UPDATES

കായികം

ധോണിയെ ക്രൂശിക്കുന്നതിനു പിന്നില്‍

മുള്ളുകള്‍ നിറഞ്ഞതും അപകടകരവുമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായക പദവിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഏറ്റവും അത്യുന്നതമായ പദവി കയ്യാളുന്നയാള്‍ 7 റേസ് കോഴ്സ് റോഡ് പനിനീര്‍ പൂ മെത്തയാണോ എന്നു യഥാര്‍ത്തത്തില്‍ അത്ഭുതപ്പെട്ടേക്കാം.

മഹേന്ദ്ര സിംഗ് ധോണിയുടെ വിധി തന്നെ നോക്കുക. 2011ലെ ലോകകപ്പ് വിജയം വരെ തെറ്റായ ഒരു ചുവട് പോലും അയാളുടെ ഭാഗത്തുനിന്നുണ്ടായില്ല. ധോണിയുടെ പരമ്പരാഗതമല്ലാത്ത രീതികള്‍കണ്ട് ചിലര്‍ പുരികം ചുളിച്ചു. എന്നാല്‍ വിജയം ഒന്നിന് പിറകെ ഒന്നായി വന്നു തുടങ്ങിയപ്പോള്‍ സംശയാലുക്കളെല്ലാം നിശബ്ദരായി.

2011ലെ ലോക കപ്പ് വിജയത്തിന് നാലു വര്‍ഷം മുന്‍പ് T20 ലോക ചാംപ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടന ടൂര്‍ണമെന്റില്‍ തന്നെ ധോണി വിജയ കിരീടം അണിഞ്ഞു. ഇതിനിടയില്‍ ലോക ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. മുന്‍പൊന്നും ഇല്ലാത്ത രൂപഭാവമായിരുന്നു അന്ന് ഇന്ത്യന്‍ ടീമിന്. കൂടാതെ തന്‍റെ തന്ത്രങ്ങളുടെപേരിലും കളിക്കാരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതിയിലും ധോണി എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ടു.
 

ഗ്ലാമര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ഐ പി എല്ലിലും ധോണി മികച്ച വിജയം കൊയ്തു എന്നത് അത്ര അപ്രധാനമായ കാര്യമല്ല. ഏത് നിമിഷവും പൈശാചിക ഭാവത്തില്‍ തകിടം മറിയാവുന്ന ഈ പുതിയ കളിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ട് തവണ ധോണി വിജയത്തിലേക്ക് നയിച്ചു. കളിയുടെ എല്ലാ രൂപങ്ങളിലും എല്ലാ ടൂര്‍ണമെന്റുകളിലും എല്ലാ തരം കളിക്കാരോടൊപ്പവും എല്ലാ എതിരാളികള്‍ക്കെതിരെയും ശരിയായ ഉത്തരങ്ങള്‍ കൈവശമുള്ള ഒരാളെപ്പോലെയായിരുന്നു ധോണിയുടെ രീതികള്‍.

കളിക്കളത്തിലെ തികഞ്ഞ ശാന്തഭാവം ധോനിയുടെ പ്രഭ ഉയര്‍ത്തി. ക്രിക്കറ്റ് എത്തി നോക്കിയിട്ടില്ലാതിരുന്ന റാഞ്ചിയില്‍ എന്താണോ കാട്ടിയത് അതുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കം കുറിച്ച ധോണി ഇന്ത്യയുടെ ക്രിക്കറ്റ് ഭാവി പുനര്‍നിര്‍വചിക്കുന്ന പ്രതിഭയായിട്ടാണ് ആഘോഷിക്കപ്പെട്ടത്.
 

