീഗന്റേതുമായി വാഴ്ത്തപ്പെടുമ്പോള്‍, അതിന്റെ നേട്ടം അതിലും കൃത്യമായി ഡെംഗിലേക്കാണ് വരവു വെക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പരിഷ്കാരങ്ങള്‍ ചൈനയെ അസാധാരണമായ സാമ്പത്തിക ഔന്നത്യത്തിന്റെ പാതയിലേക്ക് നയിച്ചു; പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കടം നിറഞ്ഞ ഉപഭോഗ സംസ്കാരത്തിന് സബ്സിഡി ചെയ്യുന്നത് തങ്ങളാണെന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ക്ക് വമ്പും പറയാം.”ചൈന രാജ്യാന്തര രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്ന എല്ലാവരും ജയിക്കുകയെന്ന ആദര്‍ശം വ്യാപിക്കുകയാണെ”ന്ന് ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നു. രാജ്യാന്തവും ആഭ്യന്തരവുമായ രാഷ്ട്രീയത്തിലെ താച്ചറുടെ അനശ്വരപൈതൃകം എല്ലാവരും തോല്‍ക്കുകയെന്നതായിരുന്നു എന്ന പ്രച്ഛന്നമായ ഈ അതിശയോക്തി നമ്മെ തെറ്റിച്ചുകൂടാ.
താച്ചറുടെ ഏറ്റവും വലിയ പൈതൃകാവകാശിയായ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ക്ക്, അധികാരം വിട്ടൊഴിഞ്ഞശേഷം പൊതുജനവിദ്വേഷം കാരണം ജനങ്ങള്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെടാന്‍ പോലും കഴിയാതെയായി. 1992നുശേഷമുള്ള ഒരു തെരഞ്ഞെടുപ്പും തനിയെ ജയിക്കാന്‍ അവരുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. മുമ്പ് സുസാധ്യമായിരുന്ന ആ കാല്‍വെപ്പ് മുമ്പെന്നെത്തേക്കാളും അവര്‍ക്ക് അകലെയാണ്.
അനുഭവം കൊണ്ടേ പഠിക്കൂവെന്ന ബ്രിട്ടീഷുകാര്‍ക്ക് പ്രത്യേകിച്ച് ഇതിനുള്ള തെളിവ്, ആ രാജ്യം ഇന്നെന്തായിത്തീര്‍ന്നു എന്നുള്ളതാണ്. ബ്രിട്ടന്റെ ഇന്നത്തെ കഷ്ടപ്പാടുകള്‍–യൂറോപ്പിനകത്തെ നയതന്ത്ര ഒറ്റപ്പെടല്‍, സങ്കോചിക്കുന്ന സമ്പദ്വ്യവസ്ഥ, ടോറി ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍ നയത്തോട് ജനങ്ങളില്‍ വളരുന്ന വെറുപ്പ്–താച്ചറിസം എന്നെന്നേക്കുമായി നിലനിന്നേക്കാമെങ്കിലും ലോകം പോയിട്ട് ബ്രിട്ടന്‍ പോലും അതുകൊണ്ട് നന്നായിട്ടില്ലെന്ന കാട്ടിത്തരുന്നു .
താച്ചര്‍ സഹായിച്ചുണ്ടായ അക്രമോത്സുകമായ വ്യക്തിവാദ സംസ്കാരം, അവരുടെ പാര്‍ട്ടി എക്കാലവും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യത്തിന്റെ, വിശ്വാസത്തിന്റെ, സമൂഹത്തിന്റെ, കുടംബത്തിന്റെയും മൂല്യങ്ങളെയെല്ലാം താഴ്ത്തിക്കെട്ടുകയും ഡേവിഡ് കാമറോണ്‍ ഇന്ന് “തകര്‍ന്ന സമൂഹ”മെന്ന് വിലപിക്കുന്നതെന്തോ അതുണ്ടാക്കുകയും ചെയ്തു.
പ്രാഗ് നവയാഥാസ്ഥിതികരുടെ പട്ടികയില്‍ താച്ചറെ പെടുത്താനുള്ള ആംഗ്ലോ-അമേരിക്കന്‍ ശ്രമവും ബോധ്യപ്പെടുത്തുന്നതല്ല. അവര്‍ റീഗന്റെ ഗ്രാനഡ അധിനിവേശത്തെ അപലപിക്കുകയും വെസ്റ്റ് ബാങ്കിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രയേലി കുടിയേറ്റത്തെ അമേരിക്ക അവഗണിക്കുന്നതിരെ അവര്‍ കഠിനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
അതിനു മുമ്പില്ലാത്തവിധമുള്ള ശരാശരി മധ്യവര്‍ത്തി രാഷ്ട്രീയ സംസ്കാരത്തിലാണ് താച്ചര്‍ തെഴുത്തതെന്ന് വിലയിരുത്തുകയാവും തര്‍ക്കമുണ്ടാക്കാത്ത വസ്തുതയെന്ന് തോന്നുന്നു. മുന്‍ പ്രധാനമന്ത്രി എഡ്വേഡ് ഹെറാത്ത്, അഴിഞ്ഞുപോയ നൂല്‍ചുറ്റുപോലെ വാക്യഘടന നീണ്ടുപോവുന്നതില്‍ കുപ്രശസ്തനായ ലേബര്‍ നേതാവ് മൈക്കിള്‍ ഫൂട്ട്, എപ്പോള്‍ നിര്‍ത്തണമെന്ന് അറിയില്ലാത്ത തൊഴിലാളിനേതാവ് ആര്‍തര്‍ സ്കാര്‍ഗില്‍ തുടങ്ങിയ ആശക്ക് വകയില്ലാത്ത എതിരാളികള്‍ ഉണ്ടായതില്‍ നിന്നുള്ള നേട്ടം അവര്‍ നല്ലോണം അനുഭവിച്ചു.