കാഴ്ചകള്‍ മിന്നി മറയുന്ന ആവേശകരമായ യാത്ര പോലെയായിരുന്നു ഇന്ത്യന്‍ ടീമിന് ആ കാലം. ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ടിനോടും ആസ്ട്രേലിയയോടും സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങിയത് മുതല്‍ ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. ഒരു രഹസ്യം പറച്ചില്‍ പോലെയും മൊഹീന്ദര്‍ അമര്‍നാഥിന്റെ പ്രതിഷേധമായും ഉയര്‍ന്നു വന്ന ധോണിക്കെതിരെയുള്ള  നിക്കങ്ങള്‍ എന്നാല്‍ എളുപ്പത്തില്‍ നിശബ്ദമാക്കപ്പെട്ടു. എന്നാല്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ട് ടൂറില്‍ ഏറ്റ കനത്ത പരാജയം പഴയ വിമര്‍ശനങ്ങള്‍ക്ക് വീണ്ടും തിടം വെപ്പിച്ചിരിക്കുന്നു. 

ഏഷ്യാ കപ്പില്‍ നിന്ന് മാറി നിന്ന്  തികച്ചും നാടകീയവും ചഞ്ചലവുമായ തന്‍റെ വിധിയെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ താന്‍ മാത്രമല്ല ഇത് പോലെ വിമര്‍ശന ശരങ്ങള്‍ ഏറ്റ് വാങ്ങിയ നായകന്‍ എന്നു ധോണി തിരിച്ചറിയുക തന്നെ ചെയ്യും. ഇത്തരം ഉദാഹരണങ്ങളുടെ ആവര്‍ത്തനമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രം തന്നെ.  

കഴിഞ്ഞ അര ശതാബ്ദത്തിനിടയില്‍ 13 ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ മൂന്നു പേര്‍ മാത്രമാണു ക്യാപ്റ്റന്‍മാരായിരിക്കുമ്പോള്‍ വിരമിച്ചിട്ടുള്ളത്. മന്‍സൂര്‍ അലിഖാന്‍ പട്ടോഡി, അജിത്ത് വഡേക്കര്‍, അനില്‍ കുംബ്ലെ എന്നിവരാണവര്‍. ഇവരില്‍ പട്ടോഡി പുറത്തായത് 1969ല്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ വിജയ് മെര്‍ച്ചന്‍റിന്‍റെ കാസ്റ്റിംഗ് വോട്ടിലൂടെയായിരുന്നു. അതും 1974-75ലെ അയാളുടെ വിടവാങ്ങല്‍ മത്സരം നയിക്കുന്നതിന് തൊട്ട് മുന്‍പ്.
 

പട്ടോഡിയുടെ പിന്‍ഗാമിയായി എത്തിയ വഡേക്കര്‍ തുടര്‍ച്ചയായി മൂന്നു സീരീസില്‍ വിജയം കൊയ്തു. എന്നാല്‍ 1974ല്‍ ഇംഗ്ലണ്ടിനോട് 0-3ന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വെട്ടിമാറ്റപ്പെടുകയായിരുന്നു. റിട്ടയര്‍ ചെയ്ത് ഒന്നു രണ്ട് ബെനിഫിറ്റ് മാച്ചുകളില്‍ പങ്കെടുത്തുകൊണ്ടാണ് വഡേക്കര്‍ തന്‍റെ മുഖം രക്ഷിച്ചത്. 2007ല്‍ ടെസ്റ്റ് ക്യാപ്റ്റനായ കുംബ്ലെ സ്വയം പിരിഞ്ഞു പോവുകയായിരുന്നു. എന്നാല്‍ കുംബ്ലെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത് അയാളുടെ കരിയറിന്റെ അവസാന കാലത്തായിരുന്നു. 37 വയസായിരുന്നു കുംബ്ലെക്ക് അപ്പോള്‍. ധോണി തന്നെയായിരുന്നു ആ സമയത്ത് യഥാര്‍ത്ഥത്തില്‍ ക്യാപ്റ്റന്‍റെ റോള്‍ കൈകാര്യം ചെയ്തിരുന്നത്. നായകനാക്കപ്പെട്ടതിന്‍റെ തൊട്ടടുത്ത വര്‍ഷം കുംബ്ലെ കളിയില്‍ നിന്ന് വിരമിച്ചു.

ഏറ്റവും രസകരമായ കാര്യം ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് വമ്പന്‍മാര്‍ – സുനില്‍ ഗവാസ്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് – ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറി നിന്നത് സമ്മര്‍ദവും അനിഷ്ടവും താങ്ങാന്‍ കഴിയാതെയാണ്. പട്ടോഡിയെ പോലെ രണ്ട് തവണ വീതം ഗവാസ്കറും ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍സിയിലേക്ക് വന്നിട്ടുണ്ട്. (യഥാര്‍ത്ഥത്തില്‍ ഗവാസ്കര്‍ ഒരു തവണ ക്യാപ്റ്റനായത് ബേദിക്ക് പരുക്ക് പറ്റിയപ്പോഴാണ്). പക്ഷേ ഇതും അവരുടെ സമ്മര്‍ദത്തെ ഒട്ടും കുറയ്ക്കുന്നതിന് സഹായിച്ചില്ല.
 

ഈ കൂട്ടത്തില്‍ ഏറ്റവും രസകരമായ കേസ് സ്റ്റഡി തീര്‍ച്ചയായും കപില്‍ ദേവിന്‍റെയും അസ്ഹറുദ്ദീന്‍റെയും ആണ്. ഇവരും രണ്ട് തവണ വീതം ക്യാപ്റ്റന്‍മാരായിരുന്നിട്ടുണ്ട്. 1983ലെ ലോകകപ്പ് വിജയത്തിന് തൊട്ടടുത്ത വര്‍ഷം കപില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് 1985ലാണ് ക്യാപ്റ്റന്‍സി തിരിച്ചു കിട്ടുന്നത്. ഒന്നൊഴികെ എല്ലാ ടെസ്റ്റ് സീരീസും വിജയിച്ചിട്ടും, 1987ല്‍ ലോകകപ്പിന്‍റെ സെമിഫൈനല്‍ വരെ എത്തിച്ചിട്ടും കപില്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു.

ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എടുക്കപ്പെടുകയും ഒപ്പം അതിനോട് അയാള്‍ക്ക് മമത നഷ്ടമാവുകയും ചെയ്ത അതേ കാലഘട്ടത്തിലാണ് അസ്ഹറുദ്ദീന് ക്യാപ്റ്റന്‍സി നഷ്ടമാവുകയും തിരിച്ചു കിട്ടുകയും ചെയ്യുന്നത്. എന്നാല്‍ ദീര്‍ഘമായ ഒരു ക്യാപ്റ്റന്‍ കരിയര്‍ ഉണ്ടാകും എന്നു കരുതിയ ആ സമയത്താണ് അസ്ഹറുദ്ദീനെതിരെ 2000ത്തില്‍ ഒത്തു കളി വിവാദം ഉയരുന്നതും കരിയര്‍ തന്നെ നഷ്ടമാകുന്നതും.

പട്ടോഡി, ഗവാസ്കര്‍, ദ്രാവിഡ്, കുംബ്ലെ, ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഒഴികെ 50 വര്‍ഷത്തിനിടയില്‍ വന്നിട്ടുള്ള ഓരോ രണ്ടാമത്തെ ക്യാപ്റ്റനും പുറത്താക്കപ്പെട്ടപ്പോള്‍ അപവാദം ഗുണ്ടപ്പ വിശ്വനാഥന് മാത്രമായിരുന്നു. തുടര്‍ച്ചയായ പര്യടനങ്ങള്‍ക്കിടയില്‍ വിശ്രമത്തിന് പോയ ബ്രദര്‍ ഇന്‍ ലോ ആയ ഗവാസ്കര്‍ക്ക് പകരം രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കാന്‍ ഗുണ്ടപ്പ വിശ്വനാഥിന് അവസരം ലഭിക്കുകയുണ്ടായി. 

കുറച്ചധികം കാലം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന ബിഷന്‍ സിംഗ് ബേദിക്കും ദിലീപ് വെംഗ്സാര്‍ക്കര്‍ക്കും പരാജയങ്ങളെ മറികടക്കാനോ സെലക്ഷന്‍ കമ്മിറ്റിയുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെടാനോ സാധിച്ചില്ല.
 