1970കളോടെ തന്നെ ഔട്ട് ഡേറ്റഡ് ആയിക്കഴിഞ്ഞ കെയ്നീസ്യനിസത്തിന്റെ പിടിയില്‍ നിന്ന് മോചനം കാത്തുകഴിയുന്ന ഒരു രാജ്യത്ത്, പത്രപ്രവര്‍ത്തകന്‍ ജെഫ്രി വീറ്റ്ക്രോഫ്റ്റ് അവരുടെ “ചരിത്രപ്രധാനദൗത്യം” എന്നു വിളിച്ച സംഗതിയില്‍ അവര്‍ വളരെ മുന്നേറിപ്പോയി എന്നുള്ളതാണ് ഒടുക്കം സംഭവിച്ചത്. സര്‍ഗാത്മക പൊളിച്ചടുക്കലിന്റെ ആശാത്തിയായ അവര്‍ ബ്രിട്ടന്റെ വ്യവസായക്കരുത്ത് വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടു. അവര്‍ക്കുശേഷം, അത് കൂടുതല്‍ താഴോട്ടേക്ക് ഊര്‍ന്നിറങ്ങി.
ആഭ്യന്തര നിരാശകള്‍ക്കും കഴിവുകേടിനും മറുമരുന്നായി ഏഷ്യയിലും ആഫ്രിക്കയിലും സൈനിക സാഹസത്തിലേക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വ സംബന്ധിയായ സ്വയം പുകഴ്ത്തല്‍ തിരുത്തല്‍വാദത്തിലേക്കും നീങ്ങുന്ന ന്യൂ ലേബര്‍മാരും കാമറോണിന്റെ ടോറിമാരുമുള്‍പ്പെടുന്ന തന്റെ പ്രത്യയശാസ്ത്ര പിന്‍ഗാമികളെപ്പോലെ നിസ്സഹായയാരിക്കാം അവര്‍. കുറേക്കൂടി ദുരിതവും അപമാനവും പ്രത്യേകിച്ച് ഇറാഖിലും അഫ്ഗാനിസ്ഥാനിലും ബ്രിട്ടീഷ് സൈനിക മുന്നേറ്റങ്ങളെ അനുഗമിച്ചു.
ഗ്ളോബല്‍ ടൈംസ് രേഖപ്പെടുത്തുന്നതു പോലെ, “നിമിഷമാണ് മഹാന്‍മാരെ സൃഷ്ടിക്കുന്നത്, ഈ പ്രത്യേക സാഹചര്യത്തില്‍ ഒരു മഹതിയെ. ഏതെങ്കിലും ഒരു ഉരുക്കുപുരുഷന്‍മാരോ ഉരുക്കുവനിതകളോ താച്ചര്‍ അധികാരം വിട്ടൊഴിഞ്ഞ ശേഷം ഉണ്ടായില്ല. യൂറോപ്യന്‍ അധികാരത്തകര്‍ച്ചയുടെ, അവര്‍ക്ക് ഇനി ഉരുക്കുനിലപാട് എടുക്കാന്‍ കഴിയില്ല എന്നത് ഇതിന്റെ ഭാഗികമായ ഒരു കാരണമാണ്.”
1965ലെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അന്ത്യവിലാപയാത്രയിലെ മന്ദം നീങ്ങുന്ന ദു:ഖാര്‍ത്തരെ നിരീക്ഷിച്ച മഹാനായ ഉപന്യാസകാരന്‍ വി.എസ്. പ്രിച്ചറ്റ് ഇളകി മറിഞ്ഞ ഒരു ലണ്ടനെയും നാം സ്വയം കണ്ടുകൊണ്ടിരിക്കുന്ന സ്വന്തം ജീവിതങ്ങളാകുന്ന പൊതുവികാരത്തെയും വിശദീകരിച്ചു. രാജ്ഞി പങ്കെടുക്കുന്ന താച്ചറുടെ ആചാരപൂര്‍വമുള്ള വിലാപയാത്ര, നിസ്സംശയം, ഒരുപാട് ബ്രിട്ടിഷ്–അമേരിക്കന്‍–കണ്ണുകളെ നനയിക്കും. പക്ഷെ പ്രിച്ചറ്റിന് ഒന്നുകൂടി തോന്നി–അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും സത്യമായി മുഴങ്ങുന്നു–അതായത് “പൂര്‍ണമായും വീണ്ടെടുക്കാനാവാത്ത ഒരു ഭൂതകാലത്തിലേക്കും” വിശാലലോകത്തിന് ബ്രിട്ടന്‍ “അപ്രസക്തമായ മറ്റൊരു നാടോടി സംസ്കാരം മാത്രമാവുന്ന” ഒരു “ചീത്ത” ഭാവിയിലേക്കുമാണ് താന്‍ നോക്കുന്നതെന്നും അദ്ദേഹം എഴുതി.
(ബ്ളൂംബെര്‍ഗ് ന്യൂസ്)