നിലവിലുള്ള ക്യാപ്റ്റന്‍മാര്‍ പരുക്ക് പറ്റി വിശ്രമത്തിന് പോയപ്പോഴാണ് ചന്ദു ബോര്‍ഡെയും രവി ശാസ്ത്രിയും ഓരോ ടെസ്റ്റില്‍ വീതം ക്യാപ്റ്റന്മാരായത്. 1967-68ല്‍ ഓസ്ട്രേലിയയോട് ബോര്‍ഡെ പരാജയപ്പെട്ടപ്പോള്‍ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെ തറപറ്റിച്ച് കഴിവുറ്റ വ്യക്തിയും ബുദ്ധിമാനുമാണ് താനെന്ന് തെളിയിക്കാന്‍ രവിശാസ്ത്രിക്ക്ക്ക് സാധിച്ചു. എന്നാല്‍ എന്നിട്ടും മറ്റൊരു അവസരം ശാസ്ത്രിയെ തേടി എത്തുകയുണ്ടായില്ല.

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി 1989ല്‍ പാകിസ്ഥാനുമായുള്ള ഒരു ടെസ്റ്റ് സീരീസില്‍ സമനില നേടാന്‍ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിച്ചെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ശ്രീകാന്തും പുറത്താക്കപ്പെടുകയായിരുന്നു. എന്നാല്‍ എസ് വെങ്കടരാഘവനുണ്ടായിട്ടുള്ളയത്ര അപമാനം മറ്റൊരാള്ക്കും ഉണ്ടായിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. 1979ല്‍ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞു തിരിച്ചു വരുന്ന വഴി വിമാനത്തില്‍ വെച്ച് പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റിലൂടെയാണ് വെങ്കടരാഘവന്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു എന്നറിഞ്ഞത്!

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പദവിക്ക് വേണ്ടി ധോണി മത്സരിക്കുന്ന സൌരവ് ഗാംഗുലി പോലും നിരവധി കാരണങ്ങള്‍ നിരത്തപ്പെട്ട് പുറത്താക്കപ്പെടുകയായിരുന്നു. അതിന്, ഏറെ വിവാദമായ കോച്ച് ഗ്രേഗ് ചാപ്പലുമായുള്ള അഭിപ്രായ ഭിന്നതകള്‍ വരെ കാരണമായിട്ടുണ്ട്.
 

ഒറ്റ രാത്രി കൊണ്ട് ഒരു ക്യാപ്റ്റന് തന്‍റെ എല്ലാ കഴിവുകളും ശക്തിയും നഷ്ടപ്പെട്ടു പോകുമോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. ഒരു ക്യാപ്റ്റന് തന്‍റെ ടീമിന്റെ അത്ര നല്ല ഗുണങ്ങള്‍ മാത്രമേയുള്ളൂ എന്ന ക്രിക്കറ്റ് പഴമൊഴിയുമായി ചേര്‍ത്ത് വേണം ഇതിനെ വായിച്ചെടുക്കാന്‍. ഇന്ത്യയില്‍ ക്യാപ്റ്റന്‍മാരുടെ മരണ നിരക്ക് അല്പം കൂടുതലാണെങ്കിലും മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരുടെ അവസ്ഥയും തെല്ലും ഭേദമല്ല.

ഇതിന് കാരണം മറ്റ് പല കളികളിലേത് പോലെ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം ചടങ്ങിന് വേണ്ടി തിരഞ്ഞെടുക്കുന്നതോ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതോ അല്ല എന്നുള്ളതാണ്. ഇത് ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലും നിരന്തരമുള്ള തീരുമാനം എടുക്കലുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.

ഒരു ടീമിന്‍റെ മാനസികനില, തന്ത്രങ്ങള്‍, സ്വാഭാവികമായും ഭാഗ്യങ്ങള്‍ എല്ലാം നിലകൊള്ളുന്നത് ക്യാപ്റ്റന്‍റെ വ്യക്തിത്വത്തിലും ഓരോ കളിക്കാരനെയും സാഹചര്യങ്ങളെയും ഫലപ്രദമായി വിനിയോഗിക്കുന്ന രീതികളിലുമാണ്. അതുകൊണ്ടാണ് 11 കളിക്കാരില്‍ ഒരാള്‍ മാത്രമായിരിക്കുമ്പോഴും ടീമിന്‍റെ പ്രകടനത്തിന് നായകന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത്.

എന്നാല്‍ വിവിധ കളിരൂപങ്ങള്‍, വിശ്രമമില്ലാത്ത പര്യടനങ്ങള്‍, വലിയ തോതിലുള്ള കച്ചവടവത്ക്കരണം, കഠിനമായ വിജയതൃഷ്ണ, ആധിപത്യ മനോഭാവം എന്നിവകൊണ്ട് ശ്രദ്ധേയമായ പുതിയ കാലത്ത് താരതമ്യേന ക്യാപ്റ്റന്‍മാരുടെ ഭാഗത്ത് നിന്നുള്ള പിഴവുകളുടെ തോത്  വളരെ ചെറുതായിരിക്കും.
 


 

സ്ഥിരതയെക്കുറിച്ചുള്ള ചിന്തയ്ക്ക് പ്രാമുഖ്യമുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ വലിയ രീതിയില്‍ വിജയമായ റിക്കി പോണ്ടിംഗിന് പോലും തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. തങ്ങള്‍ക്ക് കിട്ടുന്ന പൂച്ചെണ്ടുകളില്‍ ആഹ്ലാദിച്ചിരിക്കാന്‍ ഇന്നത്തെ ക്യാപ്റ്റന്‍മാര്‍ക്ക് കഴിയില്ല. ഓരോ ഘട്ടത്തിലും അവര്‍ നവീകരിച്ചുകൊണ്ടിരിക്കണം. എപ്പോഴും ഊര്‍ജസ്വലരായി നിലകൊള്ളാനും കളിയുടെ എല്ലാ രൂപങ്ങളിലും തങ്ങള്‍ കളിക്കണോ നയിക്കണോ എന്നു പോലും അവര്‍ തീരുമാനിക്കേണ്ടതുണ്ട്.

പഴയകാലത്ത് വിദേശ മണ്ണില്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് മാപ്പ് നല്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ രാജ്യം ആവശ്യപ്പെടുന്ന ഈ കാലത്ത് നായകന്‍മാര്‍ക്ക് എളുപ്പത്തില്‍ മാപ്പ് കിട്ടില്ല. ഇപ്പോള്‍ ധോണി ഏറ്റുവാങ്ങുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനവും ഇത് തന്നെയാണ്.

വിദേശ മണ്ണില്‍ കളിക്കുമ്പോള്‍ ബൌളര്‍മാര്‍ക്ക് തുടര്‍ച്ചയായി വിക്കറ്റ് എടുക്കാന്‍ കഴിയുന്നില്ല എന്നതോ, ഒരു ഫീല്‍ഡര്‍ നിര്‍ണ്ണായക നിമിഷത്തില്‍ കാച്ച് വിട്ടുകളയുന്നതോ, ഒറ്റതിരിഞ്ഞാണെങ്കിലും സുപ്രധാന കളികളില്‍ ബാറ്റിംഗില്‍ തകര്‍ച്ച നേരിടുന്നതോ ധോണിയുടെ കുഴപ്പമല്ല. എന്നാല്‍ കളിക്കാരുടെ തിരഞ്ഞെടുപ്പും ക്രിക്കറ്റ് അസോസിയേഷന്‍റെ പിന്തുണയും പ്രധാനമാണെങ്കിലും വിദേശ രാജ്യങ്ങളില്‍ ധോണിക്ക് വിജയം നേടാന്‍ കഴിയാത്തതില്‍ ആരാധകര്‍ നിരാശരാണ്.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് സംഘടനയ്ക്ക് എന്തുകൊണ്ടാണ് എല്ലാ സാഹചര്യങ്ങളിലും മികച്ച കളി പുറത്തെടുക്കാന്‍ കഴിയുന്ന കളിക്കാരെ സൃഷ്ടിക്കാന്‍ കഴിയാത്തത് എന്ന അസ്വസ്ഥജനകമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. അതിനെക്കുറിച്ച് ഇനി മറ്റൊരു വേളയില്‍ പറയാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